03 സെപ്റ്റംബർ 2009

ആദ്യ ചെറുക്കന്‍കാണല്‍- ഇതു കഥയല്ല

എന്നെ പെണ്ണുകാണാന്‍ ആരോ വരുന്നു എന്ന് അമ്മ വിളിച്ചു പറഞ്ഞതും, ഒരു കൊല്ല്യാന്‍ എവിടെക്കൂടെക്കൊയോ പാഞ്ഞതും ഒരുമിച്ചായിരുന്നു. വല്ലാത്ത ഒരു തരം ചിന്തകളില്‍ ഞാന്‍ മനസ്സിനെകുത്തിക്കറക്കി. മനസ്സ്, അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റൈഡറില്‍ കയറിയ കൊച്ചുകുട്ടിയുടെ പേടിയോടേ ശക്തിയായി മിടിച്ചു.

വീട്ടിലെത്തിയതും ബുക്കുകള്‍ ബെഡിലേക്ക് എറിഞ്ഞു, ഒപ്പം ഞാനും മലര്‍ന്നു കിടന്നു.മിക്കവാറും എല്ലാ സിനിമകളിലും നായിക ഇങ്ങനെയൊക്കെയാണല്ലോ..!

“ഡീ...“ അമ്മ നീട്ടി വിളിച്ചു.ഞാന്‍ നായികാ സങ്കല്പത്തില്‍ നിന്നും ഞെട്ടിയെഴുന്നേറ്റ് മുന്നില്‍ നിന്ന അമ്മയെ നോക്കി, ചില സീരിയലുകളില്‍ പുരാണാവതാരങ്ങളുടെ വലിപ്പം കാണിക്കാറുള്ള ഷോട്ട് പോലെ അമ്മ മുകളിലേക്ക് നില്‍ക്കുന്നു.
“ചെറുക്കന് ജബലാലീല് ജോലിയാ,സീനിയര്‍ മാനേജറാ.. ഫുള്‍ ഫാമിലി ഇവിടെയും ക്യാനഡേയിലുമാ..ഒരു ചേച്ചി ഉള്ളത് സിങ്കപ്പൂരിലും..”
അതെന്താ അമ്മെ ചെറുക്കന്‍റെ അപ്പന് രണ്ടു ഫാമിലിയുണ്ടോ എന്നു ചോദിക്കാന്‍ മനസ്സു ഒന്നു മിടിച്ചു..പിന്നെ പുവര്‍ ജോക് അടിച്ച് അമ്മയെ ശുണ്ഠിപിടിപ്പിക്കേണ്ട എന്നു തീരുമാനിച്ചു.
“നീ വേഗം കുളിച്ചു റെഡിയാവ്..അവര് ഒരു മണിക്കൂറില്‍ ഇങ്ങെത്തും”
മലയാളിയായ ഞാന്‍ ദിവസവും രണ്ടുനേരം കുളിക്കുമെന്ന് അമ്മക്കറിയാമെങ്കിലും ഈ കുളി ഒരു സ്പെഷ്യലാ,സ്പെഷ്യല്‍ ചായ പോലെ..സ്പെഷ്യല്‍ കുളി..!

ഞാന്‍ കുളിച്ചിറങ്ങിയതും, അമ്മ ഫോണില്‍ എന്തൊക്കെയോ സംസാരിച്ചു കട്ടു ചെയ്തു.

“ആരാ..?”
“അച്ഛനാ..അവര് താഴെ പാര്‍ക്കിങ്ങ് നോക്കുവാ,നീ വേഗം റെഡിയാവ്..“
ഞാന്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് നോക്കി..അപ്പൊ അതാ അദ്ദേഹം മേലേക്ക് നോക്കുന്നു. പക്ഷേ ഞങ്ങള്‍ പ്രേമത്തിലായില്ല.കാരണം എനിക്കറിയില്ല ആരാ ചെറുക്കന്‍ എന്ന്..!
വേറേ ആരോ ആണ് മുകളിലേക്ക് നോക്കിയതെന്ന് പിന്നീട് മനസ്സിലായി.‍

ഞാന്‍ അടുക്കളയില്‍ അമ്മയെ സഹായിക്കാനെന്ന വ്യാജേന നിന്നു.അവരും വിചാരിച്ചോട്ടെ ഞാന്‍ ഒരു ഹോംലി ഗേള്‍ ആണെന്ന്.

അമ്മ അവരെ ആനയിച്ചിരുത്തി..അതിനു ശേഷം ആനയുടെ അത്രയും വണ്ണമുള്ള എന്‍റെ ഭാവി അമ്മായിഅമ്മ ആകാന്‍ സാധ്യതയുള്ള.. മഹതിയെ അടുക്കളയിലേക്ക് ആനയിച്ചു. കൂടെ ചെറുക്കന്‍റെ പെങ്ങളാണെന്നു തോന്നുന്നു ഒരു ശൃംഗാരി..എനിക്ക് ഒട്ടും പിടിച്ചില്ല, സ്ത്രീ സഹജമായ അസൂയ എന്ന് ഇതിനെ നിങ്ങള്‍ വിളിക്കരുത്.ഇത് എന്‍റെ ജന്മാവകാശമാണ്. ഭാവി സിസ്റ്റര്‍-ഇന്‍-ലൊയെ കാണുന്ന അന്നു മുതല്‍ വെറുക്കുക എന്നത്.

ഭാവി മതര്‍-ഇന്‍-ലൊ കണ്ട ഉടനേ തലയില്‍ തലോടുന്ന വ്യാജേന മുടിയില്‍ പിടിച്ച് വലിച്ചു,പിന്നെ താടിക്ക് പിടിച്ചു സ്നേഹം പ്രകടിപ്പിച്ചു, മൂക്കില്‍ പിടിച്ച് വലിച്ചു..സത്യം പറഞ്ഞാല്‍ ശരിക്കും വേദനിച്ചു.ഇതൊക്കെ ഒരു ടെസ്റ്റിങ്ങ് ആണെന്നെനിക്കറിയാം.എന്‍റെ അമ്മയെക്കൊണ്ട്, ചെറുക്കന്‍റെ മുടിക്കും (ഇപ്പൊ എല്ലാം വെല്‍ ഗേറ്റ് അല്ലേ), താടിക്കും മൂക്കിനും ഒന്നു പിടിപ്പിക്കണമെന്ന് എനിക്കുണ്ടായിരുന്നു. ഭാവി സിസ്റ്റര്‍-ഇന്‍-ലൊ എന്നെയും വലിച്ചു കൊണ്ട് ആണുങ്ങളുടെ മുന്നിലെക്കിട്ടു.

“അവര്‍ക്കെന്തെങ്കിലും തമ്മില്‍ പറയാന്‍ ഉണ്ടെങ്കില്‍..?” ഞാന്‍ മുഖം കുനിച്ചു, നാണം നടിച്ചു നിന്നു.എനിക്കൊരു പേടിയുണ്ടായിരുന്നു, ഞാന്‍ കാണിക്കുന്ന നാണം എന്ന രസം മാറി എട്ടാമത്തെയോ, ഒന്‍പതാമത്തെയോ രസമായാല്‍..?
എന്തായാലും അഭിനയം വളരെ കണ്ട്രോള്‍ഡ് ആയിരുന്നു.

“ഇല്ല..എനിക്കൊന്നും പറയാനില്ല” ചെറുക്കന്‍ ഒരു മാന്യനാണല്ലോ..മിക്കവാറും ചിലര്‍ കിട്ടിയ ചാന്‍സില്‍ ഒന്നു പഞ്ചാര അടിക്കുകയാണ് പതിവ് എന്നു കൂട്ടുകാരികള്‍ പറഞ്ഞ് അറിയാം..(ഓ..ഞാന്‍ ഒരു പഞ്ചപാവം), പെണ്ണുകാണാന്‍ വരുമ്പോഴല്ലേ നമ്മളില്‍ നിന്ന് ബഹുമാനം പ്രതീക്ഷിക്കാന്‍ പറ്റൂ.

“ജാതകം ചേര്‍ച്ചയായ സ്ഥിതിക്ക് ഇനി മറ്റുകാര്യങ്ങള്‍ സംസാരിക്കാം..”

അച്ഛന്‍ അകത്തുനിന്ന് ഒരു ഫയല്‍ കൊണ്ടുവന്നു. അപ്പോഴാണ് എനിക്കോര്‍മ്മവന്നത്.കഴിഞ്ഞ ആഴ്ച നടത്തിയ എന്‍റെ മെഡിക്കല്‍ ചെക്അപ്പിന്‍റെ
റിപ്പോര്‍ട്ട്.HIV ടെസ്റ്റുവരെ എടുത്തിരുന്നു.ഒരു വിവാഹത്തിന് എന്തെല്ലാം നൂലാമാലകള്‍.

ചെറുക്കന്‍റെ അച്ഛനും ദേ ഒരു ഫയലുമായി ഇരിക്കുന്നു.

സ്കൂള്‍ , കോളേജ് സെര്‍ട്ടിഫിക്കേറ്റ്സ് എല്ലാം പരിശോധിച്ചു കഴിഞ്ഞു....

രണ്ട് അച്ഛന്മാരും അമ്മമാരും ഫയല്‍ നോക്കി പരസ്പരം തൃപ്തിപ്പെട്ടു.

ഭാവി മതര്‍-ഇന്‍-ലോ ഇടപെട്ടു, “ഇതില്‍ വെര്‍ജിനിറ്റി ടെസ്റ്റിന്‍റെ റിപ്പൊര്‍ട്ടില്ല..?വിശ്വാസല്ലാഞ്ഞിട്ടല്ല..നമ്മള്‍ ഒരു കാര്യത്തിനിറങ്ങുമ്പോള്‍ എല്ലാം നോക്കുന്നത് നല്ലതല്ലേ....”.

“അതിനെന്താ..അതെടുക്കാവുന്നതേ ഉള്ളൂ, നാളെ ആവാം..ന്തേ” പാവം അച്ഛന്‍..!

“അതു വേണ്ട ഞങ്ങള്‍ക്ക് ഒരു ലേഡിഡോക്ടര്‍ ഉണ്ട്, അവിടെ ഞാന്‍ കൊണ്ടുപോകാം” ഭാവി മതര്‍-ഇന്‍-ലോ.കള്ള സെട്ടിഫിക്കേറ്റ് ഉണ്ടാക്കിയാലോ എന്ന പേടിയാവാം.

അങ്ങനെ വെര്‍ജിനിറ്റി ടെസ്റ്റും ഞാന്‍ പാസ്സായി, അതും ചെറുക്കന്‍ പാര്‍ട്ടിയുടെ ഗൈനക്കൊളജി ഡോക്ടറുടെ.താങ്ക് ഗ്വാഡ്.

ഇത്ര വിശ്വാസമില്ലാത്തവര്‍..വിവാഹം കഴിഞ്ഞാല്‍ എന്നെ മുറിയില്‍ പൂട്ടിയിട്ട് ജോലിക്കു പോകുമോ എന്ന് ചോദ്യത്തിന് അമ്മക്ക് ഒരുത്തരവും ഇല്ലായിരുന്നു.

പക്ഷേ ഈ വിവാഹം നടന്നില്ല.കാരണം ഞാന്‍ തന്നെ.

“ചെറുക്കന്‍റെ വെര്‍ജിനിറ്റി ടെസ്റ്റ് നടത്താതെ ഞാന്‍ എങ്ങനെ വിവാഹം കഴിക്കും. “ എന്ന എന്‍റെ ചോദ്യം..
അതിന്‍റെ മറുപടി പുരുഷന്മാര്‍ക്ക് വെര്‍ജിനിറ്റി ടെസ്റ്റ് ഇല്ല എന്നായിരുന്നു.

തെളിയിക്കാന്‍ പറ്റാത്ത സത്യത്തിന് വിലയില്ല.നിങ്ങള്‍ തെളിയിക്കൂ എന്നിട്ട് വരൂ.
മറുപടി പറയാതെ അങ്ങേത്തലക്കല്‍ ഫോണ്‍ കട്ടു ചെയ്യുന്ന ശബ്ദം...

എന്‍റെ സങ്കടം മുഴുവന്‍ അച്ഛനെപ്പറ്റിയായിരുന്നു..പാവം എന്തു മാത്രം വിഷമിച്ചുകാണും.

01 സെപ്റ്റംബർ 2009

അമ്മായി ഇന്‍ ഷാര്‍ജാ പയറുകട..!

അമ്മായി ആള് അടിപൊളിയാ.എന്‍റെ സ്വന്തം അമ്മാവന്‍റെ ഭാര്യ.ആരെങ്കിലും എന്നോട് ചോദിച്ചാല്‍, വകേലൊരു അമ്മായി എന്നു പറയിപ്പിക്കുന്ന പെരുമാറ്റവും, ഒരുക്കവും. ഞാന്‍ പലവട്ടം അമ്മായിയെ ശരിക്കും ഉപദേശിച്ചു പരാജയപ്പെട്ടതാണീ വിഷയത്തില്‍.
"അമ്മായീ... ഈ മുസ്ലീം സ്ത്രീകള്‍ എത്ര ഭംഗിയിട്ടാണ് ശരീരം മറച്ച് നടക്കുന്നത്"
"എടീ നമ്മള്‍ ഹിന്ദുക്കളാ..അവളുമാര് ചെയ്യുന്നതിന് ഓപ്പോസിറ്റേ ഞാന്‍ ചെയ്യൂ..ഹിന്ദു മുസ്ലീം ഐക്യം ഒന്നും ഇപ്പൊ പ്രാവര്‍ത്തികമല്ല."
ഇപ്പോള്‍ നിങ്ങള്‍ക്കൂഹിക്കാന്‍ അമ്മായി ആരാ "മൊതല്‍" എന്ന്‍.

"ഇത്രയൊക്കെയായിട്ട് പിടിച്ചുനില്‍ക്കാന്‍ വയ്യ.."

"എവിടെ പിടിച്ചു നില്‍ക്കുന്ന കാര്യമാ അമ്മായി..?"ഞാന്‍ അമ്മായിയെ ഒന്ന്‍ ഊതി.

