18 ഓഗസ്റ്റ് 2011

സേതുമാധവന്‍ സീസര്‍ ആയപ്പോള്‍..!

Rise of the Planet of the Apes-ഒരു അവലോകനം.

വില്‍ റോഡ്മാന്‍ എന്ന ശാസ്ത്രജ്ഞന്‍ അള്‍ഷിമേര്‍സ് രോഗത്തിനുള്ള മരുന്ന് കണ്ടുപിടിക്കുന്നതിനിടയില്‍ genetically engineered retrovirus ചിമ്പാന്‍സികളില്‍ കുത്തിവച്ച് പരീക്ഷിച്ചു.ALZ-112 എന്ന വൈറസ് മനുഷ്യസഹചമായ ബുദ്ധിവൈഭവം ചിമ്പാന്‍സികളില്‍ വളര്‍ത്തുമെന്ന് തെളിഞ്ഞു. പരീക്ഷണത്തിനു വിധേയയായ അപാര ബുദ്ധിവൈഭവം കാണിച്ച ഒരു പെണ്‍ ചിമ്പാന്‍സി അക്രമവാസനകാണിക്കുകയും തന്മൂലം കൊല്ലപ്പെടുകയും ചെയ്തു. പക്ഷേ മരിക്കുന്നതിനു മുന്‍പ് “സീസര്‍“ എന്ന ചിമ്പാന്‍സിക്കുഞ്ഞിന് അവള്‍ ജന്മം നല്‍കി. അമ്മയുടെ അതേ ബുദ്ധിവൈഭവം ഉള്ള “സീസറിനെ” വില്‍ റോഡ്മാന്‍ സ്വന്തം വീട്ടില്‍ വളര്‍ത്തുമ്പോള്‍ കഥ ഒരു വഴിത്തിരിവില്‍ എത്തുന്നു. ഈ ആമുഖം കഥാകൃത്തിന് രക്ഷപെടാനുള്ള ഒരു “കഥയൊരുക്കല്‍“ മാത്രമാകുന്നത് കഥ മുന്നോട്ട് പോകുമ്പോഴാണ്. സയന്‍സും, ശാസ്ത്രജ്ഞനും ഒക്കെ വെറും വെറുതെ ആണെന്ന് സിനിമ മുന്നോട്ട് കാണുമ്പോള്‍ മനസിലാകും. അല്ലെങ്കില്‍ തന്നെ ഏതു പടത്തിലാ ഈ ഹോളിവുഡുകാര്‍ ശാസ്ത്രം തിരുകിക്കേറ്റാത്തത്.?

1989ല് ഇറങ്ങിയ “കിരീടം” എന്ന മലയാള സിനിമയുടെയും 2010ല് റിലീസായ “എന്തിരന്‍“ സിനിമയുടേയും, ഇന്ത്യന്‍ ആനുകാലിക രാഷ്ട്രീയത്തിന്‍റെയും ഒരു “മിക്സ്‘ ആണ് Rise of the Planet of the Apes എന്ന് പറയാന്‍ എനിക്ക് ഒട്ടും സങ്കോചമില്ല. കിരീടത്തിലെ സേതുമാധവന്‍ എന്ന കഥാപാത്രത്തെ “സീസര്‍“ എന്ന കുരങ്ങനായി അവതരിപ്പിച്ചത് Andy Serkis എന്ന ബ്രിട്ടീഷ്കാരനാണ്. സേതുമാധവന്‍- സീസര്‍ പേരില്‍ പോലുമുള്ള ഈ സാമ്യം കഥാകൃത്തിന്‍റെ അബോധമനസില്‍ നിന്നും “ ഊഷ്മളീകരിച്ച്” പേപ്പറില്‍ എത്തിയതാവാനേ തരമുള്ളൂ. സേതുമാധവന്‍ എന്ന പേര് സായിപ്പ് ക്രിസ്ത്യാനീകരിച്ച് “സീസര്‍“ ആക്കും എന്ന് ആര്‍ക്കാ അറിയാത്തത്.
ഡിയര്‍ ഹോളിവുഡ് സിനി അസോസിയേഷന്‍കാരേ.. ഒരു കാര്യം ഓര്‍ത്തു വച്ചോളൂ സേതുമാധവനെ ഇനി നിങ്ങള്‍ വേറേ പശ്ച്ചാത്തലത്ഥില്‍ സിനിമയുണ്ടാക്കി “ഷിയാങ്ങ് ലൂ പിങ്ങ് “ എന്ന് വിളിച്ചാലും ഞങ്ങള്‍ കയ്യോടെ പിടിക്കും.

