29 നവംബർ 2008

വൈകുന്നേരം...

പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതുകാരണം ഭാഗ്യത്തിന് വണ്ടി മുട്ടിയില്ല..ബംബര്‍ ടു ബംബര്‍..!! പിറകിലെ പജീറോ ഓടിക്കുന്നവന്‍ കൈകൊണ്ട് “ഒലത്തും” എന്ന് ആംഗ്യം കാട്ടുന്നു. എന്നും നടത്തുന്ന ഈ ഡ്രൈവിങ്ങ്കളി എന്നാണാവോ തീരുക.

ഒരു സ്വസ്ഥതയുമില്ല..സുമ എന്താണിങ്ങിനെ…തൊട്ടതിനും പിടിച്ചതുമെല്ലാം വഴക്ക് തന്നെ..മിക്കവാറും മുഖം വീര്‍പ്പിച്ചിരിക്കും.ഒന്നരവര്‍ഷമായപ്പൊഴേക്കും ഇതാ സ്ഥിതിയെങ്കില്‍..ആലോചിക്കാനേ വയ്യ.

ഇന്നുതന്നെ കണ്ടില്ലേ..ടിഷ്യൂ കൈതുടച്ച് ടേബിളില്‍ ഇട്ടതിന്.
“ഇതാ വേസ്റ്റ് ബക്കറ്റില്‍ ഇട്ടൂടേ, ഒന്നിനും അടുക്കും ചിട്ടയുമില്ല, എത്രവട്ടം പറഞ്ഞാലും..ഒരു ഫലവുമില്ല” സുമ പാടിത്തുടങ്ങി..ഇനി നിര്‍ത്തുന്ന മട്ടില്ല.
റ്റെലിവിഷന്‍ റിമോട്ടിന്‍റെ ബാറ്ററി മാറാത്തതിന്, ബാത്ത്റൂം ടവ്വല്‍ ചുരുട്ടിക്കൂട്ടി ഇട്ടതിന്, സോക്സ് കൃത്യമായി മാറാത്തതിന്, രാവിലെ ചായ മുഴുവന്‍ കുടിക്കാത്തതിന് അങ്ങനെയങ്ങനെ..നിസ്സാര കാര്യങ്ങള്‍ മതി..വഴക്ക് തുടങ്ങാന്‍.

സത്യത്തില്‍ ഇന്ന് ശരിക്കും ദ്വേഷ്യം വന്നു. ഒരടി കൊടുത്താലോ എന്നു വരെ തോന്നി. തിരിച്ചു ചെല്ലട്ടെ..ഒരടി കൊടുക്കണം. ഭാര്യക്ക് ഇടക്ക് ഒന്നു കൊടുക്കുന്നത് നല്ലതാണെന്ന് പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്.സത്യത്തില്‍ സ്നേഹിച്ച് സ്നേഹിച്ച് സുമയെ വഷളാക്കിയെന്ന് തോന്നിയിട്ടുണ്ട്. ദാമ്പത്യത്തില്‍ സ്നേഹം വളരുന്നതോടൊപ്പം ദു:സ്വാതന്ത്ര്യങ്ങളും വളരുന്നു… എന്തും പറയാമെന്നും ചെയ്യാമെന്നുമുള്ള ദു:സ്വാതന്ത്ര്യം. അവളുടെ അഹങ്കാരത്തിന് ഒരു കൊട്ട് കൊടുക്കണമെന്ന് വിചാരിച്ച് മിണ്ടാതിരുന്നിട്ടുണ്ട്. അപ്പോള്‍ സ്നേഹമെന്തെന്ന് അറിയില്ല എന്നും സെല്‍ഫിഷ് എന്നും പറഞ്ഞ് കരഞ്ഞു ബഹളം ഉണ്ടാക്കി.

