25 ഡിസംബർ 2011

മായാസ് കോയാസ് സുപ്രീം ശരണമന്ത്രം..!!

ശബരിമല മകരജ്യോതി ഇങ്ങ് അടുക്കാറായി..! ഇത്തവണത്തെ മണ്ഡല ഉത്സവകാലം വലിയ പരിക്കുകളില്ലാതെ കടന്നു പോകണമെന്ന് ദേവസ്വം ബോര്‍ഡിനൊപ്പം ഭക്തരും പ്രാര്‍ത്ഥിക്കുന്നു... പ്രാര്‍ത്ഥിക്കുമ്പോള്‍ കത്തിക്കുന്നത് മായാസ് കോയാസ് സുപ്രീം ചന്ദനത്തിരികള്‍.. ഫ്രം കര്‍ണ്ണാടക , വല്ല തമിഴനുമായിരുന്നേല്‍ നുമ്മ പ്രതികരിച്ചേനെ...!

ഇന്നത്തെ വാര്‍ത്തയില്‍ കോളടിച്ചത് ദേവസ്വം ബോര്‍ഡാണ്..

ദേവസ്വംബോര്‍ഡിന് ഒരു രൂപപോലും ചെലവില്ലാതെ ഉയരുന്ന സന്നിധാനത്തെ 18,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഈ ബൃഹദ് വിരിപ്പുരയ്ക്ക് ഒന്നരക്കോടി രൂപയാണ് ചെലവ് , ഇത് ചെന്നൈയിലെ ബാലാജി ഡിസ്റ്റിലറീസാണ് നിര്‍മിച്ചുനല്‍കുന്നത്.ഭക്തര്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന, 2000 പേര്‍ക്ക് ഒരേസമയം കിടന്നുറങ്ങാവുന്ന തരത്തിലുള്ള രീതിയിലാണ് നിര്‍മാണം.അലുമിനിയം ഷീറ്റുകള്‍ ഇട്ട മേല്‍ക്കൂര തറയില്‍നിന്ന് 40 അടി ഉയരത്തിലാണ്. അതുകൊണ്ടുതന്നെ ചൂട് തുലോം കുറവാണ്. നല്ല കാറ്റും വെളിച്ചവും ഉണ്ട്. വായുസഞ്ചാരത്തിന് നാലുവശത്തും സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. 120 പ്ലഗ്‌പോയിന്റുകള്‍ മൊബൈല്‍ഫോണ്‍ ചാര്‍ജിങ്ങിനായി ക്രമീകരിച്ചിട്ടുണ്ട്. ഇതും സൗജന്യമാണ്.ശരണം വിളിയേക്കാള്‍ ശബ്ദം മൊബൈല്‍ റിംഗ് ടോണുകള്‍ക്കാണെന്നുള്ളത് മറ്റൊരു നഗ്ന സത്യം. വിരിപ്പുരയോടുചേര്‍ന്ന് 60 ശൗചാലയങ്ങളും പൂര്‍ത്തിയായിവരുന്നു. തൂറാനുള്ള സൌകര്യം ചെയ്തു കൊടുത്തില്ലേല്‍ എല്ലാക്കൊല്ലവും ചെയ്യുന്നതുപോലെ സ്വാമിമാര്‍ തൂറിത്തോല്പിക്കും. ഹാ എന്താ പറയുക...തമിഴ് വക ആണെങ്കിലും സന്മനസുള്ളവര്‍ക്ക് സമാധാനം.

പമ്പയില്‍ മുങ്ങാന്‍ ( ആ വെള്ളത്തില്‍ മുങ്ങുന്നവരെ സമ്മയിക്കണം ദേവസ്വം ബോര്‍ഡേ..!!) ഇറങ്ങുന്ന സ്വാമിമാരുടെ പണവും, മറ്റ് കിട്പിടി സാധനങ്ങളും അടിച്ച് മാറ്റുന്ന ഒരു സംഘത്തെ ക്യാമറ പിടിച്ച് പോലീസിനെ ഏല്പിച്ചു എന്നതൊഴിച്ചാല്‍ മറ്റ് ക്രമസമാധാനം എല്ലാം ഭദ്രം തന്നെ. ആണ്‍ വേഷം കെട്ടിയെത്തിയെ ചില പെണ്ണുങ്ങളും , സന്നിധാനത്ത് അടിക്കുന്നതേങ്ങയും, പുറത്ത് നടുന്ന തെങ്ങിന്‍ തയ്യും അടിച്ച് മാറ്റി വില്‍ക്കുന്ന സംഘങ്ങളെയും പിടിച്ചത് പോലീസിന്‍റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്തു...!!

സ്ത്രീകളെ ശബരിമലയില്‍ കയറ്റാത്ത ഇരട്ടത്താപ്പിനെതിരെ അങ്ങിങ്ങായി ചില ഫെമിസ്റ്റുകളും അവരുടെ പൂവാലന്മാരും ശബ്ദമുയര്‍ത്തിയെങ്കിലും എല്ലാ കൊല്ലത്തേപ്പോലെ ഇതും എരുമേലിവരെ എത്തി തിരിച്ചുപോയി എന്ന് പറഞ്ഞാല്‍ മതീല്ലോ..!!

മകരജ്യോതി തട്ടിപ്പിനെതിരെ യുക്തിവാദികള്‍ പതിവു പോലെ ഇറങ്ങിയതും, പമ്പയിലെ അനധികൃത കുപ്പിവെള്ളം വില്പന (?), മാലിന്യ പ്രശ്നങ്ങളും, പൂങ്കാവനത്തിനുള്ളില്‍ കുരങ്ങന്മാരെപ്പോലെ ( നല്ല ബെസ്റ്റ് സ്ഥലം..ഉം) സൈനികരും, വനത്തിലേക്ക് കക്കൂസ്മാലിന്യം തള്ളുന്നത് (ഇതു വരെ തള്ളിയത് നുമ്മ വിട്ടു)നിര്‍ത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസ്താവിച്ചതും ഒക്കെ ഭക്തരരുടെ മനസിന് കുളിര്‍മ്മയോടൊപ്പം, കിരുകിരുപ്പും സമ്മാനിക്കുന്നവ തന്നെ.! ഇത്രയും മാലിന്യപ്രശ്നങ്ങളും ഇതിനെച്ചൊല്ലിയുള്ള ആക്ഷേപങ്ങളും അവഹേളനങ്ങളും ഉണ്ടായിട്ടും , ഇതൊന്നു പരിഹരിക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്ന പിന്തിരിപ്പന്‍ നയം മാതൃകാപരം തന്നെ. തുടരുക ദേവസ്വം ബോര്‍ഡേ. ഈ കിട്ടുന്ന കോടിക്കണക്കിന് ഉറുപ്പ്യ ഒക്കെ ഭഭ്രമല്ലേ..? ചോദിക്കേണ്ട കാര്യമുണ്ടോ ? ആയിരിക്കും..!! നന്ദി നമോവാകം..

ശ്രീകോവിലിനുള്ളില്‍ തന്ത്രിയുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ കടന്നത് ദേവസ്വം ബോര്‍ഡിനും, വെള്ളാപ്പള്ളി നടേശനും ഒക്കെ പ്രസ്താവന നടത്താന്‍ ഇടയാക്കിയെങ്കിലും,2012 ജാനുവരി 4 വരെ നിലവില്‍ ഉള്ള പരികര്‍മ്മികള്‍ മതിയെന്ന് കോടതി പ്രസ്താവിച്ച് സംഭവം ഒതുക്കി. നന്ദി കോടതീ നന്ദി.. ഇല്ലെങ്കില്‍ ഈ വിഷയത്തില്‍ കേരളം കത്തിയേനെ..!

ഇതിനിടക്ക് തമിഴ് സ്വാമിമാരെ കേരളത്തില്‍ ആക്രമിച്ചു എന്ന് വാര്‍ത്ത നല്‍കി തമിഴ് ചാനലുകള്‍ മുല്ലപ്പെരിയാര്‍ വിഷയം വര്‍ഗ്ഗീയമാക്കാന്‍ ശ്രമം നടത്തിയതും അഭിനന്ദനാര്‍ഹം തന്നെ..!! അതുകൊണ്ടായിരികും ഇതിന് പ്രതികാരമായി തമിഴ് നാട്ടില്‍ തന്നെ ഒരു ശബരിമല പണിയണം എന്ന ആവശ്യം ഉയര്‍ന്നത്. ജയലളിത ഈ ആവശ്യം നിറവേറ്റുമോ? അയ്യപ്പനെക്കാണാന്‍ തമിഴ് നാട്ടിലേക്ക് പോകേണ്ടി വരുമോ..അതോ പത്തനംതിട്ട ജില്ല കൂടെ തമിഴ് നാടിനോട് ചേര്‍ക്കണമെന്ന് മന്മോഹന്‍ ജിയോട് ഇന്നലെ പുരട്ചി തലൈവി ആവശ്യപ്പെട്ടുകാണുമോ? സ്വാമിയേ ശരണമയ്യപ്പാ...!













18 ഓഗസ്റ്റ് 2011

സേതുമാധവന്‍ സീസര്‍ ആയപ്പോള്‍..!

Rise of the Planet of the Apes-ഒരു അവലോകനം.

വില്‍ റോഡ്മാന്‍ എന്ന ശാസ്ത്രജ്ഞന്‍ അള്‍ഷിമേര്‍സ് രോഗത്തിനുള്ള മരുന്ന് കണ്ടുപിടിക്കുന്നതിനിടയില്‍ genetically engineered retrovirus ചിമ്പാന്‍സികളില്‍ കുത്തിവച്ച് പരീക്ഷിച്ചു.ALZ-112 എന്ന വൈറസ് മനുഷ്യസഹചമായ ബുദ്ധിവൈഭവം ചിമ്പാന്‍സികളില്‍ വളര്‍ത്തുമെന്ന് തെളിഞ്ഞു. പരീക്ഷണത്തിനു വിധേയയായ അപാര ബുദ്ധിവൈഭവം കാണിച്ച ഒരു പെണ്‍ ചിമ്പാന്‍സി അക്രമവാസനകാണിക്കുകയും തന്മൂലം കൊല്ലപ്പെടുകയും ചെയ്തു. പക്ഷേ മരിക്കുന്നതിനു മുന്‍പ് “സീസര്‍“ എന്ന ചിമ്പാന്‍സിക്കുഞ്ഞിന് അവള്‍ ജന്മം നല്‍കി. അമ്മയുടെ അതേ ബുദ്ധിവൈഭവം ഉള്ള “സീസറിനെ” വില്‍ റോഡ്മാന്‍ സ്വന്തം വീട്ടില്‍ വളര്‍ത്തുമ്പോള്‍ കഥ ഒരു വഴിത്തിരിവില്‍ എത്തുന്നു. ഈ ആമുഖം കഥാകൃത്തിന് രക്ഷപെടാനുള്ള ഒരു “കഥയൊരുക്കല്‍“ മാത്രമാകുന്നത് കഥ മുന്നോട്ട് പോകുമ്പോഴാണ്. സയന്‍സും, ശാസ്ത്രജ്ഞനും ഒക്കെ വെറും വെറുതെ ആണെന്ന് സിനിമ മുന്നോട്ട് കാണുമ്പോള്‍ മനസിലാകും. അല്ലെങ്കില്‍ തന്നെ ഏതു പടത്തിലാ ഈ ഹോളിവുഡുകാര്‍ ശാസ്ത്രം തിരുകിക്കേറ്റാത്തത്.?

1989ല് ഇറങ്ങിയ “കിരീടം” എന്ന മലയാള സിനിമയുടെയും 2010ല് റിലീസായ “എന്തിരന്‍“ സിനിമയുടേയും, ഇന്ത്യന്‍ ആനുകാലിക രാഷ്ട്രീയത്തിന്‍റെയും ഒരു “മിക്സ്‘ ആണ് Rise of the Planet of the Apes എന്ന് പറയാന്‍ എനിക്ക് ഒട്ടും സങ്കോചമില്ല. കിരീടത്തിലെ സേതുമാധവന്‍ എന്ന കഥാപാത്രത്തെ “സീസര്‍“ എന്ന കുരങ്ങനായി അവതരിപ്പിച്ചത് Andy Serkis എന്ന ബ്രിട്ടീഷ്കാരനാണ്. സേതുമാധവന്‍- സീസര്‍ പേരില്‍ പോലുമുള്ള ഈ സാമ്യം കഥാകൃത്തിന്‍റെ അബോധമനസില്‍ നിന്നും “ ഊഷ്മളീകരിച്ച്” പേപ്പറില്‍ എത്തിയതാവാനേ തരമുള്ളൂ. സേതുമാധവന്‍ എന്ന പേര് സായിപ്പ് ക്രിസ്ത്യാനീകരിച്ച് “സീസര്‍“ ആക്കും എന്ന് ആര്‍ക്കാ അറിയാത്തത്.
ഡിയര്‍ ഹോളിവുഡ് സിനി അസോസിയേഷന്‍കാരേ.. ഒരു കാര്യം ഓര്‍ത്തു വച്ചോളൂ സേതുമാധവനെ ഇനി നിങ്ങള്‍ വേറേ പശ്ച്ചാത്തലത്ഥില്‍ സിനിമയുണ്ടാക്കി “ഷിയാങ്ങ് ലൂ പിങ്ങ് “ എന്ന് വിളിച്ചാലും ഞങ്ങള്‍ കയ്യോടെ പിടിക്കും.

സേതുമാധവന്‍- സീസറായപ്പോള്‍ , അച്യുതന്‍ നായര്‍ -വില്‍ റോഡ്മാന്‍ ആയി. അച്യുതന്‍ നായര്‍- തിലകന്‍ അവതരിപ്പിച്ച അവിസ്മരണീയമായ കഥാപാത്രത്തെ കീരിക്കാടന്‍ ജോസ് ഡ്യൂട്ടിക്കിടെ അടിക്കുമ്പോഴാണ് സേതുമാധവന്‍ ഇടപെടുന്നത്. എന്നാല്‍ ഇവിടെ ഒരു മാറ്റം ഹോളിവുഡ് കഥാകൃത്ത് കൊണ്ടുവന്നിരിക്കുന്നു. വില്‍ റോഡ്മാന്‍റെ അള്‍ഷിമേര്‍സ് രോഗമുള്ള അച്ഛനെ അയല്‍വക്കക്കാരനായ മറ്റൊരു “കീരിക്കാടന്‍ ജോസ്” അടിക്കുന്നതോടെ സീസര്‍ ഇടപെടുകയും, തദ്വാരാ സീസര്‍ എന്ന കുരങ്ങന്‍‍ (അങ്ങനെ വിളിക്കരുത് എന്ന് സിനിമയില്‍ വിലക്കിയിട്ടൂണ്ട്- ഏപ് - മനുഷ്യക്കുരങ്ങ്-ചിമ്പാന്‍സി- ഇങ്ങനെയെ വിളിക്കാവൂ. ) , ചിമ്പാന്‍സികള്‍ക്ക് മാത്രമുള്ള ജയിലില്‍ അടയ്ക്കപ്പെടുന്നു. അവിടെ നിയമം കര്‍ശനമായതുകൊണ്ടും മുരളി-ഇന്‍സ്പെക്ടര്‍ റോള്‍ ഹോളിവുഡ് സിനിമയില്‍ ഒഴിവാക്കിയതും കാരണം സീസറിന് പുറത്ത് വച്ച് താക്കീത് കൊടുക്കാന്‍ ആരുമില്ലാതായി. ജയില്‍ അധികൃതര്‍ മയക്കു വെടി വെയ്ക്കുക, വെള്ളം ചീറ്റിക്കുക, ആഹാരം എറിയുക തുടങ്ങിയപീഢനങ്ങളുടെ പരമ്പരകള്‍ സീസറിനെതിരെ അഴിച്ചു വിടുന്നു. കിരീടത്തില്‍ മോഹന്‍ലാലിനെയും സെല്ലില്‍ ഇട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന സീന്‍ പ്രേക്ഷകര്‍ മറന്നിട്ടില്ലല്ലോ. അനന്തരം കോപാക്രാന്തനായ സീസര്‍ ചില കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു..!



ചിമ്പാന്‍‍സികളുടെ ജയിലില്‍ നിന്ന് സീസറിന് ഒരു കത്തി കിട്ടുന്നു. സേതുമാധവനാകട്ടെ അപ്പൂപ്പന്‍ കളഞ്ഞ കത്തി പറമ്പില്‍ നിന്നുമാണ് കിട്ടൂന്നത്. കഥ ഒന്നാണെങ്കിലും പിടിക്കപ്പെടാതിരിക്കാന്‍ കഥാകാരന്‍ വളരെ തത്രപ്പെട്ട് കഥാകഥന രീതിയും സാഹചര്യങ്ങളും തിരിച്ചും മറിച്ചും ഒക്കെയിട്ട് രക്ഷപെടാനുള്ള വൃഥാ ശ്രമം നടത്തിയിട്ടുണ്ട് എന്നത് വ്യക്തം.

ഇടയ്ക്ക് പറയാന്‍ വിട്ടുപോയ ഒരു കാര്യം. ജോലിയും കൂലിയുമില്ലാതെ 28 നായും പുലിയും ചോക്കുകൊണ്ട് വരച്ചകളത്തില്‍ കളിക്കുന്ന സേതുമാധവനുപകരം, ജയില്‍ മുറിയില്‍ സീസര്‍ തന്‍റെ പഴയ മുറിയുടെ ജനാലയുടെ പടം വരച്ച് ഓര്‍മ്മകളിലൂടെ പുറം ലോകത്തെ കാണാന്‍ ശ്രമിക്കുന്ന രംഗം ഹൃദയസ്പൃക്കായി “Andy“ സീസറിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

കത്തിയും, തന്‍റെ ബുദ്ധിയും ഉപയോഗിച്ച് ചിമ്പാന്‍സികളുടെ ജയില്‍, സീസറ് ചാടുന്നു.തനിക്ക് കിട്ടിയ “ബുദ്ധിമരുന്ന് “ തന്‍റെ വളര്‍ത്ത് അച്ഛനായ റോഡ്മാന്‍റെ ഫ്രിഡ്ജില്‍ നിന്നും അടിച്ച് മാറ്റി മറ്റ് ചിമ്പാന്‍സികള്‍ക്ക് ബുദ്ധി വെയ്പിക്കുന്നു. ഇത് അണ്ണാഹസാരെയുടെ സമരത്തെ കോപ്പി അടിച്ചതാണെന്ന് നിസ്സംശയം പറയാം. അഴിമതി സാധാരണമാണെന്ന് കരുതിയ ഒരു ജനതയെ അഴിമതിക്ക് എതിരെ പോരാടാന്‍ പ്രേരിപ്പിച്ചത് ഏതോ ഒരു “മരുന്ന്” ആണെന്ന് ഹോളിവുഡുകാര്‍ സംശയിക്കുന്നു. അല്ല്ലെങ്കില്‍ ഒരു സുപ്രഭാതത്തില്‍ ഇന്ത്യക്കാര്‍ അഴിമതിക്കെതിരെ ഇങ്ങനെ പോരാടുമോ എന്നതും യുക്തിപരമായി സംശയം ജനിപ്പിക്കുന്നത് തന്നെ.എന്തായാലും സീസര്‍ എല്ലാ ചിമ്പാന്‍സികളെയും കൂട്ടി നിരത്തിലിറങ്ങി, സത്യാഗ്രഹത്തിനല്ല്ലാ മറിച്ച് ഒരു സായുധവിപ്ലവത്തിന് അതും മനുഷ്യനെതിരെ..!ഇവിടെ പിടിക്കപ്പെടാതിരിക്കാന്‍ കഥാകൃത്ത് വീണ്ടും മലക്കം മറിയുന്നു.

ഇനിയാണ് “എന്തിരന്‍“ എന്ന രജനികാന്ത് സിനിമയുടെ ക്ലൈമാക്സ് കോപ്പി. തലങ്ങും വീലങ്ങും അക്രമം അഴിച്ചു വിടുന്ന ചിമ്പാന്‍സികള്‍ “റോബോ” കാണിച്ച മിക്കവാറും എല്ലാ സ്ട്രാറ്റജികളും പയറ്റുന്നു. എന്തിരനിലെപ്പോലെ
ഹെലികോപ്റ്ററുകളും, കാറുകളും , തീയും ഒക്കെക്കാണിച്ച് ഭീതി പരത്താന്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട്...ശേഷം സ്ക്രീനില്‍.



പോസ്റ്ററിലെ സാമ്യം വരെ നമ്മെ അത്ഭുതപ്പെടുത്തുന്നു..!

മൌലികമായ മലയാള , തമിഴ് സിനിമകളെ ഹിന്ദിയില്‍ കോപ്പിയടിക്കുന്നാതും റീമേക്ക് ചെയ്യുന്നതും സഹിക്കാം. ഒന്നുമില്ലേലും ഇന്ത്യക്കാരല്ലേ..!! എന്നാല്‍ ഒരുസിനിമയില്‍ മലയാളം, തമിഴ്, ഒപ്പം ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയം എല്ലാം അവിയലാക്കി കാണികളെ രസിപ്പിക്കുന്നത് അത്ര ഇമ്പമുള്ളകാര്യായി തോന്നുന്നില്ല. എന്താണു ഹേ. ..നിങ്ങള്‍ ഹോളിവുഡുകാര്‍ക്ക് സ്വന്തമായി ഒരു കഥയെഴുതി അത് ഭംഗിയായി സം‌വിധാനം ചെയ്താല്‍..?

Rise of the Planet of the Apes-ല്‍ സ്പെഷ്യലായി തോന്നിയത് ഇതില്‍ കാണിക്കുന്ന വനഭംഗിയാണ്. കേരളത്തിലും പ്രത്യേകിച്ച് ഇന്ത്യയിലും ഇപ്പോള്‍ ഉള്ള വനങ്ങളെക്കാള്‍ “മര നിബിഡമായ” വനങ്ങള്‍ അതിന്‍റെ മാസ്മരികതയോടെ കാട്ടിത്തന്നതിന് നന്ദി. ആഗസ്റ്റ് 5 ,2011 ല് ഇറങ്ങിയ ഈ സിനിമ $186,608,226 ഇതുവരെ “കളക്റ്റ്” ചെയ്തു എന്നതും വലിയ വിസ്മയമൊന്നുമല്ല. ഞങ്ങടെ കിരീടവും, എന്തിരനും, രാഷ്ട്രീയവും ഒക്കെ കോപ്പി അടിച്ച് നിങ്ങളെങ്കിലും പണക്കാരാകൂ. കടം ആണെന്ന് പറഞ്ഞ് പിച്ചച്ചട്ടിയുമായി ഇന്ത്യയുടെ പടിക്കല്‍ വന്ന് എരക്കാതിരിക്കാന്‍ ഇങ്ങനെ ചില മൌലികവും, വൈകാരികവും, ബൌദ്ധികവുമായ കടം കൊള്ളലുകള്‍ നല്ലതു തന്നെ. ആശംസകള്‍.




03 മേയ് 2011

ഒബാമ Vs ഒസാമ




പേരില്‍ ഒരക്ഷരത്തിന്‍റെ വ്യത്യാസമേ ഉള്ളൂവെങ്കിലും ഒസാമയെ കൊന്നത് തന്‍റെ ഭരണകാലത്താണെന്ന് തങ്ക ലിപികളില്‍ എഴുതി വെയ്ക്കാന്‍ ഒബാമയ്ക്ക് ഈ ഒരു “അരും കൊല“ മതി. കൊന്നു എന്നു മാത്രമല്ല ഇസ്ലാമികാചാരപ്രകാരം കടലില്‍ സംസ്കരിച്ച് ഇസ്ലാമിന്‍റെ ചടങ്ങുകള്‍ പാലിച്ച് ബഹുമാനിക്കാനും അമേരിക്കന്‍ സേന മറന്നില്ല. അതാണ് അമേരിക്ക...! ദേ ആര്‍ എക്സ്ട്രാ ഡീസന്‍റ്...യു നോ.

എന്നാല്‍ ആയിരത്തിനടുത്ത് എണ്ണത്തില്‍ അമേരിക്കയിലെയും, യൂറോപ്യന്‍ ഇന്റ്റെലിജെന്‍സിലും ജോലി ചെയ്യുന്ന കുടുംബാംഗ ബലമൊക്കെ ലാദന് പുല്ലാണ് ..പുല്ല്. വേണ്ടി വന്നാന്‍ ഇനിയും ഒരങ്കത്തിനു കൂടി ബാല്യമുണ്ട് എന്ന് ഒസാമയുടെ പാര്‍ട്ടി ഒബാമയെ വിരട്ടിയതും , എപ്പോഴും അലെര്ട്ടായിരിക്കാന്‍ ലോകജനതയോടും, വിശിഷ്യ അമേരിക്കക്കാരോടും ഒപ്പം മിഷീലിനോടും പുള്ളിക്കാരന്‍ ആഹ്വാനിച്ചു കളഞ്ഞു..!!


