29 ജൂൺ 2009

മരമടി മഹോത്സവം വിത്ത് കുട്ടിക്കാനം ശാന്ത



കുട്ടിക്കാനം ശാന്ത ഗ്രാമത്തെയാകെ കോള്‍മയിര്‍കൊള്ളിച്ചു, അഥവാ അനേകം ജനങ്ങളെ പുളകിതഗാത്രരാക്കി. ആദ്യമാദ്യം ജനങ്ങള്‍ക്കു വലിയ പുളകം ഇല്ലായിരുന്നു, കാരണം പിശുക്കനായ പണക്കാരന്‍റെ ‘ഒണക്ക’ പശുക്കുട്ടിയെപ്പോലെ ശുഷ്കയായിരുന്നു അവള്‍.
പിന്നീട്..
മാനത്തൂന്നു ഉതിര്‍ന്ന താരം..
പുതിയതായി ബോഡി ചെയ്ത ലൈലാന്‍റ് ലോറി..
ചെല്ലപ്പന്‍റെ കടയിലെ എരിവുള്ള വട…..
കന്താരി…
ജേഴ്സിപ്പശു..
പടക്കം….അങ്ങനെ ഒരുപാട് വിശേഷണ‍ങ്ങളുമായി, എന്നെ പീഢിപ്പിക്കൂ എന്നു യാചിക്കുന്ന കണ്ണുകളുമായി കുട്ടിക്കാനം ശാന്ത…എല്ലാവരുടേയും ശാന്തേടത്തി ആയി പൂര്‍വാധികം ഭംഗിയായി വിലസി.ശാന്തേടത്തിയെ കാണുമ്പോള്‍ ചിലരുടെ രുചി മുകുളങ്ങള്‍ ശക്തിയായി ഊറിയിരുന്നു. മറ്റുചിലര്‍ക്കു അന്തര്‍ധമനികളില്‍ എവിടെയൊക്കെയൊ പൊഖ്റാന്‍ അണുപരീക്ഷണം നടന്നിരുന്നു.
ചവക്കാന്‍ പറ്റാത്ത പോത്തിറച്ചി തുപ്പിക്കളഞ്ഞും,പൊറോട്ട , ദോശ എന്നിവ തിന്നു മടുത്തും, ചെല്ലപ്പന്‍റെ കടയില്‍ പൊതുജനം അവളെപ്പറ്റി മാത്രം സംസാരിച്ചിരുന്നു . കച്ചവടം കൂടിയതുകാരണം ചെല്ലപ്പന്‍ മനസ്സാ അവള്‍ക്കു ആയിരമായിരം പൂച്ചെണ്ടുകള്‍ സമ്മാനിച്ചു.ആനുകാലിക സംഭവങ്ങളും, രാഷ്ട്രീയവും ,ഒളിച്ചോട്ടക്കഥകളും, അവിഹിതബന്ധ കുശുകുശുപ്പുകളും, കൊടികുത്തിവാണ ചെല്ലപ്പന്റെ കടയിലെ ഈ മാറ്റം, ..മാറ്റങ്ങള്‍ക്കു വേണ്ടി ദാഹിക്കുന്ന ജനങ്ങള്‍ക്ക്‌, വെള്ളം കുറച്ചു, മധുരം കൂട്ടിയ ചെല്ലപ്പന്‍റെ ചായ പോലെ ആസ്വാദ്യമായി..കുട്ടിക്കാനം ശാന്ത.
വര്‍ഷങ്ങളായി ഭാര്യമാരില്‍ നിന്നും ലൈംഗികപീഢനമേറ്റു മടുത്ത ഭര്‍ത്താക്കന്മാര്‍ക്ക്, തിരക്കുള്ള ബസില്‍ സ്ത്രീ സംബര്‍ക്കസുഖം കിട്ടുന്ന തൈക്കിളവന്മാരുടെ ആശ്വാസം പോലെ , ഒരു സായൂജ്യവും, അത്താണിയും, കൈത്തിരിയും, ഇടയ്ക്കിടയ്ക്ക് ഓര്‍ത്തു നെടുവീര്‍പ്പിടാന്‍ നിര്‍വൃതിയുമായി മാറിക്കഴിഞ്ഞിരുന്നു ശാന്തേടത്തി.

