09 ഡിസംബർ 2012

മാറിയ മലയാളി - കറുത്ത വെളുപ്പ് :(



പണ്ടൊക്കെ സാധാരണക്കാരായ (സമൂഹത്തിലെ മധ്യവര്‍ഗ്ഗമെന്ന് വേണമെങ്കില്‍ അവരെ വിളിക്കാം.) ചെറുപ്പക്കാര്‍ കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണിനെക്കണ്ടാല്‍ പ്രേമിക്കാന്‍ ഒരവസരം നോക്കി നടക്കുമായിരുന്നു. പിന്നെ കല്യാണം കഴിച്ച് ജീവിക്കുന്നതും, കുഞ്ഞുങ്ങളുമായി വെസ്പ സ്കൂട്ടറില്‍ അവളുമൊത്ത് കറങ്ങുന്നതുമൊക്കെ സ്വപ്നം കണ്ടങ്ങനെ ഇരിക്കും. അവള്‍ വരുന്നതും പോകുന്നതുമായ സ്ഥലങ്ങളില്‍ കുറ്റിയടിച്ചങ്ങനെ നില്‍ക്കും. ഇടിച്ച് കേറി മുട്ടാന്‍ ഒരു ചെറിയ വലിയ ഭയം ഉണ്ടായിരുന്നു. മുതിര്‍ന്നവരോടുള്ള വല്ലാത്ത ഒരുതരം ഭയഭക്തിബഹുമാനാദരമൊക്കെ ഇതിനൊരുകാരണമായിരുന്നു. കാലം കടന്നുപോകുമ്പോള്‍ ചിലപ്പോള്‍ സംഗതി ഒക്കെ സത്യമായി ഭവിക്കും..! അങ്ങനെ ഭവിച്ചില്ലെങ്കില്‍ കുറെ നാള്‍ താടി വളര്‍ത്തി കഞ്ചാവും അടിച്ച് കവിതയും എഴുതി പാരലല്‍ കോളേജിപഠിപ്പിച്ച് പക്വതവരുമ്പോള്‍ ഒരു ജോലി കിട്ടും..പിന്നെ സ്വപ്നം കണ്ടതിലും മാന്യമായി ജീവിക്കും.

എന്നാലിന്ന് ഏതെങ്കിലും പെണ്ണിനെകണ്ടാല്‍ എങ്ങനെ ഒരു റെന്റ്-എ- കാറെങ്കിലും സംഘടിപ്പിച്ച് അതില്‍ കയറ്റി , കാറിലിട്ടൊ, അതല്ല മറ്റ് എവിടെയെങ്കിലും കൊണ്ടുപോയോ ശാസ്ത്രീയമായി എങ്ങനെ സംഘം ചേര്‍ന്ന് പീഡിപ്പിക്കാമെന്ന് ആദ്യം നോക്കും. പീഡനം തത്സമയം മൊബൈലില്‍ പിടിച്ച് പത്തുപേരെ കാണിക്കും പിന്നെ നൂറുപേര്‍ക്ക് അയച്ച് പുണ്യം നേടും..! മാക്സിമം അവളെ കരിവാരിത്തേച്ച് ആത്മ നിര്‍വൃതികൊള്ളും..! അങ്ങനെ കേസായി, കോടതിയായി ..പത്രവാര്‍ത്തകളില്‍ കോളം നിറയ്ക്കാനായി കുറേ നാള്‍ ..!