ഒസാമ ചത്ത സന്തോഷത്തിലും അതിന്‍റെ ആഘോഷത്തില്‍ ആലസ്യത്തിലാണ്ട‍ മെഷീലിനെ മാറ്റിക്കിടത്തി കൈഫോണില്‍ ഒബാമ കുത്തി വിളിച്ചു..!

ആത്മഗതം:-യെവള്‍ക്കെന്തെരരണോ യെന്തോ ഒരു വെളര്‍ച്ച..? പത്രക്കാര് പറയുന്നതുപോലെയെങ്ങാനും വയറ്റിലുണ്ടോ അവോ?

അളിയോ..എവിടെ? വിവരം ഒന്നും ഇല്ലല്ലോ..?

“അളിയന്‍ അല്ല, കോണ്ടലീസയാ..”“

“പെങ്ങളെ നീയാണാ ഇപ്പോഴും ഫോണ്‍ എടുക്കുന്നേ..ഒന്നു കൊട്”

“വെയിറ്റ്..ട്ടാ...”


“അളിയോ..ബുഷ് അളിയോ..”

“ഞാന്‍ ചൂണ്ടയിടുവാ അളിയാ..എന്താ വിശേഷം..” അങ്ങേത്തലക്കല്‍ ബുഷിന്‍റെ ഘനഗംഭീരശംബ്ദം. ചൂണ്ടയിടുകയാണെന്ന് തെളിയിച്ചുകൊണ്ട് വെള്ളത്തിന്‍റെ ശബ്ദം കേള്‍പ്പിക്കാന്‍ ബുഷളിയന്‍ ചുമ്മാ ഒന്ന് ഫ്ലഷ് ചെയ്തു കൊടുത്തു..!! ഉം.

ഒസാമയെ ഞാന്‍ പിടിച്ചളിയാ...എന്നിട്ട് തല്ലിക്കൊന്ന് കടാലില്‍ തള്ളി..പിന്നല്ല.

“ഉം , കണ്ടു കണ്ടു..തൂക്കിക്കൊല്ലണമായിരുന്നു..!!”

ഒബാമ ഫോണ്‍ കട്ട് ചെയ്തു..!

ഓ..ഒരു വല്യ തൂക്കിക്കൊല്ലുകാരന്‍..ആയുസുമൊത്തോം പറഞ്ഞു നടക്കാന്‍ ഒരു സദ്ദാം..എന്തായാലും സദ്ദാമിനെക്കാള്‍ ഭീകരവാദത്തില്‍ ഒരു പടി മുന്നിലാ ഒസാമ. അളിയന്‍ സദ്ദാമിനെ കൊന്നെങ്കില്‍ ഞാനും ഒട്ടും മോശമല്ല അളിയാ..!!

************************************************************

ട്രീങ്ങ്..ട്രീങ്ങ്..ട്രീങ്ങ്..

ട്രീങ്ങ്..ട്രീങ്ങ്..ട്രീങ്ങ്..

ട്രീങ്ങ്..ട്രീങ്ങ്..ട്രീങ്ങ്..

“ ഹെലൊ”

“ എന്തെരെടെ അപ്പീ ഫോണ്‍ എടുക്കാത്തത്..”

“ആരെടെ..ഇത്..?”

“എടാ..ഇത് ഡേവിച്ചായനാ യു കെന്ന്...! ബെഞ്ചമിന്‍ അണ്ണനും ഇവിടെയുണ്ട്..ഒളിച്ച് വന്നതാ സ്മോളടിക്കാന്‍..”

“ഇച്ചായാ ഇവിടെ വല്യ പ്രശ്നമാ....ലവനെ തട്ടിയതിന്‍റെ പ്രതിക്ഷേധ റാലി നടക്ക്വ്വാ..”

“നീയൊരു കാര്യം ചെയ്യ്.. കടപൂട്ടി..വേഗം സ്ഥലം വിട്ടോ..

ഞാന്‍ ഇനി കൈഫോണീല്‍ വിളിക്കാം എന്നിട്ട് തുറന്നാമതി..പുറത്ത് ഒരുബോര്‍ഡ് തൂക്കിയേരെ..“

“യുകെ എമ്പസി ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കുന്നതല്ല.“പിന്നെ മറ്റൊരു കാര്യം ഗിലാനിയോ, സര്‍ദാരിയോ ഒക്കെ വിളിച്ചാല്‍ എന്നെ വിളിക്കാന്‍ പറ..ഒകെ..

“ഓകെ..!”

*****************************************************

ടിങ്ങ്..ടാങ്ങ്..ടിങ്ങ് ടാങ്ങ്..

ഒബാമ കാളിങ്ങ് ബെല്ലില്‍ അമര്‍ത്തിപ്പിടിച്ചു.

കതക് തുറന്നതും ഒബാമ ചാടി അകത്ത് കയറി.

“ഇരിപ്പുറക്കുന്നീല്ല അളിയാ....”

“ഒകെഡാ..നീ വാ...ഒന്ന് ചൂടു പിടിപ്പിക്കാം.”

അകത്ത് കയറിയതും ഒബാമയുടെ കണ്ണു തള്ളി. കോണ്ടലീസ ദാ ഒസാമയ്ക്ക് 90 ഒഴിക്കുന്നു...പിന്നെ ചിരിക്കുന്നു.

അപ്പൊ ലവന്മാര് കൊന്ന് കടാലില്‍ തള്ളിയത് ആരെ..?

സ്തബ്ദനായി നിന്ന ഒബാമയെ ബുഷ് തോളില്‍ തട്ടി ആശ്വസിപ്പിച്ചു..

“ നീ പേടിക്കെണ്ടടാ ഉവ്വേ നുമ്മ കോസമെറ്റിക് സര്‍ജറി ചെയ്ത് പാകിസ്ഥാനില്‍ വിട്ട ഒരു പഹയനെയാ ലവന്മാര് തട്ടിയത്..”

“എന്നാലും ഒരു കടും കൈ ആയിപ്പോയി ബുഷ് അളിയാ..‘

ഒബാമ...താടിക്ക് കൈകൊടുത്തു കുത്തീര്‍ന്നു.

‘വളരെ നന്നായി അണ്ണന്മാരെ..അതുകൊണ്ട് എനിക്കൊരൂ ഗുണം ഉണ്ടായി..”

‘’എന്തൂ ഗുണം കോണ്ടൂ..”

കോണ്ടലീസാ അര്‍ദ്ധനിമീലിതമായ മിഴികള്‍ ഇളക്കി ഉത്സാഹവതിയായി..പറഞ്ഞു

1575 ഡോളര്‍ ആയിരുന്ന സ്വര്‍ണ്ണം 40 ഡോളര്‍ ഒറ്റയടിക്ക് കുറഞ്ഞില്ലേ...കളിച്ച കാര്യമോ?

നാല്‍വരും നാല് 90 വീതം അടിച്ച് ആനന്ദ നൃത്തം ചെയ്തു...

******************

അപ്പോഴും ഇങ്ങ് കൊച്ചു കേരളത്തില്‍ പലവീടുകളിലൂം വാര്‍ത്തകള്‍ മുഴങ്ങി.
പാകിസ്ഥാനിലെ അബൊട്ടാബാദില്‍ ബീന്‍ ലാദന്‍ വധിക്കപ്പെട്ടു.

നമുക്ക് പ്രമുഖരുടെ അഭിപ്രായങ്ങളിലേക്ക് കടക്കാം. ഇപ്പൊള്‍ നമ്മുടെ റിപ്പോര്‍ട്ടര്‍ ശ്രീ. ബിജുക്കുട്ടന്‍ ലൈനില്‍ ഉണ്ട്.

ശ്രീ. ബിജുക്കുട്ടന്‍ എങ്ങനെയാണ്..ബിന്‍ലാദന്‍ വധിക്കപ്പെട്ടത്..?

“രാവിലെ ചായക്ക് ശേഷം ലാദന്‍ കക്കൂസില്‍ പോകാന്‍ ബീഡി തപ്പി , ബീഡീ തീര്‍ന്നുപോയതുകൊണ്ട് അതു വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് ഈ ദുര്യോഗമുണ്ടായത്. കൂട്ടുകാര്‍ പലരും വിലക്കിയെങ്കിലും ലാദന്‍ അനുസരിക്കുകയുണ്ടായില്ല..ശ്രീ സുരേഷ്..

ബിജുക്കുട്ടാ..കേള്‍ക്കാമോ.. തീര്‍ന്നുപോയ ബീഡിക്ക് പകരം സം‌വിധാനം ഒന്നുമില്ലായിരുന്നു എന്നാണോ വിശ്വസിക്കേണ്ടത്..?

സുരേഷ് കേള്‍ക്കാം ...പകരം സവിധാനം ഉണ്ടായിരുന്നു..എന്നാല്‍ കട്ടന്‍ ബീഡി തെറുക്കാന്‍ ചുക്കാ ഉണക്കാനിട്ടിരിക്കുകയായിരുന്നുവെന്നും, തെറുപ്പുകാരന്‍ ഇലവെട്ടിത്തുടങ്ങിയതേ ഉള്ളൂ എന്ന വിവരവും ബിലാദന്‍റെ ബീഡീ സ്പെഷ്യലിസ്റ്റ് സവാഹിരി നമ്മോട് പങ്കുവച്ചു.."

വേറെ എന്തൊക്കെയാണ് ബിജൂ ?

“സവാഹിരി മനഃപൂവ്വം ബീഡി മാറ്റിപ്പിച്ചതാണെന്ന് സംശയം പലരും ഉന്നയിച്ചിട്ടുമുണ്ട്..ഇതു മറ്റു കാര്യങ്ങളിലേക്ക് വെളിച്ചം വീശുമെന്ന് കരുതുന്നു. നന്ദി സുരേഷ്..!“

ഒസാമയുടെ വധത്തില്‍ പ്രതികരിച്ചതിന് നന്ദി.. നന്ദി ശ്രീ.തിരൂവഞ്ചൂര്‍ രാധാകൃഷ്ണന്‍, ശ്രീ. എം ഐ ഷാനവാസ്, ശ്രീ ശശി തരൂര്‍, ശ്രീ. ടിന്‍റു മോന്‍, വാര്‍ത്തയില്‍ പങ്കെടുത്തതിനും പ്രതികരിച്ചതിനും നന്ദി. ഇനി മറ്റൊരു പീഢന വാര്‍ത്തയിലേക്ക്....ഇടവേളയ്ക്ക് ശേഷം.

05 മാർച്ച് 2011

മലയാളത്തെറികള്‍..!!

ഇതിന്‍റെ തലക്കെട്ട് വായിച്ചപ്പോള്‍ത്തന്നെ കുറെ തെറികള്‍ മനസില്‍ മിന്നിമറഞ്ഞു എന്ന് കരുതുന്നു. ഓ.. തെറികളെപ്പറ്റി എന്തെഴുതനാ അല്ലേ..! എങ്കിലും, എന്തെങ്കിലും എഴുതിയിട്ട് കാര്യമുണ്ടോ...?.കാര്യമുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ. ആരാണ് തെറി കണ്ടുപിടിച്ചത്..? ഏതോ സംസാരിക്കാന്‍ അറിയാവുന്നവരാകും എന്ന് ഉത്തരം പറഞ്ഞാല്‍ തെറി ഉറപ്പ്.

വെറുതേ പോകുന്ന ഒരു തെണ്ടിയെ, “എടാ തെണ്ടീ” എന്നു വിളിച്ചാല്‍ തിരിച്ചൊരു തെറി വരും. അതായത് ‘തെണ്ടി’ക്ക് പോലും തെണ്ടി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല. അപ്പോ തെണ്ടി അല്ലാത്തവരെ അങ്ങനെ വിളിച്ചാല്‍ പ്രതികരണം ഒന്നൂകൂടെ മോശം ആയിരിക്കും. ഇത്രയും പറഞ്ഞത് “തെറി“ ആരുംതന്നെ മനസുകൊണ്ട് ഇഷ്ടപ്പെടുന്നില്ല എന്ന് പറയുവാന്‍ മാത്രമാണ്.

തെറി- അധിക്ഷേപം, പഴിക്കുക, ശകാരിക്കുക, ദുര്‍ഭാഷണം, ഭര്‍ത്സിക്കുക,ആട്ടുക ഇതുപോലെ ഒരുപാട് വാക്കുകള്‍ തെറിക്ക് സമാനമായിട്ടുണ്ട്.

മലയാളത്തിലെ മിക്കതെറികളുടെയും ആവിര്‍ഭാവം മറ്റു പല ഭാഷകളില്‍ നിന്നുമാവാം. ഏതു ഭാഷ പഠിക്കാനും തെറിയില്‍ നിന്ന് തുടങ്ങണമെന്നത് ഒരു അലിഖിത നിയമമെന്നോണം പറഞ്ഞു കേട്ടിട്ടുണ്ട്. ഭാഷ എല്ലായിപ്പോഴും പഠിക്കേണ്ടത് കേട്ട് തന്നെയാണ് . ഏതു ഭാഷയിലും കേള്‍ക്കുന്നതില്‍ എറ്റവും സുലഭം തെറികള്‍ തന്നെയാണ് താനും..! ലളിതമായി മനസിലാക്കാന്‍ പറ്റുന്നത് തെറികള്‍ ആയതു കൊണ്ടാവാം ആദ്യം തെറികള്‍ പഠിച്ചു തുടങ്ങുന്നത്.

തെറി - ഒതുക്കപ്പെട്ടവ.

ഏഭ്യന്‍, മര്‍ക്കടന്‍, മൊശകോടന്‍, ശുംഭന്‍ എന്നീ പഴയകാല തെറികള്‍ വളരെ പ്രശസ്തമാണല്ലോ. എന്തുകൊണ്ട് ഈ തെറികള്‍ ഇന്ന് സാധാരണ ജനങ്ങള്‍ വിളിക്കപ്പെടുന്നില്ല..? ഇത്തരം തെറികള്‍ക്ക് കാഠിന്യക്കുറവ് ഉണ്ട് എന്നതായിരിക്കും ഒരു കാരണം , അതായത് കേള്‍ക്കുന്നയാളിന് ഇത് ഒരു തെറിയായിട്ട് അംഗീകരിക്കാന്‍ ഇന്നത്തെക്കാലത്ത് കഴിയുന്നില്ല, തിരിച്ച് ഒരു തെറി വിളിപ്പിക്കത്തക്ക ശക്തി മുകളില്‍ പറഞ്ഞ തെറികള്‍ക്ക് നഷ്ടപ്പെട്ടു. നല്ല നല്ല റൊമാന്‍റിക് തെറികള്‍ പുതുതായി കണ്ടു പിടിച്ചപ്പോള്‍ നിത്യ ജീവിതത്തില്‍ നിന്ന് മുന്‍പറഞ്ഞ തെറികള്‍ അപ്രത്യക്ഷമായി എന്നു വേണം കരുതാന്‍. ഇപ്പോള്‍ മുകളില്‍ ചൂണ്ടിക്കാണിച്ച തെറികള്‍ സിനിമയിലും, രാഷ്ട്രീയത്തിലും അത്യാവശ്യ ഘട്ടത്തില്‍മാത്രം ഉപയോഗിച്ചു കാണുന്നു.

നമ്മള്‍ മലയാളികള്‍ ആഗ്രഹിച്ചകാര്യം നടന്നില്ലെങ്കില്‍ ആദ്യം മനസില്‍ ഒരു തെറിയായിരിക്കും വിളിക്കുക. അത് ആരെ എന്നില്ല, ആരെവേണമെങ്കിലും വിളിക്കും. സൌകര്യപൂര്‍വ്വം പുതിയ തെറികള്‍ ഉണ്ടാക്കി വിളിക്കുന്നവരും ധാരാളം.എത്ര ബലവാനേയും തെറിവിളിച്ച് തോല്പിക്കുന്ന ദാവീദും ഗോലിയാത്തും കളികളുടെ ഉദാഹരണങ്ങള്‍ക്ക് വളരെ ദൂരമൊന്നും പോകേണ്ട, ചുറ്റും ഒന്നു “ചെവി”യോടിച്ചാല്‍ മാത്രം മതി.

തെറി ചില വസ്തുതകള്‍

സാധാരണയായി മലയാളി ഉപയോഗിച്ചു വരുന്ന തെറികള്‍ താഴെപ്പറയുന്നവയാണ്.
1.ശരീരഭാഗങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള തെറികള്‍- ഇതില്‍ അടിമുതല്‍ മുടിവരെ ഉപയോഗിച്ചുകാണുന്നു.
ചട്ടുകാലന്‍, മുറിക്കയ്യന്‍, കോങ്കണ്ണന്‍ അങ്ങനെ പോകുന്നു ഗ്രേഡ് കുറഞ്ഞ തെറികള്‍..!
മൂര്‍ച്ച കൂടിയ തെറികള്‍ കേള്‍ക്കുന്നവരുടെ ഹൃദയമിടിപ്പ് കൂട്ടുകയും ഒപ്പം ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാക്കുകയും ചെയ്യാം. ചിലപ്പോള്‍ മരണം വരെ സംഭവിക്കാനും സാധ്യതയുള്ളതുകൊണ്ട് ഒഴിവാക്കുന്നു.
2.ലൈംഗികാവയവങ്ങളെയും ലൈംഗികബന്ധങ്ങളെയും മ്ലേശ്ചവല്‍ക്കരിച്ചുകൊണ്ടുള്ള തെറികള്‍.
3.മുന്‍ഗാമികളെയും കുടുംബത്തെയും കേന്ദ്രീകരിച്ചുള്ള തെറികള്‍- അച്ഛന്‍ , അമ്മ, ചേച്ചി അനിയത്തി, ചേട്ടന്‍, അമ്മൂമ്മ, അമ്മാവന്‍ തുടങ്ങിയവരോടൊപ്പം അവരുടെ അവയവങ്ങളും തെറിയില്‍ കണ്ടുവരുന്നൂ. ഇത്തരം തെറികള്‍ കേട്ടാല്‍ ശരാശരി മലയാളി തിരിച്ചും ഒരു ഡോസ്കൂട്ടി നിശ്ചയമായും തെറിവിളിച്ചിരിക്കും.‍
4. മൃഗങ്ങളെയും പക്ഷികളേയും സാദൃശ്യപ്പെടുത്തിക്കൊണ്ടുള്ള തെറികള്‍. പന്നി , പട്ടി (പട്ടിയുടെ പല ഇനങ്ങള്‍ ഉദാ- മരപ്പട്ടി), ഊളന്‍ എന്നീ മൃഗങ്ങളെയും, അവയുടെ പെണ്‍ വര്‍ഗ്ഗത്തേയും കുഞ്ഞുങ്ങളെയും ഇതിലുള്‍പ്പെടുത്തിയിരിക്കും. കോഴി, മൂങ്ങ എന്നീ പക്ഷികളെയും ചേര്‍ത്തുള്ള തെറികളും സുലഭം.
5. പ്രവൃത്തികളെ , ജോലിയെ ആസ്പദമാക്കിയുള്ള തെറികള്‍
ബാര്‍ബര്‍, ചണ്ഡാലന്‍, ഭിക്ഷക്കാര്‍‍ എന്നിവരൊക്കെ ഇത്തരം തെറികളില്‍ പാത്രങ്ങളാകാറുണ്ട്.
6. മതപരവും ജാതീയവുമായ തെറികള്‍.
7. തിന്നുന്നതും കുടിക്കുന്നതുമായ വസ്തുക്കളെ ചേര്‍ത്തുള്ള തെറികള്‍
എന്നാല്‍ തെറിക്ക് സംസാരഭാഷതന്നെ വേണമെന്നില്ല ,ആംഗ്യഭാഷകൊണ്ട് നയനമനോഹരമായ തെറികള്‍ വിളിക്കുന്ന വിദ്വാന്മാരും/ വിദുഷികളും നമുക്കിടയില്‍ ഉണ്ട്..!

തെറിയുടെ സൈക്കോലോജി

രാഷ്ട്രാന്തരീയവും, സാര്‍വ്വദേശീയവുമായും തെറികള്‍ മുകളില്‍ പറഞ്ഞരീതിയിലൊക്കെത്തന്നെയാണ് ഉണ്ടായിരിക്കുന്നത് എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. സ്കിന്നര്‍, ഫ്രോയിഡ്,പാവ്ലോവ് തുടങ്ങിയ മനഃശ്ശാസ്ത്രജ്ഞമാരുടെ തെറിപഠനങ്ങളുടെ വ്യാഖ്യാനങ്ങള്‍ രസാവഹങ്ങളാണ്. വികാര അനവസ്ഥയാണ് തെറിവിളിയുടെ ആണിക്കല്ല് എന്നും മാനസികാരോഗ്യമില്ലാത്തവര്‍‍ ആണ് തെറിവിളിക്കാര്‍ എന്ന് മനഃശാസ്ത്രജ്ഞര്‍ പൊതുവില്‍ കരുതുന്നു. ചെറുപ്പകാലത്തെ അരക്ഷിതത്വം, ശിഥിലമായ കുടുംബാന്തരീക്ഷം അങ്ങനെ ഒരു പാട് കാര്യങ്ങള്‍ ഒരു തെറിവിളിക്കാരനെ/കാരിയെ വാര്‍ത്തെടുക്കുന്നതിന് പിന്നിലുണ്ട്. ഒരാള്‍ എത്ര മാനസികാരോഗ്യമുള്ളവനായാലും നിരന്തരമായ തെറിവിളികള്‍ അയാളെ അന്തര്‍മുഖനാക്കുകയും, ജോലിയില്‍ നിരുത്സാഹവാനാക്കുകയും ചെയ്യുന്നു. ഇത്തരം തെറിവിളികള്‍ ഒരു സമൂഹമാണ് ഏറ്റെടുക്കുന്നതെങ്കില്‍‍ ഒരു പക്ഷേ എതൊരാളേയും ആത്മഹത്യക്ക് വരെ പ്രേരിപ്പിച്ചേക്കാം. ഇരുണ്ടതും ദുഷ്പ്രാപ്യവുമായ വ്യക്തിത്വത്തിന്‍റെ ഒരു ഭാഗമാണ് തെറിവിളിക്കാനുള്ള ത്വര. ഈഗോയെയും, സൂപ്പര്‍ ഈഗോയെയും(ഫ്രോയിഡിന്‍റെ ആശയങ്ങള്‍) തൃപ്തിപ്പെടുത്താനുള്ള ഒരു അബോധപൂര്‍വ്വമായ അമര്‍ഷമാണ് തെറിവിളി...!

അടക്കിവച്ച ലൈംഗിക ദാഹത്തിന്‍റെ പുറന്തള്ളലാണ് തെറികള്‍ എന്ന് ഒരു മനഃശ്ശാസ്ത്രജ്ഞന്‍ എഴുതിയത് വായിച്ച് തന്‍റെ ലൈംഗികാഭീഷ്ടം അറിയിക്കാന്‍ മുന്‍ മനശാസ്ത്ര ലേഖനാടിസ്ഥാനത്തില്‍ സ്ത്രീകളെ തെറി വിളിച്ചയാള്‍ക്ക് കിട്ടിയതോ ദേഹമാസകലം മുറിവുചതവുകള്‍. പിന്നീട് മനഃശ്ശാസ്ത്രജ്ഞനോട് ലേഖനത്തിന്‍റെ സാധുതയെപ്പറ്റി പരാതിപ്പെട്ടപ്പോള്‍ “ആ സ്ത്രീകള്‍ എന്‍റെ ലേഖനം വായിക്കാത്തവരാകും” എന്നത്രേ മറുപടി നല്‍കിയത്.

തെറി ക്ലാസ്..!
തെറികള്‍ ആഗോളവല്‍ക്കരിച്ച് , ഉദാത്തമായ രീതിയില്‍ അവതരിപ്പിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ നിലവില്‍ വന്നാല്‍, പരസ്പരം തെറിപറഞ്ഞ് നിരന്തരമായി ഉണ്ടാകുന്ന ടെന്‍ഷനില്‍ നിന്നും ആശ്വാസം കണ്ടെത്താനും ഒപ്പം പണം ഉണ്ടാക്കാനും ഉപകരിച്ചേനെ. ഒരു പക്ഷേ തെറിവിളിച്ച് പണമുണ്ടാക്കുന്നത് എങ്ങനെയെന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. വളരെ എളുപ്പമായ ഒരു സംഗതിയാണത്. തെറി ഇസ്റ്റിറ്റ്യൂട്ടുകള്‍, തെറി ക്ലബ്ബുകള്‍ എന്നിവ തുടങ്ങിയാല്‍ ധാരാളം അംഗങ്ങളെ കിട്ടും . ഫീ/അംഗത്വ വരിസംഖ്യ ഈടാക്കി തെറി ഇന്‍സ്റ്റിട്യൂട്ടുകളും ക്ലബ്ബുകളും നടത്താം.