ഉണങ്ങിയ എലിക്കാഷ്ടം പോലിരുന്ന ശാന്ത , ചാരായം വാറ്റ് തുടങ്ങിയതോടെയാണ് മിനുങ്ങി തമിഴ് സിനിമയിലെ മുംതാസിനെ പോലെയായത്. വെറും ചാരായമല്ല, കശുവണ്ടി കോര്‍പൊറേഷന്‍റെ മുന്തിയ ഇനം കശുമാങ്ങ ഇട്ട വാറ്റ്‌.തലയില്‍ മുണ്ടിട്ടും അല്ലാതെയും പൊതുജനം അത് അനവരതം കുടിച്ചുകൊണ്ടിരുന്നു. ആനന്ദവേളകള്‍ ആസ്വാദ്യകരമാക്കാന്‍ അയല്‍ ഗ്രാമങ്ങളില്‍ നിന്ന് പോലും മാന്യദേഹങ്ങള്‍ എത്തി, തൊട്ടുനക്കാന്‍ ചീമപ്പുളി അച്ചാറും, പിന്നെ തുളുമ്പി നില്‍ക്കുന്ന മാദകത്വവും..വില്പന തകൃതിയായി നടന്നു.ചാരായത്തിന്റെ കൂടെ കപ്പയും എരിവുള്ള പോത്തിറച്ചിക്കറിയും അവള്‍ ചിലര്‍ക്കുമാത്രം രഹസ്യമായി നല്‍കി.

ചന്തയിലെ കേഡികള്‍ എന്ന് സ്വയം വിളിക്കുന്ന പൈലി, മൂസ, നാരായണന്‍ എന്നിവര്‍ ഷിഫ്റ്റ്‌ വച്ച് മത്സരിച്ചു ചാരായം കുടിച്ചു. മൂവരും കൂട്ടിമുട്ടിയാല്‍ ത്രികോണ തിരഞ്ഞെടുപ്പ് രംഗം പോലെ , വെല്ലുവിളിയും, വിഴുപ്പലക്കലും, പിടിച്ചുതള്ളലും തന്നെ. ഒരു വത്യാസം മാത്രം, അടി നടന്നിട്ടില്ല..സത്യം..ഈ സ്വയം കേഡികള്‍ക്ക് അതിനുള്ള ധൈര്യം ഇല്ല എന്ന് പറയുന്നതാവും ശരി.
അങ്ങനെ പലരും മാറിമാറി പുരുഷത്വം തെളിയിച്ചും, പലര്‍ക്കും പുരുഷത്വം ഇല്ലെന്നു തെളിയിച്ചും ശാന്തേടത്തി വിജയകരമായി മുന്നേറീടവെ.വമ്പിച്ച മരമടി മഹോത്സവം എത്തി. മുന്തിയ ഇനം കാളകളെ വയലില്‍ ഇറക്കി ഓടിച്ചു എവര്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കാന്‍ പലരും കൊതിച്ചു. കേഡികള്‍ മൂവരും, മറ്റു കരപ്രമാണിമാരും കാളകളെ ഇറക്കി.