"എടീ, ശവമേ..ഷോപ്പിങ്ങ് മാളിലൊക്കെ പോയാല്‍ പത്തു പേരു നമ്മളെ നോക്കണം. ല്ലേപ്പിന്നെ പോയിട്ടെന്താ കാര്യം..നിന്നെപ്പോലെ പൊട്ടും ഇടത്തില്ല..ഒരുങ്ങത്തുമില്ല..നീ ഒരു പെണ്ണാണോടീ"

അമ്മായി എന്‍റെ അസ്ഥാനത്തു വിരല്‍ ചൂണ്ടി..ഇനി രക്ഷയില്ല.നിങ്ങള്‍ എന്നാ വേണേലും ഉടുക്ക് പെണ്ണുമ്പിള്ളേ എന്നു പറയാന്‍ നാവുപൊന്തിയതാ. അമ്മാവനെ ഓര്‍ത്ത് നാവു താഴ്ത്തിത്തന്നെയിട്ടു. അമ്മായി സാരിയുടുത്താല്‍, എതിരെ വരുന്ന ആണുങ്ങള്‍ പിടലി ഉളുക്കിയതുപോലെ നടന്നു പോകും. അത്രക്ക് അടിപൊളിയാ അമ്മായി.

താമസം ഷാര്‍ജയില്‍, ജോലി പാര്‍ട്ട് റ്റൈം ഹൗസ് വൈഫ്, ഫുള്‍ റ്റൈം ഷോപ്പിങ്ങ്. എവിടെ നല്ല തുണിയുണ്ടെങ്കിലും വാങ്ങും.എന്നിട്ട് അതിട്ട് എന്നെപ്പോലയുള്ളവരെ കൊതിപ്പിക്കുക എന്നതാണ് പ്രധാനവിനോദം. അതൊക്കെ സഹിക്കാം പക്ഷേ ഇടക്കിടക്ക് ഇംഗ്ലീഷ് പറയുന്നത് കേട്ടാല്‍ അമ്മായിപെറ്റ അഞ്ചിലും,ഏഴിലും പഠിക്കുന്ന സുനിലും,സുലേഖയും പോലും സഹിക്കില്ല. അതെങ്ങനാ വിത്തുഗുണം പത്തുഗുണം എന്നല്ലേ പ്രമാണം.അമ്മായിയുടെ അച്ഛന്‍ പണ്ട് പ്ലാന്‍റേഷന്‍ കോര്‍പൊറേഷനില്‍ പ്രസംഗിച്ചതിന് ഉല്‍ബുദ്ധരായ ചെറുപ്പക്കാരികള്‍ പൊതിരെ തല്ലി.

കൈയില്‍ പ്ലാസ്റ്ററുമായി എത്തിയ അമ്മായിയുടെ അച്ഛനോട്, തോമാച്ചായന്‍ വഴിയില്‍ ചോദിച്ചു.
"എന്നാ പറ്റിയതാ"
"ഓ..ഒന്നും പറയേണ്ട ഒന്നു പ്രസംഗിച്ചതാ, ഇംഗ്ലീഷില്‍" എന്നായിരുന്നു മറുപടി.
പ്രസംഗത്തില്‍ അടികൊണ്ട ഭാ​ഗം ഇങ്ങനെ.

"എന്‍റെ പ്രീയപ്പെട്ട,സമര സഖാക്കളെ, ജോലി സ്ഥിരതയില്ലാത്ത 56 ഓളം ലേഡീസിനെ പിരിച്ചുവിട്ടതില്‍ തോറ്റ പഞ്ചായത്ത് മെമ്പര്‍ എന്ന നിലയില്‍ ഞാന്‍ എന്‍റെ സ്റ്റ്രോങ്ങ് പതിക്ഷേധം രേഖപ്പെടുത്തുന്നു.നിങ്ങളുടെ അഗാധമായ പ്രോബ്ലംസ് സോള്‍വ് ചെയ്യാന്‍ ഞാന്‍ മുന്നിട്ടിറങ്ങും. ഭര്‍ത്താവില്ലാത്തവരുടേയും, വിവാഹം കഴിക്കാത്തവരുടേയും നികത്താനാവാത്ത നിരവധി പ്രോബ്ലംസ് എനിക്ക് നേരിട്ടറിയാം.നിങ്ങള്‍ കണ്ട്രോള്‍ വിടരുത്. നിങ്ങളുടെ ഏത് ബുദ്ധിമുട്ടുകള്‍ക്കും മിഡ്നൈറ്റില്‍ പോലും നിങ്ങള്‍ക്ക് എന്നെ കോണ്ടാക്റ്റ് ചെയ്യാം. നമ്മുടെ ഈ കോര്‍പൊറെഷനിലെ 56 ലേഡീസിനേയും പ്രഗ്നന്‍റ് ആക്കാന്‍ ഞാന്‍ അഹോരാത്രം വര്‍ക്കു ചെയ്യുമെന്ന്‍ ഉറപ്പുതരുന്നു. " പെണ്ണുങ്ങളുടെ കണ്ട്രോള്‍ ശരിക്കും വിട്ടു..
അതില്‍പ്പിന്നെ പെര്‍മനെന്‍റും, പ്രഗ്നന്‍റും കേട്ടാല്‍ പുള്ളി, വലതു കൈ തടവുന്നത് ഒരു ശീലമാക്കി എന്നാണറിവ്.

ഞാനും എന്‍റെ നാലു കൂട്ടുകാരികളും ഊരുചുറ്റി ഒരു രണ്ടുദിവസം മുന്‍പ് മലയാളിയുടെ ഷാര്‍ജ അഥവാ അറബിയുടെ ഷാര്‍ങ്ങായിലെത്തി. സമയം ഉച്ചക്ക് ഒരു മണി. നല്ല വിശപ്പ് .രാവിലെ ഒന്നും "ഞണ്ണാന്‍" കിഴിഞ്ഞതുമില്ല. അമ്മായിയെ വിളിച്ചു, ഫോണ്‍ എടുക്കുന്നില്ല. ഇനി എന്നാ ചെയ്യും..ഈ അമ്മായി ഒരു പഞ്ഞരവാദിയാ..വിശന്നിട്ടാണേല്‍ ഞാന്‍ ഒരു ഈദി അമീനി ആകും എന്നാ തോന്നണത്.
ഡ്യൂട്ടിക്കിടേല്‍ അമ്മാവനെ വിളിച്ചാല്‍ " ഡീ , നിന്‍റെടുത്ത് ഞാമ്പറഞ്ഞിട്ടൂണ്ട്, മേലാ ഈ നമ്പരീ വിളിക്കരുതെന്ന്‍".അത്രക്ക് കാര്യമാ അമ്മാവനെന്നോട്. അഞ്ചു മൊബൈലുകള്‍ ഒരേസമയം അമ്മായിയെ ട്രൈ ചെയ്തു. വിളിയോട് വിളി.

ഇനി വിളിച്ച് വിളിച്ച് ചാര്‍ജ് തീര്‍ന്ന്‍, മൊബൈല്‍ സ്വിച്ച് ഓഫ് ആവുമോ..?
അതാ ആഷയുടെ മൊബൈലില്‍ അമ്മായിയുടെ സൗണ്ട്..നല്ല മണിയടിച്ചതുപോലെ..

"ഹലോ, ഹു ഈസ് ദിസ്..?" അമ്മായിയുടെ ഇംഗ്ലീഷ്...

"അമ്മായി ഇതു ഞാനാ ലച്ചു" മൊബൈല്‍ പിടിച്ചുവാങ്ങി ഞാന്‍ ഉറക്കെ അലറി.

"ഹായ്, നൈസ് റ്റു മീറ്റ് യു...മൈ ഗേള്‍"

"അമ്മായി ഇതു ഞാനാ ലച്ചു" ഞാന്‍ വീണ്ടും അലറി.
"അമ്മായി എവിടെയാ?"

"ഐ ആം ഇന്‍ പയറു കട, അജ്മാന്‍ റോഡ്, ഫോര്‍ ഷോപ്പിങ്ങ്..കം..കം."

"അമ്മായി എവിടെയാ ഈ പയറു കട..? വെജിറ്റബിള്‍ മാര്‍ക്കെറ്റിലാണോ..?"

"എടീ പൊട്ടീ, ഇതു റെഡിമെയ്ഡിന്‍റെ കടയാ..ഫ്രം പാരീസ് യു നൊ....യു ഡു വണ്‍ തിംഗ്..ആ പാലം കേറി K M ട്രേഡിംഗ് കഴിഞ്ഞു നേരേ വിട്ടോ..ഐ ആം ഇന്‍ഫ്രോണ്ട് ഓഫ് പയറു കട ഒകെ ബൈ..."

ഇന്‍കമിംഗ് കാളിനും ചാര്‍ജീടാക്കുന്ന കണക്കെ അമ്മായി ഫോണ്‍ കട്ട് ചെയ്തു.

ഞങ്ങള്‍ക്ക് ആകെ കണ്‍ഫ്യുഷനും..ഒപ്പം ജിജ്ഞാസയും..എന്താ ഈ പയറുകട?
"ഇത്രേം നാളായിട്ടും, നമുക്കീ പയറുകട കാണാന്‍ കഴിഞ്ഞില്ലല്ലോ.."

വീണ്ടും വിളിച്ചു..

"ഏസ്..." അമ്മായി വീണ്ടും..

"അമ്മായീ ഞാന്‍ ഇതാ K M ട്രേഡിംഗ് കഴിഞ്ഞു.."

"എടീ പോത്തേ..അല്‍പംകൂടി മുന്നോട്ട് വാ..ദാ ഞാന്‍ പയറുകടേടെ മുന്നില്‍ തന്നെയുണ്ട്"

"ഹോ ..ശരിയമ്മായി.." അമ്മായിയെ ഞാന്‍ കണ്ടു..മുഖത്ത് ഒരുപാട് ഭരണപരിഷ്കാരങ്ങളുമായി,ബോഡി എക്സിബിഷന്‍ നടത്തിക്കൊണ്ട് അമ്മായി നിറഞ്ഞു നില്‍ക്കുന്നു.പയറു കട കാണാനുള്ള ആകാംഷയോടെ ബോര്‍ഡിലേക്ക് നോക്കി..ആ ബോര്‍ഡ് കണ്ട് ഞാന്‍ വായ് പൊളിച്ചുരുന്നു..ഒരു കൂട്ടുകാരി വായ് പിടിച്ച് അടുപ്പിച്ചു..അല്ലെങ്കില്‍ എന്‍റെ വായ് അങ്ങനെ അര മണിക്കൂര്‍ ഇരുന്നേനെ.

എന്‍റെ "വകേല്‍" അമ്മായിയുടെ പയറുകടേടെ ഫോട്ടോ താഴെക്കൊടുക്കുന്നു.

29 ജൂലൈ 2009

പെണ്‍ മുട്ടക്കു നാണമായി...

പെണ്‍മുട്ടക്കു നാണമായി
ഇനി വിരിഞ്ഞു പുറത്തിറങ്ങിചിക്കിച്ചികഞ്ഞു,
അങ്കവാലുള്ള പൂവനുരമിക്കാന്‍ പതുങ്ങിക്കൊടുത്ത്
പിന്നെ മുട്ടകളിട്ട്,നാടിളക്കിചുറ്റും ഓടിക്കളിക്കുന്നതോര്‍ത്ത്
പെണ്‍മുട്ടക്കു നാണമായി.

ഫ്രിഡ്ജിലെ കുളിരുന്ന തണുപ്പില്‍ നിന്നും
പെട്ടെന്നാരോ പൊക്കിയെടുത്ത്
തട്ടിപ്പൊളിച്ച് ദോശക്കല്ലില്‍ പരത്തി
കുരുമുളകുപൊടി തൂവി, പുകയും
സിഗരറ്റിന് സാക്ഷിയായി മദ്യത്തിനോപ്പം
ആറു മണിക്കൂര്‍ മല്‍പ്പിടുത്തത്തിനായി
ആമാശയത്തിലേക്കയച്ചു..

മറ്റൊരു സിഗരറ്റിനു സാക്ഷിയായ്
കക്കൂസിലെ ഇരമ്പിയെത്തിയ വെള്ളത്തിനൊപ്പം
നിരര്‍ത്ഥകമായ ജീവിതത്തെ പുച്ഛിച്ച്,
അഴുക്കുചാലിലൂടെ ഒഴുകി സാഗരത്തിലേക്ക് യാത്രയായി.





...

03 ജൂലൈ 2009

മുട്ടയും കിട്ടുവും-രാഷ്ട്രീയ ചെറു ഗദ്യം

ലച്ചു‌..ഒരു കഥ പറ.." കിട്ടു ചിണുങ്ങി..ഞാന്‍ അവനെ മൈന്‍ഡ് ചെയ്തില്ല..വായിച്ചുകൊണ്ടിരുന്ന പുസ്തകം അത്രയ്ക്ക് നന്നായിരുന്നു."
എടീ...യക്ചീ ..." അവന്‍ പിണങ്ങി എന്നെ യക്ഷി എന്ന് വിളിച്ചുതുടങ്ങി.അടുത്തത് അവന്‍ ചിറ്റയെ ശല്യപ്പെടുത്തും..പിന്നെ ചിറ്റ വരും..ശുപാര്‍ശയുമായി..വലിയ ചടങ്ങുതന്നെ.

ഞാന്‍ കഥ പറഞ്ഞു തുടങ്ങി.എനിക്ക് പോലും അറിയാത്ത ഒരു കഥ
ഒരിടത്തൊരിടത്ത്..ഒരു കിളി ഉണ്ടായിരുന്നു..അത് ഒരു വൈദ്യുത കമ്പിയില്‍ ഇരുന്നു അറിയാതെ മുട്ടയിട്ടു.മുട്ട തറയില്‍ വീണു പൊട്ടി...എന്തുകൊണ്ട്?അവന്‍ കൈയടിച്ചു ചിരിച്ചു..തുള്ളിച്ചാടി..

"കിളി നിക്കര്‍ ഇട്ടിട്ടില്ലാര്‍ന്നു.."അല്ല..ഞാന്‍ പറഞ്ഞില്ലേ ..അറിയാതെ..കിളിക്ക് അറിയില്ലായിരുന്നു വൈദ്യുത കമ്പിയില്‍ ഇരുന്നു മുട്ട ഇട്ടാല്‍ പൊട്ടുമെന്ന്

ഉത്തരം : കിളിയുടെ അറിവില്ലായ്മ.