മുകളില്‍ ഉദാഹരിച്ചവ മലയാളിയുടെ ഉപഭോഗസംസ്കാരത്തിന്‍റെ കേവല ഉദാഹരണം മാത്രം, ഇത് മലയാളി അനുഭവിക്കുന്ന അനിവാര്യമായ സാമൂഹ്യമാറ്റത്തിന്‍റെ പുറംതോട് മാത്രമാണ്. പീഡനത്തിന്‍റെയും പീഡകരുടെയും ആത്മനിര്‍വൃതിക്ക് ആക്കം കൂട്ടുന്ന പ്രവൃത്തികള്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഒപ്പം രാഷ്ട്രീയത്തിലും വല്ലാത്ത ഒരു ത്വരയോടെ കടന്ന് കൂടിയിരിക്കുന്നു. അച്ഛനും, അദ്ധ്യാപകരും, അമ്മാവനും നിരന്തരമായി പീഡിപ്പിച്ച പെണ്‍കുട്ടിമുതല്‍ മദ്യപിച്ചെത്തി നാല് വയസ്സുമാത്രം പ്രായമുള്ള മകളുടെ പല്ലടിച്ചിളക്കിയത് വരെ എത്തിനില്‍ക്കുന്നു. ലേഖനങ്ങൾ, നോവലുകള്‍, കഥകൾ, കവിതകൾ, അഭിമുഖങ്ങൾ, സിനിമ, തുടങ്ങിയവയിലൊക്കെ ഇത്തരമൊരുമാറ്റം പ്രകടമായിത്തന്നെയുണ്ട്. കൊളോണിയല്‍ ഭരണവും രാജവാഴ്ചയും മത്സരിച്ച് കശക്കിയെറിഞ്ഞ സാമൂഹ്യ അരക്ഷിതാവസ്ഥയില്‍ നിന്നുമാണ് ഇന്നത്തെ മധ്യവര്‍ഗ്ഗമലയാളി രൂപംകൊണ്ടത്. ഉത്തരവാദിത്തമുള്ള ഒരു സമൂഹത്തിന്‍റെ സ്വതസിദ്ധമായ പരിവര്‍ത്തനത്തില്‍ നിന്നായിരുന്നില്ല ഈ മധ്യവര്‍ഗ്ഗം ഉടലെടുത്തത് എന്നത് പോരായ്മയായി നിലനില്‍ക്കുന്നതുകാരണമായിരിക്കാം ശക്തമായ ഒരു സാമൂഹിക മുന്നേറ്റത്തിന് വേണ്ടി പ്രബലമായവിഭാഗമായി പ്രവര്‍ത്തിക്കാന്‍ മലയാളിക്ക് ഇതുവരെ കഴിയാതെ പോയത് . കേരളത്തിലെ സാമൂഹികരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇന്ന് അനുഭവിക്കുന്ന ഐക്യരാഹിത്യവും, അഴിമതിയും, വികസന വൈരുദ്ധ്യവും വരെ ഈ മധ്യവര്‍ഗ്ഗ മലയാളിയുടെ ദൌര്‍ബല്യത്തിന്റെ പ്രധാന കാരണമായി അനുമാനിക്കാം . കേരളത്തിലെ ആഭ്യന്തര ഉല്‍പ്പാദനവുമായി ബന്ധമില്ലാത്ത സമ്പത്ത്, ഗള്‍ഫ് മറ്റിതര പ്രവാസികളില്‍ നിന്ന് ഇഷ്ടം പോലെ ഒഴുകിയെത്തിയതിന്‍റെ ഫലമായി അസാധാരണമായ ചിന്തകളില്‍ വിഹരിക്കുന്ന മധ്യവര്‍ഗ്ഗജീവിതം രൂപംകൊള്ളുകയും സമൂഹത്തിന്റെ ഭൂരിഭാഗവും അതിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തു. തല്‍ഫലമായി മധ്യവര്‍ഗമായി കരുതാന്‍ കഴിയാത്ത , എന്നാല്‍ മധ്യവര്‍ഗമായി ഒരു പരിധിവരെ പരിഗണിക്കാവുന്നതുമായ വിഭാഗം ഉയര്‍ന്ന് വന്നു. പെട്ടെന്ന് പണമുണ്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞ് കോടികള്‍ മള്‍ട്ടിലെവല്‍ മാര്‍ക്കെറ്റിങ്ങിലും, ആട് തെക്ക് മാഞ്ചിയം തുടങ്ങി റ്റോട്ടല്‍ 4 യു വരെയുള്ള തട്ടിപ്പുകളില്‍ ഒഴുക്കിക്കളയാന്‍ സ്വയം നിസ്സഹായനായി നിന്നുകൊടുത്ത അത്യാഗ്രഹിയായ മലയാളി. ..!

ആധുനികപരിവേഷവും, പാശ്ചാത്യ ജീവിതരീതികളെയും അന്ധമായി അനുകരിച്ച് ജീവിക്കാന്‍ കൊതിക്കുന്നവര്‍, പക്ഷെ, ഫ്യൂഡല്‍വ്യവസ്ഥയില്‍നിന്നു മോചനം നേടാനും മുതലാളിത്തവ്യവസ്ഥികളോടും ചൂഷണത്തോടും സമരസപ്പെട്ട് വളരെയൊന്നും ക്രിയാത്മകമായി പ്രതികരിക്കാനും കഴിയാത്തവര്‍.!! അവര്‍ ആധുനിക മുതലാളിത്തജീവിതം അനുകരിക്കുകയും ഫ്യൂഡല്‍ മനോഭാവം ആഘോഷിക്കുകയും ചെയ്യുന്നു. ഇരകളുടെ പീഡനത്തിലും , മരണത്തിലും എന്തിന് ദൈന്യതയില്‍ പോലും ആനന്ദിക്കുകയും, നീതിപൂര്‍വ്വകവമല്ലാത്തതും അസത്യമാര്‍ന്നതുമായ സ്വന്തം വിജയത്തില്‍ അമിതവിശ്വാസത്തോടുകൂടി തോല്‍വികള്‍ എറ്റുവാങ്ങാന്‍ തയ്യാറെടുക്കുകയും ചെയ്യുന്ന പ്രതിപക്ഷബഹുമാനമില്ലാത്ത സംസ്കാരം കൈമുതലാക്കിയ മധ്യവര്‍ഗ്ഗമെന്ന് പോലും വിശേഷിപ്പിക്കാന്‍ കഴിയാത്ത സര്‍വ്വതിനോടും പുച്ഛമുള്ള മലയാളി....! അന്യവത്കരണവും സാമ്പത്തികപ്രതിസന്ധിയും വേട്ടയാടി നട്ടംതിരിച്ച മാനസിക അസംതൃപ്തിയാല്‍ വികസനത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് വളരെയകന്ന് പോയ മധ്യവര്‍ഗ്ഗ മലയാളി..! ജീവിതാഭിലാഷങ്ങള്‍ക്ക് അതിര്‍ത്തി കല്പിക്കാതെ പുതിയ ഉപഭോഗമേഖലകളും ജീവിത ബാധ്യതകളും തുറന്ന് വച്ച് പരിദേവനങ്ങളുമായി പുതുവസന്തത്തിനുവേണ്ടി ഝടിതിയില്‍ കാത്തിരിക്കുന്ന സാധാരണമലയാളി...!!
------------------------------------------------------
മാറിയ മലയാളി -  രാഷ്ട്രീയപ്രേരിതമായ കുറിപ്പ്.. ;)