ക്ലബ്ബിന്‍റെ പേര് തന്നെ ഒരു തെറിയില്‍ തുടങ്ങിയാല്‍ അത്യുത്തമം . ഇത്തരം ഒരു ക്ലബ്ബിലേക്ക് കടന്നു ചെല്ലുമ്പോള്‍ സാധാരണ ഉപയോഗിക്കുന്ന ഗുഡ് മോണിങ്ങ്, നമസ്തേ എന്നതിന് പകരം ..&&*%%$$## തെറികള്‍ ആയിരിക്കും പറയുന്നത്. അതിനു ശേഷം കുശലം ചോദിക്കുമ്പോള്‍ നല്ല നല്ല തെറികള്‍ ഉപയോഗിക്കാം. ആവശ്യാനുസരണം എരിവും പുളിയും ചേര്‍ത്താല്‍ അന്നത്തെ ദിവസം സമാധാനമായി ഉറങ്ങാം.

ഇന്‍സ്റ്റിട്യൂട്ടില്‍ ആണെങ്കില്‍ അധ്യാപകന്‍ ക്ലാസില്‍ വരുമ്പോള്‍ എല്ലാവരും കാല് ഡെസ്കിന്‍റെ മുകളില്‍ കയറ്റിവച്ച് നല്ലഒരു തെറി അങ്ങട് കാച്ചും..അധ്യാപകനും തിരിച്ച് ഒരു കണ്ണുപൊട്ടുന്ന പുളിച്ച തെറി..! അങ്ങനെ തെറിക്ലാസ് തുടങ്ങുകയായി.. ! നല്ല തെറിപ്പേരുള്ള പുസ്തകത്തിന്‍റെ ഒന്നാം അദ്ധ്യായതലക്കെട്ട് തന്നെ പ്രായോഗികമായി നിത്യ ജീവിതത്തെ പുളകം കൊള്ളിക്കുന്ന ഒരു തെറിയായിരിക്കും..!

തെറി എന്ന പീഢനം.
പീഢനങ്ങള്‍ മൂന്ന് വിധം, ഇതില്‍ ശാരീരികം, ലൈംഗികം എന്നീ പീഢനങ്ങള്‍ക്ക് കിടനില്‍ക്കുന്നതാണ് മാനസിക (വൈകാരിക) പീഢനവും. തെറിവിളി എന്ന വൈകാരിക പീഢനത്തിനെതിരെ കേസ് കൊടുക്കാന്‍ കഴിയുമോ? ഇതും പീഢനത്തിന്‍റെ പരിധിയില്‍ വരുന്നതുകൊണ്ട് എല്ലാ രാജ്യങ്ങളിലും അതിന്‍റേതായ നിയമങ്ങള്‍ ഉണ്ട്. എന്നാല്‍ വിളിച്ചയാളും കേട്ടയാളും അല്ലാതെ സാക്ഷിയും ആവശ്യമാണ് താനും. ജോലി സ്ഥലങ്ങളിലെ തെറിവിളികള്‍ , കുടുംബത്തിനുള്ളിലെ തെറിവിളികള്‍ , സഹനത്തിന്‍റെ അതിര്‍ത്തികള്‍ ലംഘിക്കുമ്പോള്‍ കേസുകളായി പരിണമിക്കുന്നു. ഇന്ത്യന്‍ കുടുംബ അവസ്ഥകളില്‍ തെറിവിളികള്‍ക്കെതിരെ വളരെയൊന്നും പ്രതികരിക്കാറില്ല എന്നതാണ് സത്യം. വിവാഹമോചന ഘട്ടങ്ങളില്‍ ഇതും ഒരു കാരണമായി കാണിക്കാന്‍ മാത്രം പരാതിപ്പെടുന്നവരാണ് കൂടുതലും..!

തെറി-തുടക്കം ഒടുക്കം.
എവിടെയാണ് തെറി കൃത്യമായി പ്രയോഗിക്കേണ്ടത് എന്ന് പ്രത്യേകമായി ആരും പഠിപ്പിക്കേണ്ടതില്ല. പൊതു സഭകളില്‍ പ്രയോഗിക്കുന്ന തെറികള്‍ പലരും കുടുംബത്ത് പ്രയോഗിക്കില്ല. കൂട്ടുകാരുടെ മുന്നില്‍ പറയുന്ന തെറികള്‍ ജീവിത പങ്കാളിയുടെ മുന്നിലും പ്രയോഗിച്ചു കാണുന്നില്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതായത് തനതായ അവസരങ്ങളില്‍ പലതരം തെറികള്‍ നാം തന്നെ അറിയാതെ തയ്യാറാക്കി വെച്ചിരിക്കുന്നു എന്നര്‍ത്ഥം..!

പലകാരണങ്ങളാണ് തെറിപറയാന്‍ പ്രേരകമാകുന്നത്. മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രതികരണങ്ങള്‍ കിട്ടാതെ വരുമ്പോഴും, പിരിമുറുക്കവും, ദേഷ്യവും ഒപ്പം അത്ഭുതം തോന്നുമ്പോള്‍ പോലും തെറി പറയുന്നു പലരും.പലപ്പോഴും മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടി തെറിയുതിര്‍ക്കുന്നു എന്നതാണ് സത്യം. തെറി പറഞ്ഞ് അഭിവാദ്യം ചെയ്യുന്നവരും ധാരാളമായുണ്ട്. സ്നേഹക്കൂടുതല്‍ കൊണ്ട് തെറിവിളിക്കുന്നവരും, തമാശയ്ക്ക് തെറിപറഞ്ഞ് ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നവരും ഏറെ.

ഒട്ടുമിക്ക ദാമ്പത്യ ബന്ധങ്ങളിലും തെറിവിളി സ്വാഭാവികമായിത്തന്നെയുണ്ട്. പരസ്പരം തോല്പിക്കാനുള്ള വ്യഗ്രതയില്‍ മിക്കപ്പോഴും സ്നേഹിക്കാന്‍ മറന്നു പോകുന്ന നിര്‍ബന്ധിത ബന്ധങ്ങള്‍ക്ക് പങ്കാളിയെ ജയിക്കാന്‍ അത്താണി തെറി തന്നെ. അവിഹിത ബന്ധങ്ങള്‍, സംശയങ്ങള്‍, ലൈംഗികാരാജകത്വം, പണദൌര്‍ലഭ്യം തുടങ്ങിയവയാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് ദമ്പതികളെ നയിക്കുന്നത്.

കുട്ടികള്‍ സാധാരണ തെറി വിളിച്ചു പഠിക്കുന്നത് മാതാപിതാക്കള്‍ പരസ്പരം വിളിക്കുന്നത് കേട്ടിട്ടാണ്. തങ്ങള്‍ പരസ്പരം തെറിവിളിക്കുന്നത് കുട്ടികള്‍ കേട്ട് പുനരവതരിപ്പിക്കുന്നു എന്ന് 90% മാതാപിതാക്കളും സമ്മതിക്കുന്നു.11 വയസുള്ള 3000 കുട്ടികളില്‍ നടത്തിയ പഠനം ഇത് അടിവരയിട്ട് തെളിയിക്കുന്നു. ബഹുഭൂരിപക്ഷം മാതാപിതാക്കള്‍ക്കും ഇക്കാര്യങ്ങള്‍ അറിയാമെങ്കിലും അവര്‍ കുട്ടികളുടെ ആദ്യ ഘട്ടങ്ങളിലെ തെറിവിളി വെറുംതമാശയായിട്ടെടുക്കുകയാണ് പതിവ്. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് ഭാഷ. നല്ല ഭാഷ കുട്ടിക്ക് കൂടുതല്‍ ആത്മവിശ്വാസവും ഒപ്പം ചുറ്റുമുള്ളവരില്‍ നിന്ന് നല്ല പെരുമാറ്റവും ഉറപ്പുവരുത്തുന്നു.

വീട്ടില്‍ പഠിച്ച തെറികളുടെ പ്രായോഗിക പരിശീലനം കിട്ടുന്നത് സ്കൂളില്‍ ആണെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല.സ്വഭവനത്തിങ്കല്‍ മുറപോലെ കോച്ചിങ്ങ് കിട്ടാത്ത ഹതഭാഗ്യര്‍, സ്കൂളില്‍ നിന്ന് അതെല്ലാം സ്വായത്തമാക്കാന്‍ സഹപാഠികള്‍ സഹായിച്ച് സ്വയം പര്യാപ്തതയില്‍ എത്തിക്കുന്ന സുന്ദരരീതിക്ക് എത്ര കണ്ട് അഭിനന്ദനം ചൊരിഞ്ഞാലും മതിയാകില്ല.‍..!!

നിങ്ങളെ ആരെങ്കിലും തെറിവിളിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യും..? നാല് കാര്യങ്ങള്‍ ചെയ്യാം
1.തിരിച്ച് ഡോസ് കൂട്ടി തെറിയഭിഷേകം നടത്താം
2.ശാരീരികമായി എതിരിടാം
3. അവഗണിക്കാം.
4. കേസ് കൊടുക്കാം
ഇതില്‍ ഏതാണ് നല്ലതെന്ന് നിങ്ങള്‍ തീരുമാനിക്കൂ.

എന്തൊക്കെയായിരുന്നാലും തങ്ങള്‍ ഇടപഴകുന്ന സമൂഹത്തിന്‍റെ സംസ്കാരം ആണ് തെറിവിളിക്കാനും , സൌഹാര്‍ദ്ദപരമായി പെരുമാറാനും ശീലിപ്പിക്കുന്നത്. സൌമ്യമായതും , പരുക്കനായതുമായ വാക്കുകള്‍ സമൂഹമാണ് നിയന്ത്രിക്കുന്നത്.സമൂഹത്തിന് പഥ്യമല്ലാത്തതെല്ലാം സമൂഹം പുറന്തള്ളുന്നു. അക്കൂട്ടത്തില്‍ പെട്ടതാണ് തെറികളും.

തെറിവിളിച്ച് പൊട്ടിത്തെറിക്കുന്നവര്‍ ഓര്‍ക്കുക നിങ്ങള്‍ തെറിവിളിക്കുമ്പോള്‍ നിങ്ങളുടെ സംസ്കാരമാണ് ചോദ്യം ചെയ്യപ്പെടുന്നത്, അല്ലാതെ കേള്‍ക്കുന്നവരുടെയല്ല്ല.

തെറി വിളികേട്ട് ആദ്യം ചെവിയും പിന്നെ ഹൃദയവും പൊട്ടി, അടിയറവ് പറഞ്ഞ് കമഴ്ന്ന് കിടക്കുന്ന ഒരു പാവം ജീവനക്കാരന്‍റെയും തെറിവിളിയില്‍ വിജയം വരിച്ച ബോസിന്‍റേയും ചിത്രത്തോടെ ഇത് അവസാനിപ്പിക്കുന്നു. ശുഭം


24 ഫെബ്രുവരി 2011

അഹമ്മദ് റ്റീ..!!

ദുബായിലെ സാധാരണ കാറുകള്‍ കൂടണയാന്‍ തുടങ്ങുന്നു...!
പാര്‍ക്കിംഗില്‍ കിടക്കുന്ന ചില കാറുകള്‍
ബാറുകളിലേക്ക് പോകാന്‍ തയ്യാറായി...!
 പാര്‍ക്കിംഗ് കിട്ടാത്ത കാറുകള്‍ കറങ്ങിത്തളര്‍ന്നു...!
നഗരം സുരപാനം ചെയ്ത് മയങ്ങാന്‍ ഇനിയും സമയം ബാക്കി.!
ഓ..ഇത്രേമൊക്കെ മതി ആമുഖം.

മൊബൈല്‍ തരിപ്പിലിട്ടതുകൊണ്ട് ശബ്ദമലിനീകരണമില്ല.,
ഇതവനാ വേന്ദ്രന്‍. മാനവേന്ദ്രന്‍.

“അളിയോ..നീയെവിടാ..?”

“എന്താടാ..ഞാന്‍ വീട്ടിലുണ്ട്..”

“എന്താ പരിപാടി..?”
പരിപാടി എന്താണെന്ന് ചോദിക്കണമെങ്കില്‍
അവന്‍ ഫിറ്റായിരിക്കും, എന്നാലും ചോദിച്ചു.

“നീ ഫിറ്റാണോ..”

“ആണോന്ന്, മുക്കാല്‍ കുപ്പി കഴിഞ്ഞു..”

“ഹും നടക്കട്ട്..”

“ഒരു ചെറിയ സംഗതിയുണ്ട്..,
ഞാന്‍ കട്ട് ചെയ്തു വിളിക്കാം. വേറൊരു കോള്‍..”

ഹോ.. എന്തായിരിക്കും..?
സസ്പെന്‍സിലിട്ട് ഫോണ്‍ കട്ടു ചെയ്തുകളഞ്ഞു.
മാനവേന്ദ്രന്‍ ആള് ഒരു വാറ്റ് കന്നാസാ.
കന്നാസെന്ന് പറഞ്ഞാലും ശരിയാവുകയില്ല. ജാറയാ..ജാറ...!!

എന്തായിരിക്കും പറയാനുള്ളത്.

മൊബൈല്‍ വീണ്ടും തരിക്കുന്നു.

“ഹലോ..”

“അളിയോ..നമ്മക്ക് നാളെ ഒരു പ്രോഗ്രാമുണ്ട്.
വൈകിട്ട് ക്രൌണ്‍ പ്ലാസയിലാ. ഒരു പ്രോഡക്റ്റ് ലോഞ്ച്..!”

“എന്തോന്ന്..
പിന്നേ ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ വരുമോ അതോ
പ്രോഡക്റ്റ് ലോഞ്ചിന് പോകുമോ..?, ഒന്നു പോഡോ.“

“അളിയാ..കൈവിടരുത്..
നീ ഉണ്ടങ്കിലേ എനിക്ക് പോകാന്‍ പറ്റൂ..
ഇല്ലേ രേണു വഴക്കുണ്ടാക്കും..പ്രശ്നമാകും..”

അതു ശരി എന്‍റെ ക്ലീന്‍ സര്‍ട്ടിഫിക്കേറ്റില്‍
പിടിച്ച് കളിക്കാനാ അവന്‍റെ ശ്രമം,
മുതലെടുക്കാന്‍ അവസരം നോക്കി ഇരിക്കുവാ.

“ഉം.. ശരി..ഞാന്‍ വരാം..
എന്നാല്‍ ലോഞ്ചിനൊന്നും ഇല്ല.
എനിക്ക് ഈ വക പരിപാടികളൊന്നും മനസിനു പിടിക്കുകേല്ല.
പിന്നെ എനിക്ക് ഷേക്ക് സായ്യിദ് റോഡില്‍ പോകേണ്ട ഒരു കാര്യണ്ട്..
ആട്ടെ എത്രമണിക്ക് തീരും തന്‍റെ പ്രോഗ്രാം “

“ഏറിയാല്‍ ഒന്‍പത് മണി മാക്സിമം പത്ത്..
അതിനപ്പുറം പോകില്ല..”

“ശരി..നാളെ വിളിക്ക്..ട്ടാ”

എനിക്ക് മനസിലാകുന്നില്ല,
എന്തിനാണോ ഇത്രയും മദ്യം കഴിക്കുന്നത്.
പൂസായാല്‍ പിന്നേം ഇരുന്ന് വലിച്ച് കേറ്റും.
ഒരിക്കല്‍ ചോദിച്ചപ്പോള്‍ പറയുന്നു

“ അളിയനറിയില്ല എനിക്ക് വല്യ ടെന്‍ഷനാ..”

“എന്തിന്‍റെ ടെന്‍ഷന്‍..?”

“ഓ..അതൊന്നും പറഞ്ഞാല്‍ നിനക്ക് മനസിലാകുവേല..”

ഒരുപാട് പ്രോഡക്റ്റ്സിന്‍റെ ഡിസ്ട്രിബ്യൂഷന്‍ നടത്തുന്ന
മാനവേന്ദന്‍റെ ഒരേ ഒരു കുറവ് കോളജില്‍
കൂടെപ്പഠിച്ച ടെന്‍ഷനില്ലാത്ത ഞാന്‍ ആണെന്ന് തോന്നും.!!

“ഞാന്‍ എപ്പോഴും ഫിറ്റാന്നാ രേണു പറയുന്നേ,
എന്തു ചെയ്യാം..വൈകുന്നേരം ഒന്നു ടെന്‍ഷന്‍ ഫ്രീ
ആകാന്‍ ഇതല്ലാതെ വേറേ എന്തു വഴി..”

“നീ എപ്പോഴും ഫിറ്റാന്ന് പറഞ്ഞത് തെറ്റ്, കുടിക്കുമ്പൊ മാത്രം..!!

“അതിന് കുടിക്കാതെ രേണു നിന്നെ കണ്ടിട്ടുണ്ടോ..?”

“നീയിപ്പോഴും പഴയ അളിഞ്ഞ തമാശ തന്നേടേ. സ്റ്റേഷന്‍ മാറ്റിപ്പിടീ..’

“അല്ല ഇതു ഞാന്‍ സീരിയസായിപ്പറഞ്ഞതാ..”

ഒടുക്കത്തെ കുടി കാരണം രേണു ആണ് ബുദ്ധിമുട്ടുന്നത്.

"മൂത്ത മകന് 9 വയസ് കഴിഞ്ഞു.
അവനും ഇതൊക്കെ കണ്ടാ വളരുന്നത് എന്ന ചിന്ത പോലും മാനവേന്ദ്രന് ഇല്ല..”

ഒരിക്കല്‍ രേണു, ഞാന്‍ കൂടെയിരുന്നപ്പോള്‍ അവനോട് ചോദിച്ചു.

“ നിങ്ങള്‍ കുടിച്ചിട്ട് അമ്മയുടെയോ, പെങ്ങളുടെ അടുത്ത് സംസാരിക്കുമോ..?”

“ഇല്ല.”

“പിന്നെന്താ ഭാര്യയ്ക്കും ആ ബഹുമാനം തന്നാല്‍...?
അപ്പൊ ഭാര്യയുടെ സ്ഥാനം എന്താ..?”

അയാള്‍ക്ക് ഒന്നും പറയാന്‍ ഇല്ലായിരുന്നു.

ഇത് ഒരു ലഹരിയുടെ അവസ്ഥ..!
ഇനി മറ്റൊരുലഹരി- ബിസിനസ്..!!

വണ്ടിയിലിരുന്ന് കഴിഞ്ഞകാല ബിസിനസുകളേയും, അതിന്‍റെ വീഴ്ചകളേയും കുറിച്ച് വായ്തോരാതെ സംസാരിച്ചുക്കൊണ്ടിരുന്നു. പുതിയ മാര്‍ക്കെറ്റിംഗ് സ്ട്രാറ്റജികള്‍ പങ്കുവെയ്ക്കാന്‍ വല്ലാത്ത ഒരു ആവേശം. ചുമ്മാതല്ല കണ്ട ചവര്‍ പ്രോഡക്റ്റ്സ് എല്ലാം ഇറക്കുമതി ചെയ്ത് കാശുണ്ടാക്കിയത്..

“ ഇന്നത്തെ പ്രൊഡക്റ്റ് ലോഞ്ച് വളരെ പ്രത്യേകതരം തന്നെയാണ്..,!
 ഒരു പരീക്ഷണം. അത്രമാത്രം.
 മതം, ജാതി ഒക്കെ ഇന്ന് നിര്‍ണ്ണായക ഘടകം തന്നെ,
എന്തു വാങ്ങുമ്പോഴും ചെയ്യുമ്പോഴും!.“

മാനവേന്ദ്രാ...എന്ന് മനസില്‍ ഞാന്‍ ഉറക്കെ വിളിച്ചു,
 സ്റ്റിയറിംഗ് ഊരിയെടുത്ത് അടിക്കാനുള്ള ആഗ്രഹം അടക്കി.
ഇവന്‍ പുത്യ മതം വല്ലതും ലോഞ്ച് ചെയ്ത് കാശടിക്കാനുള്ള
ശ്രമത്തിലാണൊ എന്തോ..?

‘അളിയാ ..നീ നോക്കിക്കൊ,
മതം സെഗ്മെന്‍റ് ചെയ്താ ഈ പ്രോഡക്റ്റ്
യു എ ഇ യീല്‍ ഇറങ്ങാന്‍ പോകുന്നത്..!’

ഞാന്‍ സാകൂതം അവന്‍റെ മുഖത്ത് നോക്കി

‘അതെന്ത് പ്രോഡക്റ്റാ..മോനേ മാനൂ”

എന്‍റെ ജിജ്ഞാസയെ പുച്ഛിച്ച് തള്ളി അവന്‍ പറഞ്ഞു

“അത് സസ്പന്‍സ്”

ഞാന്‍ നിരാശതയോടെ വണ്ടിയില്‍ നിന്നും
അവനെ ക്രൌണ്‍ പ്ലാസയില്‍ ഇറക്കി.

“പ്രോഗ്രാം കഴിഞ്ഞ് ..വിളീക്ക്..ട്ടാ..
ഞാന്‍ ഇവിടെ എവിടെയെങ്കിലും കാണും..”

9 മണികഴിഞ്ഞു...
ദാ കാള്‍ വരുന്നു..

“ അളിയോ..30 മിനിറ്റിനുള്ളില്‍ ഞാന്‍ ഫ്രീയാകും...”

“കൈവിട്ട് പോയളിയാ...
വേറേ ഒരു പാര്‍‍ട്ടി ഡിസ്ട്രിബ്യൂഷന്‍ഷിപ്പ് എടുത്തുകളഞ്ഞു,
സാരമില്ല നമുക്ക് വേറേ നോക്കാം..”

വണ്ടിയില്‍ കയറിയതും ഒരു മനോഹരമായ പായ്ക്കറ്റ് എന്‍റെ നേര്‍ക്ക് നീട്ടീ..

ഇതാണാ പുതിയ പ്രോഡക്റ്റ്..!!

പായ്ക്കറ്റ് തുറന്ന് കണ്ണു നിറയെ കണ്ടു..യു എ ഇ കീഴടക്കാന്‍ പോകുന്ന ആ പുതിയ പ്രോഡക്റ്റ്. ..!!


അതേ..ഇതാണ് മാര്‍ക്കെറ്റ് സെഗ്മെന്‍റേഷന്‍,
ഇതായിരിക്കണം മാര്‍ക്കെറ്റ്സെഗ്മെന്‍റേഷന്‍..!!
മാര്‍ക്കെറ്റിംങ്ങിന്‍റെ പുതിയ തലങ്ങളിലേക്ക്
ഊളിയിടാന്‍ പ്രചോദനമാകുന്ന പുത്യ പ്രോഡക്റ്റ്..!!!
മുസ്ലീം പേരുള്ളതുകൊണ്ട് മാര്‍ക്കെറ്റിംഗ് രൊമ്പ ഈസിയായിരിക്കും..!!

സര്‍വ്വലോക മുസ്ലീംങ്ങള്‍ക്കും ഏതു നേരവും
 കുടിക്കാന്‍ യു കെയില് ‍നിന്ന് ഒരു ചായപ്പൊടി.
അഹമ്മദ് റ്റീ..!!

എനിക്ക് ദാക്ഷായണി ബിസ്കറ്റ്സ് ഓര്‍മ്മവന്നു
പിന്നെ ദൈവത്തിന്റെ പേരുകളുള്ള നെയ്യ്..
ഈ അണ്ഡകടാഹത്തില്‍ അങ്ങനെ എത്രയോ
പ്രോഡക്റ്റുകള്‍ ദൈവങ്ങളും,
മതങ്ങളുമായും സെഗ്മെന്റ് ചെയ്ത് വില്‍ക്കപ്പെടുന്നു..!!

എങ്കിലും പിന്നീട് മനസിലായി...
അഹമ്മദ് റ്റീ പുലി തന്നെ..നല്ല രുചിയുള്ള ചായ..!!
____________________________________________
#റഷ്യയിലും, #ഇറാനിലും എറ്റവും കൂടുതല്‍ വില്‍ക്കുന്ന
ചായപ്പൊടി എന്ന് കമ്പനി അവകാശപ്പെടുന്നു..!!.

12 ഏപ്രിൽ 2010

കേരള ഗവ: വായിച്ചറിയുവാന്‍..!




കേരളാ സര്‍ക്കാര്‍ സമക്ഷം കേരളത്തിലെ ഒരു ഇന്ത്യന്‍ സിറ്റിസന്‍‍ എന്ന നിലയില്‍ ഞാന്‍ സമര്‍പ്പിക്കുന്ന ചില സംഗതികള്‍, ദയവുണ്ടായി വായിച്ച് യുക്തിസഹമായി തീരുമാനിക്കുക.
സാധരണക്കാരുടെ ജീവിതത്തെ ദൂരവ്യാപകമായി ബാധിക്കുന്ന രണ്ട് വിഭാഗങ്ങളുടെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്ത ചില വസ്തുതകള്‍ ....!