അതിന്റടുത്ത ദിവസം കിളി വീണ്ടും അതേ വൈദ്യുത കമ്പിയില്‍ ഇരുന്നു ഒരു മുട്ട കൂടി ഇട്ടു.ഇത്തവണയും മുട്ട തറയില്‍ വീണു പൊട്ടി...എന്തുകൊണ്ട്?

"അറീല്ല..........." അവന്‍റെ ക്ഷമ കെട്ടു എന്ന് തോന്നി.
പൊട്ടുമെന്നറിഞ്ഞിട്ടും കിളി മുട്ടയിട്ടു
ഉത്തരം: കിളി അഹങ്കാരി ആയതുകൊണ്ട്.
കഥ തീര്‍ന്നാല്‍ അവന്‍ പ്രശ്നമുണ്ടാക്കും.

അതുകൊണ്ട്ഞാന്‍ തുടര്‍ന്നു.

അടുത്ത ദിവസം കിളി വീണ്ടും അതേ വൈദ്യുത കമ്പിയില്‍ ഇരുന്നു ഒരു മുട്ട കൂടി ഇട്ടു.ഇത്തവണയും മുട്ട തറയില്‍ വീണു പൊട്ടി...എന്തുകൊണ്ട്?
"അറീല്ല..........."
ഉത്തരം : കിളി പരീക്ഷണം നടത്തുകയായിരുന്നു..മുട്ട പൊട്ടുമോ എന്ന്.

അവനു ഉത്തരം തൃപ്തിയായില്ല , മുഖം കണ്ടാലറിയാം

ഞാന്‍ കഥ തുടര്‍ന്നു.അതിന്റടുത്ത ദിവസം കിളി വീണ്ടും അതേ വൈദ്യുത കമ്പിയില്‍ ഇരുന്നു ഒരു മുട്ട കൂടി ഇട്ടു.ഇത്തവണ മുട്ട തറയില്‍ വീണു പൊട്ടിയില്ല...എന്തുകൊണ്ട്?
അവന്‍ ഉത്തരം പറഞ്ഞില്ല , ബോറന്‍ കഥകേട്ടു ഉറക്കം തൂങ്ങിയിരിക്കുന്നു.

ഉത്തരം: വൈദ്യുത കമ്പിയില്‍ ഇരുന്നു മുട്ടയിട്ടു കിളിക്ക് പരിചയംവന്നിരിക്കുന്നു,എങ്ങനെ പൊട്ടാതെ മുട്ടയിടാമെന്ന് കിളി പഠിച്ചു.I mean experienced...കിളി.

പിന്നെ ഞാന്‍ മനസ്സാ ചിരിച്ചു.ഈ കിളി നമ്മുടെ V S അല്ലാതെ മറ്റാരാണ്‌..
ഉറങ്ങുന്ന കിട്ടുവിന്‍റെ മുഖത്തും ഒരു ചെറു ചിരിയുണ്ടോ ?

29 ജൂൺ 2009

മരമടി മഹോത്സവം വിത്ത് കുട്ടിക്കാനം ശാന്ത



കുട്ടിക്കാനം ശാന്ത ഗ്രാമത്തെയാകെ കോള്‍മയിര്‍കൊള്ളിച്ചു, അഥവാ അനേകം ജനങ്ങളെ പുളകിതഗാത്രരാക്കി. ആദ്യമാദ്യം ജനങ്ങള്‍ക്കു വലിയ പുളകം ഇല്ലായിരുന്നു, കാരണം പിശുക്കനായ പണക്കാരന്‍റെ ‘ഒണക്ക’ പശുക്കുട്ടിയെപ്പോലെ ശുഷ്കയായിരുന്നു അവള്‍.
പിന്നീട്..
മാനത്തൂന്നു ഉതിര്‍ന്ന താരം..
പുതിയതായി ബോഡി ചെയ്ത ലൈലാന്‍റ് ലോറി..
ചെല്ലപ്പന്‍റെ കടയിലെ എരിവുള്ള വട…..
കന്താരി…
ജേഴ്സിപ്പശു..
പടക്കം….അങ്ങനെ ഒരുപാട് വിശേഷണ‍ങ്ങളുമായി, എന്നെ പീഢിപ്പിക്കൂ എന്നു യാചിക്കുന്ന കണ്ണുകളുമായി കുട്ടിക്കാനം ശാന്ത…എല്ലാവരുടേയും ശാന്തേടത്തി ആയി പൂര്‍വാധികം ഭംഗിയായി വിലസി.ശാന്തേടത്തിയെ കാണുമ്പോള്‍ ചിലരുടെ രുചി മുകുളങ്ങള്‍ ശക്തിയായി ഊറിയിരുന്നു. മറ്റുചിലര്‍ക്കു അന്തര്‍ധമനികളില്‍ എവിടെയൊക്കെയൊ പൊഖ്റാന്‍ അണുപരീക്ഷണം നടന്നിരുന്നു.
ചവക്കാന്‍ പറ്റാത്ത പോത്തിറച്ചി തുപ്പിക്കളഞ്ഞും,പൊറോട്ട , ദോശ എന്നിവ തിന്നു മടുത്തും, ചെല്ലപ്പന്‍റെ കടയില്‍ പൊതുജനം അവളെപ്പറ്റി മാത്രം സംസാരിച്ചിരുന്നു . കച്ചവടം കൂടിയതുകാരണം ചെല്ലപ്പന്‍ മനസ്സാ അവള്‍ക്കു ആയിരമായിരം പൂച്ചെണ്ടുകള്‍ സമ്മാനിച്ചു.ആനുകാലിക സംഭവങ്ങളും, രാഷ്ട്രീയവും ,ഒളിച്ചോട്ടക്കഥകളും, അവിഹിതബന്ധ കുശുകുശുപ്പുകളും, കൊടികുത്തിവാണ ചെല്ലപ്പന്റെ കടയിലെ ഈ മാറ്റം, ..മാറ്റങ്ങള്‍ക്കു വേണ്ടി ദാഹിക്കുന്ന ജനങ്ങള്‍ക്ക്‌, വെള്ളം കുറച്ചു, മധുരം കൂട്ടിയ ചെല്ലപ്പന്‍റെ ചായ പോലെ ആസ്വാദ്യമായി..കുട്ടിക്കാനം ശാന്ത.
വര്‍ഷങ്ങളായി ഭാര്യമാരില്‍ നിന്നും ലൈംഗികപീഢനമേറ്റു മടുത്ത ഭര്‍ത്താക്കന്മാര്‍ക്ക്, തിരക്കുള്ള ബസില്‍ സ്ത്രീ സംബര്‍ക്കസുഖം കിട്ടുന്ന തൈക്കിളവന്മാരുടെ ആശ്വാസം പോലെ , ഒരു സായൂജ്യവും, അത്താണിയും, കൈത്തിരിയും, ഇടയ്ക്കിടയ്ക്ക് ഓര്‍ത്തു നെടുവീര്‍പ്പിടാന്‍ നിര്‍വൃതിയുമായി മാറിക്കഴിഞ്ഞിരുന്നു ശാന്തേടത്തി.

ഉണങ്ങിയ എലിക്കാഷ്ടം പോലിരുന്ന ശാന്ത , ചാരായം വാറ്റ് തുടങ്ങിയതോടെയാണ് മിനുങ്ങി തമിഴ് സിനിമയിലെ മുംതാസിനെ പോലെയായത്. വെറും ചാരായമല്ല, കശുവണ്ടി കോര്‍പൊറേഷന്‍റെ മുന്തിയ ഇനം കശുമാങ്ങ ഇട്ട വാറ്റ്‌.തലയില്‍ മുണ്ടിട്ടും അല്ലാതെയും പൊതുജനം അത് അനവരതം കുടിച്ചുകൊണ്ടിരുന്നു. ആനന്ദവേളകള്‍ ആസ്വാദ്യകരമാക്കാന്‍ അയല്‍ ഗ്രാമങ്ങളില്‍ നിന്ന് പോലും മാന്യദേഹങ്ങള്‍ എത്തി, തൊട്ടുനക്കാന്‍ ചീമപ്പുളി അച്ചാറും, പിന്നെ തുളുമ്പി നില്‍ക്കുന്ന മാദകത്വവും..വില്പന തകൃതിയായി നടന്നു.ചാരായത്തിന്റെ കൂടെ കപ്പയും എരിവുള്ള പോത്തിറച്ചിക്കറിയും അവള്‍ ചിലര്‍ക്കുമാത്രം രഹസ്യമായി നല്‍കി.

ചന്തയിലെ കേഡികള്‍ എന്ന് സ്വയം വിളിക്കുന്ന പൈലി, മൂസ, നാരായണന്‍ എന്നിവര്‍ ഷിഫ്റ്റ്‌ വച്ച് മത്സരിച്ചു ചാരായം കുടിച്ചു. മൂവരും കൂട്ടിമുട്ടിയാല്‍ ത്രികോണ തിരഞ്ഞെടുപ്പ് രംഗം പോലെ , വെല്ലുവിളിയും, വിഴുപ്പലക്കലും, പിടിച്ചുതള്ളലും തന്നെ. ഒരു വത്യാസം മാത്രം, അടി നടന്നിട്ടില്ല..സത്യം..ഈ സ്വയം കേഡികള്‍ക്ക് അതിനുള്ള ധൈര്യം ഇല്ല എന്ന് പറയുന്നതാവും ശരി.
അങ്ങനെ പലരും മാറിമാറി പുരുഷത്വം തെളിയിച്ചും, പലര്‍ക്കും പുരുഷത്വം ഇല്ലെന്നു തെളിയിച്ചും ശാന്തേടത്തി വിജയകരമായി മുന്നേറീടവെ.വമ്പിച്ച മരമടി മഹോത്സവം എത്തി. മുന്തിയ ഇനം കാളകളെ വയലില്‍ ഇറക്കി ഓടിച്ചു എവര്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കാന്‍ പലരും കൊതിച്ചു. കേഡികള്‍ മൂവരും, മറ്റു കരപ്രമാണിമാരും കാളകളെ ഇറക്കി.
മൂസ മഞ്ചേരിയില്‍ നിന്നും, പൈലി കോട്ടയത്തുനിന്നും, നരായണന്‍മേലെപട്ടാമ്പിയില്‍ നിന്നും നല്ല വിരിഞ്ഞ കാളകളെ ഒരാഴ്ച മുന്‍പെ ഇറക്കി തീറ്റിപ്പോറ്റിത്തുടങ്ങി.
വരുത്തന്മാരായ കാളകളെ ഒരാഴ്ച മെരുക്കിയതിന്റെ ആയാസം തീര്‍ക്കാന്‍ ഒരേ ഒരു വഴി ശാന്തേടത്തി മാത്രമായിരുന്നു. ചാരായം മോന്തിയും , തൊട്ടു നക്കിയും, പിന്നെ എങ്ങനെ കാളകളെ ഓടിച്ചു ജയിക്കാം എന്ന് ചര്‍ച്ച ചെയ്തും മരമടിക്കാര്‍ സമയം എണ്ണി കാത്തിരുന്നു.ഇതിലൊന്നും വലിയ കാര്യമില്ല എന്ന മട്ടില്‍ ശാന്തേടതിയും, ചാരായം വില്‍പ്പന നടത്തിക്കൊണ്ടിരുന്നു.
“കാളെ ഓടിച്ചു ജയിക്കാന്‍ എന്‍റെ കയ്യില്‍ ഒരു മരുന്നുണ്ട്.”എന്താണ് അതെന്നറിയാന്‍ ലോട്ടറി ഫലം വന്ന പത്രം നോക്കുന്നത് പോലെ, ശാന്തയുടെ മുഖത്ത് കണ്ണുകള്‍ കൊണ്ട് പരതി, ആക്കൂട്ടത്തില്‍ സൌജന്യമായി മറ്റു ശരീര ഭാഗങ്ങളിലും….
“പക്ഷേങ്കില് ഞാന്‍ പറയൂല…” ശാന്ത നിലപാടില്‍ ഉറച്ചുനിന്നു.ചാരായത്തിന്‍റെ ലഹരിനിറഞ്ഞ കണ്ണുകളില്‍ ആകാംഷയുടെ നിമിഷങ്ങള്‍ പൊട്ടിച്ചിതറി. ചീട്ട് കളിക്കുന്നവനെ എഴുന്നേറ്റു പോകാന്‍ പറയുമ്പോഴുള്ള വിഷമം കണക്കെ…അവര്‍ വ്യസനിച്ചു അവിടത്തന്നെ പറ്റിക്കൂടി ഇരുന്നു.

കേഡികള്‍ മൂവരും രഹസ്യമായി ശാന്തേടത്തിയെ സന്ധിച്ചു. എഴുപ്പവഴിയില്‍ മരമടി എവെര്‍ റോളിങ്ങ് ട്രോഫി സ്വന്തമാക്കാന്‍…. ഒരു വലിയ സ്ട്രാറ്റെജി……………… മരമടി മഹോത്സവത്തിന്‍റെ തലേ രാത്രിയുടെ ഒന്നും രണ്ടും മൂന്നും യാമങ്ങളില്‍, പൈലിക്കും, മൂസക്കും, നാരായണനും ശാന്തേടത്തി വളരെ രഹസ്യമായി സ്ട്രാറ്റെജി സമ്മാനിച്ചു …പരസ്പരം അറിയാതെ.അതുകഴിഞ്ഞു, ആടിആടി കേഡികള്‍ കാളകളുടെ അടുത്തേക്കു പോയി.