04 ഡിസംബർ 2012

പ്രൊഫൈല്‍ നാമവും നൈതിക കാഴ്ചപ്പാടും..!!




ഒരാളോട്‌ മറ്റൊരാള്‍ അനീതി കാട്ടുന്നത്‌ കാണാനിടയായ വ്യക്തിയുടെ അഭിപ്രായം - 'അനീതിക്കിരയായ വ്യക്തിക്കുളവാവുന്ന അത്രതന്നെ വേദനയും , അഭിമാനക്ഷതവും, മാനസികാഘാതവും അനുഭവിക്കാതിരിക്കുന്ന കാലത്തോളം നീതി പുലര്‍ന്നു എന്നു പറയുക വയ്യ..!‘

സാമാന്യ ജനത്തിന് അപ്രാപ്യമാകുന്ന പ്രൊഫൈല്‍ നാമ നൈതികതയുടേ കാഴ്ചപ്പാടുകള് പങ്ക് വയ്ക്കാന്‍ ശ്രമിക്കുന്നു. ...! ഇതിലുള്ള ഒരു പ്രധാനപ്പെട്ട കുഴപ്പം, വായനക്കാരന്‍റെ , അനുവാചകന്‍റെ പെര്‍സപ്ഷന്‍സ് പ്രൊഫൈലുടമയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്നങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതാണ് .... നൈതികമായ ഒരു സോഷ്യല് നെറ്റ്വര്ക്കിങ്ങ് വ്യവസ്ഥയില് സ്വതന്ത്ര പ്രൊഫൈല്‍ നാമത്തിന്‍റെ വിവിധ സാധ്യതകളെപ്പറ്റി മനസിലാക്കുക എന്നത് മാത്രമാണ് ഈ എഴുത്തിന്‍റെ ഉദ്ദേശ്യം.

