29 നവംബർ 2008

വൈകുന്നേരം...

പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതുകാരണം ഭാഗ്യത്തിന് വണ്ടി മുട്ടിയില്ല..ബംബര്‍ ടു ബംബര്‍..!! പിറകിലെ പജീറോ ഓടിക്കുന്നവന്‍ കൈകൊണ്ട് “ഒലത്തും” എന്ന് ആംഗ്യം കാട്ടുന്നു. എന്നും നടത്തുന്ന ഈ ഡ്രൈവിങ്ങ്കളി എന്നാണാവോ തീരുക.

ഒരു സ്വസ്ഥതയുമില്ല..സുമ എന്താണിങ്ങിനെ…തൊട്ടതിനും പിടിച്ചതുമെല്ലാം വഴക്ക് തന്നെ..മിക്കവാറും മുഖം വീര്‍പ്പിച്ചിരിക്കും.ഒന്നരവര്‍ഷമായപ്പൊഴേക്കും ഇതാ സ്ഥിതിയെങ്കില്‍..ആലോചിക്കാനേ വയ്യ.

ഇന്നുതന്നെ കണ്ടില്ലേ..ടിഷ്യൂ കൈതുടച്ച് ടേബിളില്‍ ഇട്ടതിന്.
“ഇതാ വേസ്റ്റ് ബക്കറ്റില്‍ ഇട്ടൂടേ, ഒന്നിനും അടുക്കും ചിട്ടയുമില്ല, എത്രവട്ടം പറഞ്ഞാലും..ഒരു ഫലവുമില്ല” സുമ പാടിത്തുടങ്ങി..ഇനി നിര്‍ത്തുന്ന മട്ടില്ല.
റ്റെലിവിഷന്‍ റിമോട്ടിന്‍റെ ബാറ്ററി മാറാത്തതിന്, ബാത്ത്റൂം ടവ്വല്‍ ചുരുട്ടിക്കൂട്ടി ഇട്ടതിന്, സോക്സ് കൃത്യമായി മാറാത്തതിന്, രാവിലെ ചായ മുഴുവന്‍ കുടിക്കാത്തതിന് അങ്ങനെയങ്ങനെ..നിസ്സാര കാര്യങ്ങള്‍ മതി..വഴക്ക് തുടങ്ങാന്‍.

സത്യത്തില്‍ ഇന്ന് ശരിക്കും ദ്വേഷ്യം വന്നു. ഒരടി കൊടുത്താലോ എന്നു വരെ തോന്നി. തിരിച്ചു ചെല്ലട്ടെ..ഒരടി കൊടുക്കണം. ഭാര്യക്ക് ഇടക്ക് ഒന്നു കൊടുക്കുന്നത് നല്ലതാണെന്ന് പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്.സത്യത്തില്‍ സ്നേഹിച്ച് സ്നേഹിച്ച് സുമയെ വഷളാക്കിയെന്ന് തോന്നിയിട്ടുണ്ട്. ദാമ്പത്യത്തില്‍ സ്നേഹം വളരുന്നതോടൊപ്പം ദു:സ്വാതന്ത്ര്യങ്ങളും വളരുന്നു… എന്തും പറയാമെന്നും ചെയ്യാമെന്നുമുള്ള ദു:സ്വാതന്ത്ര്യം. അവളുടെ അഹങ്കാരത്തിന് ഒരു കൊട്ട് കൊടുക്കണമെന്ന് വിചാരിച്ച് മിണ്ടാതിരുന്നിട്ടുണ്ട്. അപ്പോള്‍ സ്നേഹമെന്തെന്ന് അറിയില്ല എന്നും സെല്‍ഫിഷ് എന്നും പറഞ്ഞ് കരഞ്ഞു ബഹളം ഉണ്ടാക്കി.