പഞ്ചവാദ്യക്കാരുടെ അകമ്പടിയോടെ ജാഥ വയല്‍ക്കരയില്‍ എത്തി.പെണ്ണുങ്ങളെ കാണിക്കാന്‍ സ്വര്‍ണമാല ഇട്ടിരുന്ന ചെണ്ടക്കാര്‍ നിര്‍ത്താതെ കൊട്ടിക്കൊണ്ടിരുന്നു.സ്വര്‍ണ്ണമാല നോക്കുന്ന സ്ത്രീകള്‍, രോമാവ്രുതമായ നെഞ്ചുകൂടെ കാണട്ടെ എന്ന മട്ടില്‍ മാല ഇളകുമാറു അവര്‍ ചെണ്ടയില്‍ ആഞ്ഞടിച്ചു.. ജനസമുദ്രം ഒഴുകിയൊഴുകി എത്തി, ഒഴുകാന്‍ കഴിയാത്തവര്‍ നിരങ്ങി നീങ്ങി.മറ്റു ചിലര്‍ കൂടുതല്‍ കാഴ്ചക്കായി മരക്കൊമ്പുകളില്‍ സ്ഥാനം പിടിച്ചു.ശാന്തേടത്തിയും എത്തി.ജനം പുളകം കൊണ്ട് പൂത്തു,പിന്നെ കൂകി,കൈയ്യടിച്ചു…ചിലര്‍ ചൂളം അടിക്കാനും മറന്നില്ല.
ആദ്യം മരം കെട്ടിയുള്ള അടി..പിന്നെ ഫ്രീ സ്റ്റൈല്‍….കാളയെ ഓടിച്ചു..പിറകെ ഓടി ഒന്നാമെതെത്തുക..എവെര്‍ റോളിങ്ങ് ട്രോഫി…ഫ്രീ സ്റ്റൈലില്‍ ഒന്നാമതെത്തുന്നവര്‍ക്കുമാത്രം.വിശാലമായ വയല്‍..ചേറുനിറച്ചു ഒരുക്കിയിട്ടിരിക്കുന്നു.
30 ജോഡി കാളകള്‍ റെഡി.. കേഡികള്‍ റെഡി….‍ മറ്റുകാള ഓട്ടക്കാര്‍ റെഡി…. വിസില്‍ അടിക്കാന്‍ റെഫെറി റെഡി.മൈക്കിലൂടെയുള്ള ലൈവ് കമെന്ററിക്കായി..പ്രൊഫെഷണല്‍ സിനിമാ അനൊണ്‍സര്‍ വാസു റെഡി…
മരമടി മഹോല്‍സവം..ഉടന്‍ ആരംഭിക്കുന്നു…മാന്യമഹാജനങ്ങളെ…..കടന്നു വരുവിന്‍..വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഈ സുവര്‍ണ്ണാവസരം…കടന്നു വരുവിന്‍..
ശാന്തേടത്തിയെ ചിലര്‍ തള്ളുന്ന ഹ്രുദയഭേദകമായ കാഴ്ച കണ്ടു, വാസു രോക്ഷാകുലനായി..
സ്ത്രീകളുടെ ഭാഗത്തുനിന്നും പുരുഷന്മാര്‍ മാറിനില്‍ക്കുക..കാണികള്‍ തിരക്കില്ലാത്ത ഭാഗത്തേക്കു മാറിനില്‍ക്കുക..വാസു മൈക്കിലൂടെ അലറി
കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ച വലിയ പന്തലില്‍ പഞ്ചായത്ത് പ്രസി: Adv . വര്‍ക്കി ആദ്യം മൈക്കിലൂടെ ഉദ്ഘാടിക്കുകയും അനന്തരം ഒരു കാളയെ അടിച്ചു ഓടിച്ചു പ്രതീകാത്മകമായി മറ്റൊരു ഉത്ഘാടന പരാക്രമം കാട്ടുകയും ചെയ്തു.അടി കൊണ്ട ഉടനെ കാള കുത്താന്‍ ഓടിച്ചതും.ബഹു പഞ്ചാ: പ്രസി: ഓടിയതും, ഓടിയവഴിയില്‍ ശാന്തേടത്തിയെ മുട്ടിയുരുമ്മിയതും എതിര്‍ പാര്‍ട്ടിക്കാര്‍ പറഞ്ഞു പെരുപ്പിച്ചു.

മരമടി മത്സരം..ഉടന്‍ ആരംഭിക്കുന്നു…മൈക്കിലൂടെ വാസു രംഗം കൊഴുപ്പിച്ചു..
നിശബ്ദം…..
റെഫെറി വിസില്‍ നീട്ടി അടിച്ചു..
കാളകള്‍ ഓടി….കേഡികള്‍ ഓടി എല്ലാവരെയും പിന്‍ തള്ളിമൂന്നു ജോഡി കാളകളും.. മൂന്നു കേഡികളും..മരമടിയില്‍ കേഡികള്‍ മൂവരും വിജയിച്ചു…ഇനി അടുത്ത കടമ്പ കടക്കണം..എവെര്‍ റോളിങ്ങ് ട്രോഫിക്കുവേണ്ടി.
ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാരുടെ ഫ്രീ സ്റ്റൈല്‍ ഫൈനല്‍…ഇവിടെ ജോടി കാളകള്‍ ഇല്ല.ഒരോ ഓട്ടക്കാരനും ഓരോ കാള മാത്രം..
ഇവിടെയാണ് ശാന്തേടത്തിയുടെ ഫൈനല്‍ സ്ട്രാറ്റെജി…
പൊതുജനം മുതല്‍ ശാന്തേടത്തിവരെ കൈ അടിച്ചു…
മൂന്നു കാളകള്‍…മൂന്നു കേഡികള്‍…ഫൈനല്‍ വിസിലിനു ഒരേ ഒരു നിമിഷം..
കൈയ്യില്‍ കരുതിയ മുളകുപൊടി..കാളകളുടെ ആസനത്തിന്റെ ആഴങ്ങളില്‍ കേഡികള്‍ പ്രയോഗിച്ചു..ശാന്തേടത്തിയുടെ സ്ട്രാറ്റെജി…റെഫെറി വിസില്‍ വീണ്ടും നീട്ടി അടിച്ചു..
വളരെ ആഴ്ത്തിലുള്ള മുളകുപൊടി പ്രയോഗം കാളകളെ പറപറത്തി..കാളകള്‍ വെപ്രാളത്തൊടുകൂടി പാഞ്ഞു…കേഡികള്‍ നന്നെ ബുദ്ധിമുട്ടി കാളകളുടെ ഒപ്പമെത്താന്‍..
മുളകുപൊടി പ്രയോഗം കൊണ്ട് കാളകള്‍ക്കു ഇത്രയും വേഗത്തില്‍ ഓടാന്‍ പറ്റുമെങ്കില്‍….എനിക്കും ഓടാന്‍ കഴിയും….
മൂസ… മുളകുപൊടി സ്വന്തം ആസനത്തില്‍ പ്രയോഗിച്ചു…അതുകണ്ട നാരായണനും , പൈലിയും ഒട്ടും അമാന്തിച്ചില്ല…തേച്ചു, സ്വന്തം ആസനങ്ങളില്‍…..ആഴത്തില്‍ തന്നെ…..
ആരു ട്രോഫി നേടി എന്നു..ഇവിടെ പ്രസക്തമല്ല…എന്തായാലും ട്രോഫി ശാന്തേടത്തിയുടെ വീട്ടിലെത്തി.

പിറ്റേന്നു രാവിലെ വെളിക്കിരിക്കാന്‍ പോയപ്പൊള്‍ ശാന്തേടത്തിക്കും നീറ്റലുണ്ടായി എന്നു അസൂയാലുക്കള്‍ പറയുന്നു.ട്രോഫി എത്തിച്ച വിദ്വാന്‍ പറ്റിച്ച പണിയാണത്രെ…മറ്റൊരു മുളകുപൊടി സ്ട്രാറ്റെജി

വാല്‍ക്കഷണം:ഇതു വായിക്കണമെന്നില്ല.ഇന്നും ഭരണമെന്ന ട്രോഫിക്കുവേണ്ടി പായുന്ന വിവിധ മതത്തിലുള്ള കേഡികള്‍ , പൊതുജനമെന്ന കാളകളുടെ ആസനത്തില്‍ മുളകുപൊടി തേക്കുന്നു.ഒപ്പം സ്വന്തം ആസനത്തിലും,..അതും രാഷ്ട്രീയ ശാന്തമാരുടെ ഉപദേശപ്രകാരം, അവസാനം ശാന്തമാരുടെ ആസനത്തിലും നീറ്റല്‍..ആനുകാലികരാഷ്ട്രീയ ചിത്രം.

27 മേയ് 2009

വ്യഭിചാരം-ഒരു നൂതനാശയം

മൂന്നു ദിവസം ഇട്ടതുകൊണ്ട് ഒരു പ്രത്യെക ഷേപ്പ്(ആകൃതി) കൊണ്ട അണ്ടര്‍വെയര്‍ ചുരുട്ടിക്കൂട്ടി ഷെല്‍ഫില്‍ കയറ്റി വക്കുന്നതിനിടയില്‍ അവന്‍ പലപ്രാവശ്യം കോള്‍മയിര്‍ കൊണ്ടു.

"നല്ല യമണ്ടന്‍ സാധനം ആണെന്‍റെ അണ്ണാ" റോയിയുടെ വാക്കുകള്‍ വീണ്ടും വീണ്ടും, ഭാഗ്യക്കുറിക്കാരെന്‍റെ അനൗണ്‍സ്മെന്‍റ് പൊലെ, വിനോദിന്‍റെ ചെവികളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. മറ്റെ പുല്ലന്‍(ഗൗരീദാസന്‍) റുവൈസില്‍ (അബുദാബിയിലെ ഒരു സ്ഥലം) പോയതു,പൊറോട്ട തിന്നാനിരുന്നവനു, ബീഫ് കറി കിട്ടിയതുപോലെ സുന്ദരസുരഭിലമായിരുന്നു,ഒറ്റക്കൊരു മുറി, ഒരു രാത്രി ഒഴിഞ്ഞു കിട്ടിയ വിനോദിന്‍റെ അവസ്ഥ.അസുലഭമുഹൂര്‍ത്തങ്ങളുടെ മലവെള്ളപ്പാച്ചിലിനുവേണ്ടി,തുറന്നു വിടാന്‍ കൊതിക്കുന്നമുല്ലപ്പെരിയാര്‍ ഡാം പോലെ വിനോദ് 'പ്രകമ്പിതനായി'.

അവളുടെ ഫോട്ടോ.,ഹോ.."കിര്‍ഗിസ്താന്‍കാരിയാ, കഴിഞ്ഞ മാസം ഇറങ്ങിയതാ,അലുവാ പീസ് തന്നെന്‍റെ അണ്ണാ...."റോയിയുടെ വര്‍ണ്ണന വിനോദിനെ ത്രസിപ്പിച്ചിരിക്കുന്നു, അടിമുടി. അവന്‍റെ ചില മുടികള്‍ അതുള്‍ക്കൊള്ളാതെ, സെക്കന്‍റ് ഷോ സിനിമ കാണുന്ന കുടിയന്മാരെപ്പോലെ, ജെല്ലിന്‍റെ തണുപ്പില്‍ ഒതുങ്ങിക്കിടന്നു.

കൊളിംഗ് ബെല്‍ കേട്ടതും വൃത്തിയുണ്ടോയെന്നു മുറിയിലാകെ കണ്ണുകള്‍ കൊണ്ടു ഫൈനല്‍ ടച്ച് നല്‍കി, പിന്നെ നെഞ്ചിടിപ്പൊടെ വാതില്‍ തുറന്നു.

അതാ,അവള്‍ ,ഫോട്ടോയില്‍ കണ്ടതിലും,വിചാരിച്ചതിലും സുന്ദരി.
"Hey.......I am Anjela..Nice to meet u"
അവള്‍ കൈ നീട്ടിതന്‍റെ തണുത്ത കൈ അവളുടെ കൈയ്യില്‍ ഷേക്ക് ചെയ്ത് അവന്‍ പുളകിതഗാത്രനായി മനസ്സാ റോയിക്കു നന്ദി നേര്‍ന്നു, ഒപ്പം ദീര്‍‍ഘായുസ്സും.

നിനച്ചിരിക്കാതെ ബോണസ് കിട്ടിയ സെയില്‍സ് എക്സിക്കൂട്ടിവിനെപ്പോലെ അസ്ഥപ്രഞ്ജനായി നിന്ന വിനോദിനെ വകവെക്കാതെ അവള്‍ അകത്തുകയറി.റ്റൈറ്റ് ജീന്‍സും, ഇപ്പൊ പൊട്ടുമോ എന്നു തോന്നിക്കുന്ന‍ ഇറുകുന്ന ഷര്‍ട്ടും, ഇപ്പോ പൊട്ടണമേ എന്നു പ്രാര്‍ത്ഥിച്ചു, ആയിരം തേങ്ങ ഉടക്കാനുള്ള മനസ്സുമായി അവന്‍ കതകടച്ചു കുറ്റിയിട്ടു."യമണ്ടന്‍ സാധനം" എന്നു റോയി പറഞ്ഞതിനു അഞ്ചാറു "ണ്ട" കൂടുതല്‍ ഇടാന്‍ കൊതിച്ചുകൊണ്ട് മസാഫിയുടെ അല്‍ഫോണ്‍സാ മാങ്കൊ ജ്യുസ് വിറയാര്‍ന്ന കൈകളൊടെ,ധൈര്യം സംഭരിച്ചു അവള്‍‍ക്കു നേരെ നീട്ടി.ഒരു സിപ് ജ്യുസ് അകത്താക്കി , മറ്റോന്നുമില്ലെ എന്ന അര്‍ത്ഥത്തില്‍ അവള്‍ അവനെ നോക്കി.പിന്നെ അവള്‍ തന്നെ നിശ്ശബ്ദതക്കു വിരാമമിട്ടു.

"How many hours you want..?"ഒരു തരം മനസ്സിലാകാത്ത ഇങ്ക്ലീഷ് സ്ലാങ്ങ്.വിറയല്‍ കൊണ്ട് അവനു വാക്കുകള്‍ പുറത്തുവന്നില്ല,വല്ലാത്ത ഒരു പരവേശം.

"You want full night" അവള്‍ ഡീല്‍ ഉറപ്പിച്ചു.
"Yes" ഒരു വിധത്തില്‍ വിനോദ് പറഞ്ഞൊപ്പിച്ചു.
അവള്‍ തന്‍റെ പൊട്ടിത്തെറിക്കാന്‍ പാകത്തിലുള്ള ജീന്‍സിന്‍റെ zip താഴേക്കുമാറ്റി..അവന്‍റെ തൊണ്ടയിലെ ഉമിനീര്‍ മൊത്തത്തില്‍ വറ്റി വരണ്ടു.

zipനടിയിലെ,വെളുത്ത അടിവയറില്‍ ഒട്ടിനില്‍ക്കുന്ന ചെറുയന്ത്രത്തെക്കാട്ടി അവള്‍ നിര്‍ദ്ദേശിച്ചു....