മൂസ മഞ്ചേരിയില്‍ നിന്നും, പൈലി കോട്ടയത്തുനിന്നും, നരായണന്‍മേലെപട്ടാമ്പിയില്‍ നിന്നും നല്ല വിരിഞ്ഞ കാളകളെ ഒരാഴ്ച മുന്‍പെ ഇറക്കി തീറ്റിപ്പോറ്റിത്തുടങ്ങി.
വരുത്തന്മാരായ കാളകളെ ഒരാഴ്ച മെരുക്കിയതിന്റെ ആയാസം തീര്‍ക്കാന്‍ ഒരേ ഒരു വഴി ശാന്തേടത്തി മാത്രമായിരുന്നു. ചാരായം മോന്തിയും , തൊട്ടു നക്കിയും, പിന്നെ എങ്ങനെ കാളകളെ ഓടിച്ചു ജയിക്കാം എന്ന് ചര്‍ച്ച ചെയ്തും മരമടിക്കാര്‍ സമയം എണ്ണി കാത്തിരുന്നു.ഇതിലൊന്നും വലിയ കാര്യമില്ല എന്ന മട്ടില്‍ ശാന്തേടതിയും, ചാരായം വില്‍പ്പന നടത്തിക്കൊണ്ടിരുന്നു.
“കാളെ ഓടിച്ചു ജയിക്കാന്‍ എന്‍റെ കയ്യില്‍ ഒരു മരുന്നുണ്ട്.”എന്താണ് അതെന്നറിയാന്‍ ലോട്ടറി ഫലം വന്ന പത്രം നോക്കുന്നത് പോലെ, ശാന്തയുടെ മുഖത്ത് കണ്ണുകള്‍ കൊണ്ട് പരതി, ആക്കൂട്ടത്തില്‍ സൌജന്യമായി മറ്റു ശരീര ഭാഗങ്ങളിലും….
“പക്ഷേങ്കില് ഞാന്‍ പറയൂല…” ശാന്ത നിലപാടില്‍ ഉറച്ചുനിന്നു.ചാരായത്തിന്‍റെ ലഹരിനിറഞ്ഞ കണ്ണുകളില്‍ ആകാംഷയുടെ നിമിഷങ്ങള്‍ പൊട്ടിച്ചിതറി. ചീട്ട് കളിക്കുന്നവനെ എഴുന്നേറ്റു പോകാന്‍ പറയുമ്പോഴുള്ള വിഷമം കണക്കെ…അവര്‍ വ്യസനിച്ചു അവിടത്തന്നെ പറ്റിക്കൂടി ഇരുന്നു.