സേതുമാധവന്‍- സീസറായപ്പോള്‍ , അച്യുതന്‍ നായര്‍ -വില്‍ റോഡ്മാന്‍ ആയി. അച്യുതന്‍ നായര്‍- തിലകന്‍ അവതരിപ്പിച്ച അവിസ്മരണീയമായ കഥാപാത്രത്തെ കീരിക്കാടന്‍ ജോസ് ഡ്യൂട്ടിക്കിടെ അടിക്കുമ്പോഴാണ് സേതുമാധവന്‍ ഇടപെടുന്നത്. എന്നാല്‍ ഇവിടെ ഒരു മാറ്റം ഹോളിവുഡ് കഥാകൃത്ത് കൊണ്ടുവന്നിരിക്കുന്നു. വില്‍ റോഡ്മാന്‍റെ അള്‍ഷിമേര്‍സ് രോഗമുള്ള അച്ഛനെ അയല്‍വക്കക്കാരനായ മറ്റൊരു “കീരിക്കാടന്‍ ജോസ്” അടിക്കുന്നതോടെ സീസര്‍ ഇടപെടുകയും, തദ്വാരാ സീസര്‍ എന്ന കുരങ്ങന്‍‍ (അങ്ങനെ വിളിക്കരുത് എന്ന് സിനിമയില്‍ വിലക്കിയിട്ടൂണ്ട്- ഏപ് - മനുഷ്യക്കുരങ്ങ്-ചിമ്പാന്‍സി- ഇങ്ങനെയെ വിളിക്കാവൂ. ) , ചിമ്പാന്‍സികള്‍ക്ക് മാത്രമുള്ള ജയിലില്‍ അടയ്ക്കപ്പെടുന്നു. അവിടെ നിയമം കര്‍ശനമായതുകൊണ്ടും മുരളി-ഇന്‍സ്പെക്ടര്‍ റോള്‍ ഹോളിവുഡ് സിനിമയില്‍ ഒഴിവാക്കിയതും കാരണം സീസറിന് പുറത്ത് വച്ച് താക്കീത് കൊടുക്കാന്‍ ആരുമില്ലാതായി. ജയില്‍ അധികൃതര്‍ മയക്കു വെടി വെയ്ക്കുക, വെള്ളം ചീറ്റിക്കുക, ആഹാരം എറിയുക തുടങ്ങിയപീഢനങ്ങളുടെ പരമ്പരകള്‍ സീസറിനെതിരെ അഴിച്ചു വിടുന്നു. കിരീടത്തില്‍ മോഹന്‍ലാലിനെയും സെല്ലില്‍ ഇട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന സീന്‍ പ്രേക്ഷകര്‍ മറന്നിട്ടില്ലല്ലോ. അനന്തരം കോപാക്രാന്തനായ സീസര്‍ ചില കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു..!



ചിമ്പാന്‍‍സികളുടെ ജയിലില്‍ നിന്ന് സീസറിന് ഒരു കത്തി കിട്ടുന്നു. സേതുമാധവനാകട്ടെ അപ്പൂപ്പന്‍ കളഞ്ഞ കത്തി പറമ്പില്‍ നിന്നുമാണ് കിട്ടൂന്നത്. കഥ ഒന്നാണെങ്കിലും പിടിക്കപ്പെടാതിരിക്കാന്‍ കഥാകാരന്‍ വളരെ തത്രപ്പെട്ട് കഥാകഥന രീതിയും സാഹചര്യങ്ങളും തിരിച്ചും മറിച്ചും ഒക്കെയിട്ട് രക്ഷപെടാനുള്ള വൃഥാ ശ്രമം നടത്തിയിട്ടുണ്ട് എന്നത് വ്യക്തം.

ഇടയ്ക്ക് പറയാന്‍ വിട്ടുപോയ ഒരു കാര്യം. ജോലിയും കൂലിയുമില്ലാതെ 28 നായും പുലിയും ചോക്കുകൊണ്ട് വരച്ചകളത്തില്‍ കളിക്കുന്ന സേതുമാധവനുപകരം, ജയില്‍ മുറിയില്‍ സീസര്‍ തന്‍റെ പഴയ മുറിയുടെ ജനാലയുടെ പടം വരച്ച് ഓര്‍മ്മകളിലൂടെ പുറം ലോകത്തെ കാണാന്‍ ശ്രമിക്കുന്ന രംഗം ഹൃദയസ്പൃക്കായി “Andy“ സീസറിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