എല്ലാ പേരുകള്‍ക്കും ഓരോരോ അര്‍ത്ഥതലങ്ങളും വിവിധ മാനങ്ങളുമുണ്ട്. വ്യത്യസ്തമായ നാമം ഉപയോഗിക്കപ്പെടുമ്പോള്‍ അതിന്റെ ക്രയവിക്രയങ്ങളില്‍ നാം മനസ്സില്‍ പോലും കരുതിയിട്ടില്ലാത്ത പുതിയൊരു മാനം , അര്‍ത്ഥം കൈവരുന്നു. സാങ്കേതിമായി പേര് ഉപയോഗിക്കുന്നു എന്നതു മാത്രമല്ല ഇവിടെ ശരിക്കുമുള്ള വിഷയം. സ്വതന്ത്രമായ ചിന്തകളെ സ്വന്തം പേരിനൊപ്പം ഒരു പ്രത്യേക ഉല്പന്നമെന്ന നിലയില്‍ കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. ശരിക്കും പറഞ്ഞാല്‍ ഇതിനെ മറ്റൊരു വീക്ഷണകോണില്‍ നിന്നുമാണ് നോക്കിക്കാണേണ്ടത്. കമ്പോളത്തില്‍ വില്‍ക്കപെടുക എന്ന ലക്ഷ്യവുമായി നിര്‍മ്മിക്കുന്ന ഒന്നിനെയാണ് നാം പൊതുവെ ഉല്പന്നം വിളിക്കുന്നത്. സൌഹൃദത്തിന് സ്വതന്ത്രമായി ജീവിക്കുവാനും ആശയങ്ങള്‍ പങ്കുവെയ്ക്കുവാനും വേണ്ടി നിര്‍മ്മിക്കപ്പെട്ട ഒന്നിനെയാണ് ഞാന്‍ പ്രൊഫൈല്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അക്കാരണത്താല്‍ തന്നെ അതിനെ ഉല്പന്നം എന്ന് വിളിക്കുവാന്‍ കഴിയില്ല. പക്ഷെ, ഏതെങ്കിലും വ്യക്തി അങ്ങനെ വിളിക്കുന്നുവെങ്കില്‍ അയാളുടെ സൌഹൃദത്തോടുള്ള കാഴ്ചപാടിനെയാണത് അന്തിമമായി പ്രതിഫലിപ്പിക്കുന്നത്. വ്യക്തി ബന്ധങ്ങളെ കമ്പോളവല്‍ക്കരിക്കുന്ന സ്ഥിരോത്സാഹികള്‍ ഒരു പക്ഷേ അത്രകണ്ട് യോജിക്കില്ല എന്നതും ഇവിടെ പരിഗണീക്കേണ്ടതാണ്. മറ്റേതൊരുപ്രൊഫൈലിനെയും പോലെ തന്നെ കേവലോപയോഗത്തിന് മാത്രമുതകുന്ന രീതിയില്‍ ഡിസൈന്‍ ചെയ്ത ഒന്നാണ് ഇത്തരം ഒരു പ്രൊഫൈലെന്നാണ് പലരുടെയും ധാരണ.! ഒരു തരത്തില്‍ ഇത് ശരിയാണെങ്കിലും സ്വതന്ത്ര ചിന്താഗതിയുടെ ആശയം സ്വന്തമായ പേരിലുള്ള പ്രൊഫൈലില്‍ ഒരിക്കലും പൂര്‍ണ്ണമാകുന്നില്ല എന്നൊരു സാങ്കേതിക പ്രശ്നം അവിടെ നിലനില്‍ക്കുന്നുണ്ട്. ചിലപ്പോളൊരുപക്ഷെ സ്വന്തം പേരില്‍ ഒരു പ്രൊഫൈല്‍ എന്നത് മാത്രമായിരിക്കാം സാധാരണജനങ്ങള്‍ക്ക് അറിവുള്ളത് . സ്വാതന്ത്ര്യം എന്ത് കൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു എന്നതിനെക്കുറിച്ച് അവര്‍ക്ക് പൂര്‍ണ്ണ ബോധ്യമുണ്ടായിരിക്കുവാന്‍ വലിയ സാധ്യതയില്ല. അവരുടെ അടുത്ത് സ്വാതന്ത്ര്യത്തിനെക്കുറിച്ചും, എന്ത് കൊണ്ട് സ്വന്തം പേരിലുള്ള പ്രൊഫൈലിന്‍റെ വക്താക്കള്‍ സ്വാതന്ത്ര്യമെന്ന ആശയത്തെ അംഗീകരിക്കുന്നില്ല എന്നും വ്യക്തമാക്കിക്കൊടുത്താല്‍ സ്വതന്ത്ര പ്രൊഫൈല്‍ നാമം ഉപയോഗയോഗ്യമാണെന്ന് അവരും അംഗീകരിക്കുമെന്നതിന് രണ്ടു പക്ഷമുണ്ടെന്ന് തോന്നുന്നില്ല. സ്വന്തം നാമത്തിലുള്ള അസ്വതന്ത്ര പ്രൊഫൈലുകള്‍ ഉള്ളവരില്‍ പലരും അവര്‍ക്ക് സ്വന്തമായി സ്വതന്ത്ര പ്രൊഫൈലുകള്‍ സൃഷ്ടിച്ച് നിഷ്പക്ഷമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതിന് തെളിവുകള്‍ അനേകമുണ്ട്. എന്തുകൊണ്ടെന്നാല്‍ സ്വന്തം പേരിലുള്ള അസ്വതന്ത്രമായ പ്രൊഫൈലുകള്‍ ഉപയോഗയോഗ്യമാക്കുന്നതില്‍ അവര്‍ പരാജയമടഞ്ഞു. അതുകൊണ്ട്  ഈ ഒരു മാറ്റത്തിനായ് മുന്നോട്ട് വരുന്നതെന്നും ചിന്തനീയം. സ്വന്തന്ത്ര പ്രൊഫൈലുകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളെ കുറച്ചു കൂടെ ആഴത്തില്‍ അവലോകനം ചെയ്താല്‍ മനസിലാകുന്ന പ്രധാന തടസ്സം സാമൂഹികമായ ജഢത്വമാണ്.!!