കേഡികള്‍ മൂവരും രഹസ്യമായി ശാന്തേടത്തിയെ സന്ധിച്ചു. എഴുപ്പവഴിയില്‍ മരമടി എവെര്‍ റോളിങ്ങ് ട്രോഫി സ്വന്തമാക്കാന്‍…. ഒരു വലിയ സ്ട്രാറ്റെജി……………… മരമടി മഹോത്സവത്തിന്‍റെ തലേ രാത്രിയുടെ ഒന്നും രണ്ടും മൂന്നും യാമങ്ങളില്‍, പൈലിക്കും, മൂസക്കും, നാരായണനും ശാന്തേടത്തി വളരെ രഹസ്യമായി സ്ട്രാറ്റെജി സമ്മാനിച്ചു …പരസ്പരം അറിയാതെ.അതുകഴിഞ്ഞു, ആടിആടി കേഡികള്‍ കാളകളുടെ അടുത്തേക്കു പോയി.

പഞ്ചവാദ്യക്കാരുടെ അകമ്പടിയോടെ ജാഥ വയല്‍ക്കരയില്‍ എത്തി.പെണ്ണുങ്ങളെ കാണിക്കാന്‍ സ്വര്‍ണമാല ഇട്ടിരുന്ന ചെണ്ടക്കാര്‍ നിര്‍ത്താതെ കൊട്ടിക്കൊണ്ടിരുന്നു.സ്വര്‍ണ്ണമാല നോക്കുന്ന സ്ത്രീകള്‍, രോമാവ്രുതമായ നെഞ്ചുകൂടെ കാണട്ടെ എന്ന മട്ടില്‍ മാല ഇളകുമാറു അവര്‍ ചെണ്ടയില്‍ ആഞ്ഞടിച്ചു.. ജനസമുദ്രം ഒഴുകിയൊഴുകി എത്തി, ഒഴുകാന്‍ കഴിയാത്തവര്‍ നിരങ്ങി നീങ്ങി.മറ്റു ചിലര്‍ കൂടുതല്‍ കാഴ്ചക്കായി മരക്കൊമ്പുകളില്‍ സ്ഥാനം പിടിച്ചു.ശാന്തേടത്തിയും എത്തി.ജനം പുളകം കൊണ്ട് പൂത്തു,പിന്നെ കൂകി,കൈയ്യടിച്ചു…ചിലര്‍ ചൂളം അടിക്കാനും മറന്നില്ല.
ആദ്യം മരം കെട്ടിയുള്ള അടി..പിന്നെ ഫ്രീ സ്റ്റൈല്‍….കാളയെ ഓടിച്ചു..പിറകെ ഓടി ഒന്നാമെതെത്തുക..എവെര്‍ റോളിങ്ങ് ട്രോഫി…ഫ്രീ സ്റ്റൈലില്‍ ഒന്നാമതെത്തുന്നവര്‍ക്കുമാത്രം.വിശാലമായ വയല്‍..ചേറുനിറച്ചു ഒരുക്കിയിട്ടിരിക്കുന്നു.
30 ജോഡി കാളകള്‍ റെഡി.. കേഡികള്‍ റെഡി….‍ മറ്റുകാള ഓട്ടക്കാര്‍ റെഡി…. വിസില്‍ അടിക്കാന്‍ റെഫെറി റെഡി.മൈക്കിലൂടെയുള്ള ലൈവ് കമെന്ററിക്കായി..പ്രൊഫെഷണല്‍ സിനിമാ അനൊണ്‍സര്‍ വാസു റെഡി…
മരമടി മഹോല്‍സവം..ഉടന്‍ ആരംഭിക്കുന്നു…മാന്യമഹാജനങ്ങളെ…..കടന്നു വരുവിന്‍..വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഈ സുവര്‍ണ്ണാവസരം…കടന്നു വരുവിന്‍..
ശാന്തേടത്തിയെ ചിലര്‍ തള്ളുന്ന ഹ്രുദയഭേദകമായ കാഴ്ച കണ്ടു, വാസു രോക്ഷാകുലനായി..
സ്ത്രീകളുടെ ഭാഗത്തുനിന്നും പുരുഷന്മാര്‍ മാറിനില്‍ക്കുക..കാണികള്‍ തിരക്കില്ലാത്ത ഭാഗത്തേക്കു മാറിനില്‍ക്കുക..വാസു മൈക്കിലൂടെ അലറി
കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ച വലിയ പന്തലില്‍ പഞ്ചായത്ത് പ്രസി: Adv . വര്‍ക്കി ആദ്യം മൈക്കിലൂടെ ഉദ്ഘാടിക്കുകയും അനന്തരം ഒരു കാളയെ അടിച്ചു ഓടിച്ചു പ്രതീകാത്മകമായി മറ്റൊരു ഉത്ഘാടന പരാക്രമം കാട്ടുകയും ചെയ്തു.അടി കൊണ്ട ഉടനെ കാള കുത്താന്‍ ഓടിച്ചതും.ബഹു പഞ്ചാ: പ്രസി: ഓടിയതും, ഓടിയവഴിയില്‍ ശാന്തേടത്തിയെ മുട്ടിയുരുമ്മിയതും എതിര്‍ പാര്‍ട്ടിക്കാര്‍ പറഞ്ഞു പെരുപ്പിച്ചു.