കത്തിയും, തന്‍റെ ബുദ്ധിയും ഉപയോഗിച്ച് ചിമ്പാന്‍സികളുടെ ജയില്‍, സീസറ് ചാടുന്നു.തനിക്ക് കിട്ടിയ “ബുദ്ധിമരുന്ന് “ തന്‍റെ വളര്‍ത്ത് അച്ഛനായ റോഡ്മാന്‍റെ ഫ്രിഡ്ജില്‍ നിന്നും അടിച്ച് മാറ്റി മറ്റ് ചിമ്പാന്‍സികള്‍ക്ക് ബുദ്ധി വെയ്പിക്കുന്നു. ഇത് അണ്ണാഹസാരെയുടെ സമരത്തെ കോപ്പി അടിച്ചതാണെന്ന് നിസ്സംശയം പറയാം. അഴിമതി സാധാരണമാണെന്ന് കരുതിയ ഒരു ജനതയെ അഴിമതിക്ക് എതിരെ പോരാടാന്‍ പ്രേരിപ്പിച്ചത് ഏതോ ഒരു “മരുന്ന്” ആണെന്ന് ഹോളിവുഡുകാര്‍ സംശയിക്കുന്നു. അല്ല്ലെങ്കില്‍ ഒരു സുപ്രഭാതത്തില്‍ ഇന്ത്യക്കാര്‍ അഴിമതിക്കെതിരെ ഇങ്ങനെ പോരാടുമോ എന്നതും യുക്തിപരമായി സംശയം ജനിപ്പിക്കുന്നത് തന്നെ.എന്തായാലും സീസര്‍ എല്ലാ ചിമ്പാന്‍സികളെയും കൂട്ടി നിരത്തിലിറങ്ങി, സത്യാഗ്രഹത്തിനല്ല്ലാ മറിച്ച് ഒരു സായുധവിപ്ലവത്തിന് അതും മനുഷ്യനെതിരെ..!ഇവിടെ പിടിക്കപ്പെടാതിരിക്കാന്‍ കഥാകൃത്ത് വീണ്ടും മലക്കം മറിയുന്നു.

ഇനിയാണ് “എന്തിരന്‍“ എന്ന രജനികാന്ത് സിനിമയുടെ ക്ലൈമാക്സ് കോപ്പി. തലങ്ങും വീലങ്ങും അക്രമം അഴിച്ചു വിടുന്ന ചിമ്പാന്‍സികള്‍ “റോബോ” കാണിച്ച മിക്കവാറും എല്ലാ സ്ട്രാറ്റജികളും പയറ്റുന്നു. എന്തിരനിലെപ്പോലെ
ഹെലികോപ്റ്ററുകളും, കാറുകളും , തീയും ഒക്കെക്കാണിച്ച് ഭീതി പരത്താന്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട്...ശേഷം സ്ക്രീനില്‍.



പോസ്റ്ററിലെ സാമ്യം വരെ നമ്മെ അത്ഭുതപ്പെടുത്തുന്നു..!

മൌലികമായ മലയാള , തമിഴ് സിനിമകളെ ഹിന്ദിയില്‍ കോപ്പിയടിക്കുന്നാതും റീമേക്ക് ചെയ്യുന്നതും സഹിക്കാം. ഒന്നുമില്ലേലും ഇന്ത്യക്കാരല്ലേ..!! എന്നാല്‍ ഒരുസിനിമയില്‍ മലയാളം, തമിഴ്, ഒപ്പം ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയം എല്ലാം അവിയലാക്കി കാണികളെ രസിപ്പിക്കുന്നത് അത്ര ഇമ്പമുള്ളകാര്യായി തോന്നുന്നില്ല. എന്താണു ഹേ. ..നിങ്ങള്‍ ഹോളിവുഡുകാര്‍ക്ക് സ്വന്തമായി ഒരു കഥയെഴുതി അത് ഭംഗിയായി സം‌വിധാനം ചെയ്താല്‍..?

Rise of the Planet of the Apes-ല്‍ സ്പെഷ്യലായി തോന്നിയത് ഇതില്‍ കാണിക്കുന്ന വനഭംഗിയാണ്. കേരളത്തിലും പ്രത്യേകിച്ച് ഇന്ത്യയിലും ഇപ്പോള്‍ ഉള്ള വനങ്ങളെക്കാള്‍ “മര നിബിഡമായ” വനങ്ങള്‍ അതിന്‍റെ മാസ്മരികതയോടെ കാട്ടിത്തന്നതിന് നന്ദി. ആഗസ്റ്റ് 5 ,2011 ല് ഇറങ്ങിയ ഈ സിനിമ $186,608,226 ഇതുവരെ “കളക്റ്റ്” ചെയ്തു എന്നതും വലിയ വിസ്മയമൊന്നുമല്ല. ഞങ്ങടെ കിരീടവും, എന്തിരനും, രാഷ്ട്രീയവും ഒക്കെ കോപ്പി അടിച്ച് നിങ്ങളെങ്കിലും പണക്കാരാകൂ. കടം ആണെന്ന് പറഞ്ഞ് പിച്ചച്ചട്ടിയുമായി ഇന്ത്യയുടെ പടിക്കല്‍ വന്ന് എരക്കാതിരിക്കാന്‍ ഇങ്ങനെ ചില മൌലികവും, വൈകാരികവും, ബൌദ്ധികവുമായ കടം കൊള്ളലുകള്‍ നല്ലതു തന്നെ. ആശംസകള്‍.




വിരോധാഭാസനുമായി സംസാരിക്കാൻ

നാമം

ഇമെയില്‍ *

സന്ദേശം *