23 ഒക്‌ടോബർ 2009

പട്ടിക്കവിത..!

അന്തിച്ചന്തയിലൊരുശുനകന്‍ അനാഥന്‍
കുന്തവും വിഴുങ്ങാന്‍ വിശപ്പുള്ളവന്‍

വാലാട്ടിയെന്‍കൂടെ മണത്തിങ്ങു പോന്നു
വേലിചാടിയെന്‍ കൂരക്കുകീഴെക്കിടന്നു

അല്ലലാല്‍ വലഞ്ഞവനെന്തുഞാന്‍ നല്‍കേണ്ടൂ
എല്ലിന്‍ കഷണമൊന്നെറിഞ്ഞു നോക്കി

ചാടിക്കടിച്ചാര്‍ത്തിയോടേറ്റമിഷ്ടമായ് ഭുജിച്ചു
ഓടിയാര്‍ത്തവന്‍ കുരച്ചെന്‍ ഭൃത്യനായ്

എന്‍ കാലുനക്കിത്തുടച്ചവന്‍ ഭംഗിയായ്
മുന്‍ കാലുനീട്ടിക്കിടന്നെന്നുമ്മറത്ത്

കുരക്കാന്‍ പഠിപ്പിച്ചെടുത്തൊരുവിധം
കടിയും പഠിച്ചവനേറ്റവുമെളുപ്പം

വിശ്വാസമായ് വിനയം തുളുമ്പും ശുനകനെ
വീട്ടുകാവലേല്‍പ്പിച്ചു കൃതാര്‍ത്ഥനായ്

പാട്ടിലാക്കിയ പട്ടികളെയെല്ലാമവനെന്‍
വീട്ടില്‍ കേറ്റിക്കുരച്ചെന്നെച്ചൊടിപ്പിച്ചു

എല്ലു കൊടുക്കാനില്ലാത്തൊരു നാള്‍,കൂര്‍ത്ത
പല്ലുകൊണ്ടെന്നെയും കടിച്ചു മുറിച്ചു

രക്തം നുണഞ്ഞവന്‍ മോദമായ്
നക്തംചരനായ് പരിണമിച്ചു

മതിയാവോളം രക്തംകുടിക്കുന്നിവനെന്നും
മറക്കില്ല പച്ചമാംസം രുചിക്കാനും

കൂട്ടുപട്ടിപ്പടകളെ വിട്ടു കടിപ്പിച്ചു
കൂലിപ്പട്ടികളെയും ക്വട്ടേഷനായ് കൂടെക്കൂട്ടി

കടിച്ചോടിച്ചെന്നെയെന്‍ വീടിന്നുപുറത്താക്കി
പടിപ്പുരയടച്ചവനകത്തേതോ കോപ്പുകൂട്ടുന്നു

രക്തംചിന്തും മണ്ഡപങ്ങള്‍ തട്ടിപൊളിച്ചവന്‍
വലിയൊരെല്ലിന്‍ നിധിമാന്തിയെടുക്കുമോ..?





നോട്ട്:-മുന്‍ മുഖ്യനും ഇപ്പോഴത്തെ മുഖ്യനും ഈ കവിത ചൊല്ലരുത്. ഇതില്‍ മറ്റു രാഷ്ട്രീയ നേതാക്കളും ഇല്ല എന്‍റെ കൂട്ടുകാരും ഇല്ല. സാമ്യം തോന്നുന്നെങ്കില്‍ വെറും തോന്നല്‍ മാത്രമാണ് , ഇതൊരു പട്ടിയെക്കുറിച്ചുള്ള എഴുത്ത് മാത്രമാണ്...!!

വിരോധാഭാസനുമായി സംസാരിക്കാൻ

നാമം

ഇമെയില്‍ *

സന്ദേശം *