അദ്ധ്യാപനം

കേരളത്തിലെ ഗവവണ്മെന്‍റ്, പ്രൈവറ്റ് സ്കൂള്‍/ കോളജ്കളിലെ , ഗവണ്മെന്‍റ് ശമ്പളം കൈപ്പറ്റുന്ന അധ്യാപകര്‍ ഗുണനിലവാരത്തിന്‍റെ കാര്യത്തില്‍ എങ്ങനെയാണെന്നും, അവരുടെ ഗുണനിലവാരം പരിശോധിക്കുന്നവര്‍ എങ്ങനെയാണെന്നും ഞാന്‍ ചിന്തിച്ചു നോക്കി. ഒന്നും മനസ്സിലായില്ല. അതിനൊക്കെ വ്യവസ്ഥകളും മറ്റും ഉണ്ടെന്നറിയാം.എ ഇ ഒ, ഡി എ ഒ തുടങ്ങിയവര്‍ ഇന്‍സ്പെക്ഷന് വരുമ്പോള്‍ എന്താണ് പരിശോധിക്കുന്നത് എന്നും , റിപ്പോര്‍ട്ടില്‍ എന്ത് എഴുതുന്നു എന്ന് പരിശോധിക്കാന്‍ ആരെങ്കിലുമുണ്ടോ..? ഉണ്ടായിരിക്കാം..എന്നാല്‍ പരിശോധിക്കുന്നുണ്ടോ..? സംശയമാണ്. കോളജുകളിലെ ഇന്‍സ്പെക്ഷനും ഇതുപോലൊക്കെ തന്നെ.യു ജി സിക്കാര് വന്ന് ഫുഡ് അടിച്ചിട്ട്പോകും..അത്രതന്നെ..! അദ്ധ്യാപകരില്‍ ഭൂരി ഭാഗവും പ്രൈവറ്റ് ട്യൂഷന്‍ നടത്തി സ്വന്തം സ്കൂളിലെ/ കോളജിലെ കുട്ടികളില്‍ നിന്ന് പണം പിടുങ്ങുന്നത് ഇന്നും അവസാനിച്ചിട്ടില്ലാ.

പുതു തലമുറയെ വാര്‍ത്തെടുക്കേണ്ട ഇത്തരം അവസരങ്ങളില്‍ ജോലിചെയ്യുന്നവര്‍ എന്തു മാത്രം കാര്യങ്ങള്‍ പുതുതായി പഠിക്കുന്നു, ജോലിയില്‍ എത്ര കൃത്യത പുലര്‍ത്തുന്നു എന്നുള്ളത് സംശയമാണ്. ആയതിനാല്‍ അധ്യാപകര്‍ക്ക് ഓരോ മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഒരു പൊതുപരീക്ഷ നടത്തി ജയിക്കാത്തവരെ പിരിച്ചുവിടാനും , പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതേ പരീക്ഷകളില്‍ അവസരം കൊടുത്ത് കൂടുതല്‍ മാര്‍ക്ക്/ ഗുണനിലവാരമുള്ളവരെ നിയമിക്കുന്നതും വരും തലമുറക്ക് ഗുണം ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല. കൂടുതല്‍ അവധിയെടുക്കുന്നവരേയും, ഒപ്പിട്ട ശേഷം സ്വന്തം ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരേയും മറ്റും ഒഴിവാക്കുവാനും ഇതു മൂലം കഴിയും. ഇങ്ങനെ ഒരു ഗുണനിലവാര പരീക്ഷ കൊണ്ട് പെര്‍ഫോമന്‍സില്ലാത്താത്ത അദ്ധ്യാപകാരെ ഒഴിവാക്കനും പെന്‍ഷന്‍ , ഇന്‍ക്രിമെന്‍റുകള്‍ എന്നീ അധിക ബാധ്യതയില്‍ നിന്ന് ഗവണ്മെന്‍റിന് ഒഴിവാകാനും സാധിക്കും. ഇതു വഴി പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലും, അലസരായവര്‍ക്ക് തൊഴില്‍ നഷ്ടവും ഉറപ്പ് വരുത്തണം. ജോലികിട്ടിയാല്‍ അടുത്ത മുപ്പത് വര്‍ഷം ഒന്നും സംഭവിക്കാനില്ല എന്ന് കരുതുന്നവര്‍ക്ക് ഒന്നു കൂടി ജോലിയില്‍ ശ്രദ്ധിക്കാനും,കോമ്പറ്റീഷന്‍ വര്‍ദ്ധിപ്പിക്കാനും, ചെയ്യുന്ന ജോലിയെ ആര്‍ജ്ജവത്തോടെ സമീപിക്കാനും കഴിയും എന്ന് വിശ്വസിക്കുന്നു. കോണ്‍റ്റ്രാക്റ്റ് വ്യവസ്ഥയില്‍ അദ്ധ്യാപകരെ നിയമിക്കുന്നത് വളരെ നല്ലരീതിയില്‍ സ്ഥാപനങ്ങള്‍ നടത്താന്‍ ഉപകരിക്കുമെന്ന് സെല്‍ഫ് ഫിനാന്‍സിങ്ങ് കോളജുകളും, ഐ എച് ആര്‍ ഡി, യു ഐ റ്റി തുടങ്ങിയ സ്ഥാപനങ്ങളും തെളിയിച്ചു കഴിഞ്ഞു.


ക്രമസമാധാനം


കേരളത്തിലെ പോലീസുകാരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് അവരുടെ വലിയ വയറും, പിന്നെ പുളിച്ച തെറിയും , പിന്നെ പ്രാകൃതമായ മര്‍ദ്ദനമുറകളുമാണ്. ഇത്രയും വൃത്തികേടായിട്ട് ജീവിക്കുന്ന/ പെരുമാറുന്ന മറ്റൊരു ഗവ: വിഭാഗം ഉണ്ടോ എന്ന് തോന്നിപ്പോകും. അടച്ചാക്ഷേപിക്കുന്നില്ല, എന്നാലും ഭൂരിഭാഗവും ഇങ്ങനെ തന്നെ ആണ് എന്ന് വേണം പറയാന്‍.

നല്ല പെരുമാറ്റമില്ലാത്ത എല്ലാ പോലീസുകാര്‍ക്കെതിരെയും നടപടികള്‍ എടുക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കണം. അതിനുള്ള ഉചിതമായ സം‌വിധാനം ഗവ: കൊണ്ടുവരണം.കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നു പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കും വിധം കയ്യില്‍ പത്ത് പുത്തനുള്ളവര്‍ക്കും, ഒന്നോ രണ്ടോ ഗുണ്ടയോ, അതല്ല ഒരു മഞ്ഞപ്പത്രമോ കയ്യിലുണ്ടെങ്കില്‍ പിന്നെപ്പറയാനുമില്ല. തരികിടപ്പാര്‍ട്ടിയിലെ ഊച്ചാളി നേതാക്കള്‍ക്ക് പോലും പോലീസിനെ വരച്ച വരയില്‍ നിര്‍ത്താം.

ഇത്തിരി മദ്യത്തിനോ, കൂടെ തൊട്ടുനക്കാനുള്ളതിന്‍റേയോ പിരുപിരുപ്പില്‍ ആര്‍ക്ക് വേണമെങ്കിലും സല്യൂട്ട് നല്‍കാന്‍ ഇവര്‍ക്ക് ജാള്യതയൊന്നുമില്ല. നേരേ ചൊവ്വേ മാന്യമായി ജോലിയെടുത്ത് ജീവിക്കുന്ന സാധാരണക്കാരെ പരമ പുച്ഛവും. ഇത് മാറണം. പോലീസ്-മാഫിയാ-രാഷ്ട്രീയക്കൂട്ട് കെട്ടുകള്‍ അവസാനിപ്പിക്കാന്‍ ഇനിയും കഴിഞ്ഞില്ലെങ്കില്‍ സാധാരണക്കാര്‍ക്ക് നീതി കിട്ടില്ല.

പോലീസിനെക്കുറിച്ചുള്ള ഏറ്റവും കൂടുതല്‍ പരാതി പെരുമാറ്റവൈകല്യം തന്നെയാണ്. ഇത് സഹപ്രവര്‍ത്തകരുടെ ക്ലോസ് ഇന്‍റെര്‍വ്യൂ വഴി കണ്ട് പിടിക്കുകയും, ഇന്‍വ്വെസ്റ്റിഗേഷന് ശേഷം റ്റെര്‍മിനേഷന്‍ ഉള്‍പ്പടെ ഉള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.

മര്‍ദ്ദനമുറ പാടേ ഉപേക്ഷിക്കാന്‍ തീരുമാനമുണ്ടാകണം, പകരം മറ്റ് ശാസ്ത്രീയമായ നൂതനമാര്‍ഗ്ഗങ്ങള്‍ കേസ് തെളിയിക്കാന്‍ പ്രയോഗിക്കാവുന്നതാണ്..! ഈ കഴിഞ്ഞ കാലയളവുകളില്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ മര്‍ച്ചവരുടെ ആശ്രിതരെ ഒതുക്കാന്‍..സോറി സഹായിക്കാന്‍ നല്‍കിയ തുകയൊക്കെ മതിയാകും ഇതൊക്കെയൊന്ന് ശാസ്ത്രീയവല്‍ക്കരിക്കാന്‍, അതുകൂടാതെ ഇതെല്ലാം ന്യൂസായി ഇക്കണ്ട പത്രങ്ങളിലൊക്കെ അച്ചടിച്ച ചിലവ് നോക്കുകയാണെങ്കില്‍ ...ഇതൊക്കെ ഒരു നാഷണല്‍ വേസ്റ്റ് തന്നെ..!!!

ശാരീരിക ക്ഷമത പോലീസിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇന്ന് അതാണോ സ്ഥിതി..? എല്ലാ ദിവസവും എക്സര്‍സൈസ് നിര്‍ബന്ധമാണെന്നിരിക്കെ എത്ര സ്റ്റേഷനുകളില്‍ കൃത്യമായി ഇത് നടക്കുന്നു...?

സര്‍വ്വീസില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ പോലീസുകാര്‍ക്ക് സര്‍വ്വീസ് തുടരാന്‍ പുതിയ മാനദണ്ഡം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഏറ്റവും കൂടിയത് 38 ഇഞ്ചിന് മുകളില്‍ വയറുള്ള എല്ലാ പോലീസുകാരേയും പിരിച്ചുവിടണം. അല്ലേങ്കില്‍ 3 മാസത്തെ സസ്പെന്‍ഷനില്‍ നിര്‍ത്തി അര വണ്ണം കുറക്കാനുള്ള മെമ്മോ കൊടുക്കുക, അര വണ്ണം കുറക്കുന്നവരെ വീണ്ടും ജോലിക്ക് വെയ്ക്കുക. ഓരോ വര്‍ഷവും ഫിസിക്കല്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുക. പാസാകത്തവരെ പിരിച്ചു വിടുകയോ മറ്റ് സെക്യൂരിറ്റി പണികള്‍ക്ക് നിയോഗിക്കുകയോ ചെയ്യാം. എന്തായാലും പോലീസില്‍ തിരിച്ച് എടുക്കരുത്. സര്‍വ്വീസിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള സസ്പെന്‍ഷന്‍ കിട്ടിയവരെ ഒരു കാരണവശാലും പ്രമോഷന്‍ അനുവദിക്കരുത്.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എന്‍റെ അറിവിന്‍റെ പരിമിതികളില്‍ നിന്നും എഴുതിയതാണ്. ഏതെങ്കിലും തരത്തിലുള്ള പിഴ വന്നു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. ഒരു സാധാരണ ഇന്ത്യന്‍ സിറ്റിസണ്‍ എന്ന നിലയില്‍ ഉള്ള ചിന്തകള്‍ മാത്രമാണ് ഇത്.

അദ്ധ്യാപകര്‍ നന്നായാല്‍ ഒരു ജനസമൂഹം നന്നായി.. പോലീസുകാരും‍ നന്നായാല്‍ പിന്നെ പറയാനുണ്ടോ..? ഈ പോലീസുകാരെ മുഴുവന്‍ പഠിപ്പിച്ചതും, ഇനി പഠിപ്പിക്കാന്‍ പോകുന്നതും അദ്ധ്യാപകര്‍ ആണെന്നുള്ള കാര്യം വിസ്മരിക്കരുത്..!

പക്ഷേ സര്‍ക്കാരിന്‍റെ സേവന വേതന വ്യവസ്ഥകള്‍ ഈ വിഭാഗങ്ങളിലെ താഴ്ന്ന കാറ്റഗറിക്ക് , നിത്യ ജീവിതച്ചിലവുകള്‍ക്കും, മാന്യമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും ഒട്ടും പര്യാപ്തമല്ല.ശമ്പളം കൂട്ടുന്നത് സര്‍ക്കാരിന് അധിക ബാധ്യത ആകയാല്‍ ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസച്ചിലവുകള്‍‍ (സ്കൂള്‍/ കോളജ് ഫീ) സര്‍ക്കാര്‍ ഇളവ് അനുവദിച്ചാല്‍ അവര്‍ക്ക് അത്രയും ഭാരം കുറഞ്ഞിരിക്കും. സാമ്പത്തികാസംതൃപ്തിയാണ് മിക്ക ജീവനക്കാരേയും കൈക്കൂലി വാങ്ങാനും, മറ്റ് ബിസിനസ്സ് ചെയ്യാനും പ്രേരിപ്പിക്കുന്നത്..!

മുകളില്‍പ്പറഞ്ഞ പല കാര്യങ്ങളിലും അതാത് ഡിപ്പാര്‍റ്റ്മെന്‍റുകള്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും കാര്യക്ഷമമാണോ എന്ന് ആശങ്കയും ഉണ്ട്. കാര്യപ്രാപ്തിയുള്ള അഴിമതി രഹിത സമൂഹം സ്വപ്നം മാത്രമാകാതിരിക്കട്ടെ...!

ജയ് ഹിന്ദ്...!

27 മാർച്ച് 2010

സട്ടേബാസ്...!

BMW X6, വല്ലാത്തൊരു ശബ്ദത്തോടെ ആരോ ചവിട്ടി നിര്‍ത്തി. അമാനുള്ളാഖാന്‍ ശരിക്കും പേടിച്ച് പുറകോട്ട് മാറി.
"അരേ സാലേ..ആജാ.."
സൈഡ് ഗ്ലാസ് താഴേക്ക് തെന്നിയിറങ്ങി, സഞ്ജു ഭായ്..! അമാനുള്ളാഖാന്‍ ഞട്ടി, പിന്നെ തരിച്ചു നിന്നു. കുറെ വര്‍ഷങ്ങള്‍ ഒരേ മുറിയില്‍ ഒരുമിച്ച് താമസിച്ചതാണിവര്‍. രണ്ടു ശരീരവും ഒരു മനസ്സുമായി..നല്ല കൂട്ടുകാര്‍.

"സാലേ...ബഹുത്ത് ദിന്‍ ഹോഗയാ..കിഥര്‍ ഥാ യാര്‍..?"
"മേം തൊ ഇഥറീ ഹും"

"തും തൊ ബഡാ ആദ്മി ബന്‍ ഗയാ യാര്‍, നയാ ഗാഡി...തും കോ സ്റ്റോക്മാര്‍കറ്റ് നെ അച്ചാ ഖാസാ പൈസാ ദേ ദിയാ യാര്‍.."
"തും സഹി കഹാ യാര്‍, മാര്‍ക്കെറ്റ് നെ മേരെകൊ അച്ചാ, പൈസാ ദിയാ.."

"സട്ടേബാസ്..!"അമാനുള്ളാ വിളിച്ചത് ആസ്വദിച്ച് ,സജ്ഞയ് പൊട്ടിച്ചിരിച്ചു.

എന്നായിരുന്നു അമാനുള്ളായെ , സഞ്ജയ് കണ്ടത്..? റൂം തിരക്കി നടന്ന്‍ വലഞ്ഞു, അങ്ങനെ ബസ് സ്റ്റോപ്പില്‍ വഴിചോദിക്കുമ്പോഴാണ് ഇവനെ ലവന്‍ ആദ്യമായ് കണ്ടത്. പാകിസ്ഥാനികളുടെ ജാഡയോ, തട്ടിപ്പും വെട്ടിപ്പും ഒന്നും ഇല്ലാത്ത ഒരു പാവം. ആദ്യം സജ്ഞയ് വിചാരിച്ചത് വല്ല നോര്‍ത്തിന്‍ഡ്യക്കാരനോ മറ്റോ ആണെന്നാണ്. റൂമില്‍ വിളിച്ചോണ്ട് പോയി ഒഴിവുള്ള ബെഡ് കാട്ടിത്തന്നു, വാടകയും ഫിക്സ് ചെയ്തു. ദുബായില്‍ സഞ്ജുവിന് അന്ന്‍ അങ്ങനെ പരിചയമില്ലാ. ഇപ്പൊ നല്ല പരിചയക്കാരുണ്ട്. നല്ല അടിപൊളി ടീമുകള്‍..! അതില്‍ ഒരു ടീം ആണ് ഖാലിദ് അല്‍ ഹസ്സന്‍, ദുബായ് പോലീസിലെ വല്യ പുള്ളിയാ. ഒരു വിധപ്പെട്ട കേസൊക്കെ പുള്ളി ഒതുക്കിയിരിക്കും. അമാനുള്ളാഖാന്‍ പരിചയപ്പെടുത്തിക്കൊടുത്തതാണ് ഖാലിദിനെ. അമാനുള്ളാഖാന്‍, ഏതാണ്ട് 15 വര്‍ഷമായി ദുബായില്‍ കഴിയുന്ന ഒരു പാവം പാകിസ്ഥാന്‍ പ്രവാസി.

വെറും ഒരു സ്റ്റോക് ബ്രോക്കറായിരുന്ന സഞ്ജു വളര്‍ന്നത് ഫൈനാന്‍ഷ്യല്‍ ക്രൈസിസോടെ ആയിരുന്നു. യു എസ് ബ്ലൂ ചിപ് കമ്പനികളുടെ സ്റ്റോക് എല്ലാം ഇടിഞ്ഞപ്പോള്‍ കുറഞ്ഞ വിലയില്‍ വാങ്ങി ഹോള്‍ഡ് ചെയ്യാന്‍ പറ്റി എന്നതാണ് സഞ്ജുവിന്‍റെ വിജയം MSFT, JNJ, WMT, PFE, INTC, GE, DIS, AIG എല്ലാം CFD ഇന്‍വെസ്റ്റ്മെന്‍റ്സ്.വെറും ഒരു അമാനുള്ള ഇപ്പോഴും പഴയ കമ്പനിയില്‍ ജോലി ചെയ്യുന്നു.

അപ്പോഴേക്കും ഗ്രീന്‍സിലുള്ള സഞ്ജുവിന്‍റെ ഫ്ലാറ്റില്‍ എത്തിക്കഴിഞ്ഞു. അഞ്ചാം നിലയിലെ 502 ഫ്ലാറ്റിലെത്താന്‍ അധികസമയം വേണ്ടി വന്നില്ല. മനോഹരമായി തയ്യാര്‍ ചെയ്തിരിക്കുന്ന മുറി, ഒരു കോണില്‍ ചെറുതായി പ്രകാശം പൊഴിക്കുന്ന നിലവിളക്ക്..!

"യെ ക്യാ ഹെ യാര്‍..?"

യാര്‍ യെ തൊ അപ്നാ ട്രെഡീഷന്‍ ഹെനാ..!എപ്പോഴും പ്രകാശം പരത്തുന്ന നിലവിളക്കിന് ഒരു പ്രത്യേക ഭംഗി തന്നെ..!!

“ തും ശാദി അഭിതക് ക്യോം നഹി കിയാ..? അമാനുള്ളാ ട്രെഡീഷന്‍റെ കാര്യം കേട്ടതും വിവാഹത്തിന്‍റെ കാര്യം എടുത്തിട്ടു.

പണ്ട് മുതലേ അവന്‍റെ ഒരു ശീലമാ സഞ്ജുവിനെ കണ്ടാല്‍ ശാദിക്കാര്യം പറയുകാന്നുള്ളത്..!

പത്തൊമ്പതാം വയസില്‍ കല്യാണം കഴിഞ്ഞാണ് അമാനുള്ള ദുബായിലെത്തിയത്. സ്ഞ്ജുവിനെക്കാള്‍ അഞ്ച് വയസ്സെങ്കിലും മൂപ്പ് കാണും.സൌഹൃദത്തിന് വയസ്സ് കൂടുതല്‍ ഒന്നും ഒരു തടസ്സമേയല്ലല്ലോ..!! അമാനുള്ളാക്ക് തന്റ്റെ ഭാര്യയെപ്പറ്റിപ്പറയുമ്പോള്‍ നൂറ് നാവാണ്. മാസത്തില്‍ ഒരു തവണയെങ്കിലും പാകിസ്ഥാനില്‍ നിന്ന് ചുട്ട ആട്ടിറച്ചിയും മറ്റ് ആഹാരപദാര്‍ത്ഥങ്ങളും, തേനും അവള്‍ മറ്റുള്ളവര്‍ വശം കൊടുത്തയയ്ക്കും. അതെല്ലാം കഴിക്കുന്നതും സഞ്ജുവിനൊപ്പമായിരുന്നു. ആ‍ഹാരം കഴിക്കുമ്പോള്‍ അവളെ വിളിക്കാന്‍ അമാനുള്ള മറന്നിരുന്നില്ല.പിന്നെയും എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘സേബ’,അമാനുള്ളയുടെ ഭാര്യ ദുബായിലെത്തിയത്. പിന്നെയുള്ള ഒരോ വര്‍ഷവും അവള്‍ പ്രസവിക്കാന്‍ തുടങ്ങി. അഞ്ചെണ്ണമായെപ്പോള്‍ ഒരു ബ്രേക്ക് ഇടുന്നത് നല്ലതാണെന്ന് എല്ലാവരും ഉപദേശിച്ചു. ശരിയാണെന്ന് അമാനുള്ളാക്കും തോന്നിക്കാണും, അല്ലെങ്കില്‍ ‘സേബ‘ പിന്നെയും പ്രസവിക്കേണ്ടതല്ലേ...!

എന്തും തുറന്ന് പറയുന്ന പ്രകൃതം..ശരിയാണെങ്കില്‍ ശരി..തെറ്റാണെങ്കില്‍ തെറ്റ്..! ഇതൊക്കെയാണ് അമാനുള്ളാഖാന്‍..!!

“ഇസ് മഹീനെ ഹം ജായേഗനാ..ദസ് ദിന്‍ മേം ശാദി കര്‍കെ വാപിസ് ആയേഗാ’


“ദസ് ദിന്‍ മേം..? ലഡ്കി റെഡി ഹെ ക്യാ..? സഞ്ജുവിനെ അമാനുള്ളാ വിടുന്ന ലക്ഷണമില്ലാ.

“നഹി തോ..! ജാകെ റെഡി കരൂംഗാ...!”വിശ്വാസം വരാത്തതുപോലെ അമാനുള്ള സഞ്ജുവിന്‍റെ മുഖത്തേക്ക് കണ്ണുമിഴിച്ച് നോക്കി..!

യാര്‍ ഹമാര ഉഥര്‍ ഏക് സാല്‍ യാ ഛേ മഹിനാ മംഗിണി കര്‍കേ..ഇസ് കെ ബാദീ ശാദീ ഹോത്താ ഹേ..യേ ക്യാ ഹെ യാര്‍..? ജ്യൂസ് കുടിക്കുന്നതിനിടയില്‍ അമാനുള്ള വാചാലനായി.

‘മേരേ ശാദി കേ ഏക് സാല്‍ പഹലേ മംഗിണി ഹോഗയാ ധാ.., ഒസ് റ്റൈം മേം മസാ കുച്ച് ഓര്‍ ധാ.തും കൊ മാലും ഹെ നാ യാര്‍..മെരാ ചാചാ കാ ദോസ്ത് കാ ബേട്ടി ധാ യാര്‍ ‘സേബ’‘

ഒന്നും മിണ്ടാതെ സഞ്ജു ലാപ് റ്റോപ് തുറന്നു, ഫയല്‍ ഓപ്പണ്‍ചെയ്തു..

നിരവധി പോസുകളില്‍ അനവധി പെണ്‍കുട്ടികള്‍. കേരളത്തില്‍ വിവാഹപ്രായമെത്തിയ ഇത്രയും പെണ്‍കുട്ടികളോ..? അമാനുള്ള അത്ഭുതപ്പെട്ടുകാണും..!!

“ദേഖോ യാര്‍, ഇസ് മേം കോന്‍സാ ലഡ്കി തുംകോ ഠീക് ലക്താഹേ..?”

എല്ലാ പെണ്‍കുട്ടികളുടെ ഫോട്ടോയും വിശദമായി കണ്ടശേഷം അമാനുള്ള ഉറക്കെച്ചിരിച്ചു..

“സബ് അഛീ ലഡ്കിയാം ഹെ...സബ്‌കോ ശാദികരേഗാ ക്യാ”

“ഇരാദാ തോ വഹി ഹെ..ലേകിന്‍ ഏകി കൊ സെലെക്റ്റ് കര്‍നാഹെ..!!“

തും തോ അസല്‍ മേം സട്ടേബാസ് നികലാ യാര്‍“

സഞ്ജു അമാനുള്ളായെ കള്ളച്ചിരിയോടെ നോക്കിപ്പറഞ്ഞു...!