"Swipe your credit card here, I won't take cash because of fake notes"

..

06 ഏപ്രിൽ 2009

എടാ...ഗീവര്‍ഗ്ഗീസ്‌ പുണ്യാളാ..!!

ഞാന്‍ അച്ഛനോട് വളരെ മല്ലിട്ടതിനു ശേഷമാണ് നാട്ടിലെ സ്കൂളില്‍ ചേര്‍ത്തത്. അമ്മയും നഖശിഖാന്തം എന്നെ എതിര്‍ത്തിരുന്നു. നാട്ടില്‍ പഠിക്കാനുള്ള എന്‍റെ മോഹത്തിന് എന്ത് വാദഗതിയും ഉന്നയിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു താനും.
അച്ഛന്‍ നാട്ടിലല്ലേ പഠിച്ചത്..?
അമ്മാവന്‍ നാട്ടിലല്ലേ പഠിച്ചത്..?
നാട്ടിലെ സ്കൂളിനെന്താ ഒരു കുഴപ്പം..?
എനിക്കും നാട്ടിലെ സ്കൂള്‍ എന്താന്നറിയണം..?
മുത്തച്ഛന്‍ നാട്ടിലെ സ്കൂള്‍ മാഷായിരുന്നില്ലേ..?
ആ ചെറിയ വയസ്സില്‍ അത്രയുമേ വന്നിരുന്നുള്ളൂ..എങ്കിലും വാദിച്ച് വാദിച്ച് ഞാന്‍ ജയിച്ചു. അങ്ങനെ എഴാം ക്ലാസ്സില്‍ മധ്യതിരുവിതാംകൂറിലെ ഒരു ക്രിസ്റ്റ്യന്‍ മാനേജ്മെന്‍റ് സ്കൂളില്‍ ചേര്‍ന്നു.എന്നാല്‍ ഞാന്‍ വാശിപിടിച്ചത് ഏതെങ്കിലും ഗവ:സ്കൂളില്‍ ചേരണമെന്നു തന്നെയായിരുന്നു. എട്ടാം ക്ലാസ്സില്‍ ഞാന്‍ അതും സാധിച്ചു. അതു പിന്നീട് ഒരവസരത്തില്‍ പങ്കുവെക്കാം.അങ്ങനെ രണ്ടു വര്‍ഷം നാട്ടിലെ സ്കൂളില്‍ പഠിക്കാന്‍ എനിക്ക് അസുലഭമായ അവസരം കൈവന്നു. എന്‍റെ ജീവിതത്തിലെ അമൂല്യമായ രണ്ടു വര്‍ഷങ്ങളായിരുന്നു അവ.

സ്കൂള്‍ തുറന്നത് ഒരു തിങ്കളാഴ്ച്ച ആണെങ്കിലും, അമ്മമ്മയുടെ നിര്‍ബന്ധം കാരണം ബുധനാഴ്ചയേ പോകാന്‍ കഴിഞ്ഞൂള്ളൂ.ബുധനാഴ്ചയാ വിദ്യാരംഭത്തിന് നല്ലതെന്നാ വെയ്പ്. കൊ-എജ്യൂക്കേഷന്‍ സമ്പ്രദായമുള്ള സ്കൂള്‍, നാലു വര്‍ഷം മുന്‍പ് ഗേള്‍സും, ബോയ്സുമാക്കി മാറ്റി . സ്കൂള്‍ ബസ്സില്‍ അമ്മമ്മ എന്നെ എന്നും കയറ്റിവിടും, ആദ്യ ദിവസം ബസ് സ്കൂളിലേക്ക് തിരിഞ്ഞതും ഡ്രൈവര്‍ വണ്ടി നിര്‍ത്തില്‍ കുരിശടിയില്‍ ഒരു മെഴുക് തിരി കത്തിച്ചു, ഒരു നാണയവും പെട്ടിയിലേക്ക് ഇട്ടു. ചുറ്റും കെട്ടിയ ആ കുരിശടിക്കുള്ളില്‍ കുന്തംപിടിച്ച് ഒരു പ്രതിമ, അതും കുതിരപ്പുറത്ത്..പിന്നീടാണ് മനസ്സിലാത് ..അതാണ് ഗീവര്‍ഗ്ഗീസ്‌ പുണ്യാളന്‍ എന്ന്. ഞാനും ഇടക്കൊക്കെ പരീക്ഷ പാസാകാനും, അടികിട്ടാതിരിക്കാനും മെഴുകുതിരിയും ചില്ലറകളും അദ്ദേഹത്തിന് കൊടുത്തുപോന്നു.

അന്നൊക്കെ പൊതിച്ചോറു തന്നെ എനിക്കു വേണമായിരുന്നു. ചിറ്റയുടെ കല്യാണം കഴിഞ്ഞതുകാരണം അടുക്കള മേല്‍ നോട്ടമെല്ലാം അമ്മമ്മയും പാറുവുമായിരുന്നു. സഹായത്തിന് സുലുച്ചേച്ചിയും, ജാനേച്ചിയും. ഇവര്‍ രണ്ടുപേരും അമ്മമ്മയുടെ ഏതോ ബന്ധുക്കളുടെ മക്കളാണ്. മുതിര്‍ന്നവരായതു കാരണം എനിക്ക് ഒരു ഹായ് പൂയ് ബന്ധമേ ഉണ്ടായിരുന്നുള്ളൂ.നല്ല ഞാലിപൂവന്‍ വാഴയുടെ കിളുന്ത് ഇല വാട്ടി, അതില്‍ കുത്തരിച്ചോറും, അരച്ച സമ്മന്തിയും, വിഴുക്ക് പുരട്ടിയും,തോരനും, അച്ചാറും പൊതിഞ്ഞെടുത്ത് ബാഗില്‍ വെക്കുക സുലുചേച്ചിയാണ്. ഒരു മണിക്ക് ബല്ലടിച്ചാല്‍ പിന്നെ ഒരു ബഹളമാണ്. ആണ്‍കുട്ടികള്‍ മറ്റൊരുവശത്താണ് ലഞ്ച് കഴിക്കുന്നത്. എന്‍റെ ബഞ്ചിലെ മേബിള്‍, എത്സമ്മ, മോളിക്കുട്ടി, ശ്രീജ..ഞങ്ങള്‍ ഒരുമിച്ചിരുന്നാണ് കഴിക്കാറ്. എന്‍റെ പൊതി തുറക്കുമ്പോള്‍ വാട്ടിയ ഇലയുടെയും, കറികളുടെയും പ്രത്യേക മണം മറ്റുള്ളവരെ ആകര്‍ഷിച്ചിരുന്നു..സുലുചേച്ചി കീ ജയ്. മേബിള്‍ ചോറ്റുപാത്രം തുറക്കുമ്പോള്‍ തലേന്നത്തെ പോത്തിറച്ചിയുടെ നാറ്റം മൂക്കിലടിക്കും.അതുകൊണ്ട് ഞാന്‍ അല്പം അകലം പാലിച്ചേ ഇരിക്കാറുള്ളൂ. അന്നൊക്കെ ഞാന്‍ മാസം കഴിക്കാറില്ലായിരുന്നു. പിന്നെപ്പിന്നെ മുട്ട കഴിച്ചു തുടങ്ങുകയും, താമസം‌വിനാ കോഴിയും അതിലും വലിയ ജീവികളെയും വീട്ടിലറിയാതെ തിന്നു തുടങ്ങി.എന്‍റെ വെജിറ്റേറിയന്‍ പൊതിക്ക് ബാര്‍ട്ടര്‍ ആയി നോണ്‍-വെജ് ചോറ്റുപാത്രങ്ങള്‍ എപ്പോഴും റെഡി.

കണക്ക് , ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്ന സാറന്മാര്‍ വളരെ ക്രൂരന്മാരായിരുന്നു.എന്തെങ്കിലും തെറ്റിയാല്‍ ഒരടിക്ക് പകരം അഞ്ച് അടിവരെ തരുന്ന ദുഷ്ടന്മാര്‍. സയന്‍സ് പഠിപ്പിക്കുന്ന “കാള സൂസി“ ടീച്ചര്‍ക്ക് പെന്‍സിലിന്‍റെ മുനയും തള്ളവിരലും ചേര്‍ത്ത് കക്ഷത്തിലെ തൊലിയില്‍ ഒരു പ്രയോഗമുണ്ട്..അമ്മേ...ഇപ്പോഴും വേദനിക്കുന്നു. ഒറ്റക്കാലില്‍ നിര്‍ത്തി ചോദ്യം ചോദിക്കുന്ന രീതിയായിരുന്നു ഇംഗ്ലീഷ് മാഷ് “മക്കുണന്‍“ മാത്യുസ് എങ്കില്‍ കൈ മുകളിലേക്ക് ഉയര്‍ത്തി ഒറ്റക്കാലില്‍ നിന്നു വേണം “ചെങ്കീരി“ വര്‍ഗ്ഗീസ് സാറിന്‍റെ കണക്കിന് ഉത്തരം നല്‍കാന്‍. അതായത് പൊതുവില്‍ ചോദ്യം ചോദിക്കും എന്നിട്ട് വടി ആരുടെ നേര്‍ക്ക് നീളുന്നുവോ അയാള്‍ കൈ പൊക്കി ഒറ്റക്കാലില്‍ നിന്നിരിക്കണം. ആരെങ്കിലും ഉത്തരം പറയുന്നതുവരെ അങ്ങനെ നിര്‍ത്തും, പിന്നെ വേണ്ടപോലെ അല്ലെങ്കില്‍ മൂഡുപോലെ സല്‍ക്കരിച്ചേ ഇരുത്തൂ.

ഉച്ച സമയത്ത് പെണ്‍കുട്ടികള്‍ സ്കൂളിനു പുറത്ത് പോകാന്‍ അനുവദിച്ചിരുന്നില്ല.
ആണ്‍കുട്ടികള്‍ പുറത്തുനിന്നും “ കോണ്‍ ഐസ്“ , ‘കമ്പ് ഐസ്” എന്നിവ വാങ്ങി നക്കിക്കൊണ്ട് വരുമ്പോള്‍, മാനേജ്മെന്‍റിന്‍റെ ഇത്തരം കാര്‍ക്കോടാക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യണമോ എന്നു വരെ ഞാന്‍ ചിന്തിച്ചു. തയ്യാറെടുപ്പെന്ന നിലയില്‍ ഒരു മാസത്തിനുള്ളില്‍ ഒരു സമരം ചെയ്ത SFI ല്‍ ഞാന്‍ അംഗമായി.കോളേജീന്നുള്ള അണ്ണന്മാരാണ് സ്കൂളില്‍ വന്നു സമരമുണ്ടാക്കിയത്, അന്നു മുതല്‍ കോളേജില്‍ പഠിക്കണം എന്ന ആഗ്രഹം തുടങ്ങി. സ്റ്റഡി ക്ലാസുകളില്‍ പങ്കെടുത്തു. രക്തസാക്ഷികളെയും, പാര്‍ട്ടിയെയും പറ്റിയുള്ള ഒരുമണിക്കൂര്‍ ദീര്‍ഘ വെള്ളിയാഴ്ച്ച പ്രസംഗങ്ങളില്‍ പങ്കെടുക്കുന്ന ഏക ഫീമെയില്‍ ഞാനായിരുന്നു. അതിന്‍റെ എല്ലാ പരിഗണനയും കിട്ടിയിരുന്നു. പിന്നീട് തിരഞ്ഞെടുപ്പില്‍ ക്ലാസ് ലീഡറായി വിലസി.

അങ്ങനെ സന്തോഷമായി, അല്പം താന്തോന്നിത്തരവും,തെറിവിളികളും, ഗുണ്ടായിസവുമായി ദിവസങ്ങള്‍ കടന്നുപോയി. പാവപ്പെട്ടവന് ലോട്ടറി അടിച്ച പോലെ പുറത്തുനിന്ന് “ഐസ്” വാങ്ങിക്കാന്‍ എനിക്ക് ഒരു ഇരയെക്കിട്ടി. മറ്റാരുമല്ല MGOCSM (ക്രിസ്റ്റ്യന്‍ വിദ്യാര്‍ത്ഥി സംഘടന) ക്ലാസ് സെക്രട്ടറി “വിമല്‍ മാത്യൂസ്”. മഹാപിശുക്കന്‍ ആയിരുന്നു ലിവന്‍. MGOCSM മീറ്റിങ്ങ് എല്ലാ വെള്ളിയാഴ്ച്ചയുമാണ്.അതിന് ആളെ സംഘടിപ്പിക്കലാണ് പുള്ളിക്കാരന്‍റെ പണി. ആ പണിയുമായി എന്‍റെ അടുത്ത് വന്നു, അങ്ങനെ ആ പരിചയം ഒരു ബിസിനസ്സിലേക്ക് നീണ്ടു.

ഒരിക്കല്‍ ഞാന്‍ ചോദിച്ചു .
“വിമല്‍ നിന്‍റെ ഫാദര്‍ ആരാ..?“ (ഇത് ഇംഗ്ലീഷിന്‍റെ തര്‍ജ്ജമ, മലയാളത്തില്‍ ചോദിച്ചാല്‍ അടികിട്ടും)

“ഓ, അപ്പന്‍ അമേരിക്കയിലാ..” ഭാഗ്യം അണ്ടര്‍വേള്‍ഡ് കിങ്ങ് അല്ല.

“എന്നിട്ടാണോ വിമല്‍ നീ പെന്‍സില്‍ വെച്ച് എഴുതുന്നേ..?“

“അതു പിന്നെ, ഇതു വേണേല്‍ മായ്ച്ചിട്ട് എഴുതാമല്ലൊ...!!“ അങ്ങനെ പല വിഷയങ്ങള്‍ക്കും ചുരുക്കം നോട്ട് ബുക്കുകള്‍ കൊണ്ട് വിമല്‍ കാര്യം സാധിച്ചു.

പുതിയ ചെരുപ്പ് വാങ്ങിയാല്‍ അത് ഉരുകിയ ടാറിലും , മണലിലും മാറി മാറി ചവിട്ടി പെട്ടെന്നു തേയാതിരിക്കാനുള്ള എക്സ്റ്റ്രാ സോള്‍ ഇവന്‍ ഉണ്ടാക്കിയിരിക്കും..!!!