കുറേയധികം ഫേസ്ബുക്ക് ഉപയോക്താക്കള്‍ അസ്വതന്ത്രമായ സ്വന്തം നാമം പ്രൊഫൈല്‍ നാമമായി ഉപയോഗിക്കുന്നു. ഇത് കാരണം മറ്റുള്ളവരും ഇതേ അസ്വതന്ത്ര പ്രൊഫൈല്‍ ഉപയോഗിക്കുവാന്‍ നിര്‍ബ്ബന്ധിതരാകുന്നു. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പല സാമൂഹിക വ്യവസ്ഥിതികളും ജനങ്ങളെ അസ്വതന്ത്രമായ സ്വന്തം പേരിലുള്ള പ്രൊഫൈല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഇതിനുള്ള ഒരു കാരണം ഈ സ്വതന്ത്ര പ്രൊഫൈലിന്‍റെ ഉടമകള്‍ അവിശുദ്ധ രീതികളില്‍ ഏര്‍പ്പെടുന്നത് കൊണ്ടാണ് എന്നൊന്നും മൊത്തത്തില്‍ അനുമാനിക്കാന്‍ കഴിയില്ലെങ്കിലും ഒരു പരിധിവരെ അതിനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ ആവില്ല. സ്വന്തം പേരിലുള്ള അസ്വതന്ത്ര പ്രൊഫൈലുകളില്‍ ആശയങ്ങള്‍, അഭിപ്രായങ്ങള്‍ കൈമാറുക എന്നത് പെട്ടെന്ന് കഴിയുമെങ്കിലും എന്നാല്‍ ആശയദാതാവിലുള്ള മുന്‍വിധി ഒരിക്കലും നിഷ്പക്ഷത നിലനിര്‍ത്തുന്നില്ല , എന്നാല്‍ അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റിയും പരിണിത ഫലങ്ങളെപ്പറ്റിയും അവര്‍ വളരെ ബോധവാന്മാരും അതോടൊപ്പം ആശങ്കാകുലരുമാണ് എന്നതാണ് സത്യം. ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തു തന്നെയായാലും തത്ത്വത്തില്‍ ഈ അസ്വതന്ത്ര പ്രൊഫൈലുകളെ മറ്റുള്ളവര്‍ മുഖവിലയ്ക്കെടുക്കുകയാണ്. ഇതിന്റെ അന്തിമമായ ലക്ഷ്യം തങ്ങളുടെ ഹിഡന്‍അജണ്ടകളെയും സാമൂഹികമായ മാമൂലുകളെയും മൊത്തത്തില്‍ സംരക്ഷിക്കുക എന്നതൊന്ന് മാത്രമാണ്.

ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പില്‍ പലപ്പോഴും റിജക്റ്റ്ചെയ്യപ്പെടാറുള്ള ഇത്തരം വ്യത്യസ്ഥ സ്വതന്ത്ര പ്രൊഫൈലുകള്‍ ദുര്‍ഘടമായ ഒരു പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ , ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്ന എല്ലാ സഹായവും (കമെന്‍റും, ലൈക്കും ഉള്‍പ്പെടെ) സ്വീകരിക്കണമെന്നാണ് എന്റെ അഭിപ്രായം. അതിന്റെ അര്‍ത്ഥം, സഹായിക്കുന്നവരുടെ കൈകള്‍ സംശുദ്ധമാണെന്ന് നമ്മള്‍ കരുതിക്കൊള്ളണം എന്നല്ല. അവരുടെ നിലപാടുകളില്‍ കാപട്യവും അനീതിയും പൊരുത്തക്കേടുകളും ഉണ്ടായേക്കാം. എന്നാല്‍ അതിന്റെ വെളിച്ചത്തില്‍, ഒരു സഹായ ഹസ്തത്തെ, പാടേ തഴയുകയും തള്ളിക്കളയുന്നതും ഒരു പിഴവായാണ് ഞാന്‍ കരുതുന്നത്. ആയതിനാല്‍ വളരെ ഉദാരമായ ഒരു സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്..!

നൂറു ശതമാനം സുതാര്യത ആവശ്യപ്പെടുന്നില്ല. എങ്കിലും സ്വാതന്ത്ര്യത്തിന്റെ പ്രചാരകനാണ്. ഒര്‍ജിനല്‍ എന്ന് വിശേഷിക്കുന്ന അസ്വതന്ത്ര പ്രൊഫൈലുകള്‍ അനുവര്‍ത്തിക്കുന്ന നടപടികള്‍ - അക്കമിട്ട് പറയുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല എങ്കിലും വാര്‍ത്തകള്‍ , അഭിപ്രായങ്ങള്‍ , പ്രതികരണങ്ങള്‍ , വിശകലങ്ങള്‍ , അനുഭവങ്ങള്‍ പലതും ഓര്‍ത്തെടുത്താല്‍ ഇത്തരം പ്രൊഫൈലുകള്‍ നിഷ്പകഷതയില്‍ നിന്ന് ബഹുദൂരം പിന്നാക്കം പോയിരിക്കുന്നു എന്ന് തെളിയുന്നു . ഈ നിഷ്പക്ഷയില്ലായ്മ അവരുടെ കുറ്റമല്ല മറിച്ച് അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രൊഫൈല്‍ നാമം വഴി മറ്റുള്ളവര്‍ അടിച്ചേൽപ്പിക്കുന്ന വിചിത്രമായ സാമൂഹിക പാരതന്ത്ര്യമാണത്. താരതമ്യം ചെയ്യുമ്പോള്‍, സുതാര്യത സ്വാതന്ത്ര്യത്തെക്കാള്‍ പ്രയോജനമുള്ളതാകാന്‍ വഴിയില്ല എന്ന ചിന്താഗതിയാണ് സ്വതന്ത്ര നാമം സ്വീകരിച്ചിരിക്കുന്ന പ്രൊഫൈലുകളുടെ സന്ദേശം ...!!