“സിന്ദഗീമേം സബ് ലോക് സട്ടേബാസ് ഹേ യാര്‍..”

“ഡിന്നര്‍ റെഡി സര്‍“ കിച്ചനില്‍ നിന്നും സുന്ദരിയായ,നിലവിളക്കുപോലെ മന്ദഹാസം പൊഴിക്കുന്ന പെണ്‍കുട്ടി തല പുറത്തേക്ക് നീട്ടി, വിളിച്ച് പറഞ്ഞു.

‘യേ കോന്‍ ഹെ ..? കഹാം സേ..?‘ അമാനുള്ള ഞെട്ടി..

‘ഹൌസ് കീപ്പര്‍..ഇറാനി ഹെ യാര്‍‘

‘സട്ടേബാസ്...’

അമാനുള്ള പറയാതെപറഞ്ഞുപോയി...!!

28 ഫെബ്രുവരി 2010

ദില്‍ തൊ ബച്ചാ ഹെ ജി..!



"തു ഹി തൊ ജന്നത്ത് മേരി" പുതിയ റിങ്ങ് ടോണ്‍ ..!
രായൂട്ടന്‍ അവള്‍ക്ക് വേണ്ടി മാത്രം സെറ്റ് ചെയ്തത്..!
ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നു, ഒരേ മുറിയില്‍ താമസിക്കുന്നു എങ്കിലും തുറന്ന്‍ പറയാതിരിക്കാന്‍ വയ്യ "ഇവന്‍ ഈ കാണിക്കുന്നത് വളരെ വളരെ തൊട്ടിത്തരമാണ്, അലമ്പാണ്. എന്ന്‍ മാത്രമല്ല പാതിരാത്രി വെളുക്കുവോളം മൊബൈലില്‍ കിന്നാരം, പൂത്തുലഞ്ഞ നില്‍ക്കുന്ന കടുക് പാടങ്ങളിലൂടെ പാടി ഓടിനടക്കുന്ന എന്‍റെ റൂംമേറ്റ്..! (കട: ഡിഡിഎല്‍ജെ), ഒരു മൊബൈലിന്‍റെ സാങ്കേതികത്വത്തിനകത്തു കിടന്ന് ‍കൊണ്ട് ചെയ്യാവുന്ന എല്ലാ റോമാന്‍സ് പരിപാടികളും രായൂട്ടന്‍ നടത്തും. ഇതൊക്കെ കണ്ട് കണ്ട് ഹൃദയം തകര്‍ന്നു പോയ പാവം ഞാന്‍.". എന്നെ ഒരു ഹിന്ദിക്കാരി പോയിട്ട് ഒരു ഫിലിപ്പീന പോലും ഇതുവരെ സ്നേഹിച്ചിട്ടില്ല. നിങ്ങളു പറയും ഞാന്‍ ശ്രമിക്കാഞ്ഞിട്ടാണെന്ന്. ശ്രമിക്കായ്കയല്ല പലപ്പോഴും, പലയിടത്തും ഞാന്‍ ചൂണ്ട ഇട്ടു നോക്കി. എന്നാ ചെയ്യാനാ കൊത്തുന്നില്ലാ. ഇതിനൊക്കെ നല്ല കമ്യൂണിക്കേഷന്‍ എബിലിറ്റി വേണം..! ഇതു മാത്രല്ല നല്ലപോലെ സമയവും, ക്ഷമയും ഒക്കെയുണ്ടെങ്കിലേ സംഗതി അതിന്‍റേതായ രീതിയില്‍ പുരോഗമിക്കൂ. ഈ പെണ്ണുങ്ങള്‍ പറയുന്ന തൊലിപ്പന്‍ വളിപ്പ് കേട്ട് വളാവളാന്ന് മറുപടി പറഞ്ഞ് ചിരിച്ചോണ്ടിരിക്കണം. എന്നാലേ എന്തെങ്കിലും നടക്കൂ എന്ന് പറയാന്‍ പറ്റൂ, ഇല്ലേ സമയ നഷ്ടവും ഒപ്പം മാനഹാനിയും ഫലം. എന്തായാലും എന്നെങ്കിലും ഇത്തരം അസുലഭങ്ങളായ ആനന്ദദായക പ്രവൃത്തികളില്‍ ഞാനും വ്യാപൃതനാവും. ഞാന്‍ ദീര്‍ഘശ്വാസം വിട്ടു എന്ന്‍ കരുതി,പ്രതീക്ഷ കൈവിട്ടു എന്ന്‍ കരുതരുത്..!

രായൂട്ടന്‍ (രാജ് - ഈ പേരാ അവള്‍ വിളിക്കാറുള്ളത് ) അസുഖം തുടങ്ങിയത് ഇങ്ങനെ. രാവിലെ ഓഫീസില്‍ പോകാന്‍ മടിയുണ്ടായിരുന്ന ഒരുത്തന്‍..പതിവില്ലാതെ ഷേവ് ചെയ്യുന്നു, കക്ഷത്തില്‍ പുതിയ ഡിയോ, പുതിയ സ്പ്രേ (മിക്കവാറും എന്‍റെ ഓസുന്നതാ ശീലം) ,മുഖത്ത് രണ്ട് കോട്ട് ക്രീം.!! രാത്രി ഫോട്ടോഷോപ്പിന്റെ സംശയം ചോദിക്കാന്‍ വിളിച്ച പെണ്‍ശബ്ദം..അതിന് ശേഷമാണ് ഈ അസുഖം. ഇത് ഓഫീസില്‍ പുതിയതായി ജോയിന്‍ ചെയ്ത ഹിന്ദിക്കാരിപ്പെണ്ണാ. ഇതുവരെ എന്‍റെ സോപ്പ്, എന്‍റെ ഷാംമ്പൂ,എന്‍റെ പേസ്റ്റ് (പറ്റുമായിരുന്നേല്‍ എന്‍റെ ബ്രെഷ് വരെ) ഉപയോഗിച്ചോണ്ടിരുന്നവന്‍ . ഒരു സുപ്രഭാതത്തില്‍ സ്വയം പര്യാപ്തനായി മാറിയ ടെക്നിക് കണ്ട് ഞാന്‍ അന്ധാളിച്ചു പോയി..! കൂടാതെ പുതിയ പുതിയ ക്രീമുകളും, ജെല്ലുകളും..! ഈ ഹിന്ദിക്കാരിയെ വശത്താക്കാന്‍ മണം മാത്രം മതിയോ ഗുണവും വേണ്ടേ..! ഗുണമുള്ള ഞാന്‍ ഇനി കാത്ത് കാത്ത് ഇരുന്നിട്ട് എന്താ ഫലം..!

ഇടവിട്ടിടവിട്ട് നേരേ കണ്ണാടിക്ക് മുന്നില്‍ "മൈം", പത്ത് പതിനഞ്ച് മിനിറ്റ് കണ്ണാടിയുടെ മുന്നില്‍ ഗോഷ്ടികാണിച്ചു കഴിയുമ്പോള്‍ മനസ്സൊന്ന്‍ തണുക്കും, സ്വയം സുന്ദരനായെന്ന്‍ തോന്നും. പിന്നെ തലമുടിയൊക്കെ വീണ്ടും വീണ്ടും ജെല്‍ പുരട്ടി ചീകിയെങ്കിലേ രായൂട്ടന് ഇരിക്കപ്പൊറുതിയുള്ളൂ എന്ന്‍ വന്നാ എന്താ ചെയ്കാ..! ഇതൊക്കെ കോണ്‍ഫിഡെന്‍സ് ലെവല്‍ കൂട്ടിയാല്‍ നന്ന്‍. അത്യാവശ്യത്തിന് ബാത്ത് റൂമില്‍ കേറാന്‍ നോക്കുമ്പോള്‍ ,അകത്ത് നിന്ന ഹിന്ദി മൂളിപ്പാട്ട്. ഇക്കണക്കിന് ഈ പ്രേമം തളിരണിയുമ്പോഴേക്ക് ഇവന്‍ ഹിന്ദി പ്രൊഫസ്സര്‍ ആകുമല്ലോ..?!! മിക്കപ്പോഴും ബാത്ത് റൂം കുറ്റിയിട്ട് റോമിയോ അകത്തുണ്ടാവും..! പിന്നെ പിടിച്ചിറക്കി വിട്ടിട്ട് വേണം കാര്യം സാധിക്കാന്‍. ഇപ്പോള്‍ എന്നോടുപോലും ഹിന്ദിയിലേ സംസാരിക്കൂ എന്നായിട്ടുണ്ട്, എനിക്കാണെങ്കില്‍ ഹിന്ദിക്കൊക്കെ സ്കൂളില്‍ പഠിക്കുമ്പോഴേ ജസ്റ്റ് പാസ് മാര്‍ക്കാ. അത്യാവശ്യം "യേ ക്യാ ഹെ" "യേ കലം ഹേ' എന്നൊക്കെപ്പറയാമെന്നല്ലാതെ ഒരു "ഹിന്ദിക്കാരിയെ" ഹിന്ദി പറഞ്ഞ് വളച്ചെടുക്കാനുള്ള "ദേശീയാഭാഷാസെറ്റപ്പ്" ഇല്ല തന്നെ..! ഇവന്‍ ആള് ഭയങ്കരനാ..രാത്രി 9 മണിക്ക് തുടങ്ങുന്ന ഈ ടെലിഫോണ്‍ ചാറ്റ് പരിപാടി ഏകദേശം ഒരു മണി രണ്ട് മണിയോളം തുടരും..! ഇത്രയും നേരം ..അതും ഹിന്ദിയില്‍..നല്ല രാഷ്ട്ര ഭാഷാ ജ്ഞാനവും അപാര കപ്പാസിറ്റിയുമാ..!

"തു ഹി തൊ ജന്നത്ത് മേരി ..." ഏതു സമയവും ഈ കോള്‍ വന്ന്‍ കട്ടാവുമ്പോള്‍ പരവേശത്തോടെ തിരിച്ച് വിളിക്കുന്ന രായൂട്ടന്‍..!
അല്ല നേരം വെളുക്കുവോളം സംസാരിക്കുവാന്‍ ഇവര്‍ക്ക് എന്താണിത്ര..?
ഞാന്‍ പലപ്പോഴും ചെവിയോര്‍ത്തിട്ടുണ്ട്..!
ഇവന്‍ മുക്കലും മുരളലും അല്ലാതെ പ്രത്യേകിച്ച് എന്തെങ്കിലും ഗുണനിലവാരമുള്ള പഞ്ചാരയൊന്നും പറയുന്നുമില്ലാ...!
ഇനി വര്‍ത്തമാനം പറയുന്ന്‍ സ്റ്റേജ് ഒക്കെ കഴിഞ്ഞോ..?
അതെന്നാ സ്റ്റേജാ എന്ന്‍ ചോദിച്ചാ അങ്ങനെയും ഒരു സ്റ്റേജ് ഉണ്ടന്നതിന് തെളിവാണല്ലോ ..ഇത്..!
ഈ നാളുകളില്‍ പ്രേമം വളരെ കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. വലിഞ്ഞുമുറുകിയ പ്രണയം, മാറിമാറിയുള്ള മിസ് കോളുകളില്‍ പോലും പ്രതിഫലിച്ചിരുന്നു. ഉള്ളിലെ അസൂയയും, പോരാതെ ഉറക്കമില്ലായ്മയും എന്നെ വല്ലാതെ ചിന്തിപ്പിച്ചു. ചിന്തിക്കാനല്ലാതെ എന്തു കുന്തമാ ഞാന്‍ ചെയ്യാന്‍ പറ്റുക. ഏറ്റവും വല്യ പ്രശ്നം ഉറങ്ങാന്‍ പറ്റാത്തതു തന്നെയായിരുന്നു. കര്‍ത്താവേ ഇവളുടേം ഇവന്റേം ടാക് ടൈം തീരത്തുമില്ലേ..? ഇത്തരക്കാരെക്കൊണ്ട് എറ്റിസലാറ്റിന് (യു എ യിലെ ടെലിഫോണ്‍ സര്‍വീസ് പ്രൊവൈഡര്‍) നല്ല വരുമാനമാ. കുറഞ്ഞത് 5 മണിക്കൂറെങ്കിലും രാത്രി സംസാരിച്ചിരിക്കാതെ രായൂട്ടന്‍ ഉറങ്ങാറില്ലാ. ദിവസം 5 മണിക്കൂര്‍ വച്ച് ഒന്നു കണക്ക് കൂട്ടീനോക്കിയേ , എത്ര ദിര്‍ഹം വരുമെന്ന്, ദിസ് ഈസ് ഒണ്‍ലി കമ്യൂണിക്കേഷന്‍ എക്സ്പന്‍സ്..! ബാക്കി ചെലവുകള്‍ അങ്ങനെയങ്ങനെ നീണ്ടു കിടക്കുന്നു. ഇവളെ പ്രേമിച്ച് തുടങ്ങിയേപ്പിന്നെ രായൂട്ടന്‍ നാട്ടില്‍ പണയമയച്ചിട്ടില്ലാ. ചോദിച്ചാല്‍ ഫൈനാന്‍ഷ്യല്‍ ക്രൈസിസിന്‍റെ തലേലോട്ട് വച്ചുകൊടുക്കും..ഹല്ല പിന്നെ!

ഒരേ ഓഫീസിലാണെങ്കിലും, ഇതൊക്കെ പുറത്തറിഞ്ഞാല്‍ നിഷ്ഠൂരനായ എം.ഡി വിസ ക്യാന്‍സലാക്കിക്കളയുമെന്നതുകൊണ്ടാ തല്‍ക്കാലം, പ്രണയം ടെലിഫോണില്‍ക്കൂടി മതിയെന്ന്‍ മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍ എത്തിയത്..! അണ്ടര്‍സ്റ്റാന്‍ഡിങ്ങ് ഒക്കെ തെറ്റിയത് വളരെപ്പെട്ടന്നായിരുന്നു. ജോലികഴിഞ്ഞ് നേരത്തേ കലാപരിപാടി തുടങ്ങിയ രായൂട്ടനെ വിട്ട് ഞാന്‍ നടക്കാനിറങ്ങി. എന്താ അളിയാ സുഖമാണോ എന്നതിന് പകരം " കൈസാ ഹെ യാര്‍..?" എന്ന്‍ ചോദിക്കുന്നവന്റെ കൂടെ ഇരിക്കാന്‍ മനസ്സുവന്നില്ലാ. ഒന്നുമില്ലേലും പത്ത് കളറുകളെയെങ്കിലും കാണാമല്ലോ. ഒരു 'ഷവര്‍മ്മ' ഒതുക്കത്തിന് വാങ്ങിച്ച് തിന്ന് തിരിച്ച് വാതില്‍ക്കലെത്തിയ ഞാന്‍ കണ്ടത് രായൂട്ടന്റെ തല ഒരു തടിയന്റെ ഡിയോഡറന്റ് അടിക്കാത്ത കക്ഷത്തിനുള്ളില്‍..! എന്നെക്കണ്ടതും മലയാളത്തില്‍..മറ്റൊരു തടിയന്‍. "ആരാ.."
പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ജ്യോതിഷ്ബ്രഹ്മി കുറെ കഴിച്ചതുകൊണ്ട് സിറ്റ്വേവേഷന്‍ മനസ്സിലാക്കി ബുദ്ധി പെട്ടെന്ന്‍ പ്രവര്‍ത്തിച്ചു.
"ഒരു വഴിപോക്കനാണേ"
"ഇതു വഴിയല്ല.."തടിയന്‍ അമറി.
താഴേക്കുള്ള സ്റ്റേര്‍കേസ് ഓടിയിറങ്ങുന്നതിനുള്ളില്‍ ഉറക്കെ വിളിച്ചു പറഞ്ഞു "അതു കൊണ്ടാ പോണേ". റൂം മേറ്റാണന്നോ, ഒരേ കമ്പനീല്‍ ജോലിയാണന്നോ മറ്റോ പറഞ്ഞാല്‍ , രായൂട്ടനെ "സത് വ ഇറാനിയന്‍ ആശുപത്രി"യില്‍ എത്തിക്കാന്‍ പോലും ഈയുള്ളവന്‍ ബാക്കിയുണ്ടാവില്ലായിരുന്നു. പിന്നാ രായൂട്ടനില്‍ നിന്ന്‍ അറിഞ്ഞത് ഹിന്ദിക്കാരിയുടെ ആങ്ങള, കൂട്ടുകാരനായ "മല്ലു"വുമായി എത്തി കൃത്യം നിര്‍വഹിച്ച് കൃതാര്‍ത്ഥനായി മടങ്ങിയെന്ന വിവരം..! ഇടിക്കാന്‍ വരുന്ന മലയാളീസിനെ മല്ലുവെന്നല്ലാതെ എന്തു വിളിക്കാന്‍ . വര്‍ഗ്ഗബോധമില്ലാത്ത ബ്ലഡി മല്ലൂസ് ..!

കഴുത്തൊടിഞ്ഞതു കാരണം ദ്രാവകരൂപത്തിലുള്ള ആഹാരം മാത്രമേ കഴിക്കാന്‍ പറ്റൂ..പാവം ചവക്കാന്‍ പറ്റില്ലല്ലോ. ഞാന്‍ മിക്സിയില്‍ അടിച്ച കഞ്ഞിയുമായി ആശുപത്രീയില്‍ എത്തിയതും രായൂട്ടന്റെ മൊബൈല്‍ റിങ്ങ് ചെയ്യുന്നു..!
ഇത് അവളാ..! ഹിന്ദിക്കാരി..!! ഹെന്ത് ഇവന്‍ ഇത്ര പെട്ടെന്ന്‍ റിങ്ങ് ടോണും മാറ്റിയോ..? ഇതെപ്പോ..???!!! .

ഡര്‍ ലഗ്താ ഹെ തന്‍ഹാ സോനെ മെ ജി
ദില്‍ തൊ ബച്ചാ ഹെ ജി
ധോഡാ കച്ചാ ഹെ ജി..!

ഈ ഗതിയായിട്ടും പ്രേമലോലുപന്‍ ഒരു പാഠം പഠിച്ചിട്ടില്ല, ഞാന്‍ കൈ തലയില്‍ വച്ച് കുത്തിയിരുന്നു...!

21 ഫെബ്രുവരി 2010

സാനിയാമിര്‍സാ..!





ഫെബ്രുവരി 9 രാത്രി 2010

നാട്ടില്‍ പോകാന്‍ ഒരു ചാന്‍സ് നോക്കിയിരിക്കുവായിരുന്നു ഞാന്‍. അത് നാല് പ്രൊപോസലിന്റെ രൂപത്തില്‍ വന്നു. ആകെ 5 ദിവസത്തെ അവധി..! നാല് ചെറുക്കന്‍ കാണലുകള്‍..അതായത് എന്നെ കാണാന്‍ നാല് പേര്‍ വരുന്നു എന്ന്‍. ഈ സമയം നാല് ലഡു മനസ്സില്‍ പൊട്ടേണ്ടതാണ് എന്നാല്‍ ഒരു ലഡു മാത്രമേ പൊട്ടിയുള്ളൂ..നാട്ടില്‍ പോകുന്നതിന്റെ സ്പെഷ്യല്‍ ലഡു.

എമിറേറ്റ്സീന്റെ ടെര്‍മിനല്‍ ത്രിയില്‍ വന്‍ തിരക്ക്. അടിപൊളിയായിട്ടുണ്ട് ടെര്‍മിനല്‍ ത്രീ. ചെക് ഇന്‍ ചെയ്ത് അമ്മയുമായി വളരെ ഭവ്യതയോടെ (എന്റെ സ്ഥായീ ഭാവം അതുതന്നെയാണല്ലോ..!). ഡ്യൂട്ടിഫ്രീയില്‍ നിന്ന്‍ മലയാളികളും മറ്റുള്ളവരും മദ്യം വാങ്ങിക്കൂട്ടുന്നു. അമ്മയെ ഒരിടത്തിരുത്തി ചുമ്മാ കറങ്ങി. കറങ്ങി കറങ്ങി കാല് വേദനിച്ചപ്പോള്‍ വീണ്ടും അമ്മയുടെ അടുത്ത് ചുരുണ്ട് കൂടി. നടക്കാന്‍ പറ്റാത്ത ആള്‍ക്കാരെ വണ്ടിയില്‍ എത്തിക്കുന്നു..!കൊള്ളാം എനിക്കും അതിലൊന്ന്‍ കേറിക്കറങ്ങിയാല്‍ കൊള്ളാമെന്നുണ്ട്.അതിനൊക്കെ ഒരു യോഗം വേണം.

ദാ അനൗണ്‍സ്മെന്റ്..ഗേറ്റ് രണ്ടിലേക്ക് പോകാന്‍.
എത്തി സര്‍..വീണ്ടും നടന്ന്‍ ഫ്ലൈറ്റിലെത്തി. "അലോക്കേറ്റഡ്" സീറ്റില്‍ ഭദ്രമായി പിന്‍ഭാഗം ഉറപ്പിച്ചു.ഫ്ലൈറ്റില്‍ കയറിയപ്പള്‍ത്തന്നെ അതില്‍ നിറയെ ആള്‍ക്കാര്‍, കണക്ഷന്‍ ഫ്ലൈറ്റായിരിക്കും...! അല്ലാതെ പിന്നെ ഓട്ടോമാറ്റിക്കായി ഇതെങ്ങനെ നിറയും ഇത്ര പെട്ടെന്ന്‍.

ഒരു എയഹോസ്റ്റസ് വന്ന്‍ സീറ്റ് ബല്‍റ്റ് ഇടാന്‍ പറഞ്ഞു. ഇതൊക്കെ ഇത്ര കര്‍ശനമായി പറയേണ്ട കാര്യമുണ്ടോ ? ഞാന്‍‍ ഇടുകേല്ലേ ? ഒന്ന്‍ ഉടക്കണമെന്ന്‍ ഉണ്ടായിരുന്നു. അവളുടെ ചുവന്ന്‍ ലിപ്സ്റ്റിക്ക് എനിക്ക് അത്ര അങ്ങോട്ട് ബോധിച്ചില്ല. പ്രധിക്ഷേധ സൂചകമായി ഞാനും ബാഗില്‍ നിന്ന്‍ ലിപ്സ്റ്റിക് എടുത്ത് ഇട്ടു, എന്നിട്ട് ബല്‍റ്റ് കെട്ടിയിരുന്നു. മദ്യം സപ്ലേ തുടങ്ങി. കുടിയന്മാര്‍ തുടങ്ങിക്കഴിഞ്ഞു. പരമാവധി സഹകരിച്ച് അവര്‍ ഒഴിച്ച് കൊടുത്തുകൊണ്ടിരുന്നു. ഈ കോപ്രായങ്ങള്‍ ഒക്കെ കണ്ടാല്‍ തോന്നും മദ്യം കിട്ടാത്ത ഏതോ നാട്ടിലേക്കാണ് പോകുന്നത് എന്ന്‍.

ഞാന്‍ ഒരു സ്മോള്‍ അടിച്ചാലോ എന്ന്‍ തോന്നി. ഞാനായിട്ട് നമ്മുടെ നാടിന്റെ സംസ്കാരത്തിന് കുറവ് വരുത്തരുതല്ലോ..! പക്ഷേ അമ്മയുള്ളതുകൊണ്ട് അതങ്ങ് വേണ്ടാന്ന്‍ വെച്ചു (അല്ലെങ്കിലും എനിക്ക് നല്ല ഇമേജാ..!)

