01 സെപ്റ്റംബർ 2009

അമ്മായി ഇന്‍ ഷാര്‍ജാ പയറുകട..!

അമ്മായി ആള് അടിപൊളിയാ.എന്‍റെ സ്വന്തം അമ്മാവന്‍റെ ഭാര്യ.ആരെങ്കിലും എന്നോട് ചോദിച്ചാല്‍, വകേലൊരു അമ്മായി എന്നു പറയിപ്പിക്കുന്ന പെരുമാറ്റവും, ഒരുക്കവും. ഞാന്‍ പലവട്ടം അമ്മായിയെ ശരിക്കും ഉപദേശിച്ചു പരാജയപ്പെട്ടതാണീ വിഷയത്തില്‍.
"അമ്മായീ... ഈ മുസ്ലീം സ്ത്രീകള്‍ എത്ര ഭംഗിയിട്ടാണ് ശരീരം മറച്ച് നടക്കുന്നത്"
"എടീ നമ്മള്‍ ഹിന്ദുക്കളാ..അവളുമാര് ചെയ്യുന്നതിന് ഓപ്പോസിറ്റേ ഞാന്‍ ചെയ്യൂ..ഹിന്ദു മുസ്ലീം ഐക്യം ഒന്നും ഇപ്പൊ പ്രാവര്‍ത്തികമല്ല."
ഇപ്പോള്‍ നിങ്ങള്‍ക്കൂഹിക്കാന്‍ അമ്മായി ആരാ "മൊതല്‍" എന്ന്‍.

"ഇത്രയൊക്കെയായിട്ട് പിടിച്ചുനില്‍ക്കാന്‍ വയ്യ.."

"എവിടെ പിടിച്ചു നില്‍ക്കുന്ന കാര്യമാ അമ്മായി..?"ഞാന്‍ അമ്മായിയെ ഒന്ന്‍ ഊതി.

"എടീ, ശവമേ..ഷോപ്പിങ്ങ് മാളിലൊക്കെ പോയാല്‍ പത്തു പേരു നമ്മളെ നോക്കണം. ല്ലേപ്പിന്നെ പോയിട്ടെന്താ കാര്യം..നിന്നെപ്പോലെ പൊട്ടും ഇടത്തില്ല..ഒരുങ്ങത്തുമില്ല..നീ ഒരു പെണ്ണാണോടീ"

അമ്മായി എന്‍റെ അസ്ഥാനത്തു വിരല്‍ ചൂണ്ടി..ഇനി രക്ഷയില്ല.നിങ്ങള്‍ എന്നാ വേണേലും ഉടുക്ക് പെണ്ണുമ്പിള്ളേ എന്നു പറയാന്‍ നാവുപൊന്തിയതാ. അമ്മാവനെ ഓര്‍ത്ത് നാവു താഴ്ത്തിത്തന്നെയിട്ടു. അമ്മായി സാരിയുടുത്താല്‍, എതിരെ വരുന്ന ആണുങ്ങള്‍ പിടലി ഉളുക്കിയതുപോലെ നടന്നു പോകും. അത്രക്ക് അടിപൊളിയാ അമ്മായി.

താമസം ഷാര്‍ജയില്‍, ജോലി പാര്‍ട്ട് റ്റൈം ഹൗസ് വൈഫ്, ഫുള്‍ റ്റൈം ഷോപ്പിങ്ങ്. എവിടെ നല്ല തുണിയുണ്ടെങ്കിലും വാങ്ങും.എന്നിട്ട് അതിട്ട് എന്നെപ്പോലയുള്ളവരെ കൊതിപ്പിക്കുക എന്നതാണ് പ്രധാനവിനോദം. അതൊക്കെ സഹിക്കാം പക്ഷേ ഇടക്കിടക്ക് ഇംഗ്ലീഷ് പറയുന്നത് കേട്ടാല്‍ അമ്മായിപെറ്റ അഞ്ചിലും,ഏഴിലും പഠിക്കുന്ന സുനിലും,സുലേഖയും പോലും സഹിക്കില്ല. അതെങ്ങനാ വിത്തുഗുണം പത്തുഗുണം എന്നല്ലേ പ്രമാണം.അമ്മായിയുടെ അച്ഛന്‍ പണ്ട് പ്ലാന്‍റേഷന്‍ കോര്‍പൊറേഷനില്‍ പ്രസംഗിച്ചതിന് ഉല്‍ബുദ്ധരായ ചെറുപ്പക്കാരികള്‍ പൊതിരെ തല്ലി.