മരമടി മത്സരം..ഉടന്‍ ആരംഭിക്കുന്നു…മൈക്കിലൂടെ വാസു രംഗം കൊഴുപ്പിച്ചു..
നിശബ്ദം…..
റെഫെറി വിസില്‍ നീട്ടി അടിച്ചു..
കാളകള്‍ ഓടി….കേഡികള്‍ ഓടി എല്ലാവരെയും പിന്‍ തള്ളിമൂന്നു ജോഡി കാളകളും.. മൂന്നു കേഡികളും..മരമടിയില്‍ കേഡികള്‍ മൂവരും വിജയിച്ചു…ഇനി അടുത്ത കടമ്പ കടക്കണം..എവെര്‍ റോളിങ്ങ് ട്രോഫിക്കുവേണ്ടി.
ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാരുടെ ഫ്രീ സ്റ്റൈല്‍ ഫൈനല്‍…ഇവിടെ ജോടി കാളകള്‍ ഇല്ല.ഒരോ ഓട്ടക്കാരനും ഓരോ കാള മാത്രം..
ഇവിടെയാണ് ശാന്തേടത്തിയുടെ ഫൈനല്‍ സ്ട്രാറ്റെജി…
പൊതുജനം മുതല്‍ ശാന്തേടത്തിവരെ കൈ അടിച്ചു…
മൂന്നു കാളകള്‍…മൂന്നു കേഡികള്‍…ഫൈനല്‍ വിസിലിനു ഒരേ ഒരു നിമിഷം..
കൈയ്യില്‍ കരുതിയ മുളകുപൊടി..കാളകളുടെ ആസനത്തിന്റെ ആഴങ്ങളില്‍ കേഡികള്‍ പ്രയോഗിച്ചു..ശാന്തേടത്തിയുടെ സ്ട്രാറ്റെജി…റെഫെറി വിസില്‍ വീണ്ടും നീട്ടി അടിച്ചു..
വളരെ ആഴ്ത്തിലുള്ള മുളകുപൊടി പ്രയോഗം കാളകളെ പറപറത്തി..കാളകള്‍ വെപ്രാളത്തൊടുകൂടി പാഞ്ഞു…കേഡികള്‍ നന്നെ ബുദ്ധിമുട്ടി കാളകളുടെ ഒപ്പമെത്താന്‍..
മുളകുപൊടി പ്രയോഗം കൊണ്ട് കാളകള്‍ക്കു ഇത്രയും വേഗത്തില്‍ ഓടാന്‍ പറ്റുമെങ്കില്‍….എനിക്കും ഓടാന്‍ കഴിയും….
മൂസ… മുളകുപൊടി സ്വന്തം ആസനത്തില്‍ പ്രയോഗിച്ചു…അതുകണ്ട നാരായണനും , പൈലിയും ഒട്ടും അമാന്തിച്ചില്ല…തേച്ചു, സ്വന്തം ആസനങ്ങളില്‍…..ആഴത്തില്‍ തന്നെ…..
ആരു ട്രോഫി നേടി എന്നു..ഇവിടെ പ്രസക്തമല്ല…എന്തായാലും ട്രോഫി ശാന്തേടത്തിയുടെ വീട്ടിലെത്തി.

പിറ്റേന്നു രാവിലെ വെളിക്കിരിക്കാന്‍ പോയപ്പൊള്‍ ശാന്തേടത്തിക്കും നീറ്റലുണ്ടായി എന്നു അസൂയാലുക്കള്‍ പറയുന്നു.ട്രോഫി എത്തിച്ച വിദ്വാന്‍ പറ്റിച്ച പണിയാണത്രെ…മറ്റൊരു മുളകുപൊടി സ്ട്രാറ്റെജി

വാല്‍ക്കഷണം:ഇതു വായിക്കണമെന്നില്ല.ഇന്നും ഭരണമെന്ന ട്രോഫിക്കുവേണ്ടി പായുന്ന വിവിധ മതത്തിലുള്ള കേഡികള്‍ , പൊതുജനമെന്ന കാളകളുടെ ആസനത്തില്‍ മുളകുപൊടി തേക്കുന്നു.ഒപ്പം സ്വന്തം ആസനത്തിലും,..അതും രാഷ്ട്രീയ ശാന്തമാരുടെ ഉപദേശപ്രകാരം, അവസാനം ശാന്തമാരുടെ ആസനത്തിലും നീറ്റല്‍..ആനുകാലികരാഷ്ട്രീയ ചിത്രം.

വിരോധാഭാസനുമായി സംസാരിക്കാൻ

നാമം

ഇമെയില്‍ *

സന്ദേശം *