മെനു കാര്‍ഡ് ഒരു സുന്ദരി നീട്ടി. മനസ്സിലാവാത്ത കൊറേ ഐറ്റംസ്. എന്ത് ഓര്‍ഡര്‍ ചെയ്താലും കിട്ടുന്നതിനെപ്പറ്റി ഒരു രൂപ രേഖയുമില്ലാ. വെജിറ്റബിള്‍ മെനു തന്നെ ഓര്‍ഡര്‍ ചെയ്യണമെന്ന്‍ അമ്മക്ക് നിര്‍ബന്ധമാ. ജീവിതത്തില്‍ ഇന്നേവരെ നോണ്‍-വെജ് ടേസ്റ്റ് ചെയ്തിട്ടില്ലാത്ത എന്റെ അമ്മ..!കൊറെ ഉരുളക്കിഴക്ക് പുഴുങ്ങി മസാല ചേര്‍ത്തതും, ഒരു ചപ്പാത്തി രണ്ടായി മുറിച്ചതും മുന്നിലെത്തി.കഷ്ടം.അതൊക്കെ വളരെ ഭംഗിയായി വിഴുങ്ങി.ചെറിയ കപ്പിലെ വെള്ളം കുടിച്ച് വായും കഴുകി ഹെഡ്സെറ്റ് ഫിറ്റ് ചെയ്ത് സിനിമാ കാണാന്‍ തുടങ്ങി.ഒരു ഹിന്ദി സിനിമ..ജെയില്‍ എന്ന്‍ പേര്.
മധുര്‍ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത സിനിമ.നൈല്‍ നിതിന്‍ മുകേഷ്, മനോജ് ബാജ്പേയ്,മുഗ്ദ ഗോഡ്സേ തുടങ്ങിയവര്‍ തകര്‍ത്ത് അഭിനയിച്ച ചിത്രം.
കൂട്ടുകാരനാല്‍‍ ചതിക്കപ്പെട്ട്, തീവ്രവാദക്കേസില്‍ ജയിയിലില്‍ എത്തപ്പെട്ട വിദ്യാഭ്യാസമുള്ള യുവാവിന്റെ കഥ, ഒപ്പം ജയിലിന്റെ കഥയും, കൂടെ സൈഡായി കാമുകിയും, കോടതിയും..!സമകാലിക പ്രസക്തിയുള്ള വിഷയം ഭംഗിയായി ചൂടും ചൂരും ചോരാതെ കാഴ്ചക്കാരില്‍ എത്തിച്ചിരിക്കുന്നു. ആസ്വദിച്ചു കണ്ടു. കൊള്ളാം അഭിനന്ദനങ്ങള്‍..! എന്ന്‍‍ ഒരു കമെന്റ് ഇടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതു ചെയ്തേനെ.
അമ്മ ഉറങ്ങി. പിറകില്‍ നിന്ന്‍ ഒരു ഉന്തല്‍..ഒരിളക്കം. ആരാ ഈ പാതിരാത്രിയില്‍ പിന്നില്‍ നിന്ന്‍ തള്ളുന്നത്..? കേരളത്തിലെ ബസിലെപ്പോലെ ഫ്ലൈറ്റിലും, ഇനി പിറകില്‍ വല്ല മന്ത്രിയും ആണോ എന്ന്‍ സംശയം.
തിരിഞ്ഞു നോക്കി സുമുഖനായാ ഒരു ചെറുപ്പക്കാരന്‍..! തുറിച്ച് നോക്കിക്കൊണ്ടിരിക്കുന്നു,കണ്ണ് അകത്തേക്കിടാന്‍ പറയാന്‍ നാവു പൊന്തി.
അവന്‍ എന്നെ തള്ളിയതെന്തിന്..ഓ വെറുതെ തള്ളി നോക്കിയതായിരിക്കും..
എന്നാലും..
ഓ ഒരെന്നാലുമില്ലാ.
ദേ പിന്നേം തള്ളുന്നു. എന്താ ചെയ്കാ..!
ഒന്നു വാണ്‍ ചെയ്താലോ..? ഇനി തള്ളിയാല്‍..ഞാന്‍..മനസ്സില്‍ ഉറച്ചു.ഒന്നുമുണ്ടായില്ല.ഒരു വഴക്ക് അങ്ങനെ ഒഴിവായി.

ഫെബ്രുവരി 10 രാവിലെ 2010

കണ്ണു തുറന്നപ്പോള്‍ ഫ്ലൈറ്റ് കേരളത്തില്‍ എത്തിയിരുന്നു. പിറകിലേക്ക് നോക്കിയപ്പോള്‍ "സുമുഖന്‍"..സുമുഖനായിത്തന്നെ ഉറങ്ങുന്നു.

അപ്പൂപ്പന്‍ പുറത്ത് കാത്തുനില്‍ക്കുന്നു. നേരേ തറവാട്ടിലെത്തി കുളി പാസാക്കി.കൊറെ ഇഡ്ഡലിയും ചട്നിയും വാരിവലിച്ച് കേറ്റി സുഖമായി ഉറങ്ങാന്‍ കിടന്നു.എഴുന്നേറ്റപ്പോള്‍ മണി രണ്ടര. വീണ്ടും തീറ്റി.
വൈകുന്നേരം കാക്കനാട്ടുള്ള ഫ്ലാറ്റില്‍ എത്തണം അവിടെയാണ് ആദ്യത്തെ ചെറുക്കന്‍ കാണല്‍. യൂറോപ്പിലെങ്ങാണ്ട് ജോലിയാണത്രേ.സമയം തീരെയില്ല.എറണാകുളത്ത് വരാനാ അവര്‍ക്ക് എളുപ്പം അത്രേ.എല്ലാരുടെയും സൗകര്യമൊക്കെ നമ്മള്‍ നോക്കണമല്ലോ..! ഇത് നടക്കാനേ പോകുന്നില്ല എന്ന്‍ ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.
തറവാട്ടില്‍ നിന്ന്‍ രണ്ട് രണ്ടര മണിക്കൂറെങ്കിലും എടുക്കും കാക്കനാട്ട് എത്താന്‍.മൂപ്പിച്ച് വിട്ടാല്‍ ഒന്നര മണിക്കൂറും.
സമയത്തുതന്നെ ഫ്ലാറ്റിലെത്തി.എല്ലാം ഭംഗിയായി തൂത്ത് തുടച്ച് നല്ല വൃത്തിയാക്കിയിട്ടിരിക്കുന്നു. എല്ലാം അപ്പൂപ്പന്റെ മാനേജ്മെന്റാ.പുള്ളി വല്യ കണിശക്കാരനായ ഒരു പഴയ പുലിയാ..!വെട്ടൊന്ന്‍ തുണ്ടം രണ്ട്..അതാ പോളീസി.
ഇന്ന്‍ രാത്രി ഇവിടത്തന്നെ , വളരെ അപൂര്‍വ്വമായി മാത്രം താമസിച്ചിട്ടുള്ള സ്ഥലം. അപ്പൂപ്പന്‍ ടെലിഫോണില്‍ ലൊക്കേഷന്‍ പറഞ്ഞു കൊടുക്കുന്ന തിരക്കിലാണ്. ഓരോ അഞ്ച് മിനിറ്റിലും ലൊക്കേഷന്‍ പറഞ്ഞു കൊടുക്കുന്നു.

കോളിങ്ങ് ബെല്‍ ..! എല്ലാവരേയും സ്വീകരിച്ച് ഇരുത്തി. അവസാനം എന്നെ വിളിച്ചു (വിളിക്കാതെ റൂമിന് പുറത്തിറങ്ങരുത് എന്നാണ് പുലിയുടെ ഓര്‍ഡര്‍). പുറത്തേക്ക് വന്ന്‍ കണ്ണുയര്‍ത്തിയ ഞാന്‍ ഞെട്ടിപ്പോയി. ദാ നമ്മുടെ സുമുഖന്‍..! അവനും വല്ലാതെ വിളറിയോ എന്ന്‍ എനിക്ക് സംശയം. ഭാവഭേദമില്ലാതെ എന്നെ എല്ലാവരും കണ്ണുകള്‍ കൊണ്ട് തുളച്ചു. ചിലരൊക്കെ എന്തൊക്കെയോ ചോദിച്ചു എന്തൊക്കെയോ ഉത്തരങ്ങളും ഞാന്‍ പറഞ്ഞു.
ഇനി ഒറ്റക്കുള്ള ഊഴമാണ്.
എന്നെയും, സുമുഖനേയും ബാല്‍ക്കണിയിലേക്ക് തള്ളി. ചോദ്യോത്തരവേളയില്‍‍ ഞാനവനെ മലര്‍ത്തിയടിച്ചു എന്ന്‍ തന്നെ വേണം പറയാന്‍. ജീവിതത്തിന്റെ കാഴ്ചപ്പാടിനെപ്പറ്റിയും, ഇഷ്ട സംഗീതത്തെപ്പറ്റിയും,എന്തിന് ഗേംസില്‍ ഏറ്റവും ഇഷ്ടതാരം സാനിയാ മിര്‍സയുമാണെന്ന്‍ വരെ വാതോരാതെ "സുമുഖന്‍" കത്തി വെച്ചു. എന്നാ സാനിയാ മിര്‍സയെ പെണ്ണുകാണാന്‍ പൊയ്കൂടായിരുന്നോ എന്ന്‍ പെണ്‍ കശുമ്പ്, അസൂയ തുടങ്ങിവ എന്നില്‍ തല പൊക്കി. ഒരു സാനിയ മിര്‍സക്കാരന്‍.
പിന്നെ ഫ്ലൈറ്റില്‍ അറിയാതെ കാല്‍ മുട്ടിയതാണെന്നും, സോറിയും പറയാന്‍ അവന്‍ മറന്നില്ല. സോറി പറഞ്ഞപ്പോള്‍ എനിക്ക് അല്‍പം മതിപ്പ് തോന്നാതിരുന്നില്ല. അപ്പൂപ്പന്‍ അകത്ത് അവരുടെ തറവാടിന്റെ അടിവേരുവരെ തോണ്ടിയെടുത്തുകാണും. അങ്ങനെ ഒരു ചടങ്ങ് കഴിഞ്ഞു. ബാക്കി നാളെ മുതല്‍.

അമ്മയും അപ്പൂപ്പനും, അമ്മൂയും കൊച്ച് വര്‍ത്താനം പറഞ്ഞ് നേരം വെളുപ്പിക്കും എന്നാ തോന്നുന്നത്. എന്തായാലും എനിക്ക് ഉറക്കം വരുന്നു.

ഉറങ്ങാന്‍ കിടന്ന എന്നെ എന്തൊക്കെയോ കുത്തി. ലൈറ്റ് ഇട്ട് നോക്കിയപ്പോള്‍ മുറി നിറയെ കൊതുകുകള്‍..! ഹോ ഇത്രേം വലിയ കൊതുകള്‍ എന്റെ രക്തമെല്ലാം ഊറ്റിക്കുടിച്ചത് തന്നെ..! ഞാന്‍ കുറെയെണ്ണത്തിനെ കൈകൊണ്ട് അടിച്ച് കൊന്നു. എന്റെ തിരുവാതിര കളിയുടെ ശബ്ദം കേട്ട് എല്ലാരും ഓടിയെത്തി, അത്ഭുതത്തോടെ നോക്കി നില്‍ക്കുന്നു. ഇവളെന്താ ഈ കാണിക്കുന്നത് എന്ന ഭാവം. അപ്പൂപ്പന്‍ ചിരിച്ചുകൊണ്ട് ഒരു ബാറ്റ് എന്റെ നേരേ നീട്ടി. എന്നിട്ട് ഒരു ഡയലോഗും " ഇതാ ഇപ്പോഴത്തെ ഫാഷന്‍..!" എന്നെ സാനിയാമിര്‍സ ആക്കാനാണോ ഇവരുടെ നീക്കം, ഞാനും സുമുഖനും ചര്‍ച്ചിച്ചത് ഇവരെങ്ങനെ കേട്ടു..?

ജനലൊക്കെ കുറ്റിയിട്ടശേഷം,ബാറ്റിന്റെ വര്‍ക്കിങ്ങ് രീതി അപ്പൂപ്പന്‍ എനിക്ക് പഠിപ്പിച്ച് തന്നു. ഹായ് വണ്ടര്‍ഫുള്‍..! ബാറ്റ് വീശിയപ്പോള്‍ കൊതുകുകള്‍ അതില്‍ കരിഞ്ഞു വീഴുന്നു. വണക്കം പറഞ്ഞ് തൊഴുത് ഞാന്‍ ബാറ്റ് കയ്യിലെടുത്ത്, എന്നിട്ട് രാത്രിമൊത്തം സാനിയാമിര്‍സക്ക് പ്രാക്റ്റീസ് ചെയ്തു.ബാറ്റ് തലങ്ങും വിലങ്ങും വീശി. അല്പം മുന്‍പേ ഞാന്‍ ഇവിടെയെത്തിയിരുന്നെങ്കില്‍ ഒന്നാംതരം ടെന്നീസ് പ്ലയര്‍ ആയേനേ. ഇനി പറഞ്ഞിട്ട് എന്താ കാര്യം..!


തലക്കഷണം:കഷ്ടപ്പെട്ട് ജോലിയെടുത്ത് ജീവിതസാഹചര്യം ഉണ്ടാക്കിയാലും,പരിസരം മലീമസമായാല്‍ സ്വസ്ഥമായി ഉറങ്ങാന്‍ പറ്റില്ല.
മാലിന്യമുക്ത കേരളത്തിന് വേണ്ടി നമുക്ക് കൈകോര്‍ക്കാം..ഇതു നടന്നില്ലേല്‍ കൊതുകില്ലാത്ത രാത്രികള്‍ക്ക് വേണ്ടി ടെന്നീസ് പ്രാക്റ്റീസ് ചെയ്യാം..!
free hit counters

07 ഫെബ്രുവരി 2010

പ്രണയപരിണാമങ്ങള്‍...

നീണ്ട കത്ത് വിരസമായിരുന്നിട്ടും അയാള്‍ അത് വായിച്ചത് അവളോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടായിരുന്നു. പിന്നീട് ആ കത്ത് ഒരു കളര്‍ ഫോട്ടോസ്റ്റാറ്റ് ആണെന്നറിഞ്ഞ നിമിഷം ..പ്രണയത്തിന്‍റെ മൊത്തവ്യാപാര സാധ്യതകള്‍ കണ്ട് പകച്ചുപോയി! സമയക്കുറവിന്റെ പരാധീനതകളില്‍ പ്രണയം പൂക്കാന്‍ ഒരുനൂറ് വിത്തെങ്കിലും എറിഞ്ഞാലെ ഒന്നെങ്കിലും മരമായ് വളരൂ എന്ന പ്രകൃതി സത്യം വികാരങ്ങളുടെ വേലിയേറ്റത്തില്‍ അയാള്‍ മറന്നുപോയതില്‍ എന്താ അതിശയം!

"സോള്‍ മേറ്റിനെ " കണ്ടെത്താനുള്ള ടീനേജ് അന്വേഷണങ്ങളില്‍ വഞ്ചനയുടെ, ചതിയുടെ ഏടുകള്‍ മറിയപ്പെടുമ്പോള്‍ നിസ്സംഗതയോടെ പ്രണയത്തെ തള്ളിപ്പറയാന്‍ ശ്രമിച്ച മനസ്സിന് തിരിച്ചറിയാന്‍ പറ്റാത്ത നിരാശത.പ്രണയത്തിന്റെ അര്‍ത്ഥതലങ്ങള്‍ വായിച്ച്, പ്രണയപരിണാമങ്ങളില്‍ കോള്‍മയിര്‍ കൊണ്ടുകൊണ്ട്, വായന നിര്‍വൃതിയാക്കി വരും വരാതിരിക്കില്ല എന്ന്‍ ചിന്തിച്ചിരുന്ന കാലം. കലാലയത്തിന്റെ സൗഹൃദങ്ങളില്‍ സിനിമയും ഐസ്ക്രീമും കാറ്റലിസ്റ്റായി പ്രണയത്തെ തഴുകിയ നേരം, കണ്ണുകളില്‍ കാമത്തിന്റെ ജിഞ്ജാസ നിറഞ്ഞനോട്ടങ്ങളില്‍ ആപത്തിന്റെ സൂചന. പ്രണയത്തിന്‍റെ നഖമുനപ്പാടുകളില്ലാത്ത കലാലയ ജീവിതം. അന്യോന്യം പറയാത്ത പ്രണയത്തെ "വണ്‍ വേ" എന്ന്‍ പറഞ്ഞ് കളിയാക്കുകയും സ്വയം മനസ്സിനെ അടക്കിപ്പിടിക്കുകയും ചെയ്യുകയായിരുന്നല്ലോ. ഇങ്ങോട്ട് ഇഷ്ടമാണ് എന്ന്‍ പറഞ്ഞവരെ ഇഷ്ടപ്പെടാഞ്ഞതും, അങ്ങോട്ട് ഇഷ്ടപ്പെട്ടവരോട് തുറന്ന്‍ പറയാനുള്ള ജാള്യതയും അക്കാലത്ത് ഉണ്ടായിരുന്നത് കാരണം തളിരിടാതെ പോയി പല പ്രണയങ്ങളും. സ്വയം രക്ഷാകവചമുണ്ടാക്കി അകലം പാലിച്ച്, ആര്‍ക്കോ നല്‍കാന്‍ കാത്തുവെച്ച പ്രണയം തുരുമ്പെടുത്ത് തുടങ്ങി. ഇനിയും വിരസങ്ങളായ, പ്രണയങ്ങളില്ലാത്ത ദിവസങ്ങള്‍..!

പറഞ്ഞും ,കണ്ടും, കേട്ടും അറിഞ്ഞവയെല്ലാം കെട്ടുകഥകള്‍ പോലെ മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു.സത്യവും മിഥ്യയും കൂടിക്കുഴഞ്ഞ ഒരു വല്ലാത്ത കെട്ടുകഥ.കൊച്ചുകുട്ടികള്‍ കണ്‍മിഴിച്ച് ആകാംഷയോടെ കേള്‍ക്കുന്ന കഥ പോലെ ഇന്നിന്റെ പ്രണയപാരവശ്യങ്ങള്‍ കേട്ട് കേട്ട് മനസ്സ് കണ്ടെത്താന്‍ ശ്രമിച്ച നിഗൂഢത.അനശ്വരമെന്ന്‍ കഥനം നടത്തുവോര്‍ ഊന്നിപറഞ്ഞത് നശിച്ച് നാമാവിശേഷമായെന്ന്‍ പരിതപിക്കുന്ന,പരിഹസിക്കുന്ന പ്രായോഗികവാദികള്‍.നിറങ്ങളില്‍ വിശ്വാസമില്ലത്തവര്‍, പണത്തിന് മാറ്റുനോക്കാത്തവര്‍, ഗുണങ്ങള്‍ ഉരച്ചു നോക്കാത്തവരുടെ കാലം പ്രണയത്തിന് അനശ്വരത നല്‍കിയപ്പോള്‍,ഇതെല്ലാം നോക്കിയവര്‍ പ്രായോഗിക പ്രണയത്തിന്റെ വക്താക്കളായി.പഞ്ചേന്ദിയങ്ങള്‍ക്ക് ഒരേസമയം അനുഭൂതിപ്രദായകമെന്ന്‍ വാദിച്ച പ്രണയ പണ്ഡിതന്മാര്‍.ആര്‍ക്കും തെറ്റിയില്ല.വീക്ഷണകോണുകളുടെ വത്യാസങ്ങള്‍, സംസ്കാരത്തിനും,പരിഷ്കാരത്തിനുമനുസരിച്ച് രൂപഭേദം പ്രാപിച്ചു പ്രണയം.

പ്രണയത്തിന്റെ പ്രോഗ്രാം ഡൗണ്‍ലോഡു ചെയ്ത മനസ്സില്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള പ്രൊവിഷന്‍ ഇല്ലായിരുന്നു താനും. പ്രണയമൊഴുകിയ ഇ-മെയിലുകള്‍ ഫോര്‍വേഡ് ചെയ്യപ്പെട്ടവയെന്നറിഞ്ഞതും, പുതിയ സാധ്യതകളിലേക്ക് കീ ബോര്‍ഡ് തനിയെ ചലിച്ചതും അവള്‍ പോലുമറിയാതെയായിരുന്നു. മൊബൈലിലെ ഗ്രൂപ്പ് എസ് എം എസുകളില്‍ നിന്ന്‍ വര്‍ണ്ണചിത്രങ്ങള്‍ നിറഞ്ഞ എം എം എസ്സുകളിലേക്ക് മനസ്സിന്റെ കുതിപ്പുകള്‍ കിതപ്പോടെ മറിഞ്ഞു. ഒരിക്കലും വാടാത്ത വിലകുറഞ്ഞ ചൈനീസ് പ്ലാസ്റ്റിക് പൂക്കള്‍ പ്രണയത്തെ ഗ്ലിറ്ററില്‍ മുക്കി തിളക്കമേകിയ ദിവസങ്ങളില്‍, ഉറക്കം തൂങ്ങുന്നകണ്‍പോളകളുമായി ചടഞ്ഞിരുന്ന്‍ പ്രണയത്തിന്റെ രൂപ പരിണാമങ്ങള്‍ വിരസതയോടെ നോക്കിക്കാണാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.ഇനിയും എത്രയോ മാറ്റങ്ങള്‍ക്കുവേണ്ടി പ്രണയം തയ്യാറെടുത്തു നില്‍ക്കുന്നു.പ്രണയപരവശരായ അനേകമാളുകള്‍ക്കായി ഫെബ്രുവരി മാസവും വാലന്റീന്‍സ് ഡേയും ഇങ്ങെത്തി!


തിരക്കിട്ട് ശുഭദിനവും, സ്വപ്നരാത്രികളുമാശംസിക്കുന്ന ചടങ്ങിന്റെ വിഴുപ്പെടുത്തെറിഞ്ഞ് പ്രണയപരിവേഷമില്ലാത്ത സൗഹൃദത്തിന്റെ നീരൊഴുക്കില്‍ ഹൃദത്തെ കഴുകിയെടുത്ത് ശാന്തമാക്കാന്‍ ശ്രമിച്ചു. സൗഹൃദങ്ങളില്‍ വേര്‍തിരിവുകളില്ല. ഒന്നുമാഗ്രഹിക്കാതെ, ഒന്നുമാലോചിക്കാതെ, പിരിയാന്‍ കഴിയാത്ത കളങ്കമില്ലാത്ത സൗഹൃദം..! ആരന്നറിയാതെ, ജാതിയും മതവും , സാമ്പത്തികാസമത്വങ്ങളുമില്ലാതെ കുട്ടികളുടെ സൗഹൃദം പുന:സൃഷ്ടിക്കപ്പെടുന്ന സുന്ദരനിമിഷങ്ങള്‍ ..! പക്ഷേ ഒന്നുണ്ട് വിസ്മരിക്കപ്പെടാന്‍ പറ്റാത്തത്, സുഹൃത്തുക്കള്‍ക്ക് മാത്രമേ പ്രണയിക്കാനാവൂ..!



free hit counters

04 ജനുവരി 2010

കരിക്കട്ട- നാടുചുറ്റല്‍

എന്‍റെ കൂടെക്കൂടി കരിക്കട്ട വഷളായി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഞാന്‍ മോഷ്ടിച്ചെടുത്ത ഒരു സിഗരറ്റിന്‍റെ ഫില്‍റ്റര്‍ വെക്കാത്തഭാഗം അവന്‍ വലിച്ചത്..! മറ്റേ പകുതി, ഞാന്‍ വലിച്ചു രസിച്ചതും..!
മുതിര്‍ന്നവര്‍ പലരും പുകവലിക്കുന്നത് നോക്കി നിന്നിട്ടുണ്ട്, ഒരു പക്ഷേ അതൊക്കെ അനുകരിക്കാനാവണം ഒളിച്ച് പുകവലിച്ച് തുടങ്ങിയത്. സിഗരറ്റ് മോഷ്ടിക്കുക പലപ്പോഴും വല്യ ബുദ്ധിമുട്ടായതുകാരണം അതൊരു ദു:ശ്ശീലമായിത്തന്നെ പരിഗണിച്ച് എന്നെ അതില്‍ നിന്നും ഞാന്‍ തന്നെ വിലക്കി..!അതുകൂടാതെ കരിക്കട്ടയെ വഷളാക്കുന്നു എന്ന കുറ്റബോധത്തില്‍ നിന്നും ഒരു മോചനവും എന്‍റെ മനസ്സ് കാംഷിച്ചിരിക്കാം. പിന്നീട് കരിക്കട്ടയില്‍ നിന്നും ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞു, അവന്‍ ഇതിന് മുന്‍പ് ഒരുപാട് ബീഡി ഒളിച്ച് വലിച്ചിരുന്നു..!

കരിക്കട്ടയും ഞാനുമായുള്ള ചങ്ങാത്തം അനുദിനം വളര്‍ന്നുകൊണ്ടിരുന്നു. പുതിയ പുതിയ മേഖലകളിലേക്ക് കൈ വെയ്ക്കാനായി അവന്‍ എന്നേയും കൂട്ടി.
എന്നും ഊണ് കഴിഞ്ഞ് സര്‍ക്കീട്ട് പതിവായി. അതില്‍ വളരെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒരു ഞായറാഴ്ചയെപ്പറ്റിപ്പറയാം. പത്തായപ്പുരയില്‍ തൂക്കിയിട്ടിരുന്ന കുലകളില്‍ നിന്ന്‍ പാളയങ്കോടന്‍ പഴമെടുത്ത് ഞങ്ങള്‍ തിന്നുമായിരുന്നു. അന്ന്‍ അവന്‍ വന്നത് ഒരു കൂട് കപ്പലണ്ടിയും, പച്ച കളറില്‍ പൊതിഞ്ഞ ഒരു തരം മിഠായിയുമായാണ്. ഒരു കഷണം പഴം, മിഠായി, കുറച്ച് കപ്പലണ്ടി എന്നിവ മിക്സ് ചെയ്തു കഴിക്കാനുള്ള അവന്‍റെ അഭ്യര്‍ത്ഥന ഞാന്‍ മാനിച്ചു. സത്യം പറഞ്ഞാല്‍ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഇറക്കുന്ന അടിപൊളി മിഠായികള്‍ വരെ ഈ പുതിയ മിക്സിന്‍റെ മുന്നില്‍ തോറ്റുപോകും..! ഇത് പല പഴങ്ങളുമായും ഞങ്ങള്‍ പരീക്ഷിച്ചു, പക്ഷേ പാളയങ്കോടന്‍റെയത്ര ക്വാളിറ്റി മറ്റൊരു മിക്സിനും കിട്ടിയില്ലാ..!