പണ്ട് കോളജില്‍ പഠിക്കുന്നകാലം,ഏകദേശം 150 വീടുകളില്‍ രാവിലെ പേപ്പര്‍. ഇടുമായിരുന്നു.രാവിലെ 3 മണിക്ക് തുടങ്ങുന്ന പണി 7മണിക്ക് തീരും. എട്ട് മണിക്ക് പാരലല്‍ കോളജില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ട്യൂഷന്‍. ഹോസ്റ്റല്‍ ഫീസടക്കാനും, വട്ടച്ചിലവിനും അതൊക്കെയെ ഉള്ളൂ വഴി. എന്നിരുന്നാലും എല്ലാ മാസവും ഒരു തുകയുമായി അച്ഛന്‍ എല്ലാ ഒന്നാം തീയതിയും ഹോസ്റ്റലിനു മുന്നില്‍ ഉണ്ടാവും. ഇപ്പോള്‍ മുടങ്ങാതെ എല്ലാ ഒന്നാം തീയതി അച്ഛനും തുക കപ്പറ്റുന്നു. അച്ഛന് പണം അയക്കുമ്പോള്‍ മനസ്സിന് പ്രത്യേകമായ ഒരു ആശ്വാസമാണ്. പിന്നെ ഓര്‍മ്മവരുന്നത്, കണ്ണുകള്‍ നിറഞ്ഞിരിക്കുന്ന അച്ഛന്‍റെ സ്നേഹം തുളുമ്പുന്ന മുഖം.

പത്രങ്ങള്‍ കിട്ടുമ്പോഴേ സ്റ്റ്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ കുറയൊക്കെ വായിക്കും. പിന്നെ അടുക്കിപ്പെറുക്കി സൈക്കിളില്‍ ഒരു പാച്ചില്‍. രാവിലെത്തെ ഷിഫ്റ്റില്‍ കമ്പനികളില്‍ ജോലിക്ക് പോകുന്നവര്‍ക്കെല്ലാം സലാം പറഞ്ഞ്, വീടുകളുടെ ഗേറ്റിന് വെളിയില്‍ നിന്നും അകത്തേക്ക് പത്രം ഒറ്റ ഏറാണ്. അങ്ങനെ ഒരു വലിയ വീട്ടിലേക്ക് പത്രം എറിഞ്ഞത് മുറ്റത്തുനിന്ന ഏതോ മരക്കൊമ്പില്‍ ഉടക്കി. പുലിവാലായി നാളെ കമ്പ്ലയിന്‍റ് വരും..അതിനാല്‍ അകത്തുകയറി പത്രം എടുത്ത് താഴെയിടാന്‍ ഗേറ്റ് ചാടിക്കടന്നു. മരത്തില്‍ കേറി പത്രം എടുത്ത് താഴെ ഇറങ്ങി. വീട്ടിലേക്ക് നോക്കിയതും ഞെട്ടിപ്പോയി. വീടിന്‍റെ വലതു വശത്തെ റൂമില്‍ നിന്നും ലൈറ്റ്. ഒരു പെണ്‍കുട്ടി നോക്കുന്നു. ഗേറ്റ് ചാടിക്കടന്ന് സൈക്കിള്‍ എടുത്ത് ആഞ്ഞുചവിട്ടി. അടുത്ത ദിവസം കണ്ണ് അവിടേക്ക് അറിയാതെ ചെന്നു. റൂമില്‍ ലൈറ്റ് ഉണ്ട്. അവള്‍ പഠിക്കുന്നു. അതും രാവിലെ നാലരമണിക്ക്. പത്രമിട്ട് ചുമ്മാ ഒരു ബല്ലടിച്ചു. അവള്‍ ജനലരികില്‍ വന്ന് നോക്കി. പിന്നെ എന്നും എന്‍റെ സൈക്കിള്‍ ബെല്ലിന് വേണ്ടി അവള്‍ കാത്തിരുന്നു. ആ സുമയാണ് ഇന്ന് ഈ വഴക്കുകള്‍ ഉണ്ടാക്കുന്നത് എന്ന് തോന്നുകേയില്ല. കോളജ് പൂര്‍ത്തിയാക്കി പിന്നെ ജോലി തെണ്ടല്‍. എത്രയോ വര്‍ഷം നീണ്ടു നിന്ന പ്രണയം.

കാര്‍ പാര്‍ക്ക് ചെയ്ത് മുകളിലേക്ക് പോയി. കോളിംഗ് ബല്ലില്‍ വിരല്‍ അമര്‍ത്തി.സുമ കതക് തുറന്നതും വഴക്ക് തുടങ്ങണം..തീരുമാനിച്ച് കാത്തുനിന്നു.