കൈയില്‍ പ്ലാസ്റ്ററുമായി എത്തിയ അമ്മായിയുടെ അച്ഛനോട്, തോമാച്ചായന്‍ വഴിയില്‍ ചോദിച്ചു.
"എന്നാ പറ്റിയതാ"
"ഓ..ഒന്നും പറയേണ്ട ഒന്നു പ്രസംഗിച്ചതാ, ഇംഗ്ലീഷില്‍" എന്നായിരുന്നു മറുപടി.
പ്രസംഗത്തില്‍ അടികൊണ്ട ഭാ​ഗം ഇങ്ങനെ.

"എന്‍റെ പ്രീയപ്പെട്ട,സമര സഖാക്കളെ, ജോലി സ്ഥിരതയില്ലാത്ത 56 ഓളം ലേഡീസിനെ പിരിച്ചുവിട്ടതില്‍ തോറ്റ പഞ്ചായത്ത് മെമ്പര്‍ എന്ന നിലയില്‍ ഞാന്‍ എന്‍റെ സ്റ്റ്രോങ്ങ് പതിക്ഷേധം രേഖപ്പെടുത്തുന്നു.നിങ്ങളുടെ അഗാധമായ പ്രോബ്ലംസ് സോള്‍വ് ചെയ്യാന്‍ ഞാന്‍ മുന്നിട്ടിറങ്ങും. ഭര്‍ത്താവില്ലാത്തവരുടേയും, വിവാഹം കഴിക്കാത്തവരുടേയും നികത്താനാവാത്ത നിരവധി പ്രോബ്ലംസ് എനിക്ക് നേരിട്ടറിയാം.നിങ്ങള്‍ കണ്ട്രോള്‍ വിടരുത്. നിങ്ങളുടെ ഏത് ബുദ്ധിമുട്ടുകള്‍ക്കും മിഡ്നൈറ്റില്‍ പോലും നിങ്ങള്‍ക്ക് എന്നെ കോണ്ടാക്റ്റ് ചെയ്യാം. നമ്മുടെ ഈ കോര്‍പൊറെഷനിലെ 56 ലേഡീസിനേയും പ്രഗ്നന്‍റ് ആക്കാന്‍ ഞാന്‍ അഹോരാത്രം വര്‍ക്കു ചെയ്യുമെന്ന്‍ ഉറപ്പുതരുന്നു. " പെണ്ണുങ്ങളുടെ കണ്ട്രോള്‍ ശരിക്കും വിട്ടു..
അതില്‍പ്പിന്നെ പെര്‍മനെന്‍റും, പ്രഗ്നന്‍റും കേട്ടാല്‍ പുള്ളി, വലതു കൈ തടവുന്നത് ഒരു ശീലമാക്കി എന്നാണറിവ്.

ഞാനും എന്‍റെ നാലു കൂട്ടുകാരികളും ഊരുചുറ്റി ഒരു രണ്ടുദിവസം മുന്‍പ് മലയാളിയുടെ ഷാര്‍ജ അഥവാ അറബിയുടെ ഷാര്‍ങ്ങായിലെത്തി. സമയം ഉച്ചക്ക് ഒരു മണി. നല്ല വിശപ്പ് .രാവിലെ ഒന്നും "ഞണ്ണാന്‍" കിഴിഞ്ഞതുമില്ല. അമ്മായിയെ വിളിച്ചു, ഫോണ്‍ എടുക്കുന്നില്ല. ഇനി എന്നാ ചെയ്യും..ഈ അമ്മായി ഒരു പഞ്ഞരവാദിയാ..വിശന്നിട്ടാണേല്‍ ഞാന്‍ ഒരു ഈദി അമീനി ആകും എന്നാ തോന്നണത്.
ഡ്യൂട്ടിക്കിടേല്‍ അമ്മാവനെ വിളിച്ചാല്‍ " ഡീ , നിന്‍റെടുത്ത് ഞാമ്പറഞ്ഞിട്ടൂണ്ട്, മേലാ ഈ നമ്പരീ വിളിക്കരുതെന്ന്‍".അത്രക്ക് കാര്യമാ അമ്മാവനെന്നോട്. അഞ്ചു മൊബൈലുകള്‍ ഒരേസമയം അമ്മായിയെ ട്രൈ ചെയ്തു. വിളിയോട് വിളി.