പണ്ട് കോളജില്‍ പഠിക്കുന്നകാലം,ഏകദേശം 150 വീടുകളില്‍ രാവിലെ പേപ്പര്‍. ഇടുമായിരുന്നു.രാവിലെ 3 മണിക്ക് തുടങ്ങുന്ന പണി 7മണിക്ക് തീരും. എട്ട് മണിക്ക് പാരലല്‍ കോളജില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ട്യൂഷന്‍. ഹോസ്റ്റല്‍ ഫീസടക്കാനും, വട്ടച്ചിലവിനും അതൊക്കെയെ ഉള്ളൂ വഴി. എന്നിരുന്നാലും എല്ലാ മാസവും ഒരു തുകയുമായി അച്ഛന്‍ എല്ലാ ഒന്നാം തീയതിയും ഹോസ്റ്റലിനു മുന്നില്‍ ഉണ്ടാവും. ഇപ്പോള്‍ മുടങ്ങാതെ എല്ലാ ഒന്നാം തീയതി അച്ഛനും തുക കപ്പറ്റുന്നു. അച്ഛന് പണം അയക്കുമ്പോള്‍ മനസ്സിന് പ്രത്യേകമായ ഒരു ആശ്വാസമാണ്. പിന്നെ ഓര്‍മ്മവരുന്നത്, കണ്ണുകള്‍ നിറഞ്ഞിരിക്കുന്ന അച്ഛന്‍റെ സ്നേഹം തുളുമ്പുന്ന മുഖം.

പത്രങ്ങള്‍ കിട്ടുമ്പോഴേ സ്റ്റ്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ കുറയൊക്കെ വായിക്കും. പിന്നെ അടുക്കിപ്പെറുക്കി സൈക്കിളില്‍ ഒരു പാച്ചില്‍. രാവിലെത്തെ ഷിഫ്റ്റില്‍ കമ്പനികളില്‍ ജോലിക്ക് പോകുന്നവര്‍ക്കെല്ലാം സലാം പറഞ്ഞ്, വീടുകളുടെ ഗേറ്റിന് വെളിയില്‍ നിന്നും അകത്തേക്ക് പത്രം ഒറ്റ ഏറാണ്. അങ്ങനെ ഒരു വലിയ വീട്ടിലേക്ക് പത്രം എറിഞ്ഞത് മുറ്റത്തുനിന്ന ഏതോ മരക്കൊമ്പില്‍ ഉടക്കി. പുലിവാലായി നാളെ കമ്പ്ലയിന്‍റ് വരും..അതിനാല്‍ അകത്തുകയറി പത്രം എടുത്ത് താഴെയിടാന്‍ ഗേറ്റ് ചാടിക്കടന്നു. മരത്തില്‍ കേറി പത്രം എടുത്ത് താഴെ ഇറങ്ങി. വീട്ടിലേക്ക് നോക്കിയതും ഞെട്ടിപ്പോയി. വീടിന്‍റെ വലതു വശത്തെ റൂമില്‍ നിന്നും ലൈറ്റ്. ഒരു പെണ്‍കുട്ടി നോക്കുന്നു. ഗേറ്റ് ചാടിക്കടന്ന് സൈക്കിള്‍ എടുത്ത് ആഞ്ഞുചവിട്ടി. അടുത്ത ദിവസം കണ്ണ് അവിടേക്ക് അറിയാതെ ചെന്നു. റൂമില്‍ ലൈറ്റ് ഉണ്ട്. അവള്‍ പഠിക്കുന്നു. അതും രാവിലെ നാലരമണിക്ക്. പത്രമിട്ട് ചുമ്മാ ഒരു ബല്ലടിച്ചു. അവള്‍ ജനലരികില്‍ വന്ന് നോക്കി. പിന്നെ എന്നും എന്‍റെ സൈക്കിള്‍ ബെല്ലിന് വേണ്ടി അവള്‍ കാത്തിരുന്നു. ആ സുമയാണ് ഇന്ന് ഈ വഴക്കുകള്‍ ഉണ്ടാക്കുന്നത് എന്ന് തോന്നുകേയില്ല. കോളജ് പൂര്‍ത്തിയാക്കി പിന്നെ ജോലി തെണ്ടല്‍. എത്രയോ വര്‍ഷം നീണ്ടു നിന്ന പ്രണയം.

കാര്‍ പാര്‍ക്ക് ചെയ്ത് മുകളിലേക്ക് പോയി. കോളിംഗ് ബല്ലില്‍ വിരല്‍ അമര്‍ത്തി.സുമ കതക് തുറന്നതും വഴക്ക് തുടങ്ങണം..തീരുമാനിച്ച് കാത്തുനിന്നു.

ചിരിച്ചുകൊണ്ട് സുമ കതക് തുറന്നു, ഗൌരവം നടിച്ച് അകത്തേക്ക് കയറിയതും ,അവള്‍ ബാഗ് കയ്യില്‍ നിന്നും വാങ്ങി അകത്തേക്ക് കൊണ്ടുപോയി..തിരികെ വന്ന് ചായ മുന്നില്‍ വച്ചു.സോഫയില്‍ ഇരുന്ന് ചായ കുടിക്കുന്നതിനിടയില്‍ ആലോചിച്ചു..