ചിരിച്ചുകൊണ്ട് സുമ കതക് തുറന്നു, ഗൌരവം നടിച്ച് അകത്തേക്ക് കയറിയതും ,അവള്‍ ബാഗ് കയ്യില്‍ നിന്നും വാങ്ങി അകത്തേക്ക് കൊണ്ടുപോയി..തിരികെ വന്ന് ചായ മുന്നില്‍ വച്ചു.സോഫയില്‍ ഇരുന്ന് ചായ കുടിക്കുന്നതിനിടയില്‍ ആലോചിച്ചു..

എങ്ങനെ വഴക്ക് തുടങ്ങും ? ആരോടും വഴക്കുണ്ടാക്കുന്നത് ഇഷ്ടമല്ല, ലോജിക്കില്ലാതെ എങ്ങെനെയാ സംസാരിക്കുക, പെരുമാറുക പിന്നല്ലേ വഴക്കുണ്ടാക്കുന്നത്…!!

മുന്നില്‍ കിടന്ന “വനിത” എടുത്തു വെറുതെ മറിച്ചു.

“ജോലികഴിഞ്ഞു വരുന്ന ഭര്‍ത്താവിനെ എങ്ങെനെ സ്വീകരിക്കണം..?“ വനിതയിലെ ലേഖനത്തിലൂടെ കണ്ണോടിച്ചു..

1.ചിരിച്ചു കൊണ്ട് വാതില്‍ തുറക്കുക…
2. ഭര്‍ത്താവിന്‍റെ കയ്യിലുള്ളത് (ബാഗ്, പെട്ടി, കുട, പേപ്പര്‍) കരുതലോടെ വാങ്ങി ഭദ്രമായി വെക്കുക.
3.ചൂടുള്ള ചായ കൊടുത്തതിനു ശേഷം മാത്രം സംസാരിച്ചു തുടങ്ങുക.
4…..

അങ്ങനെയങ്ങനെ…ചിരിയടക്കാനായില്ല..ചിരി അല്പം കൂടിപ്പോയില്ലേ..

അപ്പോഴേക്കും സുമ അടുത്ത് വന്ന് വനിതയിലേക്ക് എത്തിനോക്കി..അവളുടെ ഏതോ കള്ളം കണ്ടുപിടിച്ചപോലെ മുഖം വിവര്‍ണ്ണമായി….പിന്നെ അവളും ഉറക്കെച്ചിരിച്ചു…..പൊട്ടിച്ചിരിയുടെ വാതില്‍ തുറന്ന് പ്രണയത്തിന്‍റെ വര്‍ണ്ണാഭമായ, സുന്ദരമായ ലോകത്തേക്ക്…

06 സെപ്റ്റംബർ 2008

കറേജ്..!

“ടൂറിസ്റ്റ് വാരാഘോഷം വന്നേപ്പിന്നെ നല്ല കോളാ..!”
നാണു ഉള്ളാലെ ചിരിച്ചു. ഉണക്കമീനിന്‍റെ വാലുപോലത്തെ മീശ അനങ്ങി, ഉള്ളാലെ ചിരിച്ചാല്‍ മീശയനങ്ങുമോ.?

ദിവസോം ഒന്നോ രണ്ടോ സായിപ്പന്മാരോ, മദാമ്മമാരോ ഒക്കെ വന്നു കേറും ഈ കുതിര വണ്ടീല്, തുറന്ന കുതിര വണ്ടി ഈ ഹില്‍ സ്റ്റേഷനില്‍ നാണൂന് മാത്രേ ഉള്ളൂ..! അവരൊക്കെ നല്ല രൂപ കൂലിയായും ഡോളര്‍ ടിപ്പായും കൊടുക്കും..! എത്ര പണം കിട്ടിയാലെന്താ, നാണുവിന്‍റെ വാരിയെല്ലുകള്‍ ഒന്നൊന്നായി എണ്ണിയെടുക്കാം, കുതിരയുടെ എണ്ണേണ്ട കാര്യമില്ലാ. വലിച്ചൂരി എടുക്കാവുന്നതേ ഉള്ളൂ. അത്രക്ക് ആഹാരമാ രണ്ടും കഴിക്കുന്നേ..! കുതിരക്ക് നാണുവും , നാണുവിന് കുതിരയും മാത്രമേയുള്ളൂ. എത്രയോ വര്‍ഷങ്ങളായി കുതിര ആ ഒറ്റമുറിയുള്ള വീടീന് പുറത്തും, നാണു അകത്തുമായി നെടുവീര്‍പ്പുകളില്ലാതെ കഴിയുന്നു.