ബുധനാഴ്ച്ചകളിലും, അവനവന്‍റെ ബെര്‍ത്ഡേക്കും സ്കൂളില്‍ കളര്‍ ഡ്രസ്സ് ഇടാമായിരുന്നു. ഒരു ചൊവ്വാഴ്ച്ച ദേ വിമല്‍ കളര്‍ ഡ്രസ്സ് ഇട്ടോണ്ടു വന്നിരിക്കുന്നു..ഒരു പുതിയ ടീ ഷര്‍ട്ട്..!. കുറെ അമേരിക്കന്‍ ഇംപോര്‍ട്ടഡ് മിഠായിയും അവന്‍ വിതരണം ചെയ്തു. അവന്‍റെ ടീ ഷര്‍ട്ടിന്‍റെ പ്രൈസ് ടാഗ് അങ്ങനെ തൂങ്ങിക്കിടക്കുന്നു..! മുകളിലെത്തെ ബട്ടന്‍ ഹോളില്‍ നിന്നും നെഞ്ചിലോട്ട്. പ്രൈസ് ടാഗില്‍ അമേരിക്കന്‍ സ്റ്റിക്കര്‍..! പിറ്റേന്ന് ബുധനാഴ്ച്ചയും അവന്‍ ടീ ഷര്‍ട്ടില്‍ പ്രൈസ് ടാഗുമായി എത്തി. അങ്ങനെ കുറെ ബുധനാഴ്ച്ചകള്‍..അതാണ് വിമല്‍ മാത്യൂസ്..!.

അവസാനം ഞാന്‍ അവനുമായി ഡീല്‍ ഉറപ്പിച്ചു. അതിലും നല്ലത് അവന്‍ ഞാനുമായി ഡീല്‍ ഉറപ്പിച്ചു എന്നു പറയുന്നതാവും. ഒരു ഐസ് വാങ്ങിത്തരുമ്പോള്‍ ഒന്നു ഫ്രീ. മനസ്സിലാമനസ്സോടെ ഈ കരിഞ്ചന്തക്ക് ഞാന്‍ സമ്മതിച്ചു. ഇതേ രീതിയില്‍, നെല്ലിക്കാ, സപ്പോട്ട, ചാമ്പക്ക, ലവ് ലോലി, പാഷന്‍ ഫ്രുട്ട് തുടങ്ങിയവയും അവന്‍ സപ്ലൈ ചെയ്തു പോന്നു.പിന്നീട് ഞാന്‍ അറിഞ്ഞു അതില്‍ ചിലതൊക്കെ അവന്‍റെ വീട്ടുവളപ്പില്‍ നിന്നുതന്നെയാണെന്ന്...അതാണ് വിമല്‍ മാത്യൂസ്..! ഇടയ്ക്ക് ഐസ് , നെല്ലിക്കാ, സപ്പോട്ട, ചാമ്പക്ക, ലവ് ലോലി, പാഷന്‍ ഫ്രുട്ട് തുടങ്ങിയവയുടെ എല്ലാം വില ഇടയ്ക്കിടയ്ക്ക് കൂടിക്കൊണ്ടിരുന്നു...!!! അധികവരുമാനമില്ലാത്ത കുട്ടികളെ നീ പരീക്ഷിക്കരുതേ ദൈവമേ..!

ഇനി ക്ലൈമാക്സ്..!!

കണക്ക് പരീക്ഷക്ക് മാര്‍ക്ക് കുറയാതിരിക്കാന്‍ ഞാന്‍ ഗീവര്‍ഗ്ഗീസ്‌ പുണ്യാളന് ഒരു കൂടു മെഴുകുതിരിയും, ഒരു രൂപായും കൊടുക്കുമായിരുന്നു. പുള്ളിക്കാരന്‍ അതൊക്കെ മാന്യമായി വാങ്ങിച്ച് എന്നെ അടിയില്‍ നിന്നും രക്ഷിച്ചിരുന്നു.പക്ഷേ കണക്കില്‍ വളരെ പിറകിലായ വിമല്‍ മാത്യൂസിന് ഓരോ ചോദ്യത്തിനും രണ്ട് അടി വെച്ച് കൊണ്ടിരുന്നു.

അങ്ങനെ ഒരു കണക്കു പരീക്ഷക്ക് ഞാന്‍ ഗീവര്‍ഗ്ഗീസ്‌ പുണ്യാളനെ പ്രാര്‍ത്ഥിക്കാന്‍ പോയി. വളവ് തിരിഞ്ഞതും..അതാ വിമല്‍ മാത്യൂസ് പ്രാര്‍ത്ഥിക്കുന്നു.

“എടാ..ഗീവര്‍ഗ്ഗീസ്‌ പുണ്യാളാ..എന്‍റെ അമ്പത് പൈസായും, ഒരു മെഴു തിരീം വാങ്ങിച്ച് അന്തസ്സായി കു‍തിരപ്പുറത്ത് ഞെളിഞ്ഞിരിക്കുവാ...? , കളിപ്പീരാണ് അല്ലേ..? എന്‍റെ പൈസായും മെഴുകുതിരീം തിരികെത്താടാ കള്ളാ...
ഒന്നു രണ്ട് അടിയൊക്കെ ഞാന്‍ സഹിക്കും, ഇത് ഇരുപത്തഞ്ച് അടിയാ..പൈസായും വാങ്ങിച്ച് പോക്രിത്തരം കാട്ടരുത് പുണ്യാളാ..
പ്ലീസ് പുണ്യാളാ..കഴിഞ്ഞതൊക്കെ കഴിഞ്ഞു..ഇന്നെങ്കിലും രക്ഷിക്കണം, 75 പൈസയുണ്ട്..വേണ്ട..ഇന്നാ ഒരു രൂപാ പിടി..ഇതു കുറവാണെങ്കില്‍ പറയണം..ഞാന്‍ കൂട്ടിത്തരാം..ദാ മെഴുകുതിരി ഒന്നിനു പകരം മൂന്നെണ്ണമാ കത്തിക്കുന്നെ..കൈവിടെല്ലേ..”

അവന്‍ കുരിശു വരച്ച്..പുറത്തേക്ക് ഓടി.

അപ്പോള്‍ എനിക്ക് തലയില്‍ ഒരു മിന്നല്‍, ഇന്നലെ വിമല്‍ മാത്യൂസ് പറഞ്ഞത് “ഐസ് , നെല്ലിക്കാ, സപ്പോട്ട, ചാമ്പക്ക, ലവ് ലോലി, പാഷന്‍ ഫ്രുട്ട് തുടങ്ങിയവയുടെ വില അല്പം കൂടി...!!!

അറിയാതെ ഞാന്‍ വിളിച്ചുപോയി..!!!
“എന്‍റെ ഗീവര്‍ഗ്ഗീസ്‌ പുണ്യാളാ..”







24 മാർച്ച് 2009

ഒരു സ്ട്രേറ്റണിങ്ങ് പ്രണയം.

ഇത്രേം ചുരുണ്ടമുടിയുള്ള ഒരുത്തന്‍ ഈ ദുനിയാവില്‍ ഉണ്ടോ എന്നു സംശയം ആണ്.
ഇരുണ്ട നിറവും നല്ല കറുകറുത്ത മുടിയും,
ഏകദേശം ആറടി ഉയരവും മെലിഞ്ഞ ശരീരവും,
നല്ലോരു ചെക്കന്‍ എന്ന് ആരെക്കൊണ്ടും പറയിപ്പിക്കാത്ത പ്രകൃതവും സുകുവിനെ ഗള്‍ഫില്‍ എത്തിച്ചു.
സുബേര്‍ കുട്ടനല്ലൂര്‍, സഹമുറിയന്മാര്‍ ചുരുക്കി, സുകു എന്നാക്കി.
ഇപ്പൊ സുകു ഫെമസ് ആണ്.
ഇടക്കിടക്ക് ഷുര്‍ത്ത ( അറബിപ്പോലീസ്) പിടിക്കും.
പത്താക്ക ചെക്കു ചെയ്ത് ഇന്ത്യക്കാരനായതുകൊണ്ട് വെറുതെ വിടും.
ആഫ്രിക്കാരനായ ഇവന് ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് ആരു കൊടുത്തു എന്നു പോലും ദുബായിലെ ഷുര്‍ത്ത സംശയം ഉന്നയിച്ചത്രെ..!!

രാവിലെ എത്രനേരം കുളിക്കാനായി ക്യൂ നിന്നാല്‍ പറ്റും..?
കക്കൂസില്‍പ്പോകാന്‍ അതില്‍ കൂടുതല്‍ ക്യൂ നില്‍ക്കണം.
എന്നിരുന്നാലും നല്ല ഭംഗിയായി ഗോപുരംപോലെ നില്‍ക്കുന്ന ചുരുണ്ട മുടി ജെല്‍ തേച്ച് ചീകി താഴ്ത്തി വെക്കാന്‍ 15 മിനിററ്റില്‍ കൂടുതല്‍ സമയം ചിലവഴിക്കും.
എന്താ കാര്യം..?
ആത്മാര്‍ത്ഥത ഒന്നു കൊണ്ടുമാത്രം..
അതു നിങ്ങള്‍ക്ക് വഴിയേ മനസ്സിലാകും...!

ചുരുചുരാ ചുരുണ്ടിരിക്കുന്ന ഈ മുടി ചീകുന്നതൊരു ചടങ്ങായതുകൊണ്ട് ആധുനിക സാങ്കേതികവിദ്യകളെപ്പറ്റി അന്വേഷണത്വര വര്‍ദ്ധിപ്പിച്ച് മുടിയില്‍ പുതിയപുതിയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടു.
തല മൊട്ടയടിച്ചാല്‍ പിന്നെക്കിളിര്‍ക്കുന്ന മുടി നീളുമെന്ന് ആരോ പറഞ്ഞു.
അതനുസരിച്ച് മൊട്ടയടിച്ചു.
ഫലം തഥൈവ...!
തല മൊട്ടയടിച്ചതും, മുടി പൂര്‍വ്വാധികം ശക്തിയോടെ ചുരുണ്ട് വളര്ന്നു..!
നാട്ടില്‍ നിന്നും കരടിനെയ് വരുത്തിത്തേച്ചു,
മുടി പിന്നെയും വളര്‍ന്നു..പക്ഷേ ചുരുളിച്ച കൂടി..!
ഇപ്പൊള്‍ ഒരു ഗതിയുമില്ലാതെ സര്‍ദാര്‍ജിമാര്‍ താടി ഒതുക്കാന്‍ ഉപയോഗിക്കുന്ന ജെല്‍ ആണ് ഉപയോഗിക്കുന്നത്, എന്തായാലും ഫലം നിരാശ തന്നെ.

ഇതിനെല്ലാം കാരണം പ്രേമം ആണ്.
ബീര്‍ കുപ്പി കുലുക്കിപ്പൊട്ടിക്കുമ്പോലെ ഉള്ളില്‍ നിന്ന് പതഞ്ഞൊഴുകുന്ന ദിവ്യമായ അനുഭൂതി വിശേഷം...! പ്രണയം ..
ഓര്‍ക്കുമ്പോള്‍ കുളിര് തോന്നുന്ന ഒരു വികാരപ്രപഞ്ചം.
സുകുവിന് കരയണോ?
ചിരിക്കണോ?
അതോ പ്രണയഗാനം കേട്ടു കേട്ട് ഉറങ്ങണൊ എന്നൊന്നും ഒരു നിശ്ചയവുമില്ലാ. ഇരിക്കുമ്പോള്‍ തോന്നും നില്‍ക്കാന്‍ അങ്ങനെ തിരിച്ചും, പിന്നെ നടക്കാനും..!
ഇതാണോ ഒര്‍ജിനല്‍ പ്രണയം..!?
ഊണില്ല ഉറക്കമില്ലാ എന്നു പറയുന്നതുപോലെ സിഗരറ്റുവലിയും വെള്ളമടിയും ഇല്ലാ,
എല്ലാം നിര്‍ത്തി...!
കണ്ണടച്ചാലും തുറന്നാലും അവള്‍ മാത്രം.
മറ്റെല്ലാവരെയും സുകു മറന്നു.
ഒരുകാലത്ത് സുകുവിന്‍റെ ആശയും അഭിലാഷവുമായിരുന്ന മറിയാമ്മ ടീച്ചര്‍ മുതല്‍ കരളിലെ തുടിപ്പായിരുന്ന ഷക്കീല,
അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിച്ചിരുന്ന മറിയ തുടങ്ങിയവരെയെല്ലാം സുകു സൌകര്യപൂര്‍വ്വം മറന്നു.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം എന്നൊക്കെ വേണമെങ്കില്‍ പറയാം.
അവളുടെ നടപ്പിന്‍റെ ടക്..ടക് ശബ്ദം,
സുകുവിന്‍റെ ഹൃദയത്തില്‍ എ ആര്‍ റഹ്മാന്‍റെ മ്യൂസിക് പോലെ അടിച്ചുപൊളിച്ചു കടന്നുപോയി.
എന്തിലും ഏതിലും അവള്‍ മാത്രം. ആരാണവള്‍...?
സ്വന്തം ബോസിന്‍റെ മകള്‍..!