എങ്ങനെ വഴക്ക് തുടങ്ങും ? ആരോടും വഴക്കുണ്ടാക്കുന്നത് ഇഷ്ടമല്ല, ലോജിക്കില്ലാതെ എങ്ങെനെയാ സംസാരിക്കുക, പെരുമാറുക പിന്നല്ലേ വഴക്കുണ്ടാക്കുന്നത്…!!

മുന്നില്‍ കിടന്ന “വനിത” എടുത്തു വെറുതെ മറിച്ചു.

“ജോലികഴിഞ്ഞു വരുന്ന ഭര്‍ത്താവിനെ എങ്ങെനെ സ്വീകരിക്കണം..?“ വനിതയിലെ ലേഖനത്തിലൂടെ കണ്ണോടിച്ചു..

1.ചിരിച്ചു കൊണ്ട് വാതില്‍ തുറക്കുക…
2. ഭര്‍ത്താവിന്‍റെ കയ്യിലുള്ളത് (ബാഗ്, പെട്ടി, കുട, പേപ്പര്‍) കരുതലോടെ വാങ്ങി ഭദ്രമായി വെക്കുക.
3.ചൂടുള്ള ചായ കൊടുത്തതിനു ശേഷം മാത്രം സംസാരിച്ചു തുടങ്ങുക.
4…..

അങ്ങനെയങ്ങനെ…ചിരിയടക്കാനായില്ല..ചിരി അല്പം കൂടിപ്പോയില്ലേ..

അപ്പോഴേക്കും സുമ അടുത്ത് വന്ന് വനിതയിലേക്ക് എത്തിനോക്കി..അവളുടെ ഏതോ കള്ളം കണ്ടുപിടിച്ചപോലെ മുഖം വിവര്‍ണ്ണമായി….പിന്നെ അവളും ഉറക്കെച്ചിരിച്ചു…..പൊട്ടിച്ചിരിയുടെ വാതില്‍ തുറന്ന് പ്രണയത്തിന്‍റെ വര്‍ണ്ണാഭമായ, സുന്ദരമായ ലോകത്തേക്ക്…

5 അഭിപ്രായങ്ങൾ:

  1. ഇത്രേം നല്ലൊരു പോസ്റ്റിന് ആരും ഇതുവരെ കമെന്‍റ് ഇട്ടില്ലെ... :(
    എനിക്കിഷ്ടയിട്ടോ ..... ഒരു ചെറു പുഞ്ചിരിയോടെ വായിച്ചവസാനിപ്പിച്ചു .... ഗുഡ് ...

    മറുപടിഇല്ലാതാക്കൂ
  2. ഹായ്,
    എന്റമ്മോ, ഒരുഗ്രന്‍ കഥ... വളരെ വളരെ ഇഷ്ടപ്പെട്ടു. എന്താ ആരും ശ്രദ്ധിക്കാതെ പോയത്? സാധാരണ, ഒരു പെണ്‍കൊടി ബ്ലോഗ്‌ എഴുതുമ്പോള്‍ ഫോളോ ചെയ്യാനും കമന്റിടാനും നൂറു പേര്‍ വരും. എന്നിട്ടും ഇവിടെ ആരും വന്നില്ല ?? ദാ ഇപ്പൊ തന്നെ കണ്ടില്ലേ, ഞങ്ങള്‍ എത്തിയത്... :).. ചുമ്മാ പറഞ്ഞതാ..
    കഥയുടെ ശീര്‍ഷകം ആപ്റ്റ് ആണോ എന്നൊരു സംശയം മാത്രം...
    വളരെ രസകരമായി തോന്നി കഥ. അഭിനന്ദനങ്ങള്‍..
    ഹാപ്പി ബാച്ചിലേഴ്സ്
    ജയ്‌ ഹിന്ദ്‌

    മറുപടിഇല്ലാതാക്കൂ
  3. കഥയാണെങ്കിലും.. ഒരുപാട് കാര്യങ്ങൾ “വനിത” തരാറുണ്ട്..

    മറുപടിഇല്ലാതാക്കൂ
  4. ദാമ്പത്യം.. അത് മഹാകാവ്യം..!!
    സൂപ്പര്‍ സ്റ്റോറി..
    അഭിനന്ദനങ്ങള്‍.........

    മറുപടിഇല്ലാതാക്കൂ

വിരോധാഭാസനുമായി സംസാരിക്കാൻ

നാമം

ഇമെയില്‍ *

സന്ദേശം *