ദുശ്ശീലങ്ങളൊന്നുമില്ലാത്ത നല്ലമനുഷ്യന്‍, വല്ലപ്പോഴും കഞ്ചാവ് വലിക്കും അത്രതന്നെ. പണിയൊക്കെക്കഴിഞ്ഞ് മൂഡ് തോന്നുവാണെങ്കില്‍ ഒരു പൊതി മാത്രം..! പിന്നെ ഒരുപാട് ക്ഷീണം തോന്നിയാല്‍ അരക്കുപ്പി റം. കുതിരക്ക് “റം“ ഹറാമാണെന്നാ നാണുവിചാരിച്ചേ.. നാണു റം കുടിച്ച ഒരു രാത്രിയില്‍ കുതിര നാണുവിനെ കടിച്ചു. കുതിരക്ക് റം ഇഷ്ടമാണെന്നും , കൊടുക്കാത്തത്തിന്‍റെ കൊതിക്കെറുവുകൊണ്ട് കടിച്ചതാണെന്നും കുബുദ്ധികള്‍ നാണുവിനെ പറഞ്ഞ് ധരിപ്പിച്ചു. അതിനുശേഷം പിന്നീടൊരിക്കലും കുതിര കാണ്‍കെ നാണു റം കുടിച്ചിട്ടില്ലാ...!

കോളജീപ്പോകുന്ന പെണ്‍പിള്ളേര് നടക്കുമ്പോ കുലുങ്ങിയാടുന്നതു പോലെ കുതീരേടെ വാല് മാത്രം കുലുങ്ങിയാടും (തെറ്റിദ്ധരിക്കരുത് മുടിയുടെ കാര്യമാ). അതുകൊണ്ടാണല്ലോ അങ്ങനെ മുടികെട്ടുന്നതിനെ “പോണിടെയില്‍“ എന്ന് വിളിക്കുന്നത്..!

ദാ വരുന്നു ഒരു അടിപൊളി മദാമ്മ, നേരേ വന്ന് നാണുവിന്‍റെ വണ്ടിയില്‍ ചാടിക്കയറി. മുട്ടൊപ്പമുള്ള പുള്ളിപ്പാവാടയും, മഞ്ഞ ടീഷര്‍ട്ടുമിട്ട വെളുവെളാ വെളുത്ത മദാമ്മ. വെളുത്ത മദാമ്മയോ..? കറുത്ത മദാമ്മയുണ്ടോ..? പിന്നേ.. എത്രയോ കറുത്ത മദാമ്മമാര്‍ നാണുവിന്‍റെ വണ്ടിയില്‍ കയറിയിരിക്കുന്നു.

“ഗോ...!”
എന്തൊരു പവറാ മദാമ്മയുടെ “ഗോ”ക്ക്..! കേട്ടമാത്രയില്‍ കുതിര പാഞ്ഞു.

സോമുക്കുതിര ഇതു താങ്ങുമോ, കുതിരയെ നാണു അങ്ങനാ വിളിക്കുന്നേ..
എന്തായാലും കുതിര വേഗത്തില്‍ ഓടി, മദാമ്മക്ക് ഇഷ്ടപ്പെട്ടു, അവര്‍ കയ്യടിച്ച് കുതിരയെ പ്രോത്സാഹിപ്പിച്ചു. വണ്ടിയുടെ സൈഡില്‍ പിടിച്ച് ബാലന്‍സ് ചെയ്ത് എഴുന്നേറ്റ് നിന്നു മദാമ്മ .

നാണു തിരിഞ്ഞു നോക്കി, പാവാട മാത്രമിട്ട് ഇങ്ങനെയെഴുന്നേറ്റ് നില്‍ക്കാന്‍ നാണമില്ലേ മദാമ്മേ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു നാണുവിന്. എന്നാല്‍ ഉപയോക്താവിന്‍റെ താല്പര്യത്തിനാണല്ലോ മുന്‍ഗണന , സര്‍വീസ് പ്രൊവൈഡര്‍ ആയ നാണു താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനും കച്ച കെട്ടിയിറങ്ങിയവനുമാണ്. പിന്നെന്താ പ്രശ്നം..?