ഉച്ചയൂണും കഴിഞ്ഞ് ഞങ്ങള്‍ നടന്ന്‍ നടന്ന്‍ ഒരു മൈതാനത്ത് എത്തി, കരിക്കട്ടെയെക്കണ്ടതും കുറെ കുട്ടികള്‍ ഓടിയെത്തി. എല്ലാം കരിക്കട്ടെയെപ്പോലുള്ള കുട്ടികള്‍. പെണ്ണും ആണും..എല്ലാം അതേ. ഒരേ അച്ചിലിട്ട് വാര്‍ത്തതുപോലെ. എന്നെ പരിചയപ്പെടുത്തുന്നതോടൊപ്പം , അവിടെയുണ്ടായിരുന്ന മാവില്‍ കയറി ഒളിപ്പിച്ച് വച്ച ഏതോ കളി സാധനം അവന്‍ എടുത്തുകൊണ്ട് വന്നു. ഒരു വലിയ മിനുസമുള്ള കമ്പും, ഒരു ചെറിയ കമ്പും....! കുട്ടിയും കോലും കളി ഞാന്‍ അന്നുവരെ കണ്ടിട്ടില്ലായിരുന്നു.

ദൂരെ കുറെ വെളുത്ത കുട്ടികള്‍ ക്രിക്കെറ്റ് കളിക്കുന്നുണ്ടായിരുന്നു, തടിമാടന്മാര്‍..! തടിച്ചികളുമുണ്ട്..!
“ലച്ചൂ..നീ പോയാല്‍ നിന്നേം അവന്മാരെടുക്കും ടീമില്‍, വെളുത്തവര് ആരു പോയാലും അവര് ടീമിലെടുക്കും..“
ശരിയാ അവിടെ കളിക്കുന്ന എല്ലാവരും വെളുത്ത നിറമുള്ളവരായിരുന്നു.

“ഞാന്‍ ഇവിടെ കളിക്കുന്നേ ഉള്ളു..”അതും പറഞ്ഞ് ഞാന്‍ വലിയ മാവിന്‍റെ വേരില്‍ അലസതയോടെ ചാരിയിരുന്നു.

അവന്മാര് അടിച്ച് തെറിപ്പിക്കുന്ന ബാള്‍ എടുത്ത് കൊടുക്കുന്നത് കരിക്കട്ടയും സംഘവും ആയിരുന്നു. ബാള്‍ കയ്യില്‍ കിട്ടിയാല്‍ കുറെ പാസ്സ് ചെയ്തതിന് ശേഷമേ കരിക്കട്ട കൊടുത്തിരുന്നുള്ളൂ. അതിനെപ്പോഴും അവര്‍ തെറിവിളിച്ചിരുന്നു താനും.

കൈ മടക്കി അതില്‍ "കുട്ടി" വച്ച് മഹിയേട്ടന്‍ എന്ന്‍ വിളിക്കുന്ന മഹേഷ് അടിച്ച് തെറിപ്പിച്ചു..
എന്നിട്ട് നില്‍ക്കുന്ന വൃത്തത്തില്‍ നിന്നും കോലുകൊണ്ട് അളന്നു...ചേക്കുട്ട, ചാത്തി, മുറി, ഞാലി, അയ്റ്റി, ആറാങ്ക പണം ഒന്നും, ചേക്കുട്ട, ചാത്തി, മുറി, ഞാലി, അയ്റ്റി, ആറാങ്ക പണം രണ്ടും...!

ഇപ്പൊ അടിച്ചത് ചേക്കുട്ട ആയിരുന്നു.

ഇനി ചാത്തി.. കാല്‍പ്പത്തിയുടെ മുകളില്‍ "കുട്ടി" വച്ച് അടിച്ച് തെറിപ്പിക്കുക..
അതിനു ശേഷം ദൂരം അളന്നു തിട്ടപ്പെടുത്തുക.

ഇതൊക്കെ കണ്ടുകൊണ്ട് ഞാന്‍ മാവിന്‍റെ വേരില്‍ ചാരി, നല്ല ഒന്നാന്തരം കാറ്റേറ്റ് സുഖമായി ഇരുന്നു..കൂടെത്തിന്നാന്‍ പഴവും, മിഠായിയും, കപ്പലണ്ടിയും. തളിര്‍ത്തു തുടങ്ങിയ മാവ്, തളിരുകള്‍ പൊഴിച്ചുകൊണ്ടിരുന്നു...മാവ് മനപ്പൂര്‍വ്വം അതിന്‍റെ തളിരിലകള്‍ പൊഴിക്കുമോ..? എനിക്ക് തോന്നുന്നത് കുയിലുകള്‍ , കൂ കൂ എന്ന് കൂകി ആഹ്ലാദത്തോടെ കൊത്തിപ്പൊഴിക്കുകയാവാം..! ഈ കുയിലുകളുടെ ഒരു അഹങ്കാരം..!

“മുറി“ അടിക്കുന്നത് വിരലുകള്‍ കൂട്ടിപ്പിടിച്ച് അതിന്മേല്‍ "കുട്ടി" വെച്ചാണെങ്കില്‍, “ഞാലി“ അടിക്കുന്നത് ചൂണ്ട് വിരലും , കുഞ്ഞു വിരലും നിവര്‍ത്തി, ഇടക്കുള്ള വിരലുകള്‍ മടക്കി, "കുട്ടി" വച്ച് അടിക്കും.

“അയ്റ്റി“ കോലുകൊണ്ട് കുട്ടി കറക്കി അടിച്ച് തെറിപ്പിക്കുന്നു...
“ആറാങ്ക“ ആണ് അപകടകരം..കണ്ണിന്‍റെ മുകളില്‍ "കുട്ടി" വച്ച് ആണ് അടിക്കേണ്ടത്..!

കരിക്കട്ട അടിച്ച “കുട്ടി“ ക്രിക്കറ്റ് കളിക്കാരുടെ ഇടയില്‍ പോയി വീണു.“കുട്ടി“ എടുക്കാന്‍ പോയ ഒരുത്തനെ അവര്‍ അടിച്ചോടിച്ചു. കരഞ്ഞുകൊണ്ട് വന്ന അവനെയും കൂട്ടി കരിക്കട്ടയുടെ ആഭിമുഖ്യത്തില്‍ ഒരു കൂട്ടം കറുമ്പന്മാര്‍ ചോദിക്കാനായി പോയി..!

പിന്നെ ഞാന്‍ കാണുന്നത് പാഞ്ഞു വരുന്ന കരിക്കട്ടയെ ആണ്..
"ഓടിക്കോ ലച്ചൂ...."
അതുവരെ മാവിന്‍ തണലില്‍ സുഖിച്ചിരുന്ന ഞാന്‍ വെപ്രാളപ്പെട്ട് എഴുന്നേറ്റു..എന്താണ് സംഭവിക്കുന്നത് എന്ന്‍ അറിയാതെ..! ക്രിക്കറ്റ് ബാറ്റുമായി കുറെ തടിമാടന്മാര്‍ ഓടിവരുന്നു..!

“എന്നെയും ഇവന്മാര്‍ അടിക്കുമോ..?,ഞാന്‍ വെളുത്തതല്ലേ...?” ഞാന്‍ ആശ്വസിച്ചു.

“അടി കൊണ്ടിട്ട് വെളുത്തതാ എന്ന് പറഞ്ഞിട്ട് കാര്യല്ല..ഓടിക്കോ“ കരിക്കട്ടക്ക് നല്ല പ്രാക്റ്റിക്കല്‍ ബുദ്ധിയാ..!


എന്‍റെ കയ്യും പിടിച്ച് കരിക്കട്ട ഓടി...


ഓടി ഓടിച്ചെന്നെത്തിയത് ഒരുവാട്ടര്‍ അതോറിറ്റിയുടെ പൈപ്പിനുള്ളില്‍..!
രണ്ടു പേരും ചുരുണ്ട് കൂടിയിരുന്നു,എന്തോ പറയാന്‍ തുടങ്ങിയ അവന്‍റെ ശ്വാസം എന്‍റെ മൂക്കിലടിച്ചു.

“എന്‍റമ്മേ...ഞാന്‍ അറിയാതെ വിളിച്ചുപോയി...!
മൂക്കില്ലായിരുന്നെങ്കില്‍ കണ്ണുപൊട്ടിപ്പോയേനേ..!“

(വീട്ടിലെത്തി ഞാന്‍ ആദ്യം ചെയ്തത് ദുബായീന്ന് കൊണ്ട് വന്ന ഒരു പേസ്റ്റ് എടുത്ത് അവന് കൊടുക്കുക എന്നതായിരുന്നു...!)

കുറെക്കഴിഞ്ഞ് പൈപ്പില്‍നിന്നും ഇറങ്ങി നടന്നു..നടന്ന് നടന്ന് ഓല മേഞ്ഞ വലിയ വീടിന്‍റെ ഉമ്മറത്ത് എത്തി. പച്ച പെയിന്‍റ് അടിച്ച ചുവരുകള്‍, കുറെ ആട്ടിന്‍ കുട്ടികളും, കോഴികളും പശുക്കളും മുറ്റത്ത്. ചാരുകസേരയില്‍ താടി നരച്ച ഒരപ്പൂപ്പന്‍..!

“ഇത്തിരി വെള്ളം..!”

കരിക്കട്ട വിളിച്ചുപറഞ്ഞതും , തലയില്‍ തട്ടനിട്ട ഒരു അന്‍പത് വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്ന ഉമ്മ പുറത്തേക്ക് വന്നു..

“ദ് ആരാടാ..ഈ കുട്ടി..” എന്നെച്ചൂണ്ടി ഉമ്മ ആശ്ചര്യം പൂണ്ടു, കരിക്കട്ടേടെ ഒരു വില ഞാന്‍ അന്ന് മനസ്സിലാക്കി

കരിക്കട്ടയുടെ എന്നെപ്പറ്റിയുള്ള വിശദീകരണം കഴിഞ്ഞപ്പോള്‍, ഉമ്മ വന്ന് എന്നെപ്പൊക്കിയെടുത്തകത്തേക്ക് കൊണ്ടുപോയി കൊഴലപ്പം, അച്ചപ്പം, മുറുക്ക്, കളിയോടക്കാ,അല്‍ബൂരി, മധുരസേവ, നെയ്യപ്പം തുടങ്ങിയ ഒരുപാട് പലഹാരങ്ങള്‍ പേര് പറഞ്ഞ് എന്നെപ്പരിചയപ്പെടുത്തി..!
പിന്നെ കുശലാന്വേഷണപ്പെരുമഴ തുടങ്ങി..!
കരിക്കട്ടയുടെ കണ്ണുകള്‍ ജനലിലൂടെ അകത്തേക്ക് പലഹാരങ്ങളെ നോക്കിക്കണ്ടു ..!

കരിക്കട്ട-ജനനം
കരിക്കട്ട-ചങ്ങാത്തം

28 ഡിസംബർ 2009

കോണ്‍ഗ്രസ്‌ 125-ാ‍മത്‌ വാര്‍ഷികം 28ന്‌ (പഷ്ട്..ആശംസകള്‍..)

കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകൃതമായിട്ട്‌ 125-‍ആം വര്‍ഷത്തിലേക്ക്‌ കടക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ പ്രത്യേക സമ്മേളനം സംഘടിപ്പിക്കുന്നു.(സന്തോഷം) സമ്മേളനം നടക്കുന്ന 28-ന്‌ തന്നെ പുതിയ ആസ്ഥാന മന്ദിരത്തിനും പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി “തറ“ക്കല്ലിടും. (അങ്ങനെതന്നെവേണം... നന്നായി) 125-ാ‍ം വര്‍ഷത്തിലേക്ക്‌ കടക്കുന്നതുമായി(എന്തോ...?) “ബന്ധപ്പെട്ട“ (ഓഹ്..) ആഘോഷ പരിപാടികള്‍ക്ക്‌ രൂപം നല്‍കുന്നതിനായി സോണിയാഗാന്ധി അധ്യക്ഷയും എ.കെ.ആന്റണി ഉപാധ്യക്ഷനുമായ (വേറേ ആരുമില്ലേ..അണ്ണാ) സമിതിക്ക്‌ നേരത്തേ രൂപം (രൂപ മതിയായിരുന്നു) നല്‍കിയിരുന്നു. രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തരും ചടങ്ങില്‍ പങ്കെടുക്കും. (പിന്നേ..അത്യാവശ്യം...തന്നെ..!)

ഇതിനു പുറമേ സംസ്ഥാന തലത്തിലും പ്രത്യേക കലാപരിപാടികള്‍ സംഘടിപ്പിക്കും.(ശരി, ഉവ്വ്, ശരി...)

കാര്യപരിപാടികള്‍

രാവിലെ 7 ന്
പാവാടയുയര്‍ത്തല്‍:- ആരാണെന്ന് തീരുമാനിച്ചില്ലാ ( അണിയറയില്‍ “കിട“പ്പ് മല്‍സരം തുടരുന്നു)

രാവിലെ 7:15 ന്
മദ്യപിച്ച് സ്ത്രീകളെ തെറിപറയല്‍ മത്സരം: റിസെര്‍വ്ഡ് ഫോര്‍ യൂത്ത് വിങ്ങ്.

രാവിലെ 8ന്
പ്രഭാഷണം: നിരാഹാരം കിടക്കുന്നതിന്‍റെ ടെക്നിക്കുകള്‍..
മുഖ്യ പ്രഭാഷകന്‍: മുന്‍ ഭക്ഷ്യവകുപ്പ് മന്ത്രി മുസ്തഫ..(സ്പെഷ്യല്‍ ഗസ്റ്റ്...)
ശ്രോതാവ്: ചാണ്ടിക്കുഞ്ഞ്...

രാവിലെ 9 ന്
സെമിനാര്‍: കീപ്പുകളെ എങ്ങെനെ സംഘടിപ്പിക്കാം (ഉണ്ണിത്താന്‍ മോഡല്‍)

രാവിലെ 10ന്
നോവല്‍ പ്രകാശനം: ഞാന്‍ തെറ്റുകാരിയോ..?(കോണ്‍ഗ്രസിന്‍റെ വികസന നയങ്ങളിലേക്ക് ഒരു എത്തി നോട്ടം) എത്തി നോക്കുന്നവര്‍: ഹസനിക്കാ, എം ഐ സാനവാസ്
കര്‍ത്താവ്: ശോബനാ ശോര്‍ജ്ജ്
പ്രാകാശകന്‍: തോമസ് അച്ചായന്‍..

രാവിലെ 10:15ന്
ക്വട്ടേഷന്‍: എ ഷോര്‍ട്ട് ഫിലിം.
കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, ഗാനങ്ങള്‍, ക്യാമറ, വസ്ത്രാലങ്കാരം,പീഡനം, കാല്‍വെട്ട്, കൈവെട്ട്, തലവെട്ട്, പോക്രിത്തരങ്ങള്‍, ചീത്തവിളി,സം‌വിധാനം-- കമേശ് പന്നത്തല

രാവിലെ 11:30ന്
ചര്‍ച്ച: പീഡനം ശാത്രീയമായി എങ്ങനെ നടത്താം( തിവാരി സ്റ്റൈല്‍)പ്രായംകൂടിപ്പോയത് കാരണം ഈ പ്രോഗ്രാം 5 മിനിറ്റ് മാത്രം..!

രാവിലെ 11:45
മലഞ്ചരക്ക് വ്യാപാരം(ഹ്രസ്വ ഭാഷണ്‍) : ആദിവാസികളെ എങ്ങനെ വില്‍ക്കാം ( ആണ്‍/പെണ്‍), ലിംഗഭേദമനുസരിച്ച് പ്രത്യേക ക്ലാസുകള്‍...

ഉച്ചക്ക് 12:30ന്
വാറ്റും കുടിയും: തിരുവനന്തവപുരം യൂത്തന്‍സ് വക
വിദേശമദ്യം കടത്തല്‍ പരിശീലനക്കളരി.

ഉച്ചക്ക് ഒരു മണിക്ക്
ലഞ്ച്: മുഖ്യ കാര്‍മ്മികത്വം:‍‍‍- അരിയല്‍-കുട്ടിക്കാനം ശാന്ത, ഉണ്ടാക്കല്‍-മാള കൊച്ചമ്മിണി, വിളംബല്‍-മഞ്ചേരി ദാക്ഷു.
എന്‍ എസ് യു സ്പോണ്‍സേര്‍ഡ്.ഇല, പ്ലേറ്റ് പറക്കല്‍:- കെ എസ്സ് യു
ദേഹണ്ണം: മുരളി (ഔട്ട് സോര്‍സ്ഡ്)


ഉച്ചക്ക് ശേഷം 2 മണീമുതല്‍ 4വരെ
ഉറക്കം: കുറഞ്ഞത് 2 സ്ത്രീകളോടൊപ്പം, ഗവര്‍ണ്ണര്‍മാര്‍ക്ക് മൂന്നും , മന്ത്രിമാര്‍ക്കും പ്രദേശ് കോണ്‍ഗ്രസ് പ്രശിഡന്‍റ്മാര്‍ക്ക് 5 വരേയും ആകാം.

വൈകുന്നേരം 4 മുതല്‍
ചായ: ചായ, കാപ്പി എന്നിവ കുടിക്കലും വാഴക്കാതീറ്റി മത്സരവും പെണ്‍കുട്ടികളോടൊപ്പം

വൈകിട്ട് 6 മണീക്ക്
ചുംമ്പന മത്സരം: സേവാദള്‍ Vs മഹിളാ കോണ്‍ഗ്രസ്

രാത്രി 7 മണീക്ക്
സിമ്പോസിയം
വിഷയം:-മുണ്ടുപറി: ശാസ്ത്രീയമായി എങ്ങെനെമുണ്ടുപറിക്കാം(കേരളാ മോഡല്‍)

രാത്രി 8 മണിക്ക്
സ്വിസ് ഇടപാട്: വിദഗ്ധമായി എങ്ങനെ സ്വിസ് അകൌണ്ടുകള്‍ തുറക്കാം, എങ്ങനെ ഇരു ചെവി അറിയാതെ ഇടപാടുകള്‍ നടത്താം. (സ്പോണ്‍സര്‍: പിലു ഹൈപ്പര്‍ മാര്‍ക്കെറ്റ്,സൂപ്പര്‍മാര്‍ക്കെറ്റ് ആന്‍റ് ഡിപ്പാര്‍റ്റ്മെന്‍റല്‍ സ്റ്റോര്‍സ്, സൌത്ത് ആഫ്രിക്കാ...(വേര്‍ ദി മലയാളീസ് കം റ്റു ഷോപ്പ്)

രാത്രി 9 മണിക്ക്
അത്താഴം ആന്‍റ് ഡാന്‍സ് പാര്‍ട്ടി: സ്പോണ്‍സേര്‍ഡ് ബൈ എംപിസിസി ആന്‍റ് ബോലിവുഡ്...

രാത്രി 10 മണീക്ക്
വാണിഭം ആന്‍റ് ചെറ്റപൊക്കല്‍ ട്രെയിനിംങ്ങ്: സ്പോണ്‍സേര്‍ഡ് ബൈ
കെപീസിസി.


രാത്രി 11 മണീക്ക്
ആരോഗ്യം: ഉലക്കവിഴുങ്ങീട്ട് ചുക്ക് വെള്ളം കഴിച്ച് അസുഖങ്ങള്‍ മാറ്റാം (ചുക്കു വെള്ളം ഫ്രീ) ഡോ. മന്മോഹന്‍സിംഗ് അവതരിപ്പിക്കുന്നു.

രാത്രി 12 ന്
നാടകങ്ങള്‍: അറസ്റ്റ് , രാജി, പുറത്താക്കല്‍, സസ്പ്പെന്‍ഷന്‍, ജാമ്യം, --- ലൈവ് ടെലികാസ്റ്റ്.

ശുഭം: കടപൂട്ടല്‍ ചടങ്ങ് സ്പോണ്‍സേഡ് ബൈ പൊതുജനം..!

10 നവംബർ 2009

ലച്ചു ചത്തേ..!!

2008ലെ ഒരു പ്രഭാതം..

"അയ്യോ..അയ്യോ ലച്ചു ചത്തേ..!!"

മിച്ചു (മീനാക്ഷി) ഉറക്കെ വിളിച്ചു കൂവി..! ഞാന്‍ ചത്തിട്ടില്ലാ എന്ന്‍ വിളിച്ചു പറയാന്‍ തോന്നി. പക്ഷേ കഴിയുന്നില്ലാ. അമ്മയും അച്ഛനുമെല്ലാം മുറിയിലേക്ക് ഓടിവന്നു. അമ്മ എന്നെ കുലുക്കി വിളിച്ചു. വിളികേള്‍ക്കാന്‍ എന്‍റെ മനസ്സ് കൊതിച്ചു.ഇനി ഇവരെല്ലാവരുംകൂടെ എന്നെ എടുത്ത് കുഴിച്ചിടും, ഹോ ഓര്‍ക്കാന്‍ കൂടി വയ്യ. ഒന്ന് എഴുനേല്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..!ഞാന്‍ ശരിക്കും ചത്തോ..? കൈയ്യും കാലും അനക്കാന്‍ പറ്റുന്നില്ലാ, എന്തിന് അധികം പറയുന്നു കണ്ണൊന്നുചിമ്മാന്‍ കൂടി പറ്റുന്നില്ലാ. ഒരു വട്ടം, ഒരേ ഒരു വട്ടം കണ്ണ് ഒന്ന് ചിമ്മാന്‍ കഴിഞ്ഞാല്‍ ഞാന്‍ രക്ഷപെട്ടു.എനിക്ക് തെളിയിക്കാമായിരുന്നു ഞാന്‍ ചത്തിട്ടില്ലാ എന്ന്. മുറിയില്‍ ശര്‍ദ്ദിലിന്‍റെ നാറ്റം, ഞാന്‍ ശര്‍ദ്ദിച്ചിരുന്നുവോ ? എനിക്ക് ശ്വാസം എടുക്കാന്‍ കഴിയുന്നുണ്ടോ ? ഇല്ല. പറന്നു പറന്ന് പോകുന്ന ഒരു അവസ്ഥ..! അങ്ങനെ എന്‍റെ വെടി തീര്‍ന്നു. അയ്യോ..ഞാന്‍ ചത്തു.

എല്ലാവരുംകൂടെ എന്നെയെടുത്തു പൊക്കി ആമ്പുലന്‍സില്‍ കയറ്റി. അമ്മയും അച്ഛനും കൂടെക്കയറി. അമ്മ അലമുറയിട്ട് കരയുന്നു. അച്ഛന്‍ വിഷണ്ണനായി, വിവര്‍ണ്ണനായി ഇരിക്കുന്നു, കണ്ണില്‍ നിന്ന് കണ്ണീര്‍ വരുന്നില്ല എന്നേ ഉള്ളൂ. ഇവര്‍ ഇത്രയേറെ എന്നെ സ്നേഹിച്ചിരുന്നുവോ...? ഞാന്‍ എന്തുമാത്രം ബുദ്ധിമുട്ടിച്ചിരിക്കുന്നു, എല്ലാറ്റിനും മാപ്പ് ചോദിക്കുവാനുള്ള അവസരം പോലും കിട്ടിയില്ലാ. എന്തായാലും നാണക്കേടായി, കൂട്ടുകാര്‍ എന്തു വിചാരിക്കും..?, തൊട്ടപ്പുറത്തെ ഫ്ലാറ്റിലെ ആന്‍റിയും അങ്കിളും എന്നെപ്പറ്റിയെന്ത് കരുതും ? ഞാന്‍ ആത്മഹത്യ ചെയ്തതാണെന്ന് വാല്ലോം അവര്‍ കരുതുമോ..? പ്രേമനൈരാശ്യം മൂലമാണ് ഞാന്‍ ആത്മഹത്യ ചെയ്തത് എന്നു കൂടെ കഥകള്‍ ഉണ്ടായാല്‍ ‍ ഇതുവരെയുള്ള എല്ലാ ഇമേജും പോയിക്കിട്ടും. ഞാന്‍ എഴുതിപ്പൂര്‍ത്തിക്കാത്ത ഒരു പാട് കഥകള്‍, കവിതകള്‍, എന്‍റെ ലാപ് ടോപ്പിലെ എത്രയോ ഫയലുകള്‍, എന്‍റെ ഡയറി നോട്ട്സ്...എല്ലാം എല്ലാം എനിക്ക് എന്നന്നേക്കുമായി നഷ്ടപ്പെടും. ഒരു നെടുവീര്‍പ്പിടാന്‍ പോലും കഴിയുന്നില്ലല്ലോ..?