30 നവംബർ 2012

കേരളത്തിലെ പുതിയ സൂപ്പര്‍ സ്റ്റാര്‍ ..!

കേരളത്തിലെ പുതിയ സൂപ്പര്‍ സ്റ്റാര്‍ ..!

അരി- യെവനാണ് നുമ്മപറഞ്ഞ സൂപ്പര്‍സ്റ്റാര്‍ .. !

ഇതുവരെ കേരളചരിത്രത്തില്‍ ഒരു സൂപ്പര്‍സ്റ്റാറും നിയമസഭ സ്തംഭിപ്പിച്ചിട്ട
ില്ല, എന്നാല്‍ ഇന്നലെ അതും നടന്നു. പ്രതിപക്ഷം ‘അരി’യില്‍ പിടിച്ച് ബഹളം വച്ചപ്പോള്‍ ഭരണപക്ഷം കണ്ണുതള്ളിപ്പോയി എന്നത് സത്യം. മന്ത്രിസഭ പോലും തകിടം മറിക്കത്തക്ക വിധത്തില്‍ ‘അരി’ പ്രാമാണ്യത്തോടുകൂടി നമ്മുടെ മുന്നില്‍ ‘സൂപ്പര്‍ സ്റ്റാറായി” അങ്ങനെ വിലസുന്നു. ഭക്ഷ്യമന്ത്രിമാര്‍ (കേന്ദ്രനും, കേരളവും ) അരീന്ന് കേട്ടാല്‍തന്നെ പേടിക്കുന്നു. മുഖ്യന്‍ പേടിച്ച് ബബ്ബ്ബ്ബ്ബ്ബ്ബ അടിക്കുന്നു. ചോറ് നിര്‍ത്തി അവര്‍ ചപ്പാത്തി മാത്രം കഴിക്കുന്നു എന്ന് വാര്‍ത്ത ..! ഭരണരംഗത്തേക്ക് കാലെടുത്തുവച്ച മന്ത്രിമോന്‍റെ ഭാവി പോലും അവതാളത്തിലാക്കും വിധം ‘അരി’ക്കേസ് ആരോ “അന്യായ“ മാധ്യമശ്രദ്ധകൊടുത്ത് പൊക്കിയെടുക്കുന്നില്ലേയെന്ന സംശയം ചെന്നു നില്‍ക്കുന്നത് കഷ്ടപ്പെട്ട് മന്ത്രിപ്പണിചെയ്ത് വളര്‍ത്തിയ മോന്‍ കേന്ദ്രമന്തിയാകാന്‍ പറ്റാത്ത വിഷമത്തില്‍ പ്രതികാരാഗ്നി ജ്വലിപ്പിച്ചെടുത്ത ഒരു അപ്പന്‍റെയും , അപ്പന്‍റെ മൌത് പീസായ “ശിങ്കിടി”യുടെയും താവളങ്ങളിലേക്കാണോ? അതോ നെല്ലൂര്‍ക്കാരന്‍ പാളയത്തില്‍ തന്നെ പടയൊരുക്കുന്നതോ? അല്ലെങ്കില്‍ ഒരുമിച്ച് ..അങ്ങനെയും ആകാം..മോനെ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

100 കിലോയില്‍ കൂടുതല്‍ഭാരമുള്ള നമ്മുടെ സൂപ്പര്‍ സ്റ്റാറുകളുടെ സിനിമ കാണാന്‍ 40 രൂപ മുടക്ക്യാല്‍ മതിയെങ്കില്‍ ഇവനെ ഒരു കിലോയില്‍ കാണണമെങ്കില്‍ 48 ഉറുപ്യേം മുടക്കണം, സിനിമാ ക്യൂവിനെക്കാള്‍ വല്യ ക്യൂവില്‍ നിക്കണം ഒപ്പം കലാഭവന്‍ മണീന്‍റെ ഒരു നല്ല നാടന്‍ പാട്ടും പാടണം..!

1940 കളിലെ ആദ്യപാദത്തില്‍ രണ്ടാം ലോക മഹായുദ്ധംനടന്നപ്പോള്‍ അനുഭവപ്പെട്ട വിലക്കയറ്റവും അരിക്ഷാമമവും പുനഃരാവര്‍ത്തിക്കുന്നു എന്ന തോന്നലാണ് എനിക്ക് ഉണ്ടായത്. അന്ന് ഉസ്കൂളില്‍ 5 ആം തരത്തില്‍ പഠിച്ചിരുന്ന നോം ചോറിന് പകരം കപ്പയാണ് സ്ഥിരമായി കഴിച്ചോണ്ടിരുന്നത്..! ഭണനിപുണന്മാര്‍ നമ്മളെ ഇത്തരം ബല്യ സ്ഥിയില്‍ ഇത്ര പെട്ടെന്ന് കൊണ്ടെത്തിക്കുമെന്ന് സ്വപ്നേപി നിരുവിച്ചില്ലേയ്..