“ബി ഫാസ്റ്റ്” മദാമ്മ സോമുക്കുതിരയോട്, ഇത്രേം സ്പീടൊക്കെ ഇവന്‍ ആദ്യമായിട്ടാ എടുക്കുന്നേ . സെക്കന്‍റ് ഗിയറിനപ്പുറം ഒരു ഗിയര്‍ നാണു കുതിരക്കിട്ടിട്ടില്ലാ, ഇത് ഇപ്പൊ 4 ഗിയര്‍ കഴിഞ്ഞപോലുണ്ട്..?

സോമുക്കുതിരക്കെന്തുപറ്റി, മദാമ്മയെ ഇവനിത്ര പേടിയോ ? സായിപ്പിനെക്കാണുമ്പോള്‍ കവാത്ത് മറക്കുക എന്ന് കേട്ടിരിക്കുന്നു, ഇതിപ്പോള്‍ മദാമ്മയെക്കാണുമ്പോള്‍ സര്‍വ്വം മറന്നോ..?

“ഫാആആആഅസ്റ്റ്....” മദാമ്മ ബാലന്‍സ് ചെയ്യാന്‍ പാടുപെട്ടു..

സോമുക്കുതിരക്കും , നാണുവിനും അല്പാല്പം ഇംഗ്ലീഷ് അറിയാം.. അല്പാല്പം അല്ല ശരിക്കും അറിയാം, എന്നാലും ചില കടുകട്ടിയായ പദങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസം, പക്ഷേ ഏകദേശ അര്‍ത്ഥമൊക്കെ ഊഹിച്ചെടുക്കും..അത്രതന്നെ..

ഈ പറഞ്ഞ ഫാസ്റ്റ് ഒക്കെ സോമുക്കുതിരക്ക് പുല്ലാ..!

വണ്ടി മറിയുമോ..? മറിഞ്ഞാ മദാമ്മയുടെ ദേഹത്തോട്ട് മറിയാന്‍ നാണു ഉറച്ചു..ആ രംഗങ്ങള്‍ മനസ്സില്‍ കാണുകയും, വിണ്ടും അയവിറക്കുകയും ചെയ്തു. വണ്ടിമറിഞ്ഞ് പുല്‍ത്തകിടിയിലൂടെ മദാമ്മയോടൊപ്പം കെട്ടിമറിഞ്ഞ്..ഹോ അയവിറക്കീട്ട് വയ്യ..!

അയവിറക്കിക്കഴിഞ്ഞപ്പോഴേക്കും വണ്ടി നിന്നു..ഓ വണ്ടി വട്ടം കറങ്ങി തിരിച്ചെത്തി.

മദാമ്മയെ നാണു തിരിഞ്ഞു നോക്കി..ശ്ശോ..എന്നാ നില്‍പ്പാ..! തമിഴ് സിനിമാനടിമാരുടെ കൂറ്റന്‍ കട്ടൌട്ട് പോലെ..!

വണ്ടിയില്‍ നിന്നും ചാടിയിറങ്ങി മദാമ്മ ചോദിച്ചു
“ഹൌ ഈസ് മൈ കറേജ്...?”
ഛെ..വൃത്തികെട്ട മദാമ്മ, കാണിച്ചതും പോര, അതിനെപ്പറ്റി അഭിപ്രായം കൂടെ ചോദിക്കുന്നോ..?

“നൈസ്...!“ ടിപ്പ് വാങ്ങിക്കുന്നതിനിടയില്‍ നാണു സത്യസന്ധമായിത്തന്നെ പറഞ്ഞു..
“പക്ഷേ ഇവിടെ ഇതിന് പറയുന്ന പേര് വേറെയാ..(ആത്മഗതം).”

“തേങ്ക്സ്..! മദാമ്മ ചിരിച്ച് നന്ദി പ്രകാശിപ്പിച്ചു...
“ ഐ ലൈക് യുവര്‍ കറേജ് ആള്‍സോ..കീപ്പ് ഇറ്റ് അപ്..“
മദാമ്മ തള്ളവിരലുയര്‍ത്തിക്കാണിച്ച് നടന്നു...

ങ്ങേ..ഇനിനിടക്ക് എന്‍റെ കറേജ് എങ്ങനെ കണ്ട്....നാണു വായും പൊളിച്ച് നിന്നു..!


വിരോധാഭാസനുമായി സംസാരിക്കാൻ

നാമം

ഇമെയില്‍ *

സന്ദേശം *