ഇനി വിളിച്ച് വിളിച്ച് ചാര്‍ജ് തീര്‍ന്ന്‍, മൊബൈല്‍ സ്വിച്ച് ഓഫ് ആവുമോ..?
അതാ ആഷയുടെ മൊബൈലില്‍ അമ്മായിയുടെ സൗണ്ട്..നല്ല മണിയടിച്ചതുപോലെ..

"ഹലോ, ഹു ഈസ് ദിസ്..?" അമ്മായിയുടെ ഇംഗ്ലീഷ്...

"അമ്മായി ഇതു ഞാനാ ലച്ചു" മൊബൈല്‍ പിടിച്ചുവാങ്ങി ഞാന്‍ ഉറക്കെ അലറി.

"ഹായ്, നൈസ് റ്റു മീറ്റ് യു...മൈ ഗേള്‍"

"അമ്മായി ഇതു ഞാനാ ലച്ചു" ഞാന്‍ വീണ്ടും അലറി.
"അമ്മായി എവിടെയാ?"

"ഐ ആം ഇന്‍ പയറു കട, അജ്മാന്‍ റോഡ്, ഫോര്‍ ഷോപ്പിങ്ങ്..കം..കം."

"അമ്മായി എവിടെയാ ഈ പയറു കട..? വെജിറ്റബിള്‍ മാര്‍ക്കെറ്റിലാണോ..?"

"എടീ പൊട്ടീ, ഇതു റെഡിമെയ്ഡിന്‍റെ കടയാ..ഫ്രം പാരീസ് യു നൊ....യു ഡു വണ്‍ തിംഗ്..ആ പാലം കേറി K M ട്രേഡിംഗ് കഴിഞ്ഞു നേരേ വിട്ടോ..ഐ ആം ഇന്‍ഫ്രോണ്ട് ഓഫ് പയറു കട ഒകെ ബൈ..."

ഇന്‍കമിംഗ് കാളിനും ചാര്‍ജീടാക്കുന്ന കണക്കെ അമ്മായി ഫോണ്‍ കട്ട് ചെയ്തു.

ഞങ്ങള്‍ക്ക് ആകെ കണ്‍ഫ്യുഷനും..ഒപ്പം ജിജ്ഞാസയും..എന്താ ഈ പയറുകട?
"ഇത്രേം നാളായിട്ടും, നമുക്കീ പയറുകട കാണാന്‍ കഴിഞ്ഞില്ലല്ലോ.."

വീണ്ടും വിളിച്ചു..

"ഏസ്..." അമ്മായി വീണ്ടും..

"അമ്മായീ ഞാന്‍ ഇതാ K M ട്രേഡിംഗ് കഴിഞ്ഞു.."

"എടീ പോത്തേ..അല്‍പംകൂടി മുന്നോട്ട് വാ..ദാ ഞാന്‍ പയറുകടേടെ മുന്നില്‍ തന്നെയുണ്ട്"

"ഹോ ..ശരിയമ്മായി.." അമ്മായിയെ ഞാന്‍ കണ്ടു..മുഖത്ത് ഒരുപാട് ഭരണപരിഷ്കാരങ്ങളുമായി,ബോഡി എക്സിബിഷന്‍ നടത്തിക്കൊണ്ട് അമ്മായി നിറഞ്ഞു നില്‍ക്കുന്നു.പയറു കട കാണാനുള്ള ആകാംഷയോടെ ബോര്‍ഡിലേക്ക് നോക്കി..ആ ബോര്‍ഡ് കണ്ട് ഞാന്‍ വായ് പൊളിച്ചുരുന്നു..ഒരു കൂട്ടുകാരി വായ് പിടിച്ച് അടുപ്പിച്ചു..അല്ലെങ്കില്‍ എന്‍റെ വായ് അങ്ങനെ അര മണിക്കൂര്‍ ഇരുന്നേനെ.

എന്‍റെ "വകേല്‍" അമ്മായിയുടെ പയറുകടേടെ ഫോട്ടോ താഴെക്കൊടുക്കുന്നു.

വിരോധാഭാസനുമായി സംസാരിക്കാൻ

നാമം

ഇമെയില്‍ *

സന്ദേശം *