കിലോയ്ക്ക് 17 ഉറുപ്യപ്രകാരം..വര്‍ഷം 6 ലക്ഷം ടണ്‍ നെല്ല് ഗവഃ ഉടമസ്ഥതയില്‍ സംഭരിക്കുന്ന കേരളത്തില്‍, അതേ നെല്ലിന്‍റെ പോലുമല്ലാത്ത ഡൂക്കിലി അരി 48 രൂപയ്ക്ക് വില്‍ക്കുന്നത് വിരോധാഭാസം തന്നെ..!

“അരി” സൂപ്പര്‍ സ്റ്റാര്‍ അല്ല.. യെവനാണ് ഒര്‍ജിനല്‍ മെഗാസ്റ്റാര്‍ ..!!




06 ഓഗസ്റ്റ് 2012

അഴിമതിക്കെതിരെ ഒറ്റമൂലി...!



ഹസാരെ സംഘം പിരിച്ചുവിട്ടു; രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കും എന്ന വാര്‍ത്ത വന്നതുമുതല്‍ ഇനി ആര് അഴിമതി തുടച്ച് നീക്കും എന്ന ചിന്തയിലാണ് ഞാന്‍. രാഷ്ട്രീപ്പാര്‍ട്ടി രൂപീകരിക്കും എന്നിട്ട് അഴിമതിക്കെതിരെ അടരാടിക്കളയും എന്നൊക്കെ പ്രഖ്യാപിച്ചാല്‍ അതൊക്കെ ദഹിക്കാത്ത ബീഫ് കഷണങ്ങള്‍ വയറിളകിപ്പോകുമ്പോലെ അങ്ങ് പോകും..!!

എന്തായാലും അണ്ണാഹസാരെ പിന്വാങ്ങിയ സ്ഥിതിക്ക് ഒന്നു ശ്രമിച്ച് നോക്യാലോ എന്ന് ആലോചിച്ച് തലപുകച്ച് ..സോറി സിഗരറ്റാണ് പുകച്ചത്..!

ഒരൊറ്റ ഐഡിയ.. ( അഭിഷേക് ബച്ചന്‍റെ ഐഡീയ അല്ല) . ഇത് എന്‍റെ ഐഡീയ.

എല്ലാ അഴിമതിയുടെയും കാരണമെന്താ.. പണം..!

അപ്പോള്‍ പണം .. കറന്‍സി / നാണയം നിരോധിച്ചാല്‍ അഴിമതിക്ക് അറുതി വരുത്താന്‍ കഴിയില്ലേ? കഴിയും

ഓ.. വീണ്ടും മറ്റൊരു പ്രശ്നം
ജനങ്ങള്‍ എങ്ങനെ ക്രയവിക്രയം ചെയ്യും..?

ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം.. എന്തീസി അല്ലേ..?

പച്ചക്കറി വാങ്ങാനും, പെട്ടിക്കടകളില്‍ നിന്ന് സാധനം വാങ്ങാനുമെല്ലാം ഡെബിറ്റ് കാര്‍ഡോ? സോറി ബ്രദര്‍ .. അങ്ങനെ ആയാല്‍ എന്താ കുഴപ്പം.? പെട്ടിക്കടകളില്‍ സ്വൈപ് മെഷീനുകള്‍ വെയ്ക്കരുതെന്ന് നിയമമൊന്നും ഇല്ലല്ലൊ..!


അണ്ണാ ഹസ്സാരെയ്ക്കും സംഘത്തിനും സമരങ്ങള്‍ക്കും ചെയ്യാന്‍ പറ്റാത്തത് വളരെ ഈസിയായി നടപ്പിലാക്കാം. പക്ഷേ മനസു വെയ്ക്കണം..അതിന് തക്ക ഇശ്ചാശക്തിയുള്ള രാഷ്ട്രീയക്കാരന്മാരും സാമ്പത്തികശാസ്ത്ര വിശാരദന്മാരും ഇന്ത്യയില്‍ ഉണ്ടോ?കാണുമായിരിക്കാം എന്ന് പ്രത്യാശിക്കുന്നു.

മൊത്തത്തില്‍ വിരോധാഭാസമായി തോന്നാം എങ്കിലും മുന്നോട്ട് വായിക്കൂ..

കറന്‍സി നിരോധിച്ചാലുണ്ടാകുന്ന ഗുണങ്ങള്‍

1.കറന്‍സി നിരോധിക്കുന്നതിനാല്‍ പുതുതായി അച്ചടിക്കേണ്ടതില്ല, പേപ്പര്‍ ലാഭം, ജീവനക്കാരുടെ ശമ്പളം ലാഭം (അവരെ പുനഃരധിവസിപ്പിക്കാനുള്ള പ്ലാനുകള്‍ ഉണ്ടാക്കണം..)
2.അച്ചടിച്ച കറന്‍സി ഷിഫ്റ്റ് ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.
3.കറന്‍സി അച്ചടിക്കുന്ന മെഷീനും മഷിയും നമുക്ക് വിദേശത്ത് ആര്‍ക്കെങ്കിലും വില്‍ക്കാം. അല്ലെങ്കില്‍ ഏതെങ്കിലും പ്രസുകാര്‍ക്ക്.. ഓ എന്തേലുമാകട്ട്.
4. എകോ ഫ്രെണ്ട്ലി എന്ന് വിളിച്ച് കൂവുക മാത്രമല്ല നമ്മള്‍ എകോ ഫ്രെണ്ട്ലി ആണെന്ന് തെളിയിക്കുകയും ചെയ്യുന്നു.


കറന്‍സിക്ക് പകരം എന്ത്..?

1.ഓണലൈന്‍ ബാങ്ക് ട്രാന്‍സ്ഫറുകള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്..കൂടുതല്‍ പ്രചാരം കൊടുക്കണം..
2. ആശുപത്രികള്‍ / വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ ഇടപാടുകളും ഓണ്‍ലൈന്‍ / ഡെബിറ്റ്/ ക്രെഡീറ്റ് കാര്‍ഡുകള്‍ വഴിയായിരിക്കും. മീന്‍ വാങ്ങുന്നത് വരെ..!

ഫലം

1. കൈക്കൂലി കൊടുക്കാനും വാങ്ങാനും എളുപ്പമല്ല.
2.എല്ലാം ബാങ്ക് വഴിയായതിനാല്‍ ടാക്സ് വെട്ടിക്കാന്‍ സാധിക്കില്ല
3. കള്ളനോട്ടിനെ പേടിക്കണ്ട..!!
4. റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍/ കൊള്ളസംഘങ്ങള്‍/ അഴിമതിക്കാരായ ഗവഃ ജീവനക്കാര്‍ & മന്ത്രിമാര്‍/ സ്വാമിമാര്‍ മുതല്‍ എല്ലാവര്‍ക്കും ഇത്തരം ബാങ്ക് ഇടപാടുകള്‍ പാരയാകും.

ഇത്തരം ഒരു സം‌വിധാനം നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടിനെപ്പറ്റി ചിന്തിച്ച് അവഗണിച്ചാല്‍ നാം നമ്മുടെ ഇന്ത്യയെ എന്നന്നേയ്ക്കുമായി അഴിമതിയുടെ ചെളിക്കുണ്ടില്‍ നിന്ന് കരകയറാന്‍ മനഃപൂര്‍വ്വം സമ്മതിക്കുന്നില്ല എന്ന് വേണം കരുതാന്‍. നിലവിലുള്ള ബാങ്കിംഗ് സംവിധാനങ്ങള്‍ ഒന്നുകൂടെ വിപുലപ്പെടുത്തുകയെ വേണ്ടൂ..!

ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ലോക്‌സഭ ബില്‍ പാസ്സാക്കിയെങ്കിലും ഇതുവരെ രാജ്യസഭയില്‍ എത്തിയിട്ടില്ല. മാത്രമല്ല, ബുധനാഴ്ച ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. സര്‍ക്കാരിന് താല്‍പര്യമില്ല എന്നു കരുതിക്കോളാന്‍ അണ്ണാ ഹസാരെയും പറയുന്നു. ലോക്പാല്‍ ബില്ല് പാസാക്കിയാല്‍ അഴിമതി തടയാന്‍ പറ്റുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിക്ക് മുകളില്‍ പറഞ്ഞ കാല്‍വെയ്പ്പ് ഇന്ത്യക്ക് പുരോഗമനമുണ്ടാക്കട്ടെ. ആമേനാമേന്‍ !!




15 ജൂൺ 2012

മിനിക്കഥ.- അസുഖം



അവള്‍ സുന്ദരിയായിരുന്നു..
അതുകൊണ്ടുതന്നെ ഒരുപാട് പരിചയക്കാരും സുഹൃത്തുക്കളും..

പലരും അവളോട് “പ്രൊപോസ്” ചെയ്തു..

എന്നാല്‍ ..
ആദ്യം പ്രൊപോസ് ചെയ്തവന് “ ബ്ലഡ് ക്യാന്‍സര്‍“
പിന്നെ വന്നവന് “ സെറിബ്രല്‍ ത്രോമ്പോസിസ്”
അടുത്തവന്‍  ‘ കിഡ്നി ഡയാലിസിസിന്“ വിധേയനാകുന്നവന്‍..!
മറ്റൊരുവന് ഹാര്‍ട്ട് വാല്‍വിന് തകരാറ്..!!
അങ്ങനെ ഒരുപാട് പേര്‍....എപ്പോള്‍ വേണമെങ്കിലും മരിക്കാന്‍ കാത്തിരിക്കുന്നവര്‍ ..!!

എന്നാല്‍ അവളോ.. അസുഖമില്ലാത്ത ഒരുവനെത്തേടി കാത്തിരുന്നു....





വിരോധാഭാസനുമായി സംസാരിക്കാൻ

നാമം

ഇമെയില്‍ *

സന്ദേശം *