പഴയകാല സജ്ഞയ് ദത്തിനെപ്പോലെ,
ധോണിയെപ്പോലെ നീണ്ട മുടിയുള്ളവരെയാണ് എനിക്കിഷ്ടം എന്ന് അവള്‍ പറഞ്ഞെന്ന്, ആരോ സുകുവിനോട് പറഞ്ഞു,
അതില്‍പ്പിന്നെയാണ് മുടിയിലുള്ള ഈ ഭരണപരിഷ്കാരങ്ങള്‍.
അങ്ങനെയിരിക്കെ അതാ ആ മനംകുളിര്‍പ്പിക്കുന്ന സുന്ദരസുരഭില വാര്‍ത്ത...!
[ഇന്ന് ഇതൊന്നും  ഒരു വാര്‍ത്തയെ അല്ല, കഥ നടക്കുന്നത് 2002 ല് ആണെന്ന് അറിയിച്ചുകൊള്ളുന്നു...]
“മുടിനീട്ടാം...ഇതിനെ ഹെയര്‍ സ്റ്റ്രൈയിറ്റനിംഗ് എന്നു പറയും, 60 ദിര്‍ഹം മാത്രം.”
60 അല്ല അതില്‍ക്കുടുതല്‍ ആയാലും സുകു റെഡി.
നേരെ സലൂണിലേക്ക് ഓടി, അല്ല പറന്നു.
സംഗതി നടന്നു , വളരെ ക്ലീന്‍.
പിറ്റേന്ന് രാവിലെ മുടിയൊക്കെ സ്റ്റ്രൈറ്റനിംഗ് ചയ്ത് അവള്‍ വരുന്നതും പോകുന്നതുമായ കോറിഡോറിലൊക്കെ മാറി മാറി നിന്നു.
അതും മുടിയില്‍ തലോടിക്കൊണ്ട് “ന്നാ..നോക്കെടീ എന്‍റെ സ്റ്റ്രൈറ്റ് മുടി” എന്നു പറയും വിധം.
അവള്‍ ഉണ്ടോ മൈണ്ട് ചെയ്യുന്നു...!
ഭയങ്കരി...അവളെ തന്‍റെ മുടി ഒന്നു വിളിച്ചു കാണിച്ചാല്‍ എന്താണെന്ന് വരെ സുകുവിന് തോന്നി...
പിന്നെ അവന്‍ ആത്മസം‌യമനം പാലിച്ചു.
സംഗതി നേരെ പറഞ്ഞാല്‍ കൊളമാകുമോ..വിടില്ല ഞാന്‍..!
സുകു കണ്ണുകള്‍ മുഴപ്പിച്ച് ബലം പിടിച്ച് ഒരു കാഥികനെപ്പോലെ കണ്ണാടിയില്‍ നോക്കി റിഹേഴ്സല്‍ നടത്തി...!!

രാവിലെ സ്റ്റ്രൈയിറ്റ് ചെയ്ത മുടിയുമായി അവളെയും കാത്ത് എന്നും കോറിഡോറില്‍ സുകു ഉണ്ടാവും.
പക്ഷേ ഒന്നും പറയാനുള്ള ധൈര്യം കിട്ടുന്നില്ല.
യഥാര്‍ത്ഥ പ്രണയത്തില്‍ ഇങ്ങനെയൊക്കെയുള്ള വൈതരണികള്‍ ഉണ്ടാകാം എന്ന് അവന്‍ ആശ്വസിച്ചു.
ഇതിനിടയില്‍ സുകു മുടി വീണ്ടും വീണ്ടും സ്റ്റ്രൈയിറ്റ് ചെയ്തു.

“എടാ സുകു, സ്ത്രീകള്‍ക്ക് കറുത്തു ചുരുണ്ട മുടിയുള്ള സ്ഥലം എതാ..?

കളിയാക്കാനാണെന്ന് അറിയാം, എങ്കിലും സുകു ആലോചിച്ചു പല സ്ഥലങ്ങളും ഓര്‍മ്മ വരുന്നു. തല, കക്ഷം..അങ്ങനെയങ്ങനെ...പക്ഷേ എങ്ങനെ പറയും, മോശമല്ലേ...! സുകു പൊതുവേ അല്പം ജാള്യതയുള്ളവനാണ്.

“ആഫ്രിക്ക” ഒരു വിരുതന്‍റെ മറുപടി.

“സുകുവേ അവള്‍ വീഴുമോ..?” പൊട്ടിച്ചിരിയോടൊപ്പം അടുത്ത ചോദ്യം.

“വീഴും..വീഴും..പക്ഷെ തട്ടി വീഴ്ത്തണം ..!!”

“നീ മുടി സ്റ്റ്രൈറ്റനിംഗ് ചെയ്തതു വെള്ളത്തീവരച്ച വര ആകുമോ ?“

“സുകൂ അവള്‍ എപ്പൊ വീഴും”

“അണ്ണാ, രണ്ടു മൂന്ന് നാല് സ്റ്റ്രൈറ്റനിംഗ് കൂടി വേണ്ടിവന്നേക്കും..!!!“

കൂട്ടച്ചിരിയോടൊപ്പം, സുകു തന്‍റെ മുടിയില്‍ വിരലോടിച്ച് നാളത്തെ പരിപാടിയെപ്പറ്റി ആലോചിച്ച് വ്യാകുലനായി...

രാവിലെ സ്റ്റ്രൈയിറ്റ് ചെയ്ത മുടിയുമായി അവളെയും കാത്ത് കോറിഡോറില്‍ സുകു....

അതാ..അവള്‍..സുകുവിന്‍റെ മുടിയിലേക്ക് ഒരു നോട്ടം ഒരേ ഒരു നോട്ടം..

സുകുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുംബി..
അവള്‍ തന്നെ ഇതുവരെയില്ലാത്ത ഭാവങ്ങളോടെയുള്ള നോട്ടം.
ആ നോട്ടത്തില്‍ പ്രേമം തുള്ളിത്തുളുമ്പിനില്‍ക്കുന്നു .
ഇന്ന് അടിച്ചുപൊളിക്കണം..
എല്ലാവര്‍ക്കും ചിലവ് ചെയ്യാന്‍ സുകു തീരുമാനിച്ചു.

“സുബേറിനെ മാഡം വിളിക്കുന്നു..”
ഹാവു..
ഇത്ര പെട്ടെന്നോ..
സ്ത്രീകള്‍ വളരെ സ്ലൊ ആണ് എന്ന് പറഞ്ഞവനെ തല്ലണം.
സുകുവിന്‍റെ മനം നിറഞ്ഞു കവിഞ്ഞു, പുറത്തേക്കൊഴുകിയില്ല.
അതിനുമുന്‍പേ അവന്‍ അവളുടെ ക്യാബിനിലെത്തി.
സ്നേഹിക്കുന്ന പെണ്‍കുട്ടി ബോസ്സ് ആയാല്‍ എന്തു ചെയ്യും..?
ഇരിക്കണോ..നില്‍ക്കണോ..

“ആരാ താന്‍, ഇതിനു മുന്‍പ് ഇവിടെ കണ്ടിട്ടില്ലല്ലോ..?”
സുകു അന്തം വിട്ടു..
സുബേര്‍ കുട്ടനല്ലൂര്‍ എന്ന സുകുവിന്‍റെ ഹൃദയം മുറിഞ്ഞടര്‍ന്നതുപോലെ....
സുകു തലയില്‍ തടവി മുടി അവിടെയുണ്ടോ എന്ന് ഉറപ്പാക്കി.

“ഞാന്‍ സുബേര്‍...” സുകുവിന്‍റെ വാക്കുകള്‍ കഷ്ടപ്പെട്ട് പുറത്തേക്ക് വന്നു.

“ഓ സുബേര്‍ ആയിരുന്നോ..!! അറിഞ്ഞതേയില്ല..ഓകെ..ഓകെ..”
ചങ്കു പൊട്ടി അവന്‍ ക്യാബിന് പുറത്തേക്കിറങ്ങി..ലീവെഴുതിക്കൊടുത്തു.

രണ്ടു പാക്കറ്റ് സിഗരറ്റ് വാങ്ങി, നേരെ റൂമിലേക്ക്..
അതു മൊത്തോം വലിച്ചു തീര്‍ത്തു..
കണ്ണാടിയില്‍ നോക്കി ..
തന്‍റെ മുടി ഷോക്കടിച്ചതുപോലെ..

ഇതൊക്കെക്കണ്ട് ഭിത്തിയില്‍ ഷക്കീലയും, മറിയയും ചിരിക്കുന്നു..ഒരിക്കലും മായാത്ത ചിരി..!!!
___________________________________

29 നവംബർ 2008

വൈകുന്നേരം...

പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതുകാരണം ഭാഗ്യത്തിന് വണ്ടി മുട്ടിയില്ല..ബംബര്‍ ടു ബംബര്‍..!! പിറകിലെ പജീറോ ഓടിക്കുന്നവന്‍ കൈകൊണ്ട് “ഒലത്തും” എന്ന് ആംഗ്യം കാട്ടുന്നു. എന്നും നടത്തുന്ന ഈ ഡ്രൈവിങ്ങ്കളി എന്നാണാവോ തീരുക.

ഒരു സ്വസ്ഥതയുമില്ല..സുമ എന്താണിങ്ങിനെ…തൊട്ടതിനും പിടിച്ചതുമെല്ലാം വഴക്ക് തന്നെ..മിക്കവാറും മുഖം വീര്‍പ്പിച്ചിരിക്കും.ഒന്നരവര്‍ഷമായപ്പൊഴേക്കും ഇതാ സ്ഥിതിയെങ്കില്‍..ആലോചിക്കാനേ വയ്യ.

ഇന്നുതന്നെ കണ്ടില്ലേ..ടിഷ്യൂ കൈതുടച്ച് ടേബിളില്‍ ഇട്ടതിന്.
“ഇതാ വേസ്റ്റ് ബക്കറ്റില്‍ ഇട്ടൂടേ, ഒന്നിനും അടുക്കും ചിട്ടയുമില്ല, എത്രവട്ടം പറഞ്ഞാലും..ഒരു ഫലവുമില്ല” സുമ പാടിത്തുടങ്ങി..ഇനി നിര്‍ത്തുന്ന മട്ടില്ല.
റ്റെലിവിഷന്‍ റിമോട്ടിന്‍റെ ബാറ്ററി മാറാത്തതിന്, ബാത്ത്റൂം ടവ്വല്‍ ചുരുട്ടിക്കൂട്ടി ഇട്ടതിന്, സോക്സ് കൃത്യമായി മാറാത്തതിന്, രാവിലെ ചായ മുഴുവന്‍ കുടിക്കാത്തതിന് അങ്ങനെയങ്ങനെ..നിസ്സാര കാര്യങ്ങള്‍ മതി..വഴക്ക് തുടങ്ങാന്‍.

സത്യത്തില്‍ ഇന്ന് ശരിക്കും ദ്വേഷ്യം വന്നു. ഒരടി കൊടുത്താലോ എന്നു വരെ തോന്നി. തിരിച്ചു ചെല്ലട്ടെ..ഒരടി കൊടുക്കണം. ഭാര്യക്ക് ഇടക്ക് ഒന്നു കൊടുക്കുന്നത് നല്ലതാണെന്ന് പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്.സത്യത്തില്‍ സ്നേഹിച്ച് സ്നേഹിച്ച് സുമയെ വഷളാക്കിയെന്ന് തോന്നിയിട്ടുണ്ട്. ദാമ്പത്യത്തില്‍ സ്നേഹം വളരുന്നതോടൊപ്പം ദു:സ്വാതന്ത്ര്യങ്ങളും വളരുന്നു… എന്തും പറയാമെന്നും ചെയ്യാമെന്നുമുള്ള ദു:സ്വാതന്ത്ര്യം. അവളുടെ അഹങ്കാരത്തിന് ഒരു കൊട്ട് കൊടുക്കണമെന്ന് വിചാരിച്ച് മിണ്ടാതിരുന്നിട്ടുണ്ട്. അപ്പോള്‍ സ്നേഹമെന്തെന്ന് അറിയില്ല എന്നും സെല്‍ഫിഷ് എന്നും പറഞ്ഞ് കരഞ്ഞു ബഹളം ഉണ്ടാക്കി.

പണ്ട് കോളജില്‍ പഠിക്കുന്നകാലം,ഏകദേശം 150 വീടുകളില്‍ രാവിലെ പേപ്പര്‍. ഇടുമായിരുന്നു.രാവിലെ 3 മണിക്ക് തുടങ്ങുന്ന പണി 7മണിക്ക് തീരും. എട്ട് മണിക്ക് പാരലല്‍ കോളജില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ട്യൂഷന്‍. ഹോസ്റ്റല്‍ ഫീസടക്കാനും, വട്ടച്ചിലവിനും അതൊക്കെയെ ഉള്ളൂ വഴി. എന്നിരുന്നാലും എല്ലാ മാസവും ഒരു തുകയുമായി അച്ഛന്‍ എല്ലാ ഒന്നാം തീയതിയും ഹോസ്റ്റലിനു മുന്നില്‍ ഉണ്ടാവും. ഇപ്പോള്‍ മുടങ്ങാതെ എല്ലാ ഒന്നാം തീയതി അച്ഛനും തുക കപ്പറ്റുന്നു. അച്ഛന് പണം അയക്കുമ്പോള്‍ മനസ്സിന് പ്രത്യേകമായ ഒരു ആശ്വാസമാണ്. പിന്നെ ഓര്‍മ്മവരുന്നത്, കണ്ണുകള്‍ നിറഞ്ഞിരിക്കുന്ന അച്ഛന്‍റെ സ്നേഹം തുളുമ്പുന്ന മുഖം.

പത്രങ്ങള്‍ കിട്ടുമ്പോഴേ സ്റ്റ്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ കുറയൊക്കെ വായിക്കും. പിന്നെ അടുക്കിപ്പെറുക്കി സൈക്കിളില്‍ ഒരു പാച്ചില്‍. രാവിലെത്തെ ഷിഫ്റ്റില്‍ കമ്പനികളില്‍ ജോലിക്ക് പോകുന്നവര്‍ക്കെല്ലാം സലാം പറഞ്ഞ്, വീടുകളുടെ ഗേറ്റിന് വെളിയില്‍ നിന്നും അകത്തേക്ക് പത്രം ഒറ്റ ഏറാണ്. അങ്ങനെ ഒരു വലിയ വീട്ടിലേക്ക് പത്രം എറിഞ്ഞത് മുറ്റത്തുനിന്ന ഏതോ മരക്കൊമ്പില്‍ ഉടക്കി. പുലിവാലായി നാളെ കമ്പ്ലയിന്‍റ് വരും..അതിനാല്‍ അകത്തുകയറി പത്രം എടുത്ത് താഴെയിടാന്‍ ഗേറ്റ് ചാടിക്കടന്നു. മരത്തില്‍ കേറി പത്രം എടുത്ത് താഴെ ഇറങ്ങി. വീട്ടിലേക്ക് നോക്കിയതും ഞെട്ടിപ്പോയി. വീടിന്‍റെ വലതു വശത്തെ റൂമില്‍ നിന്നും ലൈറ്റ്. ഒരു പെണ്‍കുട്ടി നോക്കുന്നു. ഗേറ്റ് ചാടിക്കടന്ന് സൈക്കിള്‍ എടുത്ത് ആഞ്ഞുചവിട്ടി. അടുത്ത ദിവസം കണ്ണ് അവിടേക്ക് അറിയാതെ ചെന്നു. റൂമില്‍ ലൈറ്റ് ഉണ്ട്. അവള്‍ പഠിക്കുന്നു. അതും രാവിലെ നാലരമണിക്ക്. പത്രമിട്ട് ചുമ്മാ ഒരു ബല്ലടിച്ചു. അവള്‍ ജനലരികില്‍ വന്ന് നോക്കി. പിന്നെ എന്നും എന്‍റെ സൈക്കിള്‍ ബെല്ലിന് വേണ്ടി അവള്‍ കാത്തിരുന്നു. ആ സുമയാണ് ഇന്ന് ഈ വഴക്കുകള്‍ ഉണ്ടാക്കുന്നത് എന്ന് തോന്നുകേയില്ല. കോളജ് പൂര്‍ത്തിയാക്കി പിന്നെ ജോലി തെണ്ടല്‍. എത്രയോ വര്‍ഷം നീണ്ടു നിന്ന പ്രണയം.