എത്ര മനോഹരമായിരുന്നു ഈ ഭൂമി, ഞാന്‍ ഇത്ര വേഗം മരിക്കേണ്ടായിരുന്നു എന്ന് തോന്നുന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടായിരുന്നു. സ്വപ്നങ്ങളും ആഗ്രഹങ്ങളും ഏറെ ബാക്കി വച്ച് ഞാന്‍ യാത്രയാകുമ്പോള്‍, ഇതുവരെ ഞാന്‍ എന്തു നേടി എന്ന ചിന്തയും എന്നെ വ്യാകുലപ്പെടുത്തുന്നു. എനിക്ക് സ്വന്തമായി എന്തായിരുന്നു ഉണ്ടായിരുന്നത്..ഒന്നും ഇല്ല. എന്നെ ആരും ഓര്‍ക്കുക്കപോലുമുണ്ടാവില്ലാ. മരണമെന്ന സത്യം സാധൂകരിക്കുന്നത് മറവിയിലൂടെയാണ്. എന്നെ അറിയാവുന്നവര്‍ക്ക് ഞാന്‍ ഒരു ഓര്‍മ്മ പോലും ആവുന്നില്ലല്ലോ..!, മനുഷ്യജീവിതത്തിന്‍റെ അര്‍ത്ഥമില്ലായ്മയെ പഴിചാരി ഞാന്‍ മരണത്തെ അംഗീകരിക്കാന്‍ ശ്രമിക്കുന്നു. ഹോ..ഇനി എനിക്ക് ആരെയും കാണാനും സംസാരിക്കാനും ആവില്ല, ഒന്നും കഴിക്കാനും പറ്റില്ല. മരിച്ചുകഴിഞ്ഞാല്‍ ആത്മാവുണ്ടാകുമോ..?, ഉണ്ടാവും അതുകൊണ്ടല്ലേ എനിക്ക് ചിന്തിക്കാന്‍ കഴിയുന്നത്. ഇനി ഞാന്‍ എങ്ങോട്ടാണാവോ പോകുക..? എന്നെ കൊണ്ടുപോകാന്‍ വന്ന കാലന്‍ എവിടെ..? എന്‍റെ ആത്മാവ് കാലനെത്തിരഞ്ഞു.

എന്നെ ശവക്കുഴിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം ഏതോ ആശുപത്രിയില്‍ എത്തിക്കുകയാണ് ഉണ്ടായത്. ട്രോളിയില്‍ കിടത്തി ഉരുട്ടിയപ്പോള്‍ മരുന്നിന്‍റെ മണം മൂക്കില്‍ അടിച്ചുകയറി. ഞാന്‍ ശ്വാസം എടുക്കുന്നുണ്ട്, ചത്തിട്ടില്ലാ. പിന്നെന്തിനാ ഇവരെല്ലാം കരയുന്നത്. ഞാന്‍ എല്ലാം കാണാതെ കാണുന്നു. ആശുപത്രിക്കിടക്കക്ക് ചുറ്റും എത്ര പേര്‍..? അറിയില്ലാ..
എത്ര സമയമായി..?എത്ര ദിവസമായി..? അതും അറിയില്ലാ. ആരോ കവിളത്ത് തട്ടി. പ്രകാശത്തിലേക്ക് കണ്ണുതുറന്നതും, അവ്യക്തമായ ഒരു സ്ത്രീരൂപം ഡോക്റ്ററായി മുന്നില്‍.

“ഹായ്, ലക്ഷ്മി എന്തു തോന്നുന്നു...?“ പള്‍സ് നോക്കിക്കൊണ്ട് അവര്‍ ചോദിച്ചു.നല്ല പരിചയമുള്ള മുഖം ഓര്‍ത്തെടുക്കാന്‍ പ്രയാസം, ഒരു മലയാളി ഡോക്റ്റര്‍. ചുറ്റും കണ്ണോടിച്ചു,എനിക്ക് വേണ്ടപ്പെട്ടവര്‍ ആരുമില്ല. എവിടെ എല്ലാവരും..?

“എത്ര മണിക്കൂറായി ഉറങ്ങുന്നു എന്നറിയാമോ..?“

“ഇല്ല“ ഞാന്‍ ചുണ്ടനക്കി, ശബ്ദം പുറത്ത് വരുന്നുണ്ട്, ഭാഗ്യം ആശ്വാസമായി.

“പേടിപ്പിച്ചുകളഞ്ഞല്ലോ..48 മണിക്കൂര്‍ കഴിഞ്ഞു ഈ ഉറക്കം തുടങ്ങിയിട്ട്”

ഞാന്‍ വാ പൊളിച്ച് കിടന്നു...അടുത്ത ചോദ്യം..

“ആട്ടേ..ഏതാ ബ്രാന്‍റ്..? ഇനി കുടികുമ്പോള്‍ ഇത്രയധികം കുടിക്കരുത്, എല്ലാറ്റിനും ഒരു ലിമിറ്റ് വേണം.”

ഞാന്‍ ബോധം പോയതുപോലെ കണ്ണടച്ച് അഭിനയിച്ച് കിടന്നു...ഡോക്റ്ററുടെ കാലു പിടിച്ച് പുറത്ത് പറയരുത് എന്ന് പറയാന്‍ കഴിഞ്ഞില്ലെങ്കിലും അങ്ങനെയൊന്നും ഉണ്ടായില്ല.

പിന്നീട് കണ്ട സ്വപ്നത്തില്‍ കാലനും ചിത്രഗുപ്തനും ഒരേ സ്വരത്തില്‍ പറഞ്ഞു
“ ഈ കണക്ക് പിന്നീട് തീര്‍ക്കും, പലിശയോട് കൂടി”


വാല്‍ക്കഷണം: ഓണത്തിന് അങ്കിളുമാര്‍ (അമ്മയുടെ 2 സഹോദരന്മാര്‍ അവരുടെ 2 കൂട്ടുകാര്‍) കൊണ്ടുവന്ന കുപ്പികളില്‍ പൊട്ടിക്കാത്ത ഒരെണ്ണം, ഞാന്‍ പൊട്ടിച്ച് രണ്ട് ഗ്ലാസ് അടിച്ചതുമാത്രം ഓര്‍മ്മയുണ്ട്.....!! എന്‍റെ ആദ്യത്തെ മദ്യപാനം...!!!

27 ഒക്‌ടോബർ 2009

ഹൃദയത്തിന്‍റെ രുചി..!!

മമനീലനയനദ്വയം നിനക്കായ് വിടര്‍ന്നു,
അതില‌ുടെ നിയെന്‍ ഹൃത്തിലൊഴുകിത്തുളുമ്പീ......
ഈ പകലില്‍, വസന്തം വിടര്‍ന്ന പ്രണയത്താഴ്വരകളില്‍
നിന്‍ സ്വര്‍ഗീയ മദഗന്ധമാസ്വദിച്ചുരുമ്മിനടക്കാനായ്...

മഴവില്ല് വിരിയട്ടെ, പക്ഷികള്‍ പാടട്ടെ....
ചെറുമരച്ചില്ലകള്‍ ആവോളം താളം പിടിച്ചാടിടട്ടെ....
സ്വപ്നങ്ങളും, പ്രതീക്ഷകളും, മോഹങ്ങളും,
പുതു പൂക്കളായ്‌ ചിരിച്ചുലഞ്ഞിടട്ടെ.

ഒരുവേള ഞാനെന്നെത്തന്നെ മറന്നുവോ...
പലനാളായ് പറയാന്‍ കരുതിവച്ചതെല്ലാം...
ചില കളിവാക്കായ്‌ വീണ്ടും മൊഴിഞ്ഞതിലലിഞ്ഞു,
പകലോളം നാം തമ്മില്‍ അരികില്‍ അറിഞ്ഞിരുന്നു.

പൊന്‍ചക്രവാളത്തില്‍ സൂര്യനമരുമ്പോള്‍.....
നിന്‍കൈപിടിച്ചവസാന വഴിയും താണ്ടി , വിജനതയില്‍,
കൂമ്പിയ മിഴികളില്‍ നിന്‍ചുണ്ടിനാലൊരു സ്പര്‍ശം,
പഞ്ചേന്ദ്രിയങ്ങളെ ഉലയില്‍ ഊതിക്കൊളുത്തി.

ഹൃദയമിതാ തുറക്കുന്നു നിനക്കായ് ..നിനക്കുമാത്രമായ്‌
അറിയുന്നു ഞാന്‍ , മദമിളകിയ താളം നിന്‍ ശ്വാസക്കൊടുങ്കാറ്റില്‍...
ഇടനെഞ്ചുപിളര്‍ത്തി ..നീ... മൂര്‍ച്ചയേറും കോമ്പല്ലിനാലെന്‍
ഹൃദയം കടിച്ചെടുത്താര്‍ത്തിയോടെ..പിന്നെക്കിനിഞ്ഞ
പ്രണയ സുഗന്ധമുതിരും രുധിരം,മധുരം മതിയാവോളം ദാഹം തീര്‍ക്കൂ.
കരയില്ല ഞാന്‍..നിനക്കെന്റെ ഹൃദയം ഞാനെന്നേ നേദിച്ചതല്ലേ.

23 ഒക്‌ടോബർ 2009

പട്ടിക്കവിത..!

അന്തിച്ചന്തയിലൊരുശുനകന്‍ അനാഥന്‍
കുന്തവും വിഴുങ്ങാന്‍ വിശപ്പുള്ളവന്‍

വാലാട്ടിയെന്‍കൂടെ മണത്തിങ്ങു പോന്നു
വേലിചാടിയെന്‍ കൂരക്കുകീഴെക്കിടന്നു

അല്ലലാല്‍ വലഞ്ഞവനെന്തുഞാന്‍ നല്‍കേണ്ടൂ
എല്ലിന്‍ കഷണമൊന്നെറിഞ്ഞു നോക്കി

ചാടിക്കടിച്ചാര്‍ത്തിയോടേറ്റമിഷ്ടമായ് ഭുജിച്ചു
ഓടിയാര്‍ത്തവന്‍ കുരച്ചെന്‍ ഭൃത്യനായ്

എന്‍ കാലുനക്കിത്തുടച്ചവന്‍ ഭംഗിയായ്
മുന്‍ കാലുനീട്ടിക്കിടന്നെന്നുമ്മറത്ത്

കുരക്കാന്‍ പഠിപ്പിച്ചെടുത്തൊരുവിധം
കടിയും പഠിച്ചവനേറ്റവുമെളുപ്പം

വിശ്വാസമായ് വിനയം തുളുമ്പും ശുനകനെ
വീട്ടുകാവലേല്‍പ്പിച്ചു കൃതാര്‍ത്ഥനായ്

പാട്ടിലാക്കിയ പട്ടികളെയെല്ലാമവനെന്‍
വീട്ടില്‍ കേറ്റിക്കുരച്ചെന്നെച്ചൊടിപ്പിച്ചു

എല്ലു കൊടുക്കാനില്ലാത്തൊരു നാള്‍,കൂര്‍ത്ത
പല്ലുകൊണ്ടെന്നെയും കടിച്ചു മുറിച്ചു

രക്തം നുണഞ്ഞവന്‍ മോദമായ്
നക്തംചരനായ് പരിണമിച്ചു

മതിയാവോളം രക്തംകുടിക്കുന്നിവനെന്നും
മറക്കില്ല പച്ചമാംസം രുചിക്കാനും

കൂട്ടുപട്ടിപ്പടകളെ വിട്ടു കടിപ്പിച്ചു
കൂലിപ്പട്ടികളെയും ക്വട്ടേഷനായ് കൂടെക്കൂട്ടി

കടിച്ചോടിച്ചെന്നെയെന്‍ വീടിന്നുപുറത്താക്കി
പടിപ്പുരയടച്ചവനകത്തേതോ കോപ്പുകൂട്ടുന്നു

രക്തംചിന്തും മണ്ഡപങ്ങള്‍ തട്ടിപൊളിച്ചവന്‍
വലിയൊരെല്ലിന്‍ നിധിമാന്തിയെടുക്കുമോ..?





നോട്ട്:-മുന്‍ മുഖ്യനും ഇപ്പോഴത്തെ മുഖ്യനും ഈ കവിത ചൊല്ലരുത്. ഇതില്‍ മറ്റു രാഷ്ട്രീയ നേതാക്കളും ഇല്ല എന്‍റെ കൂട്ടുകാരും ഇല്ല. സാമ്യം തോന്നുന്നെങ്കില്‍ വെറും തോന്നല്‍ മാത്രമാണ് , ഇതൊരു പട്ടിയെക്കുറിച്ചുള്ള എഴുത്ത് മാത്രമാണ്...!!

14 സെപ്റ്റംബർ 2009

കാര്‍ല എന്ന ബിച്ച് (കൂത്തിപ്പട്ടി!)

കാര്‍ല വെളുവെളെ കൊലുന്നനെ ഉള്ള ഒരു സുന്ദരി.ഇടത്തെ കവിളിലെ ഇളം കറുപ്പുനിറമുള്ള അതെ മറുക് മാറിനു മുകളിലുള്ളത് ഒരു അഹങ്കാരമായി കാര്‍ല എടുത്തിരുന്നു. അവളും ഞാനും എട്ടു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ ഒരുമിച്ചായിരുന്നു. നടക്കുമ്പോള്‍ ചലിക്കാന്‍ പാകത്തിന്‍ മാംസങ്ങള്‍ നെഞ്ചിലും, പിന്‍ഭാഗത്തും മാത്രം. പക്ഷേ അവളെക്കാള്‍ നീളവും, വിടര്‍ന്ന കണ്ണുകളും എനിക്കായിരുന്നു. ആര് കണ്ടാലും അവളെ ഒന്നുകൂടെ നോക്കും, എന്തോ ഒരു ആകര്‍ഷണീയത.

അവളെ ആരാണ് ആദ്യമായി കൂത്തിപ്പട്ടി എന്ന് വിളിച്ചത്, എനിക്കറിയില്ല.പക്ഷെ ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് അവളുടെ പപ്പാ അങ്ങനെ വിളിക്കുന്നതാണ്.ഒരു വെള്ളിയാഴ്ച്ച , ഞാന്‍ മമ്മയുമായി കുശലം നടത്തുന്നു.

where is that bitch? (എവിടെ ആ കൂത്തിപ്പട്ടി ?)
ചുവന്ന കണ്ണുകളുമായി കാര്‍ലയുടെ പപ്പാ…

നാന്‍സിയും , ആര്‍നിയും ഞെട്ടി , പിന്നെ കളി മതിയാകി മമ്മയെ പറ്റിക്കൂടി ഇരുന്നു.

“just..come..” സ്പ്രേയുടെ മണവുമായി….കാര്‍ല ഷൂസ് കയ്യില്‍ പിടിച്ചു , എന്നെയും വലിച്ചുകൊണ്ട് പുറത്തേക്ക് ഓടി.

“he’s a bastard”
പടിയില്‍ ഇരുന്നു ഷൂസ് കെട്ടി , ഞങ്ങള്‍
നടന്നുതുടങ്ങി.
“Tomorrow also off for him, drunkard, “
അവള്‍ പപ്പയെ പഴി പറഞ്ഞുകൊണ്ടിരുന്നു.അവള്‍ക്കു രണ്ടാന്‍ അച്ഛനെ ഒട്ടും ഇഷ്ടമല്ലായിരുന്നു.

“Rent’s hiked toomuch.., i will join for a work to support mumma”
“yes..its getting costly “..ഞാന്‍ ശരിവച്ചു.

സ്കൂളില്‍ കാര്‍ല ചില ദിവസങ്ങളില്‍ എന്നോട് മാത്രമെ സംസാരിക്കൂ. സ്കൂള്‍ കഴിഞ്ഞു ഈവനിംഗ് ഷിഫ്റ്റില്‍ അവള്‍ ജോലിക്ക് പോയിത്തുടങ്ങി.
മാര്‍ട്ടിന്‍ , വിക്കി , മറിയം തുടങ്ങിയ എല്ലാപേരും എന്‍റെ ഫ്ലാറ്റില്‍ വരുക പതിവുണ്ടായിരുന്നു ഒപ്പം കാര്‍ലയും. ഇപ്പോള്‍ കാര്‍ല ഇല്ലാത്ത സായാഹ്നങ്ങള്‍ എനിക്ക് പതിവായി . പക്ഷെ രാത്രിയില്‍ അവള്‍ എന്നെ എന്നും വിളിക്കും.
ബാല്‍കണിയില്‍നിന്നു ആരോടാ കൊഞ്ചിക്കുഴയുന്നതെന്നു അമ്മ എന്നോട് ചോദിക്കും,
“എന്താ പെണ്ണെ സ്കൂളില്‍ സംസാരിക്കാന്‍ സമയമില്ലേ .”
“ദാ വരുന്നു..” ഫോണ്‍ കട്ട് ചെയ്തു ഞാന്‍ അമ്മക്കടുത്തെത്തിയാലും, കാര്‍ല വിളിച്ചുകൊണ്ടിരിക്കും.
കാര്‍ല പുതിയ മൊബൈലും , ലാപ്‌ ടോപ്പും എന്നെ കാണിച്ചു , എന്‍റെ പഴയ മൊബൈല് ബാഗില്‍ തിരുകി , അവളുടെ സോണി ലാപ്ടോപിന്റെ ചന്തം നോക്കിയിരുന്നു. ഞാനും ഒരു പാര്‍ട്ട് ടൈം ജോലിയെ പ്പറ്റി ആലോചിച്ചുതുടങ്ങി,
എങ്ങനാ ഇതൊന്നു അച്ഛനോട് അവതരിപ്പിക്കുക എന്ന് ആലോചിച്ചു തലപുകച്ചു.ഒരെത്തുംപിടിയും കിട്ടുന്നില്ല.

ചിലപ്പോള്‍ വളരെ വളരെ മൌനത്തോട്‌ മല്ലിടുന്ന , അവളുടെ മുഖം പ്രത്യേക ഭാവങ്ങളോടെ എന്നില്‍ മിഴികളൂന്നി നിറഞ്ഞിരുന്നത് , ഞാന്‍ കണ്ടില്ലെന്നു നടിച്ചു . അത് അവളെ വേദനിപ്പിക്കേണ്ട എന്ന് കരുതിയാണ് . സ്വന്തം നാട്ടില്‍ തിരിച്ചു പോയാല്‍ എന്താ ചെയ്യുക എന്ന് അവളുടെ മമ്മ വിഷമിച്ചിരുന്നു , അവള്‍ക്കും ആ വിഷമം ഉണ്ട്.

ഒരിക്കല്‍ മമ്മ എന്നോട് രഹസ്യമായി പറഞ്ഞു.അവര്‍ക്ക് നാട്ടില്‍ ഒരു വില്ല വാങ്ങാന്‍ പ്ലാന്‍ ഉണ്ടെന്നു.ഞാന്‍ വളരെ സന്തോഷിച്ചു.

ലിബ്രറിയില്‍ വച്ചു അവള്‍ വളരെ ചിന്താവിവശയായിരുന്നു. അവള്‍ക്കു കുറെ ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരുനു‌.
“I’ll make money…. fast money ‘അവള്‍ എന്തോ ഉറച്ചപോലെ
“But..how” എനിക്കൊന്നും മനസ്സിലായില്ല.
“At any cost i want to buy a villa “ഒരു ചെറിയ ജോലി ചെയ്യുന്ന അവള്‍ക്കെങ്ങനെ വില്ല വാങ്ങാന്‍ പണം ഉണ്ടാക്കാന്‍ കഴിയും..ഞാന്‍ ചിന്തിച്ചുതുടങ്ങി ..പക്ഷെ എങ്ങുമെത്തിയില്ല.

കാര്‍ല ഇടയ്ക്കിടയ്ക്ക് സ്കൂളില്‍ വരാറില്ല.ചിലപ്പോള്‍ വില കൂടിയ ആഭരണങ്ങള്‍ അണിഞ്ഞു കൊണ്ടുവരും, അവ അവളെ കൂടുതല്‍ മനോഹരിയാക്കി. ഇപ്പോള്‍ എല്ലാ രാത്രി കളിലും അവള്‍ എന്നെ വിളിക്കാറില്ല. അവള്‍ വളരെ സന്തോഷവതിയായി കാണപ്പെട്ടു . മമ്മയും വളരെ സന്തോഷവതിയായിരുന്നു.

ഇടയ്ക്ക് നീന്താന്‍ പോകുമ്പോള്‍ ഞാന്‍ അവള്‍ അല്പം തടിച്ചതായി കണ്ടു . മാറിലെ മറുകും , മുഖത്തെ മറുകും അതുപോലെ തന്നെ.

കാര്‍ല ഒന്നുകൂടെ സുന്ദരിയായി എന്ന് എനിക്ക് തോന്നി . കവിളുകളില്‍ റൂഷ് പുരട്ടാതെ തന്നെ ചുവന്നു തുടുത്തിരുന്നു. അവളുടെ വെളുത്ത തുടകള്‍ കാണുമാറുള്ള “മിനിസ്” , അവളെ ശരിക്കും ഒരു പ്രോഫെഷണല്‍ ആക്കിയതുപോലെ. മമ്മയുടെ ഉന്മേഷം പതിന്മടങ്ങ്‌ വര്‍ദ്ധിച്ചു. നാന്‍സിയും, ആര്‍നിയും അവിടെയും ഇവിടെയും ഓടിച്ചാടി നടന്നു,കാര്‍ലക്ക് അനുജത്തിയെയും , അനുജനെയും കൊഞ്ചിക്കുവാന്‍ വളരെ ഇഷ്ടമായിരുന്നു .

പപ്പാ വെള്ളിയാഴ്ചകളില്‍ ചുവന്ന കണ്ണുകളുമായി എന്നെ നോക്കി ചിരിക്കും.
” How are you..ലച്ച്ചു?.” മലയാളികള്‍ വിളിക്കുന്നതുപോലെ എനിക്ക് തോന്നും . കാര്‍ലയുടെ കെട്ടിടത്തിന്റെ വാച്ച്മാന്‍ ഒരു മലയാളി ചേട്ടനായിരുന്നു . എന്നെ കാണുമ്പൊള്‍ …ദൂരെനിന്നേ സലാം പറയും .ഞാന്‍ ചേട്ടാ എന്നാ വിളിക്കാറ് , അയാളുടെ കണ്‍കോണിലെവിടെയോ ഒരു നനവ്. “എന്‍റെ മോളും ഇത്രേണ്ട് ” …കൂടെ ഒരു വാടിയ പുഞ്ചിരിയും ..മനസുകരയുന്ന ഒരു പാവം പ്രവാസിയുടെ എല്ലാ വേദനകളും ഉള്ളിലൊതുക്കുന്ന ചേട്ടന്‍ . അതിരാവിലെ നാലുമണി മുതല്‍ കാറ്‌ കഴുകി കിട്ടുന്ന തുക നാട്ടിലേക്കു മകളുടെ പഠിപ്പിനായി അയക്കും. വീട് പണി പാതിവഴിയിലാണത്രേ . എന്തെല്ലാം വിശേഷങ്ങള്‍….
കാര്‍ല ഒരിക്കല്‍ എന്നോട് പറഞ്ഞു ഈ മനുഷന്‍ എന്റെ പപ്പാ ആയിരുന്നെങ്കില്‍ എന്ന് , അത്രയ്ക്ക് വാല്‍സല്യം ആണ് ആ കണ്ണുകളില്‍

എല്ലാ ഓണാവധിക്കും ഞാന്‍ മുടങ്ങാതെ നാട്ടില്‍ മുത്തശ്ശിമാരെ കാണാന്‍ പോകുമായിരുന്നു. വെറും ഒരാഴ്ച മാത്രം.ആ കഥകളൊക്കെ പിന്നീട് ഞാന്‍ എഴുതുന്നതാണ്..അവധികഴിഞ്ഞ് ..പിന്നെ സ്കൂളിലെ നോട്സ് എഴുതുന്ന തിരക്കാണ്.അമ്മയെ സോപ്പിട്ടു ഞാന്‍ എഴുതിക്കുമായിരുന്നു. ഒരു വ്യാഴാഴ്ചയാണ് ഞാന്‍ തിരികെ എത്തിയത് . വെള്ളിയാഴ്ച കാര്‍ലയെ കാണാന്‍ ചെന്നു.. നോട്സ് വാങ്ങിക്കുവാനും ഒപ്പം ഒരാഴ്ചത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനും.
കതകു തുറന്നതും മമ്മ പൊട്ടിക്കരഞ്ഞു..
’she’s gone with her boss , but she given money for the villa.”
അകത്തുനിന്നും ചുവന്ന കണ്ണുകളുമായി കാര്‍ലയുടെ പപ്പാ ..
“forget about that bitch”
അയാള്‍ മുരണ്ടുകൊണ്ട്‌.അകത്തേക്ക് പോയി.
ഞാന്‍ വിളറിയ മുഖമോടെ പുറത്തേക്കും…..

വിരോധാഭാസനുമായി സംസാരിക്കാൻ

നാമം

ഇമെയില്‍ *

സന്ദേശം *