കാര്‍ പാര്‍ക്ക് ചെയ്ത് മുകളിലേക്ക് പോയി. കോളിംഗ് ബല്ലില്‍ വിരല്‍ അമര്‍ത്തി.സുമ കതക് തുറന്നതും വഴക്ക് തുടങ്ങണം..തീരുമാനിച്ച് കാത്തുനിന്നു.

ചിരിച്ചുകൊണ്ട് സുമ കതക് തുറന്നു, ഗൌരവം നടിച്ച് അകത്തേക്ക് കയറിയതും ,അവള്‍ ബാഗ് കയ്യില്‍ നിന്നും വാങ്ങി അകത്തേക്ക് കൊണ്ടുപോയി..തിരികെ വന്ന് ചായ മുന്നില്‍ വച്ചു.സോഫയില്‍ ഇരുന്ന് ചായ കുടിക്കുന്നതിനിടയില്‍ ആലോചിച്ചു..

എങ്ങനെ വഴക്ക് തുടങ്ങും ? ആരോടും വഴക്കുണ്ടാക്കുന്നത് ഇഷ്ടമല്ല, ലോജിക്കില്ലാതെ എങ്ങെനെയാ സംസാരിക്കുക, പെരുമാറുക പിന്നല്ലേ വഴക്കുണ്ടാക്കുന്നത്…!!

മുന്നില്‍ കിടന്ന “വനിത” എടുത്തു വെറുതെ മറിച്ചു.

“ജോലികഴിഞ്ഞു വരുന്ന ഭര്‍ത്താവിനെ എങ്ങെനെ സ്വീകരിക്കണം..?“ വനിതയിലെ ലേഖനത്തിലൂടെ കണ്ണോടിച്ചു..

1.ചിരിച്ചു കൊണ്ട് വാതില്‍ തുറക്കുക…
2. ഭര്‍ത്താവിന്‍റെ കയ്യിലുള്ളത് (ബാഗ്, പെട്ടി, കുട, പേപ്പര്‍) കരുതലോടെ വാങ്ങി ഭദ്രമായി വെക്കുക.
3.ചൂടുള്ള ചായ കൊടുത്തതിനു ശേഷം മാത്രം സംസാരിച്ചു തുടങ്ങുക.
4…..

അങ്ങനെയങ്ങനെ…ചിരിയടക്കാനായില്ല..ചിരി അല്പം കൂടിപ്പോയില്ലേ..

അപ്പോഴേക്കും സുമ അടുത്ത് വന്ന് വനിതയിലേക്ക് എത്തിനോക്കി..അവളുടെ ഏതോ കള്ളം കണ്ടുപിടിച്ചപോലെ മുഖം വിവര്‍ണ്ണമായി….പിന്നെ അവളും ഉറക്കെച്ചിരിച്ചു…..പൊട്ടിച്ചിരിയുടെ വാതില്‍ തുറന്ന് പ്രണയത്തിന്‍റെ വര്‍ണ്ണാഭമായ, സുന്ദരമായ ലോകത്തേക്ക്…

06 സെപ്റ്റംബർ 2008

കറേജ്..!

“ടൂറിസ്റ്റ് വാരാഘോഷം വന്നേപ്പിന്നെ നല്ല കോളാ..!”
നാണു ഉള്ളാലെ ചിരിച്ചു. ഉണക്കമീനിന്‍റെ വാലുപോലത്തെ മീശ അനങ്ങി, ഉള്ളാലെ ചിരിച്ചാല്‍ മീശയനങ്ങുമോ.?

ദിവസോം ഒന്നോ രണ്ടോ സായിപ്പന്മാരോ, മദാമ്മമാരോ ഒക്കെ വന്നു കേറും ഈ കുതിര വണ്ടീല്, തുറന്ന കുതിര വണ്ടി ഈ ഹില്‍ സ്റ്റേഷനില്‍ നാണൂന് മാത്രേ ഉള്ളൂ..! അവരൊക്കെ നല്ല രൂപ കൂലിയായും ഡോളര്‍ ടിപ്പായും കൊടുക്കും..! എത്ര പണം കിട്ടിയാലെന്താ, നാണുവിന്‍റെ വാരിയെല്ലുകള്‍ ഒന്നൊന്നായി എണ്ണിയെടുക്കാം, കുതിരയുടെ എണ്ണേണ്ട കാര്യമില്ലാ. വലിച്ചൂരി എടുക്കാവുന്നതേ ഉള്ളൂ. അത്രക്ക് ആഹാരമാ രണ്ടും കഴിക്കുന്നേ..! കുതിരക്ക് നാണുവും , നാണുവിന് കുതിരയും മാത്രമേയുള്ളൂ. എത്രയോ വര്‍ഷങ്ങളായി കുതിര ആ ഒറ്റമുറിയുള്ള വീടീന് പുറത്തും, നാണു അകത്തുമായി നെടുവീര്‍പ്പുകളില്ലാതെ കഴിയുന്നു.

ദുശ്ശീലങ്ങളൊന്നുമില്ലാത്ത നല്ലമനുഷ്യന്‍, വല്ലപ്പോഴും കഞ്ചാവ് വലിക്കും അത്രതന്നെ. പണിയൊക്കെക്കഴിഞ്ഞ് മൂഡ് തോന്നുവാണെങ്കില്‍ ഒരു പൊതി മാത്രം..! പിന്നെ ഒരുപാട് ക്ഷീണം തോന്നിയാല്‍ അരക്കുപ്പി റം. കുതിരക്ക് “റം“ ഹറാമാണെന്നാ നാണുവിചാരിച്ചേ.. നാണു റം കുടിച്ച ഒരു രാത്രിയില്‍ കുതിര നാണുവിനെ കടിച്ചു. കുതിരക്ക് റം ഇഷ്ടമാണെന്നും , കൊടുക്കാത്തത്തിന്‍റെ കൊതിക്കെറുവുകൊണ്ട് കടിച്ചതാണെന്നും കുബുദ്ധികള്‍ നാണുവിനെ പറഞ്ഞ് ധരിപ്പിച്ചു. അതിനുശേഷം പിന്നീടൊരിക്കലും കുതിര കാണ്‍കെ നാണു റം കുടിച്ചിട്ടില്ലാ...!

കോളജീപ്പോകുന്ന പെണ്‍പിള്ളേര് നടക്കുമ്പോ കുലുങ്ങിയാടുന്നതു പോലെ കുതീരേടെ വാല് മാത്രം കുലുങ്ങിയാടും (തെറ്റിദ്ധരിക്കരുത് മുടിയുടെ കാര്യമാ). അതുകൊണ്ടാണല്ലോ അങ്ങനെ മുടികെട്ടുന്നതിനെ “പോണിടെയില്‍“ എന്ന് വിളിക്കുന്നത്..!

ദാ വരുന്നു ഒരു അടിപൊളി മദാമ്മ, നേരേ വന്ന് നാണുവിന്‍റെ വണ്ടിയില്‍ ചാടിക്കയറി. മുട്ടൊപ്പമുള്ള പുള്ളിപ്പാവാടയും, മഞ്ഞ ടീഷര്‍ട്ടുമിട്ട വെളുവെളാ വെളുത്ത മദാമ്മ. വെളുത്ത മദാമ്മയോ..? കറുത്ത മദാമ്മയുണ്ടോ..? പിന്നേ.. എത്രയോ കറുത്ത മദാമ്മമാര്‍ നാണുവിന്‍റെ വണ്ടിയില്‍ കയറിയിരിക്കുന്നു.

“ഗോ...!”
എന്തൊരു പവറാ മദാമ്മയുടെ “ഗോ”ക്ക്..! കേട്ടമാത്രയില്‍ കുതിര പാഞ്ഞു.

സോമുക്കുതിര ഇതു താങ്ങുമോ, കുതിരയെ നാണു അങ്ങനാ വിളിക്കുന്നേ..
എന്തായാലും കുതിര വേഗത്തില്‍ ഓടി, മദാമ്മക്ക് ഇഷ്ടപ്പെട്ടു, അവര്‍ കയ്യടിച്ച് കുതിരയെ പ്രോത്സാഹിപ്പിച്ചു. വണ്ടിയുടെ സൈഡില്‍ പിടിച്ച് ബാലന്‍സ് ചെയ്ത് എഴുന്നേറ്റ് നിന്നു മദാമ്മ .

നാണു തിരിഞ്ഞു നോക്കി, പാവാട മാത്രമിട്ട് ഇങ്ങനെയെഴുന്നേറ്റ് നില്‍ക്കാന്‍ നാണമില്ലേ മദാമ്മേ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു നാണുവിന്. എന്നാല്‍ ഉപയോക്താവിന്‍റെ താല്പര്യത്തിനാണല്ലോ മുന്‍ഗണന , സര്‍വീസ് പ്രൊവൈഡര്‍ ആയ നാണു താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനും കച്ച കെട്ടിയിറങ്ങിയവനുമാണ്. പിന്നെന്താ പ്രശ്നം..?

“ബി ഫാസ്റ്റ്” മദാമ്മ സോമുക്കുതിരയോട്, ഇത്രേം സ്പീടൊക്കെ ഇവന്‍ ആദ്യമായിട്ടാ എടുക്കുന്നേ . സെക്കന്‍റ് ഗിയറിനപ്പുറം ഒരു ഗിയര്‍ നാണു കുതിരക്കിട്ടിട്ടില്ലാ, ഇത് ഇപ്പൊ 4 ഗിയര്‍ കഴിഞ്ഞപോലുണ്ട്..?

സോമുക്കുതിരക്കെന്തുപറ്റി, മദാമ്മയെ ഇവനിത്ര പേടിയോ ? സായിപ്പിനെക്കാണുമ്പോള്‍ കവാത്ത് മറക്കുക എന്ന് കേട്ടിരിക്കുന്നു, ഇതിപ്പോള്‍ മദാമ്മയെക്കാണുമ്പോള്‍ സര്‍വ്വം മറന്നോ..?

“ഫാആആആഅസ്റ്റ്....” മദാമ്മ ബാലന്‍സ് ചെയ്യാന്‍ പാടുപെട്ടു..

സോമുക്കുതിരക്കും , നാണുവിനും അല്പാല്പം ഇംഗ്ലീഷ് അറിയാം.. അല്പാല്പം അല്ല ശരിക്കും അറിയാം, എന്നാലും ചില കടുകട്ടിയായ പദങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസം, പക്ഷേ ഏകദേശ അര്‍ത്ഥമൊക്കെ ഊഹിച്ചെടുക്കും..അത്രതന്നെ..

ഈ പറഞ്ഞ ഫാസ്റ്റ് ഒക്കെ സോമുക്കുതിരക്ക് പുല്ലാ..!

വണ്ടി മറിയുമോ..? മറിഞ്ഞാ മദാമ്മയുടെ ദേഹത്തോട്ട് മറിയാന്‍ നാണു ഉറച്ചു..ആ രംഗങ്ങള്‍ മനസ്സില്‍ കാണുകയും, വിണ്ടും അയവിറക്കുകയും ചെയ്തു. വണ്ടിമറിഞ്ഞ് പുല്‍ത്തകിടിയിലൂടെ മദാമ്മയോടൊപ്പം കെട്ടിമറിഞ്ഞ്..ഹോ അയവിറക്കീട്ട് വയ്യ..!

അയവിറക്കിക്കഴിഞ്ഞപ്പോഴേക്കും വണ്ടി നിന്നു..ഓ വണ്ടി വട്ടം കറങ്ങി തിരിച്ചെത്തി.

മദാമ്മയെ നാണു തിരിഞ്ഞു നോക്കി..ശ്ശോ..എന്നാ നില്‍പ്പാ..! തമിഴ് സിനിമാനടിമാരുടെ കൂറ്റന്‍ കട്ടൌട്ട് പോലെ..!

വണ്ടിയില്‍ നിന്നും ചാടിയിറങ്ങി മദാമ്മ ചോദിച്ചു
“ഹൌ ഈസ് മൈ കറേജ്...?”
ഛെ..വൃത്തികെട്ട മദാമ്മ, കാണിച്ചതും പോര, അതിനെപ്പറ്റി അഭിപ്രായം കൂടെ ചോദിക്കുന്നോ..?

“നൈസ്...!“ ടിപ്പ് വാങ്ങിക്കുന്നതിനിടയില്‍ നാണു സത്യസന്ധമായിത്തന്നെ പറഞ്ഞു..
“പക്ഷേ ഇവിടെ ഇതിന് പറയുന്ന പേര് വേറെയാ..(ആത്മഗതം).”

“തേങ്ക്സ്..! മദാമ്മ ചിരിച്ച് നന്ദി പ്രകാശിപ്പിച്ചു...
“ ഐ ലൈക് യുവര്‍ കറേജ് ആള്‍സോ..കീപ്പ് ഇറ്റ് അപ്..“
മദാമ്മ തള്ളവിരലുയര്‍ത്തിക്കാണിച്ച് നടന്നു...

ങ്ങേ..ഇനിനിടക്ക് എന്‍റെ കറേജ് എങ്ങനെ കണ്ട്....നാണു വായും പൊളിച്ച് നിന്നു..!


വിരോധാഭാസനുമായി സംസാരിക്കാൻ

നാമം

ഇമെയില്‍ *

സന